Monday, January 13, 2025
Homeകഥ/കവിതപൃഥ (കവിത) ✍ഹരി വെട്ടൂർ

പൃഥ (കവിത) ✍ഹരി വെട്ടൂർ

ഹരി വെട്ടൂർ

ഭാതമൻപൊടു
വണങ്ങിനിൽക്കവേ
ഭൂമിയാകെയഴകേറ്റി ഭാസ്കരൻ
ഭോജപുത്രി വരമന്ത്രമോർക്കവേ
ഭാനുവിൻ വദനകാന്തി
തെളിഞ്ഞോ!

ഗംഗതന്റെ ചികുരത്തിലായിനൻ
ഭംഗിയോടെ മഴവില്ലു തീർത്തുടനെ-
യഗനയ്ക്കു കുളിരേകി മാരുതൻ
തുംഗശാഖിതൻ വല്ലരി തൂകി.

മുത്തുപോലെ ചില
നീർക്കണങ്ങളവ
മുത്തമേകിയധരം നനച്ചുടൻ,
മാറിടം തഴുകി,മാലകറ്റിയാ –
മോദമൂർന്നു നിപതിച്ചു ഗംഗയിൽ.

കൈ നിറച്ച സലിലത്തിലായ് രവി
കൗതുകത്തിലഴകായ്
തെളിഞ്ഞുടൻ
‘കൈതവങ്ങളറിയാത്ത’പെൺ
കൊടി
കണ്ണുഴിഞ്ഞു ഗഗനത്തിലർക്കനേ

പാദപൂജയിലലിഞ്ഞ ചിത്തമൊടു –
മോദമത്രിസുതനായ പുംഗവൻ-
അഞ്ചു മന്ത്രമരുളിക്കൊടുത്തതാ –
നെഞ്ചകത്തിലൊരുവേളയോർത്ത
വൾ.

“ചിത്തമുള്ളിലതിഭക്തിയോടെ നീ
ഹൃത്തടത്തിലായോർത്തിടുന്നൊരാ

എത്തുമെത്രയുമടുത്തവേളയിൽ
മൊത്തമായ് ഹൃദയവാഞ്ഛ
തീർത്തിടും”!

ചഞ്ചലം ഹൃദയതാളമെങ്കിലും
ചഞ്ചലാക്ഷി പൃഥ സൂര്യദേവനെ,
നെഞ്ചകത്തു നിറതൂവിവന്നൊരാ
പഞ്ചമന്ത്രമുരുവിട്ടു പാർക്കയായ്.

മാറിനിന്നു കുളിരാകെയും ചടുല –
മേറി വന്നുടനെയുഷ്ണമാരുതൻ
മേദിനിക്കു മുകളിൽ ദിവാകരൻ
മോദമോടഴകുമേറ്റി,നിൽക്കയായ്.

ഏറെ ശ്വേതനിറമേറുമശ്വനിര –
യേഴുചേർന്നു തെളിവാർന്നു
പൊൻരഥം,
ഏറിയാധിവെടിയാതെ ഗംഗയിൽ
ഏണനീർമിഴിയുടൽ മറച്ചുടൻ .

താപമേറിയരുണന്റെ ശോഭ,തിരു –
രൂപദർശനമിതെത്ര ദുഷ്‌കരം,
‘കോപമോടെയണയുന്നതോയിന
ൻ,
പാപമൊന്നുമുരിയാടിയില്ലവൾ.

വന്നടുത്തരികിലുഷ്ണമാറ്റിയൊരു
പൊന്നണിഞ്ഞ രഥമേറി
ഭാസ്കരൻ,
മിന്നിടും രഥമിറങ്ങി ദിനേശൻ.
നിന്നു നമ്രമുഖിയായി കുമാരി.

അംശുദായകനയച്ച കാമശര-
മാശുവന്നു ഹൃദയത്തിലാഴവേ
സംശയങ്ങളുമകന്നു മന്ത്രമിതി –
ലാശതീർന്നിനി മടങ്ങിടാം മുദാ.

തോയമാകെയുമകന്നു ചുറ്റുമായ്,
മായകൊണ്ടൊരു മതിൽ
ചമച്ചിനൻ,
കായമാകെയൊരു നേർത്ത
രശ്മിയാം
കൈകൾകൊണ്ടുതടവുന്നു
ലോലമായ്.

ഉൾക്കുളിർമ്മയിലുണർന്ന
പെണ്മനമൊ –
രുൾ പ്രകാശനിറവാലെ തൂവിയും,
ഉൾത്തടം നിറയുമാശയോടെയവ-
ളുൾനിറഞ്ഞു, ചുടുമേനി
പുൽകയായ്.

സംഗമത്തിലുടലാകെയുണ്മതൻ
സംഗതിക്കു തെളിവായി നൊമ്പരം,
ഇംഗിതങ്ങൾ നിറവേറ്റിയോരിനൻ
ഭംഗിയിൽ തിരികെ
യാത്രപോകയായ്‌.

അന്തരംഗമുലയിച്ചനാളുകളി –
ലെന്തു വേദനകളേറ്റുവാങ്ങിയോൾ,
നൊന്തുപെറ്റു
പകലോന്റെപൈതലെ
കുന്തി,ആരുമറിയാതെ രാത്രിയിൽ.

കർണ്ണകുണ്ഡലമതേറെ മോഹനം
കവചവും കനകകാൽത്തളകളും,
കൺകുളിർത്തിടുമതുല്യശോഭയും
കണ്ടു, രാവിതിലുദിച്ചൊരർക്കനോ!

മാതൃദുഃഖമതു
മാനമെന്നമറകൊണ്ടു –
മൂടിയൊരു പെട്ടകത്തിലായ്,
മുത്തമേകി മധുരം പകർന്നുതൻ
പുത്രനെയതിലുറക്കി,നീങ്ങയായ്.

സുപ്രഭാതകിരണങ്ങൾ ഗംഗയിൽ
ക്ഷിപ്രമങ്ങുതെളിയിച്ചു ഭാസ്കരൻ
അപ്രകാരമരുണന്റെ രക്ഷയിൽ,
നൽപ്രകാരമകലുന്നു പെട്ടകം.

അർക്കബിംബമതടർന്നു വീണതോ
ആർത്തൊഴുക്കിലണയുന്ന
പേടകം!
ആക്ഷണം അകലെയായ
യലക്കുകല്ലാ –
ശയാലെ വെടിയുന്നതിരഥൻ.

ആർത്തിയോടെയുടനന്നതിരഥൻ
പേർത്തു നീന്തി കരമാക്കി പെട്ടകം,
ചേർത്തു കൈയ്യിലുടനേറ്റു
പൈതലെ,
പാർത്തിരിക്കുമുടയോൾക്ക്
നൽകയായ്..

ഹരി വെട്ടൂർ 🙏

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments