അറിയാതെ, പറയാതെ, വീണ്ടും വന്നു ഈ കൊടും ചൂടിൽ ഓണം .എന്റെ അന്നക്കുട്ടിക്ക് ഒരേ നിര്‍ബന്ധം, ’ഇലയില്‍ത്തന്നെ‘ഓണം’ ഉണ്ണണം.ആകട്ടെ എന്നു ഞാനും വിചാരിച്ചു. സ്കൂളിലെ അത്തപ്പുക്കളം ഇട്ടതിൽ സമ്മാനം കിട്ടിയ സന്തോഷത്തിന്റെ ബാക്കിയാണെന്നു തോന്നൂന്നു. എല്ലാ കൂട്ടങ്ങളും പോയി വാങ്ങിയെത്തി. നമ്മുടെ നാട്ടിൽ കാണുന്നതിലും കൂടുതൽ പച്ചക്കറി, ലുലു ഹൈപ്പർ മാർക്കറ്റിൽ ഉണ്ടോ എന്നു തോന്നിപ്പോയി. തൂശനിലയും, തുമ്പപ്പൂവും, പൂക്കളത്തിനുള്ള പൂക്കൾ വരെ പാക്കറ്റിൽ കിട്ടുന്നു. എല്ലാം വാങ്ങി വീട്ടിൽ എത്തി.
അപ്പൊ ദാ വന്നു പത്രം, വ്യാഴാഴ്ച അവധിയായതിനാൽ വിസ്തരിച്ചിരുന്നു തന്നെ വായിച്ചു, ഒരു ചായയുമായി, ഓണവിഭവങ്ങൾ വാങ്ങിവന്നതിന്റെ ക്ഷീണവും പോകട്ടെ എന്നു കരുതി. വായിച്ചു വായിച്ചുവന്നപ്പോ, വാരാന്ദ്യ പതിപ്പായ, ‘weekend’ ൽ കിടക്കുന്നു, ഓണസദ്യകളുടെ പൊടിപൂരം. എത്ര തരം വേണം, എത്ര കൂട്ടാന്‍ വേണം,18 ഓ, 21 ഓ, 23 ഓ, ചോദിക്കേണ്ട താമസം,വീട്ടിൽ വരെ കൊണ്ടുത്തരും. നമ്മൾ ഏതു സ്ഥലത്തു താമസിക്കുന്നു എന്നു പറഞ്ഞാൽ മാത്രം മതി .ദുബായിയെ വെല്ലുന്ന സദ്യവട്ടം, ഇവിടെ ഒമാനിലും. വീട്ടിൽ എല്ലാവരും കൂടി വട്ടമിട്ടിരിന്നു, പാകം ചെയ്യുന്ന കാലം ഒക്കെ എങ്ങോ മറഞ്ഞു! അത് ഇന്ന് പ്രാക്റ്റിക്കലും അല്ലല്ലോ! എല്ലാവരും ജോലിക്കുപോകുന്നു, വാഴയില കിട്ടാനില്ല, അതും ലുലുവിൽ മാത്രമെയുള്ളു!
ഖത്തറിലെ കോളേജ് അലുമിനിയിലും, ഇഡ്യന്‍ ക്ലബിലും 100,150 പേര്‍ക്കു എല്ലാ കൂട്ടുകാരും, വീട്ടുകാരും ചേര്‍ന്നു സദ്യയൊരുക്കി, ഇലയിട്ടു ഒരുമിച്ചുള്ള ഊണും മറ്റും, പൊയകാല സുഖസ്മരണയായി ഇന്നും തേങ്ങലായി കിടക്കുന്നതിന്റെ സങ്കടം ഒരുവശത്ത്. പിന്നെ ഇതെല്ലാം ചെയ്താൽ ആരോര്‍ക്കാനാ എന്ന ദു:ഖം മറുവശത്ത്!എന്തായാലും ഞാനൊ, നീയോ വലുത്, എന്നൊരു ചിന്താഗതി ചിലര്‍ക്കെങ്കിലും ഇല്ലാതെയില്ല, ഇവിടെ.
പ്രവാസത്തിന്റെ കൂടെ എവിടെയും ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ശബ്ദമാണ് ”കൂട്ടായ്മ”. പക്ഷെ എത്രമാത്രം നമ്മളോരുത്തരും, ഈ ഒത്തൊരുമക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നറിയില്ല. പ്രാവസത്തിന്റെ ഇടയിൽ നഷ്ടപ്പെട്ടു പോകുന്ന ഒരു പറ്റം ഓര്‍മ്മകളും ജീവിതവും. അതിന്റെ കൂടെ വരുന്ന അഘോഷങ്ങളും, അതിലേറ്റവും ഓര്‍മ്മ നില്‍ക്കുന്നതിലൊന്നാണ് ഓണം. ഇന്നും കൂട്ടായ്മക്ക് വീക്കെന്റിൽ എങ്കിലും ഓണം ആഘോഷിക്കുന്നവർ ഇല്ലാതില്ല!
ഈ ഒമാൻ നാട്ടിൽ എത്തിയതില്‍പ്പിന്നെ ആകെപ്പാടെ ഒരു എത്തും പിടിയും തന്നെയില്ല.വളരെ സഹൃദയരായ ചിലരെയെങ്കിലും പരിചയ്യപ്പെട്ടു എന്ന സന്തോഷം തിരുന്നതിനു മുന്‍പ് മനസ്സിലായി,മുഖം മൂടി അണീഞ്ഞവയാണ് സുഹൃത്തുക്കൾ എന്നു കരുതിയവരെല്ലാവരും എന്ന്.എന്നിട്ടും ഇവിടുത്തെ കാര്യങ്ങൾ തപ്പിത്തിരഞ്ഞ് മനസ്സിലാക്കി.ഇതിനിടെ ക്രിസ്തുമസ്സ് വന്നു
പോയി,പ്രാര്‍ത്ഥനയുടെയും,നൊയമ്പിന്റെയും നാളുകൾ,കടന്നു പോയി. മാസങ്ങള്‍ക്കു ശേഷം ഓണവും വന്നു.റ്റിവിലെയും മറ്റും ഓണം കഴിഞ്ഞപ്പോൾ സദ്യവട്ടങ്ങളുടെ തിരക്കിലായി.അങ്ങനെ നാട്ടിലെ പോലെതന്നെ വിഭവസമൃദ്ധമായ സദ്യകൾ 18 ഉം,21 ഉം കൂട്ടം തികച്ച്,എല്ലാ ഹോട്ടലുകാരും റെഡിയാക്കിയിരുന്നു.എല്ലാ പത്രങ്ങളിലും അറിയാവുന്ന മലയാളം വാക്കുകളും ഉപയോഗിച്ച്,ഇംഗ്ലീഷ് പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും നിറയെ വാര്‍ത്തകൾ.റംസാന്‍ മാസമാത്തെ മാനിച്ച്, ഊണും സദ്യയും,മറ്റും പാക്കറ്റുകളിൾ മാത്രമായി വീടുകളിലെത്തിക്കും.അതിനാൽ ഒരു പരീക്ഷണ സഹിതം,ഒന്നു വാങ്ങി നോക്കാന്‍ തന്നെ തീരുമാനിച്ചു.പക്ഷെ ഊണ് എത്തിയപ്പൊണ് ഇലയില്ല എന്നു കണ്ടത്.ഒരു ഇളിച്ച ചിരിയോടെ,3.500 റിയാലിന്റെ കാശും വാങ്ങി,ഹോട്ടലുകാർ പോയി.
ലുലുവിൽ നിന്നു വാങ്ങി വെച്ചിരുന്ന ഇല പ്രയോജപ്പെട്ടു.രാവിലെ തന്നെ അന്നക്കുട്ടിയുടെ വക പൂക്കളം ഒരുങ്ങി.‘കൂടെ ഞാനും ചേച്ചി’ എന്ന മാത്തന്റെ സഹായവാഗ്ദാനം മറികടന്നു, അന്നക്കുട്ടി സ്വന്തമായി ഒരുക്കിയ അത്തപ്പൂവിന്റെ ഓരം ചാരി ‘മാത്തന്‍‘ അവന്റെ സ്വന്തം’happy onam’ എഴുതി .ഇന്ന് ലോ അക്കാദമിയിലെ ഓണത്തിന് അത്തപ്പൂക്കളം ഇട്ട്, കവിണിസാരിയിൽ എത്തിയ അഡ്വക്കേറ്റ് ആയ അന്നക്കുട്ടിയും അന്നത്തെ പൂക്കളം മറന്നിട്ടുണ്ടാവില്ല. സ്കൂളിലെ പൂക്കളം competition സബ് ജൂനിയർ വിഭാഗത്തിൽ, മാത്തന്റെ ക്ലാസ്സിനു കിട്ടിയ ഒന്നാം സമ്മാനം അവന്റെ കലാവാസക്കു നല്ല പ്രചോദനം തന്നെയെന്നു തോന്നുന്നു.അല്ലെങ്കിൽ കലയെ കൊലയയാക്കുന്നവനാണ്, എന്റെ ഈ മകൻ! സ്കൂളിൽ മറ്റുള്ളവരുടെ പൂക്കളത്തിനു, കടലാസും, കുങ്കുമവും ,രംഗോളി പൊടികളും, കളർ ചേര്‍ത്ത ഉണക്കത്തേങ്ങാപ്പൊടികളും മറ്റുള്ള കുട്ടികൾ ഉപയോഗിച്ചപ്പോൾ സ്കൂളിന്റെ പൂന്തോട്ടത്തിൽ നിന്നു പറിച്ച ബൊഗെന്‍വില്ലായും, നന്ദ്യാര്‍വട്ടത്തിന്റെ വകഭേദങ്ങളും മറ്റും ചേര്‍ത്തു വെച്ചുണ്ടാക്കി, ഒന്നാം സമ്മാനം അടിച്ചെടുത്തു, ഈ 5 ആം ക്ലാസ്സുകാർ. ഇന്ന് എം ബി എക്ക് കോച്ചിംഗ് ക്ലാസ്സിൽ പഠിക്കുന്നവന്റെ ഓർമ്മയിൽ ഇതൊക്കെ കാണുമോ, ആർക്കറിയാം!
ഉച്ചക്ക് ഇലയിടാനും വിളമ്പാനും എല്ലാവരും കൂടി എല്ലാകൂട്ടങ്ങളും വിളമ്പി, പ്രാര്‍ത്ഥനയോടെ ഇരുന്നു. വീണ്ടും പഴയ ഓര്‍മ്മകൾ അയവിറക്കി. ഓര്‍മ്മകളിലും, പോയകാലങ്ങളിലുമായി ജീവിതം നിലനില്‍ക്കില്ല, പുതിയ ഓര്‍മ്മകളും പുതിയ ആഘോഷങ്ങളും ആയി ജീവിതം മുമ്പോട്ടു തന്നെ പോകുന്നു. മറ്റൊരു ഈദിനെ വരവേല്‍ക്കാനായി തയ്യാറെടുത്തു നില്‍ക്കുന്ന മനസ്സുമായി!




വ്യത്യസ്തമായ ഓർമ്മകുറിപ്പ്😊കുറെ നല്ല ഓർമ്മകളിലൂടെ എഴുത്തുകാരി കടന്നുപോകുമ്പാൾ അതിൽ കുറെ യാഥാർത്ഥ്യങ്ങൾ കൂടി ഇല്ലേ എന്ന് വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുകയും കൂടി ചെയ്യുന്നുണ്ട്. പഴയ അനുഭവങ്ങൾ ആണ് സുഖദുഃഖ സമ്മിശ്രമായ ഓർമ്മകൾ ആയി മാറുന്നത്. പുതിയ ആഘോഷങ്ങൾക്ക് ഒപ്പം തന്നെ മുന്നോട്ടു പോകാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നതും. പ്രവാസി ഓണത്തിൻ്റെ സന്തോഷങ്ങളും നിരാശകളും പങ്കു വയ്ക്കുന്ന ഓർമ്മക്കുറിപ്പിലൂടെ പുതിയ കാലത്തെ ഓണത്തെയും പെരുന്നാളിനെയും ഒക്കെ ആഘോഷിക്കാൻ മാനസികമായി തയ്യാറെടുക്കുന്ന എഴുത്തുകാരിയെ ആണ് നമുക്ക് കാണാൻ സാധിക്കുന്നത്🥰 ഓണാശംസകൾ🏵️🌹❤️
നന്നായിട്ടുണ്ട്