Friday, February 7, 2025
Homeഅമേരിക്കശ്രീ കോവിൽ ദർശനം (49) 'ശബരിമലയിലെ മണിമണ്ഡപം'✍ അവതരണം: സൈമശങ്കർ മൈസൂർ

ശ്രീ കോവിൽ ദർശനം (49) ‘ശബരിമലയിലെ മണിമണ്ഡപം’✍ അവതരണം: സൈമശങ്കർ മൈസൂർ

സൈമശങ്കർ മൈസൂർ

ശബരിമലയിലെ മണിമണ്ഡപം.

ഭക്തരെ… 🙏
ശബരിമല തീർത്ഥാടകർ നേരിട്ടും അല്ലാത്തവർ ചിത്രങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സ്വാമി അയ്യപ്പന്റെ ജീവ സമാധി എന്നറിയപ്പെടുന്ന ഇടമാണ് മണി മണ്ഡപം

സത്യത്തിൽ ശബരിമല തീർത്ഥാടകരായ വലിയൊരു വിഭാഗം ഭക്തർക്കും ഇരുമുടിയിൽ നിറച്ചു പോകുന്ന ഭസ്മം തൂവുന്നതിനുള്ള ഇടം എന്നതിൽ കവിഞ്ഞുള്ള പരിജ്ഞാനം തുലോം കുറവായിരുന്നു എന്നതായിരുന്നു പരമാർത്ഥം.

ശബരിമല തീർത്ഥാടനം എന്നത് ഗുരുസ്വാമിമാരിൽ നിന്നും ആരംഭിക്കാത്തതിന്റെ കുറവ് ഇന്നത്തെ തലമുറ അനുഭവിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് പുതിയ ആശയങ്ങളുടെ കടന്നുവരവ് .ശബരിമല എന്നത് വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും സമ്മിശ്ര വികാരമാണ്.

അനുഭവിച്ചറിവിന്റെ പാരമ്യതയാണ് ശബരിമല തീർത്ഥാടനം എന്നത് .തീർത്ഥാടന വേളയിലെ പ്രധാനപ്പെട്ട ഇടമാണ് മാളികപ്പുറത്തെ മണിമണ്ഡപം.
ആ മണിമണ്ഡപത്തിന്റെ പ്രസക്തി എന്തെന്നത് വ്യക്തമായി ഏവരും മനസ്സിലാക്കണം.

സ്വാമി അയ്യപ്പനും മാളികപ്പുറത്തമ്മയും മാളികപ്പുറത്തെ ഗുരുതിയും ….. യുക്തിയിൽ ഉറച്ച ഭക്തിയും ഭക്തിയിൽ ഉറച്ച യുക്തിയും ഉണ്ടാവണം എന്ന വിശ്വാസത്തോടെ തയ്യാറാക്കിയ വിവരണം.

കന്നി സ്വാമിമാർ ശബരിമലയിൽ ദർശനത്തിന് വരാത്ത ഒരു കാലമുണ്ടെകിൽ അന്ന് അയ്യപ്പൻ മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയിട്ടുണ്ടെന്ന ഒരു കഥ പ്രചാരത്തിലുണ്ട് . അപ്രകാരം കന്നി സ്വാമിമാർ എത്തിയതിന് തെളിവാണ് ശരം കുത്തിയിൽ കാണുന്ന ശരക്കോലുകൾ എന്നും അത് നോക്കി ഉറപ്പാക്കുക ഇല്ലെങ്കിൽ അയ്യപ്പസ്വാമിയെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ മാളികപ്പുറത്തമ്മ ശരം കുത്തി വരെ മകരം 5 ന് എഴുന്നെള്ളുമെന്നുമുള്ള സർവ്വാബദ്ധം മനഃപൂർവ്വമായോ അല്ലാതെയോ ഇവിടെ പ്രചരിക്കപ്പെട്ടു പോന്നിട്ടുണ്ട് .

അവിടെ കുന്നുകൂടി കിടക്കുന്ന ശരക്കോലുകൾ കണ്ട് ഖിന്നയായി വിവാഹം മുടങ്ങിയ നിരാശയോടെ ദേവി മാളികപ്പുറത്തേയ്‌ക്ക് തിരിച്ചെഴുന്നെള്ളി അടുത്തവർഷം വരെ കാത്തിരിക്കുന്നു എന്നുള്ള തെറ്റിദ്ധാരണയാണ് സത്യത്തേക്കാൾ കൂടുതലായി പ്രചരിക്കപ്പെട്ടിട്ടുള്ളത്.

യഥാർഥത്തിൽ മാളികപ്പുറത്ത് കുടികൊള്ളുന്ന ദേവി പന്തളം രാജാവിന്റെ പരദേവതയായ മധുര മീനാക്ഷിയാണ് .ദേവിക്ക് മാതൃഭാവത്തിലുള്ള സ്ഥാനമാണ് നല്കിയിട്ടുള്ളതും .

പിന്നെയാരാണ് മകരം 1 മുതൽ 4 വരെ പതിനെട്ടാം പടിക്കൽ വരെയും മകരം 5 നു ശരം കുത്തിയിലേക്കും എഴുന്നെള്ളുന്നത് ?
മണിമണ്ഡപം എന്ന മഹായോഗപീഠത്തിൽ ജീവ സമാധിയിൽ കുടികൊള്ളുന്ന ആര്യൻ കേരളൻ എന്ന അയ്യപ്പസ്വാമിയാണ് ഇപ്രകാരം എഴുന്നെള്ളുന്നത് എന്ന ചരിത്ര സത്യം എത്രപേർക്ക് അറിയാം ?

പതിനെട്ടാം പടിക്കു മുകളിൽ കുടികൊള്ളുന്ന ശ്രീധർമ്മശാസ്താവിനെ കാണുവാൻ അയ്യപ്പസ്വാമി നടത്തുന്ന ഈ എഴുന്നെള്ളത്ത് വിളക്കെഴുന്നെള്ളത്ത് എന്നാണ് അറിയപ്പെടുന്നത്. പാരമ്പര്യമായി റാന്നി കുന്നക്കാട്ട് കുടുംബത്തിലെ അംഗങ്ങൾ മകരം ഒന്നിന് അയ്യപ്പസ്വാമിയെ ജീവസമാധിയിൽ നിന്ന് ഉണർത്തിയ ശേഷം മണിമണ്ഡപത്തിൽ കളമെഴുതുകയും തുടർന്ന് മണിമണ്ഡപത്തിൽ നിന്നും വിളക്ക് എഴുന്നള്ളത്തു നടത്തി പതിനെട്ടാം പടിയിൽ നായാട്ടു വിളിക്കു ശേഷം തിരിച്ചു മണിമണ്ഡപത്തിലേക്കു അയ്യപ്പസ്വാമിയെ എഴുന്നെള്ളിച്ച് പൂജക്ക് ശേഷം കളം മായ്ക്കുകയും ചെയ്യുന്നു.

മകരം ഒന്നു മുതൽ അഞ്ചു വരെ അയ്യപ്പസ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തിൽ വരയ്ക്കുന്നത്. ബാലകൻ, പുലിവാഹനൻ, അമ്പും വില്ലും ധരിച്ച വില്ലാളി വീരൻ, സർവ്വാഭരണഭൂഷിതൻ, ശാസ്താവിൽ വിലയിച്ച് ചിന്മുദ്രാങ്കിതനായ സമാധിസ്ഥൻ എന്നിവയാണത് .

മകരം 1 മുതൽ 4 വരെ അയ്യപ്പൻ ജീവസമാധിയായ മണിമണ്ഡപത്തിൽ നിന്നും പൊന്നു പതിനെട്ടാം പടിയിലേക്കും മകരം 5 നു ശരം കുത്തിയിലേക്കും അയ്യപ്പന്റെ മകരവിളക്ക് എഴുന്നള്ളത്തു ആണ് നടക്കുന്നത്. യഥാർഥത്തിൽ ഈ വിളക്കെഴുന്നെള്ളിപ്പാണ് മകരവിളക്ക് എന്ന് പൗരാണിക കാലം മുതൽ അറിയപ്പെടുന്നത്.

പന്തളം കൊട്ടാരത്തിൽ നിന്ന് ശിരസ്സിൽ ഏറ്റി എഴുന്നെള്ളി എത്തിക്കുന്ന തിരുവാഭരണപ്പെട്ടിയിൽ വീരയോദ്ധാഭാവത്തിലുള്ള സ്വാമി അയ്യപ്പന്റെ കൊമ്പൻ മീശയുള്ള തിരുമുഖം ആലേഖനം ചെയ്ത തിടമ്പും, അധികാര ചിഹ്നങ്ങളായ തലപ്പാറമല ഉടുമ്പാറമല എന്നിവയുടെ കൊടി അകമ്പടിയോടും കൂടിയാണ് ആണ് വിളക്ക് എഴുന്നള്ളത്ത് നടക്കുന്നത്

മകരം 5 ന് അയ്യപ്പസ്വാമി ശരം കുത്തിയിലേക്കു എഴുന്നള്ളി ഭൂതഗണങ്ങളുമായി തിരിച്ചു എഴുന്നള്ളുന്നു. മുമ്പ് ശബരിമല ഉത്സവ കാലം മകരം ഒന്നു മുതൽ ആയിരുന്നു. അതിനെത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യത്തിനായി സന്നിധാനത്തു നിന്ന് മലദൈവങ്ങൾ , ഭൂതനാഥനായ ഭഗവാന്റെ ഗണങ്ങൾ എന്നിവർ സന്നിധാനത്തു നിന്ന് ശരംകുത്തിയിലേക്ക് ഒഴിഞ്ഞു നിൽക്കും.

ഇവരെ തിരികെ ക്ഷണിച്ചു കൊണ്ട് വന്നാണ് ഗുരുതി നടത്തുന്നത്. ഉപചാരപൂർവ്വമുള്ള ഭൂതഗണങ്ങളുടെ വരവായതിനാൽ വാദ്യമേളങ്ങൾ , തീവെട്ടി ഇവ ഒഴിവാക്കുന്നു . ഇതാണ് മാളികപ്പുറത്തമ്മയുടെ പ്രേമഭംഗത്തിന്റെ അടയാളമായി വിവരിച്ചുകാട്ടുന്നത്.

ഇതിനു ശേഷം മണിമണ്ഡപത്തിനു മുൻപിൽ ചൈതന്യ ശുദ്ധിക്കായി ഗുരുതിയും നടത്തുന്നു.

അയ്യപ്പന്റെ മണിമണ്ഡപത്തിൽ നിന്നുള്ള വിളക്ക് എഴുന്നള്ളത്തു മാളികപ്പുറത്തു നിന്നായതു കൊണ്ട് ഇത് ആദ്യം മാളികപ്പുറം എഴുന്നെള്ളത് എന്നും പിന്നീട് മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തു എന്ന് തെറ്റിദ്ധരിക്കപ്പെട്ടു. മകരം അഞ്ചിന് പന്തളം രാജാവ് നേരിട്ട് നടത്തുന്ന കളഭാഭിഷേകത്തിനു ശേഷം അവകാശികൾക്ക് നൽകുന്ന സദ്യ ‘കളഭ സദ്യ’ എന്നാണ് അറിയപ്പെടുന്നത് . ഇത് നടക്കാതെപോയ കല്യാണ സദ്യ എന്നും തെറ്റിദ്ധരിക്കപ്പെട്ടു.

ജീവ സമാധിയിൽ നൈഷ്ഠികബ്രഹ്മചാരിയായ അയ്യപ്പസ്വാമി കുടികൊള്ളുന്ന ഇടമായതിനാലാണ് യൗവനയുക്തകളായ സ്ത്രീകൾക്ക് ശബരിമല സന്നിധാനത്ത് നിയന്ത്രണം ഉള്ളത്. ജീവസമാധിയെന്നാൽ ചിരഞ്ജീവിയായ അവസ്ഥയാണ്. ആവശ്യമുള്ളപ്പോൾ ഉണർത്താൻ (ഉണരാൻ) സാധിക്കുന്ന ഇവിടെ വർഷത്തിലൊരിക്കൽ ഉണർത്തുന്ന (ഉണരുന്ന) അവസ്ഥയാണ്. മഹാസമാധി അഥവാ നിർവ്വാണാവസ്ഥയല്ല എന്ന് സാരം .

അവതരണം: സൈമശങ്കർ മൈസൂർ

RELATED ARTICLES

1 COMMENT

  1. വളരെ നല്ല വിവരണം. ഈ കാലത്തിന് അത്യാവശ്യമായ അറിവ്. പരമാവധി ജനങ്ങളിലേക്ക് ഇത് എത്തട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments