ആര്യന്മാർ സ്വതവേതന്നെ മതഭക്തരും ഈശ്വരവിശ്വാസവും മറ്റുമുള്ളവരായിരുന്നുവല്ലോ. അതിനാൽ സാളഗ്രാമം, ശിവലിംഗം മുതലായ ദേവ പ്രതീകങ്ങളെ സ്വന്തം ഇല്ലത്തുവെച്ചു നിത്യവും പൂജിച്ചുകൊണ്ടിരുന്നിട്ടുണ്ടാകാം. അതിനുപുറമെ കേരളത്തിൽ സ്ഥിരം താമസമാക്കിയപ്പോൾ സൗകര്യം പോലെ മിറ്റത്തോ അടുത്ത വളപ്പിലോ ചെറിയ അമ്പലം പണിത് ദേവ പ്രതിഷ്ഠ നടത്തി ഉപാസനയും ചെയ്തുതുടങ്ങിയിട്ടുണ്ടാകാം.ഇത്തരം ക്ഷേത്ര നിർമ്മാണത്തിലും ഉപാസന ചെയ്യുന്നതിലും എല്ലാ ആര്യന്മാർക്കും ഭൃത്യന്മാരായ നാഗന്മാർക്കും ഒരുപോലെ താല്പര്യമുണ്ടായിരുന്നു.40-50 ഇല്ലങ്ങളും 150-ലധികം നാഗ ഭവനങ്ങളും അടുത്തടുത്തായി ഉണ്ടായിരുന്നു. മിയ്ക്കവരും അന്യോന്യം ബന്ധുക്കളും ചാർച്ചക്കാരും സ്നേഹിതരുമായിരുന്നു. അതിനാൽ എല്ലാവർക്കും കൂടി പൊതുവേ ഒരു അമ്പലമുണ്ടാക്കുന്നത് ആവശ്യവും സൗകര്യവുമായി തോന്നിയിരിക്കാം. അങ്ങനെ അവരെല്ലാം ആലോചിച്ചു ഒരു ക്ഷേത്രമുണ്ടാക്കി. അതാണ് പിന്നീട് ദേശക്ഷേത്രമായിത്തീർന്നത്. എല്ലാവരും ചേർന്നായപ്പോൾ ഓരോരുത്തർക്കും ചെറിയ സംഖ്യയേ ചിലവാക്കേണ്ടിവന്നിട്ടുണ്ടാവുകയുള്ളൂ. അങ്ങനെ അമ്പലം പണിയാനുള്ള സംഖ്യ പെട്ടന്നുതന്നെ അവർക്ക് സ്വരൂപിക്കാൻ കഴിഞ്ഞു. ഭൂമിയുടെ കാര്യം പറയാനുമില്ല. കാടുകെട്ടിക്കിടക്കുന്ന സ്ഥലം ആവശ്യമുള്ളിടത്തോളം വെട്ടി തെളിയിച്ച് ഉപയോഗിക്കാൻ തക്ക നിലയിലാക്കുകയേ വേണ്ടു.അങ്ങനെ ദേവസ്വത്തിലേയ്ക്ക് ധാരാളം ഭൂമിയുമായി.അങ്ങനെയാണ് ആദ്യത്തെ ദേശക്ഷേത്രം ഉണ്ടായത്. പിന്നീട് ക്ഷേത്രത്തിൻ്റെ അഭിവൃദ്ധിക്കുവേണ്ടി നിത്യനിദാനം മാസവിശേഷം മുതലായ ആചാരങ്ങൾ നിശ്ചയിച്ചു നടത്തിപോന്നു.
ആളുകൾ എത്ര സമർത്ഥന്മാരായാലും അധികമാളുകൾ കൂടിയാൽ അഭിപ്രായഭേദങ്ങളും വഴക്കുകളുമുണ്ടാവാതിരിക്കാൻ പ്രയാസമാണല്ലോ. ആ ദേശത്താണെങ്കിൽ എല്ലാംകൂടി ഇരുന്നൂറിലധികം വീടുകളുമുണ്ടായിരുന്നു. അതിനാൽ അവിടെ മോഷണം വാക്കേറ്റം അടിപിടി മുതലായ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ സാധ്യതയില്ല. അങ്ങനെ ഉണ്ടാകുന്ന പ്രശ്നങ്ങൾ അപ്പോഴൊക്കെ വിചാരണ ചെയ്ത് തീർപ്പുകല്പിക്കാൻ ഒരു ഏർപ്പാടുകൂടാതെ നിർവ്വാഹമില്ലാതായി.അങ്ങനെ വന്നപ്പോൾ ആ വിധികർത്തൃത്വം ദേവനിലാണ് അർപ്പിച്ചിരുന്നത്. ക്ഷേത്രത്തിലെ വലിയമ്പലം എന്ന് പറയുന്ന സ്ഥലത്തിനു ദേവാലായ ശാസ്ത്രങ്ങളായ തന്ത്രസമുച്ചായാദി ഗ്രന്ഥങ്ങളിൽ പറയുന്ന സാങ്കേതികഭാഷ തന്നെ സഭ എന്നാകുന്നു. മുൻപറഞ്ഞ പ്രകാരത്തിലുള്ള എന്തെങ്കിലും വാദവും വഴക്കുമുണ്ടാകുമ്പോൾ നമ്പൂതിരിമാർ കാര്യങ്ങൾ പറഞ്ഞു തീർക്കാനായി സഭ കൂടിയിരുന്നതും കൂടുവാനുള്ളതും – കക്ഷികളെ വരുത്തി വിചാരണ ചെയ്ത് തീർപ്പ് കല്പിച്ചിരുന്നതു – മായ സ്ഥലമാകയാലാണ് അതിന് ആ പേർ സിദ്ധിച്ചതെന്നതിനു സംശയമില്ല. അങ്ങനെ ദേവനെ സാക്ഷിയാക്കി സങ്കല്പിച്ചുകൊണ്ട് ദേവൻ്റെ നടയിൽ വെച്ച് വിചാരണ ചെയ്യുമ്പോൾ കക്ഷികളും സാക്ഷികളും കളവു പറയുവാൻ ധൈര്യപ്പെട്ടിരുന്നില്ല.സത്യം ചെയ്യാനും അതു കേൾക്കാനും വാദിയും പ്രതിയും കോടതിയിൽ വെച്ചു തന്നെ സമ്മതിക്കുകയും മധ്യസ്ഥ വിധിപോലെ ആ സത്യപ്രകാരം കോടതി വിധിക്കുകയു ചെയ്യുന്ന നടപടിയാണ് അക്കാലത്ത് ഉണ്ടായിരുന്നത്. ഇന്ന അമ്പലത്തിലെ നട തുറന്നിട്ട് നിറയെ വിളക്കുതെളിയിച്ചു കക്ഷികൾ കളിച്ച് ഈറൻ മുണ്ട് ചുറ്റി വന്ന് നടയിൽ നിന്നാണ് സത്യം ചെയ്തിരുന്നത്.ദേവനേയും സത്യത്തേയും കുറിച്ച് അക്കാലത്ത് ജനങ്ങൾക്കുണ്ടായിരുന്ന ഭയ- ഭക്തി- ബഹുമാനങ്ങളെ കാണിക്കാൻ വേണ്ടിയാണ് ഈ ആചാരങ്ങളെ കുറിച്ച് ഇവിടെ വിവരിച്ചത്.അങ്ങനെ അമ്പലനടയിൽ വെച്ചു ബ്രാഹ്മണർ എടുക്കുന്ന തീരുമാനത്തെ അനുസരിക്കയല്ലാതെ അക്കാലത്ത് ആരും എതിർത്തിരുന്നില്ല.
(തുടരും)



