സാഹിത്യത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ കൈവയ്ക്കുകയും അവിടെയെല്ലാം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യുകയെന്നത് അപൂര്‍വ്വ പ്രതിഭാശാലികള്‍ക്കുമാത്രം കഴിയുന്ന വരപ്രസാദമാണ്. ചെറുകഥ, നോവല്‍, കവിത,യാത്രാവിവരണം എന്നീ ഓരോ ശാഖയിലും തന്‍റെ കയ്യൊപ്പ് പതിപ്പിച്ച സര്‍ഗപ്രതിഭയാണ് ഡോ. മായാഗോപിനാഥ്.
വായനയുടെ പുതുമകളിലേക്ക് കൈപിടിച്ചുയർത്തുന്ന ഡോ. മായാഗോപിനാഥിന്‍റെ മൂന്ന് ശ്രദ്ധേയ നോവലുകളെ അനുവാചകര്‍ക്കു പരിചയപ്പെടുത്തുകയാണ്. ജീവിതത്തിന്‍റെ വ്യത്യസ്ത മുഖങ്ങളും മനുഷ്യ മനസ്സിന്‍റെ സൂക്ഷ്മതകളും ഹൃദയസ്പര്‍ശിയായ ഭാഷയില്‍ അവതരിപ്പിക്കുന്ന ഈ നോവലുകള്‍, അനുവാചകര്‍ക്ക് പുതിയ അനുഭവ ലോകം തുറന്നുകൊടുക്കുന്നു.

ഡോ. മായാ ഗോപിനാഥിന്‍റെ ആദ്യ നോവലായ അർദ്ധനാരി പ്രതിസന്ധികളിൽ നിന്ന് ഉയിർത്തെഴുന്നേല്ക്കുന്ന നർത്തകിയുടെ കഥ പറയുന്നു, നല്ലപാതിയുമായി വേർപെട്ട സ്ത്രീയാണ് അർദ്ധനാരി…അവളുടെ കഥയാണിത്..
കഥയിലെ നായിക ഐറിന്‍ തന്‍റെ മേൽ അശനിപാതം പോലെ വന്നു പതിച്ച രോഗം മൂലം ചുവടുറപ്പിക്കാൻ ചലനശേഷി നഷ്ടപ്പെട്ട പാദങ്ങളുമായി വീൽ ചെയറിൽ അഭയം തേടുകയും അവരുടെ ജീവിതം അപ്രതീക്ഷിത വേദനകളിലൂടെ കടന്നു പോവുകയും ചെയ്യുന്നു.

ടാംഗോ എന്ന നൃത്തരൂപത്തിനായി സ്വജീവിതം സമര്‍പ്പിച്ച ഐറിൻ എന്ന നര്‍ത്തകിയുടെ ജീവിതകഥയാണിത്.
ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില ദുരന്തങ്ങളില്‍ തകർന്നു പോയി എന്ന് തോന്നുമ്പോഴും ജീവിതത്തിന്‍റെ സൗന്ദര്യം ഇനിയും ബാക്കിയുണ്ടാവും എന്ന പ്രതീക്ഷ മാഞ്ഞുപോകാതെ നിലനിര്‍ത്താന്‍ കഴിയണം, ഒപ്പം ജീവിതത്തിന്‍റെ ഓരോ നിമിഷവും സ്വപ്രയത്നത്താൽ ദീപ്തമാക്കുകയും വേണം. അര്‍ദ്ധനാരിയിലൂടെ നോവലിസ്റ്റ് നല്‍കുന്ന ശക്തമായ സന്ദേശമാണിത്.
ഡോ. മായാ ഗോപിനാഥിന്‍റെ രണ്ടാമത്തെ നോവലായ ശിശിരനിലാവിലെ പവിഴമല്ലി സ്വാർത്ഥതയേതുമില്ലാത്ത,നിഷ്ക്കളങ്ക സ്നേഹത്തിലൂടെ, തളർന്നും തകർന്നും അഗാധ ഗർത്തങ്ങളിൽ പതിച്ചു പോയവരെ കൈയ്യ് പിടിച്ചു കയറ്റുന്ന കഥ പറഞ്ഞ് അനുവാചകന്‍റെ ഹൃദയത്തേയും കൂടുതൽ നിർമ്മലമാക്കുന്നു.
നോവലിലെ നായികയായ മറിയത്തിന്‍റെ ദുരിത ജീവിതതത്തെയും അവളുടെ ബാല്യകൗമാര കാലത്തെ ഉറ്റ തോഴിയായ ദേവികയുടെ ആത്മാര്‍ത്ഥ സ്നേഹത്തെയും ചുറ്റിപ്പറ്റിയാണ് കഥ രൂപം കൊള്ളുന്നതെങ്കിലും ഓരോ കഥാപാത്രവും വ്യക്തിത്വ മിഴിവ് കൊണ്ട് നമ്മുടെ ഹൃദയം കവരുന്നു. പ്രകൃതി സ്നേഹത്തിന്‍റെയും പ്രകൃതി സമ്പത്തിന്‍റെയും കഥ കൂടിയാണിത്.
ദേവികയുടെ ഭർത്താവായ സതീഷ്, മറിയത്തെ മാത്രം എന്നും പ്രണയിച്ച ഹരി …അനാഥർക്കും അശരണർക്കുമായി സ്വന്തം ജീവിതം ബലിയർപ്പിച്ച ഡാനിയേലച്ചൻറ പാത്രസൃഷ്ടി ഇന്നത്തെ അത്യാർത്തിയുടേയും പണക്കൊതിയുടേയും തിമിരം ബാധിച്ചവർക്ക് വെളിച്ചം നല്കുന്നതാണ്.

ഡോ. മായാഗോപിനാഥിന്‍റെ മൂന്നാമത്തെ നോവലായ ഗായതി ശ്രീരാഗം ആത്മാവിനെ ഉത്തേജിപ്പിക്കുന്ന ഒരു വിസ്മയമാണ്.
ജീവിതത്തിന്‍റെ ഉപരിതല സൗന്ദര്യത്തിന് കീഴിൽ വേദനയുടെയും ത്യാഗത്തിന്‍റെയും സത്യത്തിന്‍റെയും അന്തർധാര ഉണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന നോവല്‍. ഇത് കേവലം ഒരു കഥയല്ല; അത് ജീവിതം തന്നെയാണ്, നോവലിന്‍റെ കാതൽ ആമിയുടെയും അഭിയുടെയും വേദനാജനകമായ കഥയാണ്. ലീല, മീര, സുമ ചേച്ചി എന്നീ കഥാപാത്രങ്ങൾ ഉജ്ജ്വലവും അവിസ്മരണീയവുമായ സാന്നിധ്യങ്ങളായി വേറിട്ടുനിൽക്കുന്നു. അവർ വെറും സാങ്കൽപ്പിക വ്യക്തികളല്ല, മറിച്ച് വായനക്കാരന്‍റെ മനസ്സിൽ ശാശ്വതമായ ഒരു മുദ്ര പതിപ്പിക്കുന്ന ജീവിക്കുന്ന, വ്യക്തിത്വങ്ങളാണ്.
ഗായതി ശ്രീരാഗത്തില്‍ ആയുർവേദം ഒരു പശ്ചാത്തലം മാത്രമല്ല, രോഗശാന്തിയുടെയും സന്തുലിതാവസ്ഥയുടെയും ജീവിതത്തിനും കഷ്ടപ്പാടിനും ഇടയിലുള്ള ഇടപെടലിന്‍റെയും താളങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു രൂപകമാണ്.
ഗായതി ശ്രീരാഗം നോവലിസ്റ്റിന്‍റെ ആഖ്യാന പക്വതയ്ക്കും കലാപരമായ സംവേദനക്ഷമതയ്ക്കും ഒരു തെളിവായി നിലകൊള്ളുന്നു. ഇത് ഒരു കഥ പറയുക മാത്രമല്ല; അത് ആത്മാവിനെ സ്പർശിക്കുന്നു.



