Saturday, May 17, 2025
Homeഅമേരിക്കശുഭചിന്ത - (113) പ്രകാശഗോപുരങ്ങൾ - (89) ഏറ്റവും വലിയ അത്ഭുതം

ശുഭചിന്ത – (113) പ്രകാശഗോപുരങ്ങൾ – (89) ഏറ്റവും വലിയ അത്ഭുതം

പി. എം.എൻ.നമ്പൂതിരി.

അഹന്യഹനി ഭൂതാനി

പ്രവിശ്യന്തി യമാലയ

ശേഷാ, സ്ഥാവരമിച്ഛന്താ

കിം ആശ്ചര്യം ഇത: പര:

ജീവജാലങ്ങൾ ഓരോ നിമിഷവും യമലോകത്തേയ്ക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. ശേഷിക്കുന്നവരാകട്ടെ ഇത് തങ്ങളെ ബാധിക്കുന്നതല്ലെന്നും ഇവിടെ സ്ഥിരമായി കഴിയാമെന്നും വിചാരിക്കുന്നു.-ആഗ്രഹിക്കുന്നു. ഇതിലും വലിയ അത്ഭുതം മറ്റെന്താണ്?

മഹാഭാരതത്തിൽ ആരണ്യപർവ്വത്തിൽ “യക്ഷപ്രശ്നം “ എന്ന പ്രസിദ്ധമായ കഥാതന്തുവിൽ ഉൾപ്പെട്ടതാണ് ഈ വരികൾ. പാണ്ഡവരുടെ വനവാസക്കാലം. പഞ്ചപാണ്ഡവർ വനത്തിൽ നടക്കവേ ധർമ്മജനു കടുത്ത ദാഹം തോന്നി. സഹദേവനോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. പാണ്ഡവരുടെ ധർമ്മനിഷ്ഠയെ പരീക്ഷിക്കുവാനായി യമധർമ്മൻ പക്ഷി വേഷത്തിൽ ഒരു പൊയ്കയുടെ തീരത്തുള്ള വൃക്ഷക്കൊമ്പിൽ വന്നിരുന്നു. സഹദേവൻ വെള്ളം തേടി ആ പൊയ്കയിൽ വന്നു. സ്വന്തം ദാഹം തീർക്കാനായി കൈയ്യിൽ വെള്ളം കോരി കുടിക്കാൻ ഭാവിച്ചപ്പോൾ “ആ വെള്ളം കുടിക്കരുത് “ എന്നൊരു ശബ്ദം കേട്ടു. ചുറ്റും നോക്കി. ആരേയും കണ്ടില്ല. സഹദേവൻ വെള്ളം കോരി കുടിച്ചു. തൽക്ഷണം മരിച്ചുവീണു. അനുജനെ കാണാഞ്ഞ് ധർമ്മപുത്രർ നകുലനെ വിട്ടു. പൊയ്കയിലെത്തിയ നകുലൻ സഹദേവൻ മരിച്ചു കിടക്കുന്നത് കണ്ടു. ഏതായാലും ദാഹം തീർത്തിട്ട് അന്വേഷിക്കാം എന്ന് കരുതി വെള്ളം കോരി കുടിക്കാൻ ഭാവിച്ചപ്പോൾ പഴയതുപോലെ അരുതെന്ന ശബ്ദം കേട്ടു. .വകവെക്കാതെ വെള്ളം കുടിച്ചു. അപ്പോൾ അയാളും മരിച്ചുവീണു. രണ്ടു പേരെയും കാണാത്തതു കൊണ്ട് അർജ്ജുനനും പിന്നെ ഭീമനും വന്നു. അവർക്കും ഇതേ അനുഭവം തന്നെ ഉണ്ടായി. ഒടുവിൽ അനുജന്മാരാരും മടങ്ങി വരാത്തതിൻ്റെ കാരണം തിരക്കി ധർമ്മപുത്രർ തന്നെ അന്വേഷിച്ചിറങ്ങി. പൊയ്കയുടെ തീരത്തെത്തി ദാരുണമായ കാഴ്ച കണ്ടു. എന്തായാലും ദാഹം തീർത്തിട്ടാകാം ബാക്കി കാര്യം എന്ന് നിശ്ചയിച്ച് അദ്ദേഹവും വെള്ളം കയ്യിൽ കോരി കുടിക്കാൻ ശ്രമിച്ചു. അപ്പോൾ ഒരു അശരീരി കേട്ടു “എൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ നീ വെള്ളം കുടിച്ചാൽ നിൻ്റെ അനുജന്മാരുടെ ഗതിതന്നെ നിനക്കും സംഭവിക്കും” ഇത് കേട്ട ഉടനെ ധർമ്മപുത്രർ ജലം താഴെക്കളഞ്ഞു. എന്നിട്ട് ചുറ്റും നോക്കി. മരത്തിലിരിക്കുന്ന പക്ഷിയാണ് നിരോധനാജ്ഞ തന്നതെന്ന് മനസ്സിലായി. അപ്പോൾ ധർമ്മപുത്രർ പറഞ്ഞു: “ശരി എങ്കിൽ ചോദിച്ചു കൊള്ളുക “എനിക്കറിയാവുന്ന വിധം മറുപടി പറയാം.”” ധർമ്മപുത്രർ സമ്മതിച്ചു. അപ്പോൾ പക്ഷി ചോദ്യങ്ങൾ തുടങ്ങി.

ആപത്തിൽ രക്ഷിക്കുന്നതാര് എന്ന ചോദ്യത്തിന്  അവൻ്റെ ധൈര്യം എന്ന് ഉത്തരം കൊടുത്തു.

ഏറ്റവും വലിയ ത്യാഗം എവിടെ ഇരിക്കുന്നു? ഉത്തരം മാതൃഹൃദയത്തിൽ എന്നായിരുന്നു.

ഏറ്റവും വലിയ ധനവാനാര് ? അതിനു ഉത്തരം മന:സംതൃപ്തി നേടിയവൻ എന്നായിരുന്നു.

ഏറ്റവും വലിയ ദരിദ്രനാര് എന്ന ചോദ്യത്തിന് എത്ര ഉണ്ടായിട്ടും കൂടുതൽ ആഗ്രഹിക്കുന്നവൻ എന്നും ധർമ്മപുത്രർ മറുപടി കൊടുത്തു. ഇങ്ങനെ പല പല ചോദ്യങ്ങളും ചോദിച്ചു. എന്നാൽ ഒടുവിലായി ചോദിച്ചത് “ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണെന്നായിരുന്നു. ഇതിന് ധർമ്മപുത്രർ കൊടുത്ത മറുപടിയാണ് നേരത്തെ സൂചിപ്പിച്ച തത്ത്വം. അതായത് എപ്പോഴും എവിടെയും മരണം നടക്കുമെന്നറിഞ്ഞിട്ടും മനുഷ്യർ സ്വന്തം മരണത്തെ ഓർക്കാതെ ജീവിക്കുന്നു. ഇതല്ലേ ഏറ്റവും വലിയ അത്ഭുതം! ഉത്തരങ്ങളിൽ സംപ്രീതനായ പക്ഷി വേഷത്തിൽ വന്ന യമധർമ്മൻ പാണ്ഡുപുത്രരെ ജീവിപ്പിക്കുകയും അനേകം വരങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്തു.

താമരയിലയിലെ ഉരുണ്ടു കളിക്കുന്ന ഒരു തുള്ളി വെള്ളത്തിൻ്റെ അവസ്ഥ എത്ര ക്ഷണികമാണോ അത്രതന്നെ ക്ഷണികമാണ് ജീവിതമെന്ന് ശങ്കരാചാര്യസ്വാമികൾ “ഭജഗോവിന്ദ “ത്തിൽ പറഞ്ഞിട്ടുണ്ട്. ജീവിതം ക്ഷണികവും ഭോഗവസ്തുക്കൾ ദു:ഖഭൂയിഷ്ഠമാകുന്നതിനാൽ അവയ്ക്ക് വേണ്ടി വൃഥാ സമയം കളയരുത്. ഒന്ന് മനസ്സിലാക്കുക! മരണം വ്യക്തിയെയോ സ്ഥാനമാനങ്ങളെയോ കണക്കാക്കുന്നില്ല. യാതൊരു മുന്നറിയിപ്പും കൂടാതെ ഏതു സ്ഥലത്തും ഏതു സമയത്തും അത് കടന്നു വരും. ഇതറിഞ്ഞ് ധാർമ്മികജീവിതം ആചരിക്കുവാൻ അദ്ദേഹം ഉപദേശിക്കുന്നു. ബുദ്ധഭഗവാനും ഇതു തന്നെ പറഞ്ഞിട്ടുണ്ട്. ‘സർവ്വം ദു:ഖമയം സർവ്വം ക്ഷണികം “

രാമായണത്തിലെ ഏറെ പ്രസിദ്ധമായ ലക്ഷ്മണോപദേശത്തിൽ ശ്രീരാമൻ പറയുന്നത്: “ലക്ഷ്മണാ മേഘത്തിൽ അങ്ങിങ്ങു മിന്നുന്ന വിദ്യുല്ലതകളെപ്പോലെ ചഞ്ചലവും നൈമിഷികവുമായ ആയുസ്സ്, വറചട്ടിയിൽ വീണ ജലബിന്ദുപോലെ പെട്ടന്ന് അപ്രത്യക്ഷമാകുന്നു. സർപ്പത്തിൻ്റെ വായിൽപെട്ട തവള ഇര അന്വേഷിക്കുന്നതുപോലെ വ്യർത്ഥമാണ് കാലഗതിയിൽപെട്ട മനുഷ്യൻ നശ്വരങ്ങളായ ഭോഗ സുഖങ്ങളുടെ പിന്നാലെ പായുന്നത്.

നാം പടവെട്ടുന്നതും ക്ലേശങ്ങളെല്ലാമനുഭവിച്ചു പലതും നേടുന്നതും സത്യവും ശാശ്വതവുമല്ലാത്ത ഈ ശരീരത്തിനു വേണ്ടിയാണെങ്കിൽ എന്തിനീ പാടെല്ലാം പെടുന്നു? സുഖവും ഭാഗ്യവുമൊക്കെ മാനത്തെ മനോഹരമായ മഴവില്ലുപോലെ ക്ഷണികമാണ്. നിർഭാഗ്യമാകട്ടെ പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു. പണവും പദവിയും എല്ലാം അസ്ഥിരം. താരുണ്യം സമുദ്രത്തിലെ തരംഗം പോലെയാണ്. അച്ഛൻ, അമ്മ, സഹോദരങ്ങൾ, ഭാര്യ, മക്കൾ, മിത്രങ്ങൾ …. അങ്ങനെ എല്ലാം നദിയിലൂടെ ഒഴുകി നടക്കുന്ന വിറകു കൊള്ളികൾപോലെ അല്പനേരത്തേയ്ക്കു മാത്രം. അടുത്തു നിൽക്കും.പിന്നെ വേർപെട്ടൊഴുകും.

കലചക്രത്തിൽ എന്തെല്ലാം വന്നു പെടുന്നു. രോഗങ്ങൾ എപ്പോൾ വേണമെങ്കിലും ശരീരത്തെ ആക്രമിക്കാം. വാർദ്ധക്യം ഇന്നല്ലെങ്കിൽ നാളെ ഉണ്ടാക്കുമെന്നത് സത്യമാണ്.

അതുകൊണ്ട് തൃഷ്ണകളെ ശമിപ്പിച്ച് മനഃസംയമനം നേടുന്നവർക്ക് ആത്മശാന്തി ലഭിക്കുമെന്ന് മനസ്സിലാക്കുക. അവർക്ക് കിട്ടുന്നതാണ് ആനന്ദം. സുഖം എന്നത് ശരീരത്തിനു ലഭിക്കുന്നതാണ്. കർമ്മബന്ധിതരായ നമുക്ക് എപ്പോഴും സുഖവും സന്തോഷവും വേണമെന്ന് ശഠിക്കുന്നത് ശരിയല്ല. തിരമാലയിൽപ്പെട്ട തോണിപോലെയാണ് കർമ്മബന്ധിതമായ ജീവിതം മുങ്ങിയും പൊങ്ങിയും അടിയും ഉലഞ്ഞും ലക്ഷ്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് സംസാരസാഗരം കടത്തുന്ന ജഗദീശ്വരനെ അഭയം പ്രാപിക്കുക നമുക്ക് ശാന്തിയും സമാധാനവും ലഭിക്കാനുള്ള മാർഗ്ഗം അതുതന്നെയാണ്.

പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

5 COMMENTS

  1. നല്ല അറിവ് ഗുരുജി.. കർമ്മ ബന്ധിതരായനാം സംസാരസാഗരം തരണം ചെയ്യാനായി ‘ശാന്തിയും സമാധാനവും തരുന്ന ജഗദീശ്വരനെ ശരണം പ്രാപിക്കാം നന്ദി ഗുരുജി. നമസ്ക്കാരം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ