Thursday, May 15, 2025
Homeഅമേരിക്കതിളക്കം കുറയാത്ത താരങ്ങൾ (18) "സുകുമാരൻ" ✍സുരേഷ് തെക്കീട്ടിൽ

തിളക്കം കുറയാത്ത താരങ്ങൾ (18) “സുകുമാരൻ” ✍സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

സുകുമാരൻ:-
മലയാളം ഹൃദയത്തിലേറ്റിയ ക്ഷുഭിത യൗവനം.

മലയാള സിനിമയിൽ അഭിനയത്തികവു കൊണ്ടും ആക്ഷൻ മികവുകൊണ്ടും അല്ഭുതപ്പെടുത്തുന്നആകാരഭംഗികൊണ്ടും ആരും നോക്കി നിന്നു പോകുന്ന അസാമാന്യ സൗന്ദര്യം കൊണ്ടും ശ്രദ്ധിക്കപ്പെട്ട, സിനിമാരംഗം അടക്കി ഭരിച്ച നായകൻമാർ ഏറെയുണ്ടായിട്ടുണ്ട്. അന്നും ഇന്നും .അവർക്കിടയിൽ വ്യത്യസ്തനായി ഒരാൾ. ആകാരഭംഗിയിൽ എടുത്തു പറയാൻ ഏറെ പ്രത്യേകളൊന്നുമില്ലാത്ത ശരാശരിക്കാരനായ ഒരാൾ. അയാളുടെ ഉശിരും ഊർജ്ജവും നിറയുന്ന ശബ്ദം ഉച്ചത്തിൽ ഇപ്പോഴും എവിടെയൊക്കെയോ മുഴങ്ങുന്നുണ്ട്.അയാളുടെ സംഭാഷണ ചാതുരി ഒരു കാലത്ത് തിയേറ്ററുകളെ ഇളക്കിമറിച്ചു .
ആ ശൈലി ഏറെ ആകർഷിക്കപ്പെട്ടു. അഭിനയത്തിൽ ശരാശരിക്ക് ഏറെ മുകളിൽ തന്നെയായിരുന്നു എന്നും അയാൾ. എന്നാൽ അഭിനയത്തിലേയും വിശേഷിച്ച് സംഭാഷണത്തിലേയും ചടുലത കൊണ്ടാണ് അയാൾ ശ്രദ്ധിക്കപ്പെട്ടത് . മലയാള സിനിമ അതുവരെ കേൾക്കാത്ത കാണാത്ത അനുഭവിക്കാത്ത പ്രത്യേകതകൾ നിറഞ്ഞ ഒരു ഭാവമായിരുന്നു അയാളിൽ പ്രേക്ഷകർ ദർശിച്ചത്. അതെ സുകുമാരൻ. അതാണയാളുടെ പേര്‌.മലയാള സിനിമയിലെ ക്ഷുഭിത യൗവനം എന്നയാൾ അക്കാലത്ത് അടിവരയിട്ട് അടയാളപ്പെടുത്തപ്പെട്ടു.

1948 ജൂൺ പത്തിന് അന്നത്തെ മദ്രാസ് റസിഡൻസിയിലെ മലബാറിൽ (നിലവിൽ മലപ്പുറം ജില്ലയിലുൾപ്പെട്ട ) എടപ്പാളിൽ പൊന്നാംകുഴി വീട്ടിൽ പരമേശ്വരൻ നായരുടേയും സുഭദ്ര പി.നായരുടേയും മകനായാണ് സുകുമാരൻ്റെ ജനനം. പൊന്നാംകുഴി പരമേശ്വരൻ സുകുമാരൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയത് സ്വർണമെഡലോടെ.കാസർഗോഡ് ഗവ:കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതത്തിനു തുടക്കമിട്ട ഈ യുവാവ് സിനിമയുടെ വഴിയിൽ ഭാഗ്യം പരീക്ഷിക്കാനെത്തിയത് 1973-ൽ എം.ടി.കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത നിർമ്മാല്യത്തിലൂടെ .

നിർമ്മാല്യം നാടാകെ ശ്രദ്ധിക്കപ്പെട്ടപ്പോൾ ഈ ചിത്രവും കൂടെ പി.ജെ ആൻറണിയുടെ വെളിച്ചപ്പാടും ദേശീയ ശ്രദ്ധയും പുരസ്കാരവും നേടിയപ്പോൾ സുകുമാരൻ അഭിനയിച്ച അപ്പുവും ചർച്ചയായി.എന്നാൽ ഈ രംഗത്ത് ഭാഗ്യം തെളിഞ്ഞ് സജീവമാകാൻ സുകുമാരന് പിന്നേയും കാത്തിരിക്കേണ്ടി വന്നു.77-ൽ പുറത്തു വന്ന ബേബി സംവിധാനം ചെയ്ത ശംഖുപുഷ്പത്തിലൂടെ സുകുമാരന് നല്ല കാലം പിറന്നു.പിന്നെ കണ്ടത് സുകുമാരൻ തടസ്സങ്ങളില്ലാതെ മുന്നോട്ട് കുതിക്കുന്ന കാഴ്ച.നസീർ, മധു, സോമൻ നിരയിലേക്ക് സുകുമാരനും എത്തി. പിന്നെ മലയാള സിനിമയിൽ സോമനും സുകുമാരനും നായകരായി ഇഞ്ചോടിഞ്ച് പൊരുതി നിന്ന കാലം വന്നു. ആര് മുന്നിൽ എന്ന് ആരാധകർ വീറോടെ തർക്കിച്ച, വാദിച്ച കാലം. ഓരോ സിനിമകളും മത്സര സ്വഭാവത്തോടെ തിയേറ്ററുകളിലും പുറത്തും ആഘോഷിക്കപ്പെട്ടു.

ജയൻ്റെ മിന്നൽ പിണർ പോലെയുള്ള കടന്നുവരവും അതുവരെയുണ്ടായിരുന്ന നായകസങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞ പടയോട്ടവും നടന്നപ്പോഴും സുകുമാരൻ ഒട്ടും താഴാതെ തകരാതെ പിടിച്ചു നിന്നു. ജയനു ശേഷം അപാര പ്രഭയോടെ സൂപ്പർ താരപദവിയിലുമെത്തി .

എത് കൊടികുത്തിയ നടനൊപ്പവും നിന്ന് ഡയലോഗ് പറയുമ്പോൾ സുകുമാരൻ അവർക്കു മുകളിലേക്കൊന്നു കയറി പറക്കും.

“പൊന്നും കുടത്തിനെന്തിനാടോ പൊട്ട്” മൂന്നാം മുറയിൽ മോഹൻലാൽ വേഷമിട്ട കമാൻഡോ അലി ഇമ്രാനോട് സുകുമാരൻ അഭിനയിച്ച ഡി.ഐ.ജി മേനോൻ വാത്സല്യം കലർന്ന സ്നേഹത്തോടെ ചോദിക്കുമ്പോൾ ആ ചോദ്യത്തിനുണ്ടൊരു പ്രത്യേക മിഴിവ്. വല്ലാത്തൊരു ഭംഗി.ഗാംഭീര്യം.

” നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ നിങ്ങളൊരുക്കുന്ന എല്ലാ സുരക്ഷാ സംവിധാനങ്ങളേയും മറികടന്ന് അവൻ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചാൽ അവൻ ധീരനാണ് …. ഞാനവനെ അഭിനന്ദിക്കും”എന്ന് ആഗസ്റ്റ് ഒന്നിൽ മമ്മുട്ടിയുടെ ക്രൈംബ്രാഞ്ച് ഡി.വൈ എസ്. പി പെരുമാളിനോട് മുഖ്യമന്ത്രി രവി പറയുന്നതിലെ ആ താളം ഉശിര് അതൊക്കെ ഒന്നുവേറെ തന്നെ.

ജാതകം സിനിമയിൽ സ്കൂട്ടറിൽ വരുന്ന ജയറാമിനെ വഴിയിൽ തടഞ്ഞ് “നീ മരിക്കാൻ പോകുന്നത് ജാതകദോഷം കൊണ്ടല്ല എൻ്റെ കൈ കൊണ്ടാ” എന്ന് പറയുന്ന പട്ടാളക്കാരനായ അളിയൻ കഥാപാത്രം.

സി.ബി ഐ ഡയറിക്കുറിപ്പിലെ “മരിച്ചവരോ മരിച്ചു ഇല്ലാത്തൊരു കൊലപാതകത്തിൻ്റെ പേരുപറഞ്ഞ് ജീവിച്ചിരിക്കുന്നവരുടെ സ്വൈരം കൂടെ കെടുത്തണോ തോമാച്ചാ? ” എന്ന എസ്.പി.ദേവദാസിൻ്റെ ആ ചോദ്യം. സേതുരാമയ്യരെനോക്കി “എൻ്റെ പട്ടരേ ” എന്ന ആ വിളി എന്തിന് ഓരോന്നും എടുത്തു പറയണം സുകുമാരനിലൂടെ നാം കേട്ട ഏത് സിനിമയിലെ ഏത് സംഭാഷണമാണ് മോശമായിട്ടുള്ളത്. ശ്രദ്ധിക്കപ്പെടാതിരുന്നിട്ടുള്ളത്. അതെ അതാണ് എത്രകേട്ടാലും മടുപ്പു വരാത്ത തോന്നാത്ത ആ സുകുമാരൻ സ്റ്റൈൽ.

നായകനായും ഉപനായകനായും വില്ലനായും സ്വഭാവനടനുമായെല്ലാം 250 ചിത്രങ്ങൾ .വിൽക്കാനുണ്ട് സ്വപ്നങ്ങൾ,ശാലിനി എൻ്റെ കുട്ടുകാരി, വളർത്തുമൃഗങ്ങൾ,
കിന്നാരം, കോളിളക്കം,മദാലസ ,ചാകര, സ്ഫോടനം, ബെൽറ്റ് മത്തായി, സൂര്യൻ വ്യത്യസ്തയാർന്ന എത്രയെത്ര നായക വേഷങ്ങൾ .ആഗസ്റ്റ് ഒന്ന്, ന്യായവിധി,ഉത്തരം തുടങ്ങി നായകനോളം പോന്ന എത്രയെത്ര വേഷങ്ങൾ. ആക്ഷനും, സെൻ്റിമെൻ്റ്സും, തമാശയും എല്ലാം ഒരേ പോലെ വഴങ്ങുന്ന നടൻ .ഒന്ന് വന്ന് പോകുന്ന രംഗമായാലും സുകുമാരൻ പ്രേക്ഷക മനസ്സിൽ സ്ഥാനമുറപ്പിച്ചേ മടങ്ങൂ.

പ്രതിഫലത്തിൻ്റെ കാര്യത്തിൽ കണിശക്കാരനായതിനാൽ നന്നായി സാമ്പത്തിക ഭദ്രത നേടിയ നടനുമായിരുന്നത്രേ സുകുമാരൻ .1978ൽ എം.ടിയുടെ തന്നെ ബന്ധനം എന്ന സിനിമയിലൂടെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ സുകുമാരൻ പിന്നീട് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായി .കെ.ജി.ജോർജിൻ്റെ സംവിധാനത്തിൽ ഇരകൾ, ടി.എസ് മോഹൻ്റെ സംവിധാനത്തിൽ പടയണി എന്നീ രണ്ട് സിനിമകൾ നിർമ്മിച്ചതും സുകുമാരനായിരുന്നു.

1997 ജൂൺ പതിനാറിന് ഹൃദയാഘാതത്തെ തുടർന്ന് വിട പറയുമ്പോൾ സുകുമാരന് പ്രായം വെറും നാൽപ്പത്തിയൊമ്പത് വയസ്സ് . അതിനും എത്രയോവർഷങ്ങൾക്കു മുമ്പുതന്നെ സിനിമയിലെ നായകസ്ഥാനം സുകുമാരന് നഷ്ടമായിരുന്നു. മാറി വന്ന ഒരു കാലത്തിൻ്റെ ചിത്രങ്ങളിൽ സുകുമാരന് വില്ലൻ വേഷങ്ങളണിയേണ്ടിയും വന്നു. ജയൻ്റെ മരണശേഷം മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നായകനിൽ നിന്നും പതിയേയുള്ള പടിയിറക്കം. മമ്മുട്ടി രതീഷ് ,ശങ്കർ, പിന്നെ മോഹൻലാൽ അതെ സുകുമാരന് വഴിമാറേണ്ടി വന്നു. എന്നാലും എത്ര കാലം കഴിഞ്ഞാലും ഇത്ര ഭംഗിയോടെ സംഭാഷണങ്ങൾ പറഞ്ഞ വാക്കുകളുടെ മൂർച്ച എന്തെന്നും അത് എത്രയെന്നും മലയാള പ്രേക്ഷകരെ പഠിപ്പിച്ച വിസ്മയിച്ച യൗവനം എന്നും സുകുമാരൻ തന്നെ .അക്കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല.

തിയേറ്ററുകളിലും പോസ്റ്ററുകളിലും മാത്രമല്ല പരസ്യ ചുമരുകളിലും ഷട്ടറുകളിലും വെളുത്തു തുടുത്ത സുകുമാരൻ്റെ സുന്ദര മുഖം നിറഞ്ഞു നിന്ന കാലത്തിന് സാക്ഷിയായതാണ് ഞങ്ങളുടെയെല്ലാം കൗമാരം. മലയാള സിനിമക്ക് തീ പാറുന്ന കാലം സമ്മാനിച്ച നായകൻ. മലയാള സിനിമയിലെ കാതലുള്ള ധിക്കാരി എന്ന് എവിടെയോ വായിച്ചതോർക്കുന്നു. സത്യം. ആ കാലഘട്ടത്തിലെ യുവത്വത്തിൻ്റെ രോഷവും ധിക്കാരവും തിരശീലയിൽ പൂർണതയാടെ ആവിഷ്ക്കരിക്കപ്പെട്ടത് സുകുമാരനിലൂടെ തന്നെയായിരുന്നു

മധു ,നസീർ ,ജയൻ , സോമൻ, മമ്മുട്ടി എല്ലാവർക്കൊപ്പം അതേ തല പൊക്കത്തിൽ തന്നെ നിന്ന സുകുമാരനെ ഇഷ്ട നായകനായി മനസ്സിൽ കൊണ്ടു നടന്നവരും നടക്കുന്നവരും ഏറെയാണ്. പ്രണാമം ആ ഓർമകൾക്ക് . പകരം വെക്കുവാനില്ലാത്ത ആ ഭാവപ്രകടനങ്ങൾക്കും അഭിനയശൈലിക്കും ശബ്ദ സൗന്ദര്യത്തിനും .

സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ