1992 ഡിസംബർ പത്താം തീയ്യതിയാണ് സ്കൂളിൽHSA ആയി ചേരാൻ കഴിഞ്ഞത് .വീട്ടിൽ നിന്നും പത്തുമുപ്പത്തിരണ്ടു കിലോമീറ്റർ അകലെയുള്ള വിദ്യാലയം .അദ്ധ്യാപനരംഗത്തു പരിചയക്കുറവൊന്നും ഉണ്ടായിരുന്നില്ല .ഡിഗ്രി കഴിഞ്ഞു പി .ജി ക്കു അഡ്മിഷൻ കിട്ടുന്നതിന്റെ ഇടവേളയിൽ ഒരു ട്യൂട്ടോറിയലിൽപഠിപ്പിക്കാൻ പോയത് എന്നിലെ അദ്ധ്യാപികയുടെ ആത്മവിശ്വാസം ഉണർത്തി .ആദ്യക്ലാസ്സ് തന്നെ 10 B.കുട്ടികളെ കൈയിലെടുക്കാൻ നല്ല ഉപായം കഥയാണെന്ന് എന്റെ തലച്ചോറിൽ എവിടെയോ എഴുതിവെച്ചിട്ടുണ്ടായിരുന്നു .അതന്നെ ഒന്ന് പരീക്ഷിച്ചുകളയാം .അക്കാലത്തു അവർക്കു വേർഡ്‌സ്‌വേർതിന്റെ ഡാഫൊഡിൽസ് പഠിക്കാനുണ്ടായിരുന്നു ഇംഗ്ലീഷ് ടെക്സ്റ്റിൽ .അദ്ദേഹത്തിന്റെ മറ്റൊരു കവിത കഥയാക്കി തുടങ്ങിയാലോ ..
“കഥകേൾക്കാൻ ഇഷ്ടാണോ ?”
കുഞ്ഞുമുഖങ്ങളിൽ പൂത്തിരി കത്തി. ആവൂ സമാധാനം .ആദ്യകടമ്പ സക്സസ്സ് .മുന്നിലിരുന്നഓരോ ബെഞ്ചുകളിലുമായി കണ്ണുകൾ ഒഴുകി നീങ്ങി .
ചിലർ പരസ്പരം കുശുകുശുക്കുന്നു ചിരിക്കുന്നു .കണ്ണിറുക്കി കാണിയ്ക്കുന്നു .വേറെ ചിലർ അർത്ഥഗർഭമായ മൗനത്തിലാണ് .അമർത്തിപ്പിടിച്ച സംഭാഷണങ്ങളിലെ മുഖ്യകഥാപാത്രം പുതിയ ടീച്ചറാണെന്നു വ്യക്തം .
പെട്ടെന്നാണ് തേർഡ് ബെഞ്ചിന്റെ നടുവിൽ ഒറ്റക്കിരിക്കുന്ന ഒരു കുഞ്ഞിന്റെ മുഖം എന്റെ കണ്ണുകളിലുടക്കിയത് .എണ്ണമയമില്ലാതെ പാറിപ്പറക്കുന്ന മുടി ഇടയിൽ ജട ചിക്കി നിൽക്കുന്നു .മഷിയെഴുതാത്ത കണ്ണിൽ തൊണ്ണൂറ് കാരിയായ വൃദ്ധയുടെ നിർവികാരത .വലതും ഇടതുമായി കുട്ടികൾ കലപില കൂടുമ്പോൾ ഇവൾ മാത്രമെന്തേ നടുവിൽ ഒറ്റയ്ക്ക് ?ചോദിച്ചാലോ ?വേണ്ടാ ..വിഷാദമതിരിട്ട ആ കണ്ണുകൾ എന്നെ വിലക്കി .ഇനിയും ദിവസങ്ങളുണ്ടല്ലോ .
ആ കണ്ണുകളാണ് വാസ്തവത്തിൽ ലൂസി ഗ്രേ യുടെ കഥ പറയാനെന്നെ പ്രേരിപ്പിച്ചത് .
“No mate no comrade Lucy knew ”
കവിതയിലെ വരികൾ ഉള്ളിൽ വേലിയേറ്റം സൃഷ്ടിച്ചു .ഇരുട്ടിൽ റാന്തൽ വിളക്കുമായി അമ്മയെ അന്വേഷിക്കാനിറങ്ങിയ പെൺകിടാവിനു ഈ ഛായയായിരുന്നോ ?പുൽമേട്ടിൽ തുള്ളിക്കളിക്കുന്ന മാന്കുഞ്ഞുങ്ങളെയും മുയൽക്കുഞ്ഞുങ്ങളെയും നിങ്ങൾക്ക് കാണാം .എന്നാൽ ലൂസിയുടെ ഓമനത്തം തുളുമ്പുന്ന മുഖം ഇനിയൊരിക്കലും നിങ്ങൾക്ക് കാണാൻ കഴിയില്ലെന്ന് പറഞ്ഞു ഞാൻ കുട്ടികളെ നോക്കി .എല്ലാവരും ഡെസ്കിൽ കൈകുത്തി മുന്നോട്ടു ചാഞ്ഞിരിപ്പാണ്.
അവരുടെ കണ്ണുകളിൽ ആകാംക്ഷ മൊട്ടിട്ടുനിൽക്കുന്നതെനിക്ക് കാണാം .പക്ഷേ എന്റെ ലൂസി ഗ്രെ മാത്രംനിർവികാരയായിരിക്കുന്നു .അവളീ ലോകത്തൊന്നുമല്ലെന്നു എനിക്കു തോന്നി .എന്താവും അവളാലോചിക്കുന്നത് .പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തിയാലോ ?വേണ്ടാ ..മറ്റു കുട്ടികളുടെ ശ്രദ്ധ തിരിയും .മാത്രല്ല ഈ ഫ്ലോ അങ്ങ് പോവും ചെയ്യും .സത്യം പറഞ്ഞാൽ അപ്പോൾ അവളോട് എനിക്കു തോന്നിയത് സഹതാപമോ അതോ ദേഷ്യമോ ?എനിക്കറിയില്ല .ഇരുളിൽ കാല് തെറ്റി മഞ്ഞിൻതണുപ്പാർന്ന വെള്ളത്തിൽ ആണ്ടുപോയ ലൂസിയെന്ന കൊച്ചുപെൺകിടാവ് കുട്ടികളുടെ മനസ്സിൽ മൗനസംഗീതം പൊഴിക്കുന്നത് വരെ ഞാൻ കാത്തു .”In Heaven we shall meet ” എന്നോതിയ ലൂസിയുടെ അമ്മയ്‌ക്കൊപ്പം അവരുടെ കണ്ണും നിറഞ്ഞു .അന്ന് ക്ലാസ്സിൽ നിന്നിറങ്ങുമ്പോൾ , കാറ്റിലലിഞ്ഞ ലൂസിയുടെ ഏകാന്തസംഗീതത്തോടൊപ്പം ചേർത്തുവെയ്ക്കാൻ എനിക്കൊരു മുഖം കിട്ടി .പത്തു ബി യിലെ ആ പെൺകിടാവിന്റെ .
“ന്റെ തേവരേ ..എന്തൊക്ക്യാ ഞാൻ ആലോചിക്കണത് ..അരുതാത്ത ചിന്തകൾ ..”
ഒരുൾക്കിടിലത്തോടെ ഞാനെന്നെ സ്വയം തിരുത്തി .
നാളെ അവളുടെ പേര് ചോദിക്കണം .ഈ സങ്കടഭാവത്തിനു എന്താ കാരണം ന്ന് അറിയണം .
അടുത്ത ദിവസം ക്ലാസ്സിൽ ചെന്ന ഞാൻ അത്ഭുതപ്പെട്ടുപോയി .മുഷിഞ്ഞ യൂണിഫോമിന് പകരം പൂമ്പാറ്റയുടെ ചിത്രത്തുന്നലുള്ള നിറം മങ്ങിയ പാവാടയും ബ്ലൗസും .അവളുടെ വിശേഷങ്ങൾ അറിയാൻ വീണുകിട്ടിയ സുവർണാവസരം .ഞാൻ അവളെ എഴുന്നേൽപ്പിച്ചു നിർത്തി .
“എന്താ കുട്ടീടെ പേര് ?”
“മിനി ”
“ഇന്നെന്താ യൂണിഫോം ഇടാത്തത് ?”
പെട്ടെന്ന് ആ മുഖം വികസിച്ചു
“ഇന്നെന്റെ പിറന്നാളാ ”
ഞാനാ മുഖം ശ്രദ്ധിച്ചു .നെറ്റിയിൽ ചന്ദനക്കുറിയും , കരിക്കുറിയും .കണ്ണിലെ വിഷാദത്തിരകൾക്കിടയിലും തിളങ്ങുന്ന നക്ഷത്രപ്പൊട്ടുകൾ .
“ആഹാ അപ്പോൾ മുട്ടായി എവിടെ ?ബര്ത്ഡേ സ്പെഷ്യൽ ?”
ആമുഖംവാടി .ഛെ …ചോദിക്കേണ്ടിയിരുന്നില്ല .ഇതാ എന്റെ കാര്യം .മുന്നും പിന്നും നോക്കാതെ കേറിയങ്ങു പറയും .
“ആ കുട്ടിക്ക് അച്ഛനും അമ്മയും ഇല്ലാ ടീച്ചർ ”
ഒരു ഞെട്ടലോടെയാണ് ഞാനത് കേട്ടത് .
ഭഗവാനേ ..ഞാനീ കുരുന്നിനെ വേദനിപ്പിച്ചോ ?അതും പിറന്നാളായിട്ട് ..
“പോട്ടെ ..മോൾക്കിന്നു ടീച്ചറുടെ വക മുട്ടായി ”
കുട്ടികളുടെ കൈയടികൾക്കിടെ അവളുടെ കുഞ്ഞിക്കണ്ണുകൾ തിളങ്ങുന്നത് സന്തോഷത്തോടെ നോക്കി നിന്നു
സ്കൂളിനടുത്താണ് അവളുടെ വീട് .വകയിലൊരമ്മാമനാണ് നോക്കുന്നത് .
മോന് കൊടുക്കാൻ വാങ്ങിയ രണ്ടു ഡയറി മിൽക്ക് ചോക്കലേറ്റ് ആ കൈകളിൽ വെച്ചു കൊടുക്കുമ്പോൾ അവളന്വേഷിച്ചു .
“ടീച്ചർ വര്വോ വീട്ടിലേക്ക് ഉണ്ണാൻ ?”
“ആഹാ ..വരാലോ .വന്നാൽ ടീച്ചർക്ക് എന്തു തരും ?”
“വാഴയ്ക്കഉപ്പേരീം ചോറും ”
എന്റെ കണ്ണു നിറഞ്ഞുപോയി .
“ഇനി ഒരിയ്ക്കലാവട്ടെ ”
ആ കുഞ്ഞിന്റെ തോളിൽ അമർത്തിപ്പിടിച്ചു. നിറഞ്ഞ കണ്ണു അവൾ കാണാതിരിക്കാൻ ഞാൻ ധൃതിയിൽ നടന്നു നീങ്ങി .
വര്ഷങ്ങള്ക്കുശേഷം രാവിലെ ഞാൻ സ്കൂളിലേക്ക് പോകുമ്പോൾ എതിരായി ഹൈസ്കൂൾ ടീച്ചേർസ് നടന്നു വരുന്നു അക്കാലമായപ്പോഴേക്കും ഞാൻ ഹയർസെക്കന്ഡറിയിലേക്ക് പ്രൊമോഷൻ കിട്ടി പോയിരുന്നു
“ഇതെന്താ എല്ലാരും കൂടെ ?ഇന്ന് നിങ്ങൾക്ക് ക്‌ളാസ്സില്ലേ ?”
എന്റെ പ്രിയപ്പെട്ട സുഹൃത്ത് ഹൈസ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീതയാണ് പറഞ്ഞത് .
“”ടീച്ചറും വരൂ .നമുക്കൊരിടം വരെ പോകാം ”
ഒന്നും മനസ്സിലാവാതെ മിഴിച്ചുനിന്ന എന്റെ കൈപിടിച്ച് പ്രീത പറഞ്ഞു .
“ഒരു സാഡ് ന്യൂസ് ഉണ്ട് .നമ്മുടെ മിനി ആത്മഹത്യ ചെയ്തു .ഇന്ന് പുലർച്ചെ .”
എന്റെ കണ്ണു മഞ്ഞളിക്കുന്ന പോലെ. മറക്കാൻ ശ്രമിച്ചിട്ടും ഉള്ളിൽ നുരയിട്ടു പൊങ്ങി ആ കണ്ണുകൾ .വിഷാദം അലരിട്ട രണ്ടു കുഞ്ഞിക്കണ്ണുകൾ .
കൊഴിഞ്ഞു വീണ നിശാഗന്ധി…
ഒരു രാത്രിമാത്രം വിടരാൻ, സൗരഭ്യം പകരാൻ…
ഒടുവിൽ ഇരുളിന്റെ മഹാസാഗരത്തെ ഒരു വെൺപുഞ്ചിരിയിലൊതുക്കി നിർവ്വാണമന്ത്രത്തിൽ ശാന്തിതേടുന്നവൾ….മാർക്ക് കുറഞ്ഞതിന് വഴക്കു പറഞ്ഞാൽ ഒഴുകിവീണ കണ്ണീർ
തുടച്ചു അവൾ ചിരിക്കാൻ ശ്രമിക്കും.
എത്ര വേഗമാണ് കുഞ്ഞേ നീ മറഞ്ഞു പോയത്?
ഇതിനു വേണ്ടിയാണോ ഞങ്ങൾ നിങ്ങളെ സ്നേഹിച്ചത്?
വഴക്കു പറഞ്ഞത്?
ഉപദേശിച്ചത്?
കഥ പറഞ്ഞു രസിപ്പിച്ചത്?
വാത്സല്യം വിളമ്പി കരയിച്ചത്?
ഉള്ളിൽ എരിഞ്ഞു നീറുന്ന നൂറായിരം ചോദ്യങ്ങളുമായി ഞങ്ങൾ ആ വീട്ടുപടിയ്ക്കലെത്തി.
താഴ്ത്തി ഇറക്കിയ കഴുക്കോലിൻ തുമ്പത്തു ഒരുമുഴം കയറിൽ ആ അനാഥജന്മത്തിനു വിരാമമിട്ട് അവൾ. ബോഡി നിലത്തിറക്കിയിട്ടുപോലുമുണ്ടായിരുന്നില്ല പാതി മലർന്ന കണ്ണുകളും കടിച്ചുപിടിച്ച നാക്കും ഒന്നേ നോക്കിയുള്ളൂ .
മനസ്സിലെ കനൽപ്പുറത്തു പാതി വേവായ വാഴയ്ക്കയുപ്പേരി കിടന്നു നീറി .
😰
ഇഷ്ടമുള്ള എഴുത്ത്👍👍
👍🌹