ജീവിതത്തിന്റെ സങ്കീർണ്ണമായ ഇടനാഴികളിൽ തളർന്നുനിൽക്കുമ്പോഴോ, നിരാശയുടെ കാർമേഘങ്ങൾ മനസ്സിനെ മൂടുമ്പോഴോ അപ്രതീക്ഷിതമായി കടന്നുവരുന്ന ചില മനുഷ്യരുണ്ട്.
വറ്റാത്ത സ്നേഹത്തിന്റെ നീരുറവയുമായി എത്തുന്നവർ. “ചില മനുഷ്യർ മനുഷ്യർക്കു തന്നെ ഒരു ഔഷധം പോലെയാണ്; ഒരു മണിക്കൂർ മാത്രം അവരോടൊപ്പം ചെലവഴിച്ചാൽ അതുവരെ അനുഭവപ്പെട്ട സകല ഭാരങ്ങളും അലിഞ്ഞുപോകും, മനസ്സിന് പൂർണ്ണ സൗഖ്യം കൈവരും.” കേവലം വാക്കുകൾക്കപ്പുറം നിത്യജീവിതത്തിൽ നാം തൊട്ടറിയുന്ന അനുഭവാസത്യമാണിത്.
യന്ത്രസമാനമായ വേഗതയിൽ പായുന്ന ആധുനിക സമൂഹത്തിൽ മറ്റുള്ളവർക്കായി അല്പസമയം മാറ്റിവെക്കാൻ തയ്യാറുള്ളവർ അപൂർവ്വമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, തിരക്കുകൾക്കിടയിലും അപരന്റെ കണ്ണീരൊപ്പാനും അവരുടെ വേവലാതികൾക്ക് കാതോർക്കാനും അപൂർവ്വം ചിലർ കാണിക്കുന്ന മനസ്സാണ് ഈ ലോകത്തെ ഇന്നും മനോഹരമായി നിലനിർത്തുന്നത്.
ആത്മാർത്ഥമായ ഒരു പുഞ്ചിരി കൊണ്ടോ, ആശ്വാസത്തിന്റെ ഒരു നല്ല വാക്ക് കൊണ്ടോ, എന്തിന് കേവലമൊരു നിശബ്ദ സാന്നിധ്യം കൊണ്ടുപോലും മറ്റൊരാളുടെ ഉള്ളിലെ ഭാരം ലഘൂകരിക്കാൻ ഇവർക്ക് കഴിയും.
മാനസിക സമ്മർദ്ദവും ഒറ്റപ്പെടലും വർദ്ധിച്ചുവരുന്ന പുതിയ കാലത്ത് ഇത്തരം “ഔഷധ മനുഷ്യരുടെ” പ്രസക്തി ഏതൊരു ഔഷധക്കുറിപ്പിനേക്കാളും മുകളിലാണ്.
സ്വാർത്ഥതാൽപര്യങ്ങളില്ലാതെ നമ്മെ കേൾക്കാനും ഉപാധികളില്ലാതെ സ്നേഹിക്കാനും തയ്യാറാകുന്ന ഇവർ ഏത് നിരാശാഭരിതമായ അന്തരീക്ഷത്തെയും പ്രകാശപൂരിതമാക്കാൻ പ്രാപ്തരാണ്. ഒരു വൈദ്യന്റെ മരുന്നിനേക്കാൾ വേഗത്തിലാണ് ചിലപ്പോൾ ഇത്തരം സാന്ത്വനസ്പർശങ്ങൾ തകർന്നടിയുന്ന ഒരു മനസ്സിന് ജീവവായു പകരുന്നത്.
നമുക്കു ചുറ്റുമുള്ള ഇത്തരം അപൂർവ്വ വ്യക്തിത്വങ്ങളെ തിരിച്ചറിയുകയും അവരെ ഹൃദയത്തോട് ചേർത്തുപിടിക്കുകയും ചെയ്യേണ്ടതുണ്ട്. അതോടൊപ്പം, മറ്റൊരാളുടെ ജീവിതത്തിലും ഒരു മണിക്കൂറെങ്കിലും ശാന്തിയും സന്തോഷവും പകരാൻ കഴിയുന്ന, അപരന്റെ മനസ്സിന് മരുന്നാകുന്ന ഒരു സൗഹൃദമായി മാറാൻ നമുക്കോരോരുത്തർക്കും സാധിക്കട്ടെ.
സ്നേഹാദരങ്ങളോടെ..
സിജു ജേക്കബ്, ഓസ്‌ട്രേലിയ
(എഴുത്തുകാരൻ/സഞ്ചാരി)




Super✍️❤️🌹