മാധവിക്കുട്ടി.
മാധവിക്കുട്ടിക്കായി ഒരു ഓർമ്മദിനം വേണോ? വേണ്ടെന്നാണ് എനിക്കഭിപ്രായം. മാധവിക്കുട്ടി ഇപ്പോളും നമുക്ക് മുന്നിലുണ്ട്. ഓരോ പ്രണയത്തിന്റെയും വാസരസ്വപ്‌നങ്ങളിൽ അവളുണ്ട് . ഓരോ പ്രണയനൈരാശ്യത്തിന്റെയും പൊള്ളുന്ന സൈകതങ്ങളിൽ അവളുണ്ട്. ഓരോ സ്ത്രീത്വത്തിന്റെ അടിച്ചമർത്തപ്പെട്ട തടവറയിൽ അവളുടെ അട്ടഹാസമുണ്ട്. തിരുത്തിയെഴുതി വെട്ടിത്തെളിച്ച പ്രണയത്തിന്റെ പൂപ്പാതയിൽ നമുക്ക് മുമ്പേ അവളുണ്ട്. അതിനായി അവളേറ്റ പ്രണയത്തിന്റെ തിരുമുറിവുകളിൽ നിന്നൊഴുകിയ ചുടുചോര തൊട്ട് നമുക്കൊരു പുതിയ പ്രണയപർവ്വം തീർക്കാം.
പ്രണയത്തിന് പ്രാണന്റെ വിലയിട്ടവൾ. പ്രണയത്തിനായി സർവ്വം ത്യജിച്ചവൾ. പൂനെയിലെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ചന്ദനസുഗന്ധം നിറഞ്ഞ ബെഡിൽ അവൾ കാതോർത്ത് കിടന്നു. അന്ത്യയമത്തിലെങ്കിലും അവൻ വരാതിരിക്കില്ല.. തന്റെ ബെഡിൽ ഇരിക്കാതിരിക്കില്ല.. മരണം തണുപ്പിച്ച കൈവിരലുകൾ നെഞ്ചോട് ചേർത്ത് പിടിക്കും. “മാപ്പ് പ്രിയപ്പെട്ടവളേ മാപ്പ്..”എന്ന് പറയും. ആ നിമിഷത്തിനായി അവൾ കത്തുകിടന്നു. പരിചരിക്കുന്ന നേഴ്‌സുമാരോട് പറഞ്ഞു,. ഒപ്പം നിന്ന സഹോദരിയോട് പറഞ്ഞു.. “അവൻ വരുമ്പോൾ പറയണേ.”… എന്ന്! അവൻ വന്നില്ല. അവളുടെ രാജകുമാരൻ!
ഗുൽമോഹർ പൂക്കളെ ജീവനായിരുന്നു അവൾക്ക്. ഗുമോഹർ പൂക്കുന്നത് മെയ് മാസത്തിലാണ്. മെയ് ഒടുവിൽ പൂക്കൾ കൊഴിഞ്ഞു തീരുകയും ചെയ്യും. മാധവിക്കുട്ടി ജനിച്ചത് മെയ് മാസത്തിലാണ്. മെയ് 31ന് ഗുൽമോഹർ പൂക്കൾക്കൊപ്പം ആ വസന്തവും കൊഴിഞ്ഞു.
അമീ.. നീ ജീവിച്ചിരുന്നപ്പോൾ നിന്നെ പലരും വായിച്ചില്ല. ഇപ്പോൾ നിന്നെ വായിക്കുകയാണ് പലരും. പ്രണയമുള്ളിടത്തോളം വായിച്ചു തീരാത്ത ഗ്രന്ഥം മലയാളത്തിന്റെ മാധവിക്കുട്ടി.!
പ്രണയിച്ച മാധവിക്കുട്ടി, കലഹിച്ച മാധവിക്കുട്ടി,. എല്ലാം തകർത്തെറിഞ്ഞ് ഇവിടെനിന്നോടി രക്ഷപ്പെട്ട മാധവിക്കുട്ടി. ഒടുവിൽ അവൾ തിരിച്ചു വന്നു. വെള്ളത്തുണിയിൽ പൊതിഞ്ഞ് കലഹിക്കാത്ത, പരിഭവമില്ലാത്ത മാധവിക്കുട്ടിയായി. പാളയം പള്ളിയിൽ അവളുറങ്ങുന്നുണ്ട്. മഹാഗണിച്ചോട്ടിൽ.



