Friday, May 16, 2025
Homeഅമേരിക്കഅറിവിൻ്റെ മുത്തുകൾ - 109 ക്ഷേത്രാചാരങ്ങൾ (തുടർച്ച) നമസ്ക്കാരവും തീർത്ഥാടന വ്രതങ്ങളും ( ഭാഗം-1)

അറിവിൻ്റെ മുത്തുകൾ – 109 ക്ഷേത്രാചാരങ്ങൾ (തുടർച്ച) നമസ്ക്കാരവും തീർത്ഥാടന വ്രതങ്ങളും ( ഭാഗം-1)

പി.എം.എൻ.നമ്പൂതിരി.

നമസ്ക്കാരം

വന്ദനം കഴിഞ്ഞാൽ പിന്നെ നമസ്ക്കാരമാണ്. ദണ്ഡനമസ്ക്കാരത്തിൽ ദേഹം മുഴുവൻ ദണ്ഡുപോലെ നിലംപതിയ്ക്കും. സാഷ്ടാംഗനമസ്ക്കാരം എട്ടംഗങ്ങൾ കൊണ്ടാണ് നിർവ്വഹിയ്ക്കുന്നത്.

ഉരസാ ശിരസാ വാചാ മനസാഞ്ജലിനാ ദൃശാ

ജാനുഭ്യാം ചൈവ പാദാഭ്യാം പ്രണാമോ/ഷ്ടാഗഈരിത:

എന്ന ഈ ശ്ലോകം സാഷ്ടാംഗ പ്രണാമത്തെ വിവരിക്കുന്നു. നെഞ്ച്, ശിരസ്സ്, വാക്ക്, മനസ്സ്, അഞ്ജലി, കണ്ണുകൾ, മുട്ടുകൾ, പാദങ്ങൾ എന്നിവയാണ് ആ എട്ടു അവയവങ്ങൾ. തിരക്കുള്ള അമ്പലനടയിൽ പൂർണ്ണനമസ്ക്കാരം ഒരു പക്ഷേ വിഫലമായേക്കും. ശ്രീ കേവിലിൻ്റെ മുമ്പിലുള്ള നമസ്ക്കാരമണ്ഡപം ഉത്തമരായ സാധകന്മാർക്ക് ജപം, നമസ്ക്കാരം മുതലായ സാധനാകർമ്മങ്ങൾ അനുഷ്ഠിക്കുവാൻ പ്രത്യേകം നിർമ്മിചതമായ ഇടമാണ്. അഞ്ജലിദേവൻ്റെ മുമ്പിലേയ്ക്ക് നാം സമർപ്പിക്കുകയാണ്.

തീർത്ഥാടന വ്രതങ്ങൾ

ഇത്തരുണത്തിൽ തീർത്ഥാടനമെന്ന സാമാന്യജനങ്ങളുടേതായ ആചാരങ്ങളെക്കൂടി പരാമർശിക്കുന്നത് പ്രസക്തമാണെന്ന് തോന്നുന്നു. വാസ്തവത്തിൽ തീർത്ഥാടനം എന്ന പദത്തിൽ ക്ഷേത്രം അന്തീർഭവിയ്ക്കുന്നില്ല. തീർത്ഥങ്ങളാണ് അതിലെ പ്രതിപാദ്യ വിഷയം. ഭാരതഭൂമിയിൽ ഗംഗതുടങ്ങിയ സരിത്തുകൾ വളരെ പവിത്രമാണെന്നും അവയിൽ പോയി മുങ്ങിക്കുളിക്കുന്നതുകൊണ്ട് പാപങ്ങളെല്ലാം കഴുകികളയപ്പെടുമെന്നും നാം ആത്മീയ പരിശുദ്ധിയാർജ്ജിയ്ക്കുമെന്നുമുള്ള വിശ്വാസം ഇവിടെ രൂഢമൂലമായിട്ടുണ്ട്. ക്ഷേത്രക്കുളത്തെപ്പറ്റിയുള്ള പരാമർശനത്തിൽ കുളി എന്നത് ബാഹ്യസ്നാനമല്ലെന്നും സഹസ്രാര പത്മത്തിൽ നിന്നുള്ള അമൃതവർഷത്തിൻ്റെ ആപ്ലാവനമാണെന്നും മുമ്പ് പറഞ്ഞിരുന്നത് ഓർക്കുക. ഭാരതം ഒരു യോഗീശരീരമാണെന്ന് ഇതിനുശേഷം വരുന്ന ലേഖനങ്ങളിൽ ഞാൻ വിശദീകരിക്കുന്നതായിരിക്കും. അങ്ങനെയാകുമ്പോൾ ആ യോഗീശരീരത്തിലുള്ള അമൃതവാഹികളായ നാഡികളും കോശങ്ങളുമായിരിക്കണം ഭാരതത്തിൻ്റെ തീർത്ഥാടനകേന്ദ്രങ്ങൾ. അതുകൊണ്ട് വിശ്വാസത്തിന് ശാസ്ത്രീയതയുമുണ്ട്.അതുകൊണ്ട് അത് വെറുമൊരു അന്ധവിശ്വാസമാണെന്ന് പറയുന്നത് ശരിയല്ല. പിൻകാലത്ത് ക്ഷേത്രങ്ങളുടെ പ്രാധാന്യം വർദ്ധിച്ചപ്പോൾ പവിത്രതയേയും ആദ്ധ്യാത്മികതത്വത്തേയും തേടിയുള്ള യാത്ര ഭാരതത്തിലെ മഹാക്ഷേത്രങ്ങളിലേയ്ക്കു തിരിഞ്ഞു. അങ്ങനെ നമ്മുടെ കേരളത്തിലും വളരെ നൂറ്റാണ്ടുകൾതന്നെ പഴക്കമുള്ള ശബരിമല, കൊട്ടിയൂർ ചൈതന്യക്ഷേത്രങ്ങളിലേയ്ക്ക് സംഘടിതമായരീതിയിൽ തീർത്ഥാടനം ആരംഭിച്ചു. അതിൻ്റെ പിന്നിലുള്ള ഐതിഹ്യവും ചരിത്രവും കൂടിക്കുഴഞ്ഞ് കിടക്കുന്നുണ്ടാകാം. അത്തരം തീർത്ഥാടനങ്ങൾക്ക് പ്രത്യേകം വ്രതാനുഷ്ഠാനങ്ങളും പതിവുണ്ട്. വ്രതധാരികളായി നേയ്തേങ്ങയുമായി ശബരിമലയിൽ ചെല്ലുകയും അതിനടുത്തുള്ള പമ്പാനദിയിൽ സ്നാനം ചെയ്യുകയും നെയ്തേങ്ങയിലെ നെയ്യുകൊണ്ട് അയ്യപ്പന് അഭിഷേകം ചെയ്യുകയും ചെയ്യുക എന്നതാണ് ശബരിമല തീർത്ഥാടനത്തിൻ്റെ മുഖ്യ ചടങ്ങ്. നെയ്യ് സൂര്യൻ്റെയും മുകളിലേയ്ക്കുയരുന്ന ആദ്ധ്യാത്മിക ചൈതന്യത്തിൻ്റെയും പ്രതീകമാണ്. നാളികേരം സഹസ്രാരപത്മത്തിൻ്റെയും പ്രതീകമാണ്. അങ്ങനെ നെയ്തേങ്ങ നമ്മുടെ ആദ്ധ്യാത്മികചൈതന്യം സഹസ്രാരത്തിലെത്തിയതിനെ സുചിപ്പിക്കുന്നു. ഇതിൽ നിറഞ്ഞു നിൽക്കുന്ന ചൈതന്യം പിന്നീട് ഈ തീർത്ഥാടനത്തിൻ്റെ ആരാദ്യദേവതയായ ഹരിഹരപുത്രൻ്റെ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുമ്പോൾ അത് അമൃതവർഷം തന്നെയാണ്. ശബരിമല അയ്യപ്പവിഗ്രഹം ഒരു മലമുകളിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നതിനാലും അത് യോഗീശ്വര പദവിയിലിരിയ്ക്കുന്ന ഒരു ദിവ്യചൈതന്യമായതിനാലും ശബരിമല കൈലാസംപോലെ സഹസ്രാരത്തെ സൂചിപ്പിയ്ക്കുന്നു എന്ന് മൊത്തത്തിൽ പറയാം. ഏത് ക്ഷേത്രത്തിൻ്റെ ശ്രീകോവിലും സഹസ്രാരസൂചകമാണല്ലോ. ഇതിനു വേണ്ടി ഒരു മണ്ഡലകാലത്തെ (വൃശ്ചികം 1 മുതൽ 41 ദിവസങ്ങളിലെ ) കഠിനമായ തപസ്സ് അനുഷ്ഠിയ്ക്കേണ്ടതായിട്ടുണ്ട്. അതിൻ്റെ ഫലമായി ഉണ്ടാകുന്ന ആദ്ധ്യാത്മിക ശക്തിയെയാണ് നെയ്യ് പ്രതിനിധാനം ചെയ്യുന്നത്. തീർത്ഥാടനത്തിൻ്റെ തൊട്ടുമുമ്പായി നെയ്യ് നിറയ്ക്കുന്ന ചടങ്ങുണ്ട്. അതിനെ കെട്ട് നിറയ്ക്കുക എന്നാണ് പറയുക. ക്ഷേത്രത്തിലേയ്ക്കുള്ള വഴിപാടും നെയ്യ്തേങ്ങയും മുൻവശത്തുള്ള കെട്ടിലും സ്വന്തം ആവശ്യത്തിനുള്ള സാധനങ്ങൾ പിൻവശത്തുള്ള കെട്ടിലുമാണ് വെയ്ക്കുക പതിവ്. ഈ വ്രതാനിഷ്ഠയോടെയുള്ള തപസ്സിൽ നമുക്ക് മാർഗ്ഗദർശനം തരുന്ന ഗുരുഭൂതനായ വ്യക്തിയെ അയ്യപ്പൻ്റെ പ്രതിനിധിയായി കല്പിച്ച് ഗുരുസ്വാമി എന്ന് വിളിയ്ക്കുന്നു. ശബരിമല തീർത്ഥാടനത്തിൽ ഈ ഗുരുസ്വാമി പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു.

(തുടരും)

പി.എം.എൻ.നമ്പൂതിരി✍

RELATED ARTICLES

5 COMMENTS

  1. ക്ഷേത്രാചാരങ്ങൾ വ്യക്തമാക്കി തന്ന ലേഖനം. പുതിയ അറിവുകൾക്ക് നന്ദി

  2. നല്ല അറിവ് ഗുരുജി. നമസ്ക്കാരം, തീർത്ഥാടനം. കെട്ടു നിറയ്ക്കൽ അഭിഷേകം ഇവയെ കുറിച്ചെല്ലാം ഭംഗിയായി പറഞ്ഞു. നന്ദി ഗുരുജി , നമസ്ക്കാരം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ