പണ്ടൊക്കെ ചായക്കടകളിലും നാട്ടുചുമരുകളിലുമായിരുന്നു സൌഹൃദങ്ങൾ പൂത്തിരുന്നതെങ്കിൽ, ഇന്നത് സ്മാർട്ട് ഫോണിന്റെ തിളങ്ങുന്ന സ്ക്രീനുകളിലെ നോട്ടിഫിക്കേഷനുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. രാവിലെ ഉണരുമ്പോൾ സ്ക്രീനിൽ തെളിയുന്ന ‘ഗുഡ് മോർണിംഗ്’ സന്ദേശങ്ങൾ മുതൽ അർദ്ധരാത്രിയിലെ ‘ഗുഡ് നൈറ്റ്’ വരെയുള്ള ഡിജിറ്റൽ ലോകത്താണ് ആധുനിക മനുഷ്യൻ ജീവിക്കുന്നത്. എന്നാൽ, ആയിരക്കണക്കിന് ആളുകളുള്ള ഈ വെർച്വൽ ഫ്രണ്ട് ലിസ്റ്റുകൾക്കിടയിലും മനുഷ്യൻ ഇന്ന് അനുഭവിക്കുന്ന അത്രയും വലിയ ഒറ്റപ്പെടൽ ചരിത്രത്തിൽ മറ്റൊരിക്കലും ഉണ്ടായിട്ടുണ്ടാകില്ല.
സ്നേഹത്തിന്റേയും കരുതലിന്റേയും ചായക്കൂട്ടുകൾ മുഖത്ത് തേച്ചുപിടിപ്പിച്ച കപടന്മാരുടെ ഒരു മഹാമേളയായി മാറിയിരിക്കുന്നു ഇന്നത്തെ സാമൂഹിക ജീവിതം.
സ്നേഹത്തിന്റെ വേഷമിട്ട് വരുന്നവർ ആവശ്യങ്ങൾ കഴിഞ്ഞാൽ ചരക്കുപോലെ മറ്റുള്ളവരെ ഉപേക്ഷിച്ചു പോകുന്ന കാഴ്ച ഇന്നൊരു പുത്തരിയല്ല. നമ്മെക്കാൾ നന്നായി നമ്മുടെ കാര്യങ്ങൾ അറിയാൻ താല്പര്യപ്പെടുന്നവർ പലപ്പോഴും നമ്മുടെ പതനം കാണാൻ കാത്തുനിൽക്കുന്നവരാണെന്ന തിരിച്ചറിവ് പലർക്കും വൈകിയാണ് ഉണ്ടാകാറുള്ളത്.
ബന്ധങ്ങൾ വെറും കൊടുക്കൽ വാങ്ങലുകളായി മാറിയ ഈ പെരുമഴക്കാലത്ത് ഒരുകാര്യം വ്യക്തമാണ്; വഞ്ചനയുടെ കനലുകൾ ഒളിപ്പിച്ചുവെച്ച വലിയൊരു സൌഹൃദവലയത്തേക്കാൾ എത്രയോ പവിത്രവും സുരക്ഷിതവുമാണ് സ്വന്തം ഏകാന്തത.
ഏകാന്തതയെ ഒരു ശിക്ഷയായോ ശാപമായോ കാണുന്നിടത്താണ് മനുഷ്യന് തെറ്റുപറ്റുന്നത്. സ്വന്തം മുറിയിലെ നിശബ്ദതയിൽ, അക്ഷരങ്ങളുടെ മാന്ത്രികലോകം തുറക്കുന്ന ഒരു പുസ്തകം വായിക്കുമ്പോഴോ, പഴയൊരു പാട്ട് കേൾക്കുമ്പോഴോ കിട്ടുന്ന ആത്മീയമായ സമാധാനം ഒരു വ്യാജക്കൂട്ടത്തിനും നൽകാൻ കഴിയില്ല. സ്വന്തം സന്തോഷത്തിന്റെ റിമോട്ട് കൺട്രോൾ മറ്റുള്ളവരുടെ കൈകളിൽ ഏൽപ്പിക്കാതിരിക്കുക എന്നതാണ് പ്രധാനം.
‘അവരില്ലെങ്കിൽ ഞാൻ ശൂന്യനാണ്’ എന്ന ഭയം മാറ്റിവെക്കുമ്പോഴാണ് ഒരാൾ യഥാർത്ഥത്തിൽ സ്വതന്ത്രനാകുന്നത്. മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ വേണ്ടി സ്വന്തം മുഖത്ത് വ്യാജമായൊരു പുഞ്ചിരി ഒട്ടിച്ചുവെക്കുന്നതിനേക്കാൾ എത്രയോ ആത്മാർത്ഥമാണ് ഒറ്റയ്ക്കിരുന്ന് സ്വന്തം മനസ്സിനോട് സംസാരിക്കുന്നത്.
ജീവിതം ഒരേയൊരു വട്ടമേയുള്ളൂ. അത് മറ്റുള്ളവരുടെ കപടതകൾക്ക് മുന്നിൽ സ്വന്തം സമാധാനവും കണ്ണീരും ബലിനൽകി തീർക്കാനുള്ളതല്ല. ആൾക്കൂട്ടത്തിന്റെ കപട നാടകങ്ങളിൽ നിന്ന് ധീരമായി മാറിനടക്കാനും, ഒറ്റയ്ക്കിരുന്ന് സ്വന്തം ആനന്ദം കണ്ടെത്താനും മനുഷ്യൻ പഠിക്കേണ്ടിയിരിക്കുന്നു. കാരണം, ഈ പ്രപഞ്ചത്തിൽ ഒരാൾക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും പരിശുദ്ധവും സത്യസന്ധവുമായ സ്നേഹം അത് സ്വന്തം ആത്മാവിനോട് തോന്നുന്ന അനുരാഗം മാത്രമാണ്.



