വട്ടത്തിലുള്ളൊരു കിണറിന്റെ
ആഴത്തിൽ
ചാടികളിക്കുന്ന ദർദുരം ഞാൻ,
ജനിച്ച നാൾമുതൽ കിണറെന്റെ
ലോകം,
സ്വർഗ്ഗവുമതെന്നു കരുതിയുറങ്ങി.
കല്ലിൻ ചുവരുകൾ കാവലിരിക്കും,
കുഞ്ഞുലോകം എൻ രാജ്യമെന്നും,
മുകളിലൊരു നീലാകാശം
കാണാതങ്ങനെ നാളുകൾ പോയി.
അറിയാതെ ഞാൻ പാടിനടന്നു,
“ഇതിലപ്പുറം ഒന്നുമില്ല”
കിണറിൻ വട്ടം ലോകമാക്കി,
അഹങ്കാരം കൂട്ടുകാരായി.
കോരിച്ചൊരിയുന്ന
മഴയൊരുനാളിൽ
കിണറിൻ വെള്ളം കരകവിഞ്ഞു,
മഴത്തുള്ളികൾ തഴുകിയെന്നെ,
പുതിയൊരു ലോകം തുറന്നുതന്നു.
ആകാശത്തിന് അതിരുകളില്ല,
കാറ്റിനൊരു ചങ്ങലയില്ല,
ഭൂമിയത്രയും വിശാലമെന്ന്
അന്നാദ്യമായി ഞാനറിഞ്ഞു.
ചുവരുകൾ കെട്ടി മനസ്സടച്ചാൽ
ലോകം ചെറുതായ് തോന്നിടും,
മനസ്സു തുറന്ന് പുറത്തേക്കിറങ്ങി
യാൽ
ജീവിതം പുതുതായ് പൂത്തുലയും
കിണറിനപ്പുറം കാത്തിരിപ്പൂ
കാണാത്ത സ്വപ്നങ്ങളുടെ ലോകം,
ഭയമകറ്റി ചുവടുവെച്ചാൽ
തുറന്നിടും ജീവിതവാതിൽ.
കിണറിനെ ലോകമെന്നു കരുതാതെ
ലോകം അതിലും വലുതാണേ,
ചുവരുകൾ താണ്ടി
പറന്നുയർന്നാൽ,
ജീവിതം പൂർണമാകും നിശ്ചയം.




അർത്ഥവത്തായ വരികൾ ✍️ ഏറെ ചിന്തനീയം😊 ആശംസകൾ മാഷേ🤝🌹😊
നല്ല ആശയം 👍