യദുവും കണ്ണനും കൂടി തെയ്യം കെട്ടാനുള്ള ഒരുക്കത്തിലായിരുന്നു.
ഓരോ കളിയാട്ടസ്ഥലത്തും പോയാൽ അണിയറയിൽ പോയി
മണിക്കൂറുകൾ നോക്കി നിൽക്കുന്നത് കണ്ണനും യദുവിനും ഒരു ശീലമാണ്..
തെയ്യം കെട്ടുന്ന സുധേട്ടൻ കണ്ണന്റെ വീടിന്റെ അടുത്താണ്..
തെയ്യക്കോലങ്ങളുടെ അലങ്കാരപ്പണി കാണുന്നതാണ് തെയ്യം കാണുന്നതിനേക്കാൾ ഇരുവർക്കും ഇഷ്ടം..
അവധിക്കാലമായതുകൊണ്ട് അതിനുള്ള സാധനങ്ങൾ ശേഖരിച്ചു..
കുരുത്തോല ഒരേ പോലെ മുറിച്ച് അരയ്ക്ക് ചുറ്റും ഇറുക്കി വെച്ച്..
കാർഡ്ബോർഡിൽ ചിത്രം വരച്ച് ഗുളികന്റെ മുഖപാള പോലെയാക്കി..
അരിയിൽ മഞ്ഞൾ ഇട്ടു..
രണ്ടുകൂടി പൊടിച്ചെടുത്ത് മഞ്ഞൾക്കുറിയുണ്ടാക്കി..
മാളു കൂറേ ചെക്കിപ്പൂവും തുളസിയും ചെണ്ടുമല്ലിയും
ചെമ്പരത്തിയും കൊണ്ട് മാല കെട്ടി
.
ആ മാലകൾ എടുത്ത് കണ്ണനും യദുവും കഴുത്തിലണിഞ്ഞു..
മാളുവിന്റെ വള കൈയിൽ അണിഞ്ഞു..
“ഈ പിളേളര് അരിയും മഞ്ഞളും തീർക്കുമല്ലാ ഈശ്വരാ..വേഗം പോയ്ക്കോ.. ഈട്ന്ന്’
യദുവിന്റെ അമ്മമ്മ വഴക്കു പറഞ്ഞു..
ഒരാൾ ഗുളികൻ കെട്ടി..
മറ്റേയാൾ പൊട്ടൻ തെയ്യത്തെ കെട്ടി…
മുഖത്തെഴുതാൻ പൗഡറും കൺമഷിയും പിന്നെ അരിമാവും ഉപയോഗിച്ചു..
“അയ്യോ..എന്റെ മാവ് തീർക്കുമല്ലോ.. കുരുത്തുംകെട്ടവൻമാർ.. കണ്ണന്റെ അമ്മയും വഴക്കു പറഞ്ഞു
കളിയാട്ടസ്ഥലത്തു നിന്ന് വാങ്ങിയ ചെറിയ ചെണ്ടയും ചെണ്ടക്കോലും..
കണ്ണന്റേയും യദുവിന്റേയും കൂറേ കൂട്ടുകാരും വന്നു ചേർന്നു..
കുട്ടു ചെണ്ട മുട്ടി..
ചെണ്ടയുടെ ഒച്ച കേട്ട് അമ്മമ്മ വീണ്ടും വഴക്ക് പറഞ്ഞു..
“കണ്ണും ചെവിടും തരില്ല.. ഈ പിള്ളേര്..’
അതൊന്നും കേൾക്കാത്ത ഭാവത്തിൽ കുട്ടു വീണ്ടും ചെണ്ട മുട്ടി..
കണ്ണനും യദുവും തകർത്താടി..
മഞ്ഞൾകുറി ഒരു പാത്രത്തിലിട്ട് മാളു ചെണ്ടക്കാരന്റെ അടുത്ത് നിന്നു..
” ഗുണം വരട്ടെ പൈതങ്ങളേ….’
മഞ്ഞൾക്കുറി ഓരോരുത്തർക്കും നൽകി തെയ്യങ്ങൾ അനുഗ്രഹിച്ചു..
ചെണ്ടയുടെ സംഗീതം പൊടിപൊടിച്ചു..
തോറ്റംപാട്ട് നയന
പാടികൊണ്ടിരുന്നു..
“വടവൃക്ഷകാവിനുള്ളിൽ
വാണരുളും പൂമാല ദേവിയേ
കനലെരിയും കണ്ണും
കുങ്കുമമണിയും കൈകളുമായി
കാവലായി നിൽക്ക നീ..’
പുറപ്പാട് കഴിഞ്ഞ് കടലാസ് മുറിച്ച് പൈസ രൂപത്തിലാക്കി ഏവരും തൊഴുതു..




👍