ശര്യാതി കൊട്ടാരത്തിൽ വന്ന് ആരോടും ഒന്നും മിണ്ടാതെ വിഷാദമഗ്നനായി തന്റെ ശയനമണിയറയിൽ തന്നെ ഇരുന്നതേയുള്ളൂ. പിതാവും മഹർഷിയും തമ്മിൽ നടന്ന സംഭാഷണം കൂടെ പോയിരുന്ന ഒരു ഇഷ്ട മന്ത്രിയിൽ നിന്നും സുകന്യ ഗ്രഹിച്ചു.
അവൾ അച്ഛന്റെ അരികിലെത്തി താണു വണങ്ങി വിനയപൂർവ്വം പറഞ്ഞു…….
“പ്രിയപ്പെട്ട അച്ഛാ!” ധീരനായ അങ്ങ് ഞാൻ നിമിത്തം എന്തിനാണിങ്ങനെ
മനക്ലേശം അനുഭവിക്കുന്നത്?.. ഞാൻ ഉപദ്രവിച്ച ആ താപസനെ ആശ്വസിപ്പിച്ച് സന്തോഷിപ്പിക്കേണ്ടത് എന്റെ കടമയല്ലേ?.. അത് ഒരു തന്വിയുടെ ഏറ്റവും ധന്യമായ മാനുഷിക ധർമ്മം കൂടി ആണ്. അതിനാൽ പ്രിയ പിതാവേ! അവിടുന്ന് ഒന്നും ആലോചിക്കേണ്ട. സങ്കടപ്പെടുകയും വേണ്ട. എന്നെ ആ തപോധനന് അച്ഛൻ ദാനം ചെയ്തുകൊള്ളുക. എനിക്കതിൽ സങ്കടം ഉണ്ടെന്ന് അച്ഛൻ ഒരിക്കലും വിചാരിക്കരുത്. പ്രത്യുത പാപ പരിഹാരത്തിന് ഒരു സന്ദർഭം കിട്ടുമല്ലോ എന്നോർത്ത് എനിക്ക് സന്തോഷമേ ഉള്ളു.
ശര്യാതി വാത്സല്യം തുളുമ്പുന്ന സ്വരത്തിൽ ഗദ്ഗദത്തോടെ പ്രതിവചിച്ചു.
മകളേ! വൃദ്ധനും അന്ധനും വിരൂപനും ആയ ആ മുനിയുടെ സഹധർമ്മിണി ആയി നിന്നെ ഞാനെങ്ങനെ നല്കും. നിന്റെ യൗവനവും സൗന്ദര്യവും കാട്ടിൽ വിരിയുന്ന പുഷ്പം പോലെ വൃഥാ നശിച്ച് പോകാൻ ഞാൻ എങ്ങിനെ അനുവദിക്കും.?… അതിനേക്കാൾ ഭേദം നിന്നെ ഞാൻ കൊല്ലുന്നതല്ലേ.?.. നീ മരിച്ചാൽ മരിച്ചെന്നെങ്കിലും വിചാരിച്ചു സമാധാനപ്പെടാം. നീ ചാകാതെ ചത്തു ജീവിക്കുന്നതോർത്ത് നിന്റെ മാതാപിതാക്കൾ എങ്ങിനെ ഇവിടെ ജീവിക്കും. ഇല്ല മകളേ!
നിന്നെ ആ മുനിക്ക് കൊടുക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അതിൽ വെച്ച് എന്ത് ആപത്തു വന്നാലും സഹിക്കാൻ ഞാൻ തയ്യാറാണ്.
സുകന്യ താതന്റെ
വദനത്തിൽ തലോടി കൊണ്ട് സ്നേഹപൂർവ്വം പറഞ്ഞു.
അച്ഛനെന്തിനാണിങ്ങനെ വാശിപിടിക്കുന്നത്?
ഞാൻ അദ്ദേഹത്തിന്റെ കൂടെ ജീവിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ അച്ഛനെന്തിന് മനസ്താപിക്കുന്നു?..
കന്യകയുടെ ക്ഷേമ സൗകര്യങ്ങളല്ലേ അച്ഛൻ കരുതേണ്ടത്?.. എനിക്കവിടെ
പരമസുഖമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് ഒട്ടും
മനശ്ചാഞ്ചല്യം കൂടാതെ എന്നെ താപസവര്യന് സന്തോഷപൂർവ്വം അച്ഛൻ ദാനം ചെയ്യൂ. അതുമൂലം നമുക്ക് എല്ലാവർക്കും ക്ഷേമം ഉണ്ടാകും. മനു പുത്രനായ അച്ഛന്റെ കീർത്തി വർദ്ധിക്കും.
ഞാൻ അദ്ദേഹത്തിന്റെ ധർമ്മ പത്നിയാകുവാൻ തീരുമാനിച്ചു കഴിഞ്ഞു. അതു ദൈവിക നിശ്ചയമാണ്. ഇനി അതിൽനിന്നും പിന്തിരിയുവാൻ അച്ഛൻ എന്നെ നിർബന്ധിക്കരുത്. പാവം ആ വൃദ്ധന്റെ വേദനയുടെ കാര്യം ഓർക്കുമ്പോൾ ഞാൻ എങ്ങിനെ ഈ കൊട്ടാരത്തിൽ സുഖിച്ചു ജീവിക്കും അച്ഛാ.?..
അവളുടെ അഭിപ്രായവും ഉറച്ച തീരുമാനവും കൊട്ടാരത്തിൽ ഉള്ളവരെല്ലാം അറിഞ്ഞു അത്ഭുതപ്പെട്ടു. വിധിപോലെ നടക്കട്ടെ എന്ന് ശര്യാതി ഒടുവിൽ സമാധാനിച്ചു. അദ്ദേഹം തൽക്ഷണം തന്നെ പുത്രിയോടും മന്ത്രിസത്തമന്മാരോടും കൂടി ചവ്യനസന്നിധിയിൽ എത്തി.
അദ്ദേഹം പറഞ്ഞു “ധന്യാത്മാവായ തപോധന”! അങ്ങയുടെ ആഗ്രഹം പോലെ എന്റെ പുത്രിയെ ഞാനിതാ അങ്ങയുടെ ധർമ്മ പത്നിയായി ദാനം ചെയ്യുന്നു. സന്തോഷപൂർവ്വം അറിയിച്ചു. മഹർഷി മന്ദസ്മിതവരദനനായി എല്ലാവരേയും അനുഗ്രഹിച്ചതിനുശേഷം ആ ശുഭമുഹൂർത്തത്തിൽ തന്നെ സുകന്യയെ വിധിപ്രകാരം തന്റെ പത്നിയായി സ്വീകരിച്ചു. സർവ്വ അനുഗ്രഹങ്ങളും നൽകി. മകളെ വിട്ടു തിരിച്ചു പോകാൻ തുടങ്ങിയ അവസരത്തിൽ സുകന്യ പിതൃപാദങ്ങളിൽ പ്രണമിച്ചുകൊണ്ട് അപേക്ഷിച്ചു.
പ്രിയപ്പെട്ട അച്ഛാ! എന്റെ കാര്യത്തിൽ അച്ഛൻ ഒട്ടും സങ്കടപ്പെടരുത്. കൊട്ടാരത്തിൽ എത്തിയാൽ അച്ഛൻ എന്റെ അമ്മമാരേയും എന്റെ തോഴിമാരേയും സമാധാനപ്പെടുത്തണം. ഞാനിവിടെ അനസൂയ ദേവീ എങ്ങിനെ അത്രിമഹർഷിയെ അരുന്ധതിദേവീ എങ്ങിനെ വസിഷ്‌ഠ മഹർഷിയെ – ലോപമുദ്ര എങ്ങിനെ
അഗസ്ത്യ മഹർഷിയെ പരിപാലിച്ചുവോ അങ്ങിനെ എന്റെ ഭർത്താവായ ഈ മുനീശ്വരനെ പാലിച്ചുകൊണ്ട് പതിവ്രത ആയി ഇരിക്കും.
വൃദ്ധനും അന്ധനും വിരൂപനുമാണ് ഇദ്ദേഹം എന്ന് അച്ഛൻ വിചാരിക്കരുത്. എന്റെ ദൃഷ്ടിയിൽ ഇദ്ദേഹം ഏറ്റവും സുന്ദരനും ദിവ്യനും സർവ്വഥാ എനിക്ക് അനുരൂപനും ആണ്. ആ കാര്യത്തിലും അച്ഛൻ ഒട്ടും ക്‌ളേശിക്കരുത്. ഒരു ഋഷിപത്നിയായി ഞാനിവിടെ ജീവിക്കും. എന്നെ കാണുവാൻ അച്ഛന് എപ്പോൾ ആഗ്രഹം തോന്നുന്നുവോ അതറിയുന്ന നിമിഷം ഞാൻ കൊട്ടാരത്തിൽ വരും. ഈ ആശ്രമത്തിലും അച്ഛന് ഇഷ്ടമുള്ളപ്പോൾ വരാം.
കണ്ണുനീരിൽ കലർന്ന ഒരു പുഞ്ചിരി ശര്യാതിയുടെ മുഖത്ത് പ്രചരിച്ചു.
മകളെ ഈ മരച്ചുവടാണോ ആശ്രമം?.. കൊട്ടാരത്തിൽ സർവ്വ സുഖസൗകര്യങ്ങളോടും വളർന്ന എന്റെ കണ്മണി ഒരു മരച്ചുവട്ടിൽ ജീവിക്കണമെന്നാകും വിധി. ഇനി അതേക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല.
തൽക്ഷണം തന്നെ അദ്ദേഹം മന്ത്രിയെ വീളിച്ച് അവിടെ മനോഹരമായ ആശ്രമം നിർമ്മിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യാൻ ആജ്ഞാപിച്ചു.
സുകന്യ പറഞ്ഞു അച്ഛാ എനിക്കൊരു ആഗ്രഹമുണ്ട്, അച്ഛൻ അതു സാധിച്ചു തരണം. ഞാൻ ഇന്നു മുതൽ ഋഷിപത്നിയാണ് അതിനാൽ ഞാൻ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും ധരിച്ചിരിക്കുന്ന പട്ടാംബരങ്ങളും എനിക്ക് യോജിച്ചതല്ല. അവയെ കൂടി അച്ഛൻ കൊണ്ടുപോകണം. സാധുക്കളായ എന്റെ തോഴികൾക്ക് അവയെ അച്ഛൻ സമ്മാനിക്കണം. ഞാൻ പോരുമ്പോൾ കണ്ണുനീരിൽ കുളിച്ചുള്ള നിൽപ് ഞാൻ ഇപ്പോഴും ഓർമ്മിക്കുന്നു. എന്റെ പെട്ടിയിൽ ഇരിക്കുന്ന വിലയേറിയ ആഭരണങ്ങളും വസ്ത്രങ്ങളും എന്റെ ഓർമ്മയ്ക്കായി അവർക്ക് ദാനം ചെയ്യണം.
കൂടാതെ ഈ അവസരത്തിൽ അച്ഛൻ എനിക്കൊരു മരവുരി വരുത്തി തരണം. ഒരു മുനി പത്നിക്ക് അതാണല്ലോ ആവശ്യം. അച്ഛന്റെ കൈകൊണ്ട് എനിക്ക്
അതു തരണം. അതു ധരിച്ച് ഒരു ഉത്തമ പതിവ്രതയായി ഭർത്താവിനെ ഞാൻ ശുശ്രൂഷിക്കും.
പുത്രിയുടെ കരളലിയിക്കുന്ന വാക്കുകൾ കേട്ട് ശര്യാതി ബാഷ്പപൂർണ്ണ നയനനായി വിതുമ്പി വിതുമ്പി കരഞ്ഞു. മകളെ ഗാഡമായി ആലിംഗനം ചെയ്ത് ചുംബിച്ചു. മൂർദ്ധാവിൽ അശ്രുക്കൾകൊണ്ട് അഭിഷേകം ചെയ്ത് അനുഗ്രഹിച്ചു.
അനന്തരം അമാത്യനെ വിളിച്ച് വൽക്കലം കൊണ്ടുവരാൻ കല്പിച്ചു. തൽക്ഷണം തന്നെ മന്ത്രിയുടെ ആജ്ഞപ്രകാരം സേവകന്മാർ മരവുരി കൊണ്ടുവന്നു രാജാവിന്റെ മുൻപിൽ സമർപ്പിച്ചു. ശര്യാതി വിറയ്ക്കുന്ന കൈകളെ കൊണ്ട് അവയെ പുത്രിക്ക് നൽകി അവളുടെ രാജകീയ വസ്ത്രാഭരണങ്ങൾ തിരിച്ചുവാങ്ങി.
ശോകമൂകമായ ഒരു രംഗമായിരുന്നു അത്. അശ്രുക്കളിൽ ജലകണങ്ങൾ പൊടിയാത്തവരായി ആരും അവിടെ ഉണ്ടായിരുന്നില്ല. പരമ ദുഖിതനായി രാജാവ് പരിവാരസമേതം രാജധാനിയിലേയ്ക്ക് മടങ്ങി. അന്തപുരം അന്ന് സന്താപ സാഗരമായി.
👍🌹