“മോനേ…..” എന്ന വിളിയിൽ ഒരു സ്നേഹസാഗരം തന്നെ ഒളിപ്പിക്കുന്ന, `ഗോഡ് ബ്ലെസ്’ എന്ന ആശംസയിൽ മനസ്സിലെ നന്മയും കരുതലും മുഴുവൻ നിറച്ചു വെക്കുന്ന മനുഷ്യൻ. സിനിമാസംഗീത ലോകത്ത് ഞാൻ കണ്ടുമുട്ടിയ സുതാര്യ വ്യക്തിത്വങ്ങളിൽ ഒരാൾ. അനസൂയ വിശുദ്ധൻ. ശ്യാം എന്ന സാമുവൽ ജോസഫ്.
കഴിഞ്ഞ പിറന്നാളിന് ആശംസകൾ നേരാൻ വിളിച്ചപ്പോൾ ശ്യാം സാർ ഒരു നിമിഷം മൗനിയായി. പിന്നെ ഘനഗാംഭീര്യമാർന്ന ശബ്ദത്തിൽ പറഞ്ഞു: “സന്തോഷം മോനേ, ഇന്ന് എനിക്ക് വരുന്ന ആദ്യത്തെ ഫോൺകോളാണിത്. നമ്മളെ ആരെങ്കിലും ഓർക്കുന്നു എന്നറിയുമ്പോഴുള്ള ഒരു സന്തോഷമുണ്ടല്ലോ. ഇറ്റ്സ് എ ബിഗ് തിംഗ് ഫോർ മി; ഈ പ്രായത്തിൽ. താങ്ക് യു ഫോർ റിമെംബറിംഗ് മി മോനേ. ഗോഡ് ബ്ലെസ്..”
മനസ്സിനെ വല്ലാതെ സ്പർശിച്ചു ആ വാക്കുകൾ. ഉള്ളിലെങ്ങോ നേർത്തൊരു നൊമ്പരം വന്നു തടഞ്ഞപോലെ. “എങ്ങനെ മറക്കും ശ്യാം സാർ. ഇതാ ഇപ്പോഴും ഞാൻ കേട്ടുകൊണ്ടിരിക്കുകയായിരുന്നു ശ്യാം സാറിന്റെ പാട്ട്: മൈനാകം കടലിൽ നിന്നുയരുന്നുവോ…..അശുഭവാർത്തകൾ മാത്രം കേൾക്കുന്ന ഈ കാലത്തും ആ പാട്ടുകൾ മനസ്സിന് എത്ര സന്തോഷവും സമാധാനവും പകരുന്നു എന്ന് പറഞ്ഞറിയിക്കാൻ വയ്യ.”

മൃദുവായി ചിരിക്കുക മാത്രം ചെയ്തു ശ്യാം സാർ. പിന്നെ ആ പാട്ടിന്റെ വരികൾ ഓർത്തെടുക്കാൻ ശ്രമിച്ചു: “ഓ ശശിയുടെ പടത്തിലെ പാട്ട്… ഒരു പാട് ഓർമ്മകൾ ഉണ്ട് മോനേ ഓരോ പാട്ടിന് പിന്നിലും. പാവം ശശിയും പോയില്ലേ…ഓരോരുത്തരായി സ്ഥലം വിടുന്നു..”
പാട്ടുകളില്ലാത്ത “ഒരിക്കൽ കൂടി” എന്ന ചിത്രത്തിന് ശ്യാം ഒരുക്കിയ തീം മ്യൂസിക്കിൽ നിന്ന് സംവിധായകനായ ഐ വി ശശി കണ്ടെടുത്തതാണ് തൃഷ്ണ എന്ന സിനിമക്ക് വേണ്ടി എസ് ജാനകിയുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട “മൈനാക”ത്തിന്റെ ഈണം. ആ കൊച്ചു സംഗീതശകലം ഒരു ഗാനമാക്കി മാറ്റണമെന്ന് ശശി ആവശ്യപ്പെട്ടപ്പോൾ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കിനിന്നു ശ്യാം. “എത്ര സൂക്ഷ്മമായാണ് പശ്ചാത്തല സംഗീതം പോലും ശശി ശ്രദ്ധിക്കുന്നത് എന്നോർക്കുകയിരുന്നു ഞാൻ. ഹി വാസ് എ ജീനിയസ്.”
ശശിയുടെ പടങ്ങളിലാണ് ശ്യാം ഏറ്റവും കൂടുതൽ ഹിറ്റുകൾ ഒരുക്കിയത്. “അസാധാരണമായ ഒരു കെമിസ്ട്രി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. എനിക്ക് വേണ്ടത് എന്താണെന്ന് ശ്യാമിനറിയാം. ശ്യാമിന്റെ മനസ്സിലെ സംഗീതം എനിക്കും.” — ശശിയുടെ വാക്കുകൾ ഓർമ്മവരുന്നു. പശ്ചാത്തല സംഗീതത്തിൽ നിന്ന് പോലും അസാധാരണ മികവുള്ള പാട്ടുകൾ സൃഷ്ടിക്കും ശ്യാം . “ഇളയരാജ ഒഴിച്ചാൽ റീ റെക്കോർഡിംഗിൽ ശ്യാമിനെപോലെ ഇത്രയും ഔചിത്യവും കയ്യൊതുക്കവും പുലർത്തുന്ന മറ്റു അധികം സംഗീത സംവിധായകരെ കണ്ടിട്ടില്ല. ശ്യാമിന്റെ ഗാനങ്ങളെ പോലെ തന്നെ സുന്ദരമാണ് സിനിമകൾക്ക് അദ്ദേഹം നൽകിയിട്ടുള്ള തീം മ്യൂസിക്കും. പല്ലവിയും അനുപല്ലവിയും ചരണവും ഒക്കെ കാണും പശ്ചാത്തല സംഗീതത്തിലും. അത്തരം ഈണങ്ങൾ ഇഷ്ടപ്പെട്ടാൽ റെക്കോർഡ് ചെയ്തു വെക്കുന്ന ശീലമുണ്ട് എനിക്ക്. പിന്നീട് അതേ ട്യൂൺ വേറെ ഏതെങ്കിലും പടത്തിൽ പാട്ടാക്കി മാറ്റാൻ ശ്യാമിനെ നിർബന്ധിക്കും ഞാൻ. അവയൊക്കെ ഹിറ്റാകുകയും ചെയ്യും.” — ശശി.
അടിയൊഴുക്കുകളുടെ പശ്ചാത്തലസംഗീത ശകലം “അനുബന്ധ”ത്തിലെ കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും എന്ന ഗാനമായതും, തുഷാരത്തിന്റെ ക്ലൈമാക്സിലെ തീം മ്യൂസിക് തൃഷ്ണയിൽ ഉപയോഗിച്ചതും (തെയ്യാട്ടം ധമനികളിൽ) എല്ലാം ശശിയുടെ പ്രേരണയിൽ തന്നെ.
ഫോൺ വെച്ച ശേഷവും ശ്യാം സാറിന്റെ വാക്കുകൾ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു: “നമ്മളെ ആരെങ്കിലും ഓർക്കുന്നു എന്നറിയുമ്പോഴുള്ള ഒരു സന്തോഷമുണ്ടല്ലോ. ഇറ്റ്സ് എ ബിഗ് തിംഗ് ഫോർ മി; താങ്ക് യു ഫോർ റിമെംബറിംഗ് മി മോനേ. ഗോഡ് ബ്ലെസ്..”




👍🙂
👏👏👍
👌