വൃന്ദാവനത്തിലെ പൂനിലാവിൽ
പൊന്നോടക്കുഴലൂതിയെത്തും കണ്ണാ
യമുനാതീരത്തെ കദംബ
മരത്തണലിൽ
എൻ മിഴികൾ തേടുന്നു നിൻ
ചുവടുകൾ.
നിൻ കാൽത്തളയുടെ നാദം
എൻ നെഞ്ചിൽ ഉണർത്തുന്നു പ്രണയ
രാഗം
ഒരു നോക്കിൽ നിറയുന്നു ആത്മഭാവം
നീ എന്നിൽ നിറയ്ക്കുന്നു
അനുരാഗമേളം.
മയിൽപീലി ചൂടും നിൻ ചികുരത്തിൽ
മുല്ലമലർമാല ഞാൻ ചൂടിത്തരാം
നിറമുള്ള സ്വപ്നങ്ങൾ
നെയ്‌തൊരുക്കി
നറുപുഞ്ചിരിയോടെ കാത്തിരിക്കാം.
വിടരുന്ന പൂവിലും ഉതിരുന്ന
മൊഴിയിലും
നിൻ മൃദുഹാസം തിരയുന്നു ഞാൻ
വിരഹത്തിൻ ചൂടിലും പ്രണയത്തിൻ
കുളിരിലും
രാധതൻ ഹൃത്തിൽ നീ ഒരാൾ മാത്രം.



