കുട്ടികളെ കണ്ടപ്പോൾ അയാൾക്ക് സന്തോഷമായി.
” ഇവിടെ എവിടെയാ പിള്ളേരേ കുറച്ചു വെള്ളം കിട്ടുന്നത്?
. ഇവിടെ എങ്ങും ഒറ്റ വീടും കടയും ഒന്നും കാണുന്നില്ലല്ലോ.
നിങ്ങളെ കണ്ടത് ഭാഗ്യമായി”
.
“എന്താ പറ്റിയത്”?
അവർ തിരക്കി.
“വണ്ടിയുടെ റേഡിയേറ്റർ ചൂടായിരിക്കുകയാണ്. അത് തണുപ്പിച്ചിട്ടുവേണം പോകാൻ.”
” ഹോ….ആശ്വാസമായി..
കുട്ടികൾ ഭയം വിട്ടു.
അവരിലെ ഉത്തരവാദിത്വക്കാർ ഉണർന്നു.
‘വെള്ളം താഴെ അരുവിയിൽ ഉണ്ടല്ലോ. വേഗം കൊണ്ടുവരാമെന്ന്’ അപ്പു ഓർത്തു.
എന്നാൽ അമ്പാടി ഒന്ന് കണ്ണിറുക്കിയിട്ട് പറഞ്ഞു.
“ചേട്ടാ’… കുറച്ചു കൂടി പോയാൽ തോടുണ്ട്.
ഞങ്ങൾ കാട്ടിത്തരാം”.
“ഞങ്ങൾ കൂടി വണ്ടിയിൽ കയറി വരാം.
ചേട്ടന് വെള്ളം കിട്ടിയാൽ പോരേ?”
അത് അയാൾക്കും സമ്മതമായി.
കാറിന്റെ പിൻസീറ്റിൽ ഉന്തി തള്ളി കയറുമ്പോഴാണ് അമ്പാടിയുടെ കണ്ണിറുക്കലിന്റെ ഗുട്ടൻസ് അവർക്ക് പിടികിട്ടിയത്.
‘കാറിൽ കയറാൻ കിട്ടിയ സുവർണ്ണാവസരം’
അവരുടെ ഹൃദയം ആഹ്ലാദത്താൽ തുടിച്ചു.
ആ തിമിർപ്പ് പുറമേ കാണാതിരിക്കാൻ അവരെല്ലാം പരമാവധി ശ്രദ്ധിച്ചു.
“ആ ഫയൽ ഇങ്ങോട്ട് തന്നേക്കൂ. ”
മുൻ സീറ്റിലിരുന്ന പത്തിരുപത് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി സൗഹൃദ ഭാവത്തിൽ പുറകിലെ സീറ്റിലേക്ക് ചൂണ്ടി പറഞ്ഞു.
ഫയലിനോടൊപ്പം മിനുസമുള്ള പുറംചട്ടയോടുകൂടിയ ഒരു പുസ്തകവും ഉണ്ടായിരുന്നു.
ആ പുറംചട്ടയിൽ മനോഹരമായി ചിരിക്കുന്ന ആദിവാസിക്കുട്ടികളുടെ ചിത്രം ആലേഖനം ചെയ്തിരുന്നു.
അപ്പു അതെടുത്ത് മുമ്പോട്ട് കൊടുത്തപ്പോൾ ആ പെൺകുട്ടി അവനെ നോക്കി മൃദുവായി ചിരിച്ചു.
‘ അത് അയാളുടെ മകളായിരിക്കും’
” സാർ എങ്ങോട്ടാ പോകുന്നെ”?
ചോദിച്ചത് രമേശനാണ്.
“എറണാകുളത്താണ് ഞങ്ങളുടെ വീട്. അങ്ങോട്ട് പോവുകയാണ്”
അത്രയും ദൂരം അവർക്ക് കാറിൽ ഇരിക്കാൻ കിട്ടുന്ന സൗഭാഗ്യത്തെ കുറിച്ചാണ് അപ്പോൾ കുട്ടികൾ ചിന്തിച്ചത്.
ഒരു വളവ് കഴിഞ്ഞാണ് കാർ നിർത്തിയത്.
അവിടെ ഒരു നീർച്ചാലിൽ നിന്നും വേണ്ടത്ര വെള്ളം കുട്ടികൾ എത്തിച്ചു കൊടുത്തു.
വലിയ ‘ഉത്തരവാദിത്വക്കാരപ്പോലെ.’
അവരുടെ ശരീരവും ട്രൗസറും നന്നായി നനഞ്ഞിരുന്നു എന്നാലും അവർ ആഹ്ലാദഭരിതരായിരുന്നു. .
” നിങ്ങൾക്ക് ഞാൻ എന്താണ് തരേണ്ടത്?’
അയാൾ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു.
“സാർ ഞങ്ങൾക്ക് ഒന്നും വേണ്ട.”
അവർ ഒരേ സ്വരത്തിൽ പറഞ്ഞു.
അപ്പോൾ അദ്ദേഹം കാറിന്റെ ഡാഷ് ബോക്സ് തുറന്നു അതിൽനിന്നും മിഠായിയോ മറ്റോ ഉണ്ടോ എന്ന് പരതി.
” സാറിന് നിർബന്ധമാണെങ്കിൽ അതിൽ നിന്ന് ഓരോന്ന് തന്നാൽ മതി. ”
കാറിനുള്ളിലിരുന്ന സിഗരറ്റു പായ്ക്കറ്റിലേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട് അമ്പാടി പെട്ടെന്ന് പറഞ്ഞു.
അതു കേട്ട് അദ്ദേഹത്തെപ്പോലെ തന്നെ മറ്റു കുട്ടികളും വാപൊളിച്ചു പോയി.
“അമ്പട കേമന്മാരെ ”
മുൻ സീറ്റിലിരുന്ന പെൺകുട്ടി ചിരിച്ചുപോയി.
അപ്പുവിന് വല്ലാത്ത സങ്കോചം തോന്നി.
“അവർ എന്തായിരിക്കും തങ്ങളെക്കുറിച്ച് കരുതുക? ”
മോശമായിപ്പോയി..
അതു വേണ്ടിയിരുന്നില്ല”..
” ഇതൊന്നും നല്ലതല്ല”
എന്നു പറഞ്ഞെങ്കിലും ആ മനുഷ്യൻ സിഗരറ്റ് പാക്കറ്റ് തുറന്നു നോക്കിയിട്ട് കുട്ടികൾക്ക് നൽകി.
ചക്രവാളം തങ്ങളെ നോക്കി മുഖം ചുവപ്പിച്ചതുകണ്ടപ്പോൾ അപ്പു മുഖം കുനിച്ചു.
തിരിച്ചു നടക്കുമ്പോൾ,
എന്തോ, കൂട്ടുകാരെപ്പോലെ സന്തോഷിക്കാൻ അപ്പുവിന് കഴിഞ്ഞില്ല.
(തുടരും……….)




👌
🤝🥰❤️