സാഹിത്യ മോഷണം വലിയൊരു കലയാക്കി മാറ്റിയിരിക്കയാണ് വലിയ എഴുത്തുകാരെന്ന് ഭാവിക്കുന്ന ചിലർ. മറ്റൊരാൾ കഷ്ടപ്പെട്ട് വിയർത്ത് വെള്ളം കുടിച്ചെഴുതിയ സൃഷ്ടി സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാൻ, അത് മോഷണമാണെന്ന് പത്താള് പറഞ്ഞാൽ ഉളുപ്പില്ലാതെ ചെറുത്തു നിൽക്കുന്ന കാഴ്ചകളാണ് നാം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്. വലിയ എഴുത്തുകാരായി നാം വാഴ്ത്തിപ്പോന്ന എഴുത്തുകാരിൽ പലരും ഇതിന് മുമ്പ് ആരോപണ വിധേയരായിട്ടുണ്ട്. അത് കൊണ്ട് തന്നെ പലരും ഇത് നിർഭയം അനുകരിച്ചു പോരുന്നു.
ഒരാശയം ചിലപ്പോൾ മറ്റൊരാൾക്കും തോന്നിക്കൂടായ്കയില്ല. പക്ഷെ രണ്ടാളും രണ്ടു വഴിയിലൂടെയായിരിക്കുമല്ലോ യാത്ര. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടായിരിക്കുമല്ലോ. വള്ളിപുള്ളി വ്യത്യാസമില്ലാതെ മൊത്തത്തിൽ അങ്ങ് കോരിയെടുക്കുന്നവരുമുണ്ട്. വാദിക്കാൻ നിന്നാൽ രണ്ടു പക്ഷത്തും വാദിക്കാൻ ആളുണ്ടായിരിക്കും. കൃതിയുടെ യഥാർത്ഥ ഉടമയോട് നിങ്ങൾ അയാളുടെ കൃതി മോഷ്ടിച്ചതായിക്കൂടെ എന്ന് ചോദിക്കാനും ആളുണ്ടായിരിക്കും. ഇങ്ങനെ ഒരു ചോദ്യം കേട്ടാൽ അതായിരിക്കും സ്വന്തം കൃതി കയ്യിൽ നിന്നും പോയതിനേക്കാൾ സങ്കടം. ഇവിടെ വാദിച്ചു ജയിക്കാൻ പ്രയാസമാണ്.
പണമോ സ്വർണ്ണമോ മറ്റെന്തും മോഷ്ടിച്ചാൽ തിരിച്ചു കൊടുത്താൽ പ്രശ്നം തീരും. ഒരു മാപ്പും പറഞ്ഞാൽ ക്ലീൻ ആയി. പക്ഷെ സാഹിത്യമോ? എടുത്താൽ, അത് എടുത്ത വന്റെ കൂടെ പോവും. പ്രസിദ്ധീകരിച്ചാൽ പകുതിയെങ്കിലും അയാളുടെ പേരിൽ തന്നെ നിലനിൽക്കുകയും ചെയ്യും. ഈ സാഹിത്യ മോഷണം ആരെങ്കിലും നടത്തിയാൽ അത് തെളിയിക്കാനുള്ള ഒരു ടെക്നിക്കൽ സൈഡ് കണ്ടുപിടിച്ചേ മതിയാവൂ. ഇല്ലെങ്കിൽ ഇത് തുടർന്ന് കൊണ്ടേയിരിക്കും. അടിയും നടന്നുകൊണ്ടേയിരിക്കും.




തിരുത്തപ്പെടേണ്ട പ്രവണത