വിചാരപ്പെടുന്നതിലെ തിന്മ (മത്താ. 6: 25 – 34)
“അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നത്:
എന്തു തിന്നും, എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവനായിക്കൊണ്ടും, എന്തു ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത്; ആഹരത്തേക്കാൾ ജീവനും, ഉടുപ്പിനേക്കാൾ ശരീരവും വലുതല്ലയോ?”
(വാ. 25).
നമ്മുടെ സ്വർഗ്ഗീയ പിതാവു കരുതലിന്റെ മൂർത്തി ഭാവമാണ്. തന്റെ സൃഷ്ടിയിലെ
ചെറുതും വലുതുമായ എല്ലാറ്റിന്റെയും നിലനില്പിലും ക്ഷേമത്തിലും താൻ തൽപരനാണ്! അതിനാൽ ഒന്നിനെക്കുറിച്ചും നാം ഭാരപ്പെടേണ്ട കാര്യമില്ല: ഇതാണ് ദൈവ വചനം നമുക്കുനൽകുന്ന ഉറപ്പ്. ഇന്നത്തെ ധ്യാന ഭാഗം അതു ഒന്നു കൂടി ഉറപ്പിച്ചു പറയുകയും, അതു സംബന്ധിച്ച ഉറപ്പു നമുക്കു തരികയും ചെയ്യുന്നു. വിചാരപ്പെടുന്നതിലൂടെനാം സ്വർഗ്ഗീയ പിതാവിന്റെ ഈ കരുതൽ ഭാവത്തെ സംശയിക്കുകയാണ് ചെയ്യുന്നത്. അതിനാൽ അതു പാപമാണ്. വിചാരപ്പെടുന്നവർ ദൈവത്തിന്റെ സർവ്വ വല്ലഭത്വത്തെയും സർവ്വ ശക്തിയേയും കൂടിയാണു സംശയിക്കുന്നത്.
ദൈവത്തിൽ വിശ്വസിക്കുക എന്നു പറഞ്ഞാൽ, അവിടുന്നു സകലത്തിനും മതിയായവൻ എന്നു കൂടെ വിശ്വസിക്കുക എന്നാണ് അർത്ഥം. വിചാരപ്പെടുന്ന
തു കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാനേ അത് സാഹായിക്കൂ. അതിലൂടെ നാം നമ്മുടെ ബുദ്ധിയെ കുഴയ്ക്കുകയും (confuse), ശരീരത്തെ ദുർബലമാക്കുകയുമാണ് ചെയ്യുക. അത് ഒരിക്കലും പ്രശ്ന പരിഹാരത്തിന് സഹായകമായിരിക്കില്ല.
“വിചാരപ്പെടുന്നതിനാൽ, തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?” (വ.27) എന്നു കർത്താവു ചോദിക്കുന്നതു അതിന്റെ നിഷ്ഫലതയെ വെളിപ്പെടുത്താനാണ്.
“ഒന്നിനെക്കുറിച്ചും വിചാര പ്പെടരുത്; എല്ലാറ്റിലും പ്രാർത്ഥനയാലും, അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടു കൂടെ ദൈവത്തോടു അറിയിക്കുകയത്രെ വേണ്ടത് “ഫ്രിലി. 4:6) എന്നാണ് വി. പൗലൊസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നത്. അതിന്റെ ഫലത്തെക്കുറിച്ച് തുടർന്നു താൻ ചൂണ്ടിക്കാട്ടുന്നു:
“എന്നാൽ, സകല ബുദ്ധിയേയും കവിയുന്ന സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുവേശുവിങ്കൽ കാക്കും” (ഫിലി. 4:7). നമ്മുടെ തലയിലെ രോമങ്ങൾ പോലും എണ്ണപ്പെട്ടിരിക്കുന്നു എന്നും, അവയിൽ ഒന്നുപോലും ദൈവം അറിയാതെ കൊഴിയുന്നില്ല എന്നുമാണു വചനം നമുക്കു നൽകുന്ന ഉറപ്പ്. ആക്ഷരീകതയിലല്ല, അന്ത:സത്തയിൽ ഇവയൊക്കെ അംഗീകരിക്കുകയും, ദൈവാശ്രയത്തോടെ സ്വസ്ഥ ജീവിതം നയിക്കുവാൻ നമുക്കു ഇടയാകുകയും ചെയ്യട്ടെ. ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: നാം സാഹചര്യങ്ങളുടെ അടിമകളാകുകയല്ല, സാഹചര്യങ്ങളെ അതിജീവിക്കുകയാണു വേണ്ടത്!




🌹🌹🌹🌹
🙏🙏