അന്ന് ഓണത്തിന്റെ വരവറിയിച്ചിരുന്നത് അത്തം നാളിലെ പുലരിയായിരുന്നു. പറമ്പിൽ മഞ്ഞണിഞ്ഞു ഈറനായി പുഞ്ചിരി തൂകുന്ന തുമ്പയും ചെത്തിയും പറിക്കാനായി പൂവിളിപ്പാട്ടുമായി പൂശേഖരണം. പിന്നെ പൂക്കളമൊരുക്കൽ അമ്മയുടെ കൈകളോടൊപ്പം ഞങ്ങളും അരിമണി തൂകും. ഓരോ ദിവസവും വലുതായി ക്കൊണ്ടിരിക്കുന്ന ചന്തമേറിയ പൂക്കളം .
പത്താമത്തെ ദിവസം മുറ്റം മുഴുവൻ ഒരു പൂവനമായി മാറും. മുറ്റത്തൊരു കോണിൽ ഊഞ്ഞാലുയരും . ഓണക്കോടിയുടെ മണവുംഓണസദ്യയൊരുക്കലിന്റെ ഉത്സാഹവും ഓണക്കളികളുടെ തിരക്കും,
വൈകുന്നേരം “കൈകൊട്ടി കളിക്കാം” എന്ന ഓണപ്പാട്ടിന്റെ ഈണവും, മാവേലിത്തമ്പുരാനെ കാത്തിരുന്ന കാത്തിരിപ്പും എല്ലാംകൂടിച്ചേർന്നതാണ് തിരുവോണം.
ഉത്രാടരാത്രിയിലെ ഉറക്കമില്ലായ്മയും തിരുവോണനാളിലെവാഴയില സദ്യയുടെ മണവും ഇന്നും നാവിലുണ്ട്. ആ സദ്യയിൽ ജാതിയോ മതമോ ദൂരമോ ഇല്ലായിരുന്നു. ഉള്ളത് ഒരേ ഇലയും ഒരേ സ്നേഹവും മാത്രം.
ഇന്ന് ഓണം എത്തുന്നത് വൻ ഓഫറുകളും നോട്ടിഫിക്കേഷനുമായാണ്. ഓൺലൈൻ
പൂക്കളക്കിറ്റും, പൂക്കളത്തിന് പകരം സ്റ്റാറ്റസും, ഓണക്കളിക്ക് പകരം വാട്സാപ്പ് ഫോർവേഡും.
സദ്യയുടെ രുചി മാറിയിട്ടില്ല, പക്ഷേ സ്നേഹം ചേർത്തുണ്ടാക്കിയ വിഭവസമൃദ്ധമായ
ഓണസദ്യ കുടുംബാംഗങ്ങളൊരുമിച്ചുണ്ണുമ്പോഴുള്ള സ്വാദ് ഇന്ന് എവിടെയോ നഷ്ടമായിക്കൊണ്ടിരിക്കുന്നു.
പ്രവാസത്തിന്റെ ദൂരത്ത് ഇരുന്ന് വീഡിയോ കോളിലൂടെ നാട്ടിലെ പൂക്കളം കാണുമ്പോൾ നെഞ്ചിൽ ഒരു നീറ്റലാണ് മലയാളിക്ക്.
എന്നിട്ടും ഓണം അന്യംനിന്നിട്ടില്ല. പഴയതിനേക്കാൾ കേങ്കേമമാണ് എല്ലാം . വർണ്ണാഭമാണെങ്കിലും എവിടെയോ ഒരു തനിമയുടെ വിടവ് അനുഭവപ്പെടുന്നു.
മനസ്സ് അതേപടി നിൽക്കുന്നു. അന്ന് കൂട്ടായ്മയായിരുന്നു ഓണാഘോഷം. ഇന്ന് ആടിത്തിമർക്കലാണ്ആഘോഷം.
പൂക്കളത്തിലെ ഓരോ ഇതളിലും, ഓണപ്പാട്ടിന്റെ ഓരോ ഈണത്തിലും, മാവേലിയെ കാത്തിരുന്ന ആ കുഞ്ഞു മനസ്സിലും പഴയ ആഹ്ലാദം അതേപടി ഇപ്പോഴും ജീവിക്കുന്നുണ്ട്.
കാലം എത്ര മാറിയാലും ഓണം നമ്മുടെ രക്തത്തിലെ ഉത്സവമാണ്. അതുകൊണ്ടാണ് എത്ര ദൂരത്ത് പോയാലും അത് നമ്മുടെ നെഞ്ചിൽ നിലാവായി മായാതെ തെളിയുന്നത്.




ഹൃദ്യമായ ഓണഓർമ്മകൾ സുന്ദരമായി തന്നെ കുറിച്ചു✍️🥰 ഓണാശംസകൾ ടീച്ചറേ🌹😊❤️