Thursday, May 15, 2025
Homeസ്പെഷ്യൽസ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് - അദ്ധ്യായം 21) മൂകമാമൊരു യാത്രാമൊഴി ✍ അവതരണം :...

സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് – അദ്ധ്യായം 21) മൂകമാമൊരു യാത്രാമൊഴി ✍ അവതരണം : ഗിരിജാവാര്യർ

ഗിരിജാവാര്യർ

“Man is born free, but everywhere he is in chains”
മഹാനായ റൂസ്സോ രചിച്ച വിശ്വവിഖ്യാതമായ “The social contract”എന്ന ഗ്രന്ഥത്തിലെ ഓപ്പണിങ് ലൈൻ ആണ് ഇത്‌. മറ്റൊരർത്ഥത്തിൽ പറഞ്ഞതാണ് എങ്കിലും ഈ വാക്കുകൾ അന്വർത്ഥമായി. അതിന് കാരണമോ? നഗ്ന നേത്രങ്ങൾക്കുപോലും ഗോചരമല്ലാത്ത ഒരു ചെറിയ അണു. അതു ലോകത്തെ മനുഷ്യരെ മൊത്തം ചങ്ങലയ്ക്കിട്ടു. പ്രപഞ്ചത്തിനാകെ ഭീതിയുടെ താഴ്‌ വീണു. ഭീതിദമായ കോവിഡ് കാലം സത്യം പറയാലോ.. എന്റെ കൊച്ചുതലയ്ക്കു ഉൾക്കൊള്ളാൻ പറ്റാത്ത കാര്യങ്ങൾ ആയിരുന്നു ഇവ. അതുകൊണ്ടുതന്നെയാകണം വീട്ടിലിരുപ്പിന്റെ സുഖം എനിക്കാസ്വദിക്കാനാവാതെ പോയത്. ഒരു വല്ലാത്ത നിരാശയോ, ദുഖമോ, വിഭ്രാന്തിയോ എന്താണ് എന്നെ അടക്കിഭരിച്ചിരുന്നത് എന്ന്‌ എനിക്കുതന്നെ അറിയില്ല. ഞാൻ കൂടുതൽ കൂടുതൽ ആത്മീയതയിലേക്ക് നീങ്ങി. കുറേ നാമം ചൊല്ലും. ഇഷ്ടംപോലെ സമയം.. വായിയ്ക്കപ്പെടാനായി കൈനീട്ടി വിളിക്കുന്ന പുസ്തകങ്ങൾ. എഴുതാനും സമയം ഏറെ. എന്നാൽ ബുക്ക്‌ തുറന്നുവെച്ചു ഞാനതിൽ കുത്തിക്കോറിയിരിക്കും. അക്ഷരങ്ങൾ പിണങ്ങി നിൽക്കുന്നപോലെ. പണിക്കാരിയില്ലാതെ മാറാല പിടിച്ച തട്ടുകൾ എന്നെ നോക്കി പരിഹസിച്ചു. ഒരുകാര്യം എനിക്കുറപ്പായി. സമയം അല്ല കാര്യം. മനസ്സാണ്. ഗാർഡനിങ് ആയാലും, കുക്കിംഗ് ആയാലും, ക്ലീനിങ് ആയാലും വായന, എഴുത്ത് എന്തുമായാലും അതിന് ഊർജ്ജം നൽകുന്നത് അവനവന്റെ മനസ്സ് തന്നെ. അതിന് ലോക്ക് ഡൌൺ വീണാൽ എല്ലാം തീർന്നു.

ഇക്കാലം എനിക്ക് തിരിച്ചറിവുകളുടെ കാലമായിരുന്നുവെന്നു പറഞ്ഞത് അതുകൊണ്ട് തന്നെ. ഗേറ്റ് തുറക്കുന്നത് പോലും അപൂർവ്വം. ആരും വരാനോ, പോകാനോ ഇല്ലാത്തകാലം. ഇടവഴിയിലൂടെ മാസ്ക് വെച്ചു പോകുന്നവര്ക്ക് പരസ്പരം മുഖത്തു നോക്കാൻ ഭയം. ഗേറ്റിനു മുന്നിൽ കിടക്കാറുള്ള ചൊറിപിടിച്ച പട്ടി മാത്രം വാലാട്ടും. മൂന്നു പ്രസവം കഴിഞ്ഞു ക്ഷീണിച്ച അതിന്റെ മുലകുടിയ്ക്കാൻ കുഞ്ഞുങ്ങൾ എത്തുമ്പോൾ പണ്ട് തോന്നാത്ത ഒരു സഹതാപം എനിക്കതിനോട് തോന്നുന്നു. ഞാൻ ഒരു മൃഗങ്ങളെയും വളർത്താറില്ല. ഇഷ്ടക്കേട് കൊണ്ടല്ല. ഇഷ്ടം കൊണ്ടാണ്. അവയോട് നീതിപുലർത്താൻ കഴിഞ്ഞില്ലെങ്കിലോ എന്നപേടി. മക്കളുടെ അടുത്തൊക്കെ പോകുമ്പോൾ അവയ്ക്കു ആര് ഭക്ഷണം നൽകുമെന്ന വേവലാതി.
എന്നാലിപ്പോൾ ആ ചൊറിയൻ പട്ടിയുടെ പളുങ്കുകണ്ണുകളേ എന്നെ നോക്കുന്നുള്ളൂ. എന്തോ ഒരു വാത്സല്യം അതിനോട് തോന്നിത്തുടങ്ങി.. അതിന് മൂന്നു നേരവും ഭക്ഷണം കൊടുക്കാൻ തുടങ്ങി. ഒരു വൃത്തിയുമില്ലാത്ത തെണ്ടിപ്പട്ടിയാണ്. എങ്കിലും കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കുന്ന ഒരമ്മയല്ലേ? ഒരു വയറെങ്കിലും നിറയട്ടെ.
മുൻപും അതവിടെ കിടന്നിട്ടുണ്ടാകാം.. അന്നൊന്നും ഞാനതിനെ ശ്രദ്ധിച്ചിട്ടില്ല.

ഒന്നരമണിക്കൂർ യാത്രകൊണ്ടു എത്തിച്ചേരാവുന്ന കോയമ്പത്തൂരിലുള്ള മോനെ ഒന്ന് കാണാനാവുന്നില്ലല്ലോ എന്നെന്റെ നെഞ്ച് പിടയുന്നുണ്ടായിരുന്നു. കാരണം ഇനി എന്ന്‌ കാണും എന്ന അനിശ്ചിതത്വത്തിലല്ലേ അന്ന് കാര്യങ്ങൾ നീങ്ങിയിരുന്നത്. അവൻ ജനിച്ചതിൽപ്പിന്നെ അവനില്ലാത്ത ഒരു വിഷു എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ആ കൊല്ലം കണിയൊരുക്കുമ്പോൾ ഉള്ളു പിടഞ്ഞതും അതുകൊണ്ടാണ്.
“ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ
ഉണ്ണികൾ മറ്റു വേണമോ… ”

2020 മാർച്ച് 31. എന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാനദിനം!
പ്രൗഢഗംഭീരമായ ഒട്ടേറെ പടിയിറക്കങ്ങൾക്ക് സാക്ഷ്യം വഹിച്ചവളാണ് ഞാൻ! എന്നാൽ എന്റെ യാത്ര പറച്ചിലോ. അടച്ചിട്ട വാതിലിനോടായിപ്പോയി! പ്രിൻസിപ്പൽ സ്കൂളിനടുത്ത് തന്നെ താമസിക്കുന്ന ആളായതുകൊണ്ട്, അവസാനഒപ്പിടുമ്പോൾ അവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. നിശബ്ദമായ ഒരു തേങ്ങൽ ഉള്ളിൽ ഉറഞ്ഞുകൂടി. കൈ വിറച്ചു.എന്റെ മാനസികവ്യഥ അറിഞ്ഞിട്ടായിരിക്കണം പ്രിൻസിപ്പൽ കൈകൾ എന്റെ ചുമലിൽ അമർന്നു.
“ഞാൻ ടീച്ചറേ കൊണ്ടുപോയാക്കട്ടെ വീട്ടിൽ? “
മാസ്ക് മുഖം മൊത്തം മറയ്ക്കാനുള്ള ആവരണമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച നിമിഷം! എങ്കിൽ വിങ്ങിപ്പൊട്ടുന്നത് അവരെങ്കിലും കാണാതിരിക്കുമായിരുന്നു.

“ അമ്മ സ്കൂളിൽ നിന്ന് പടിയിറങ്ങുമ്പോൾ രാജകീയമായി വരവേൽക്കാൻ ഞങ്ങൾ ഓരോരുത്തരും ഉണ്ടാവില്ലേ? നമുക്കു മാത്രമായുള്ള നമ്മളിടത്തേക്ക് കൂട്ടാൻ? “

മക്കളും മരുമക്കളും തന്ന വാക്ക്! അവരിപ്പോൾ ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ഇരുന്ന് ഓർക്കുന്നുണ്ടാവും,പ്രാർത്ഥിക്കുന്നുണ്ടാവും, അമ്മയ്ക്ക് ഈ നിമിഷത്തിൽ പിടിച്ചുനിൽക്കാൻ കഴിയണേ എന്ന്.എന്റെ മനോധൈര്യം എത്രമാത്രമുണ്ടെന്നു അവർക്കു നന്നായറിയാം!

“ ഞാൻ വരണോ കൂടെ? അല്ല, നിന്റെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ട് ചോദിച്ചതാ “ രാവിലെ അവസാനതുല്യം ചാർത്താൻ വീട്ടിൽനിന്നിറങ്ങുമ്പോൾ ആര്യപുത്രന്റെ ചോദ്യം!

പത്തടിവച്ചാൽ സ്കൂളായി. എന്നും പിന്നിട്ടുപോന്ന വഴി! അതിലൂടെ പോകാൻ എനിക്കിനിയൊരു കൂട്ടുവേണോ? മനസ്സിലെ ഈഗോ സമ്മതിച്ചില്ല.

“ഏയ്‌.. നോ പ്രോബ്ലം, ഞാൻ ഒറ്റയ്ക്ക് പോയിക്കൊള്ളാമെന്നേ.. ഒന്ന് ഒപ്പിട്ടു പോര്ല്ലേ വേണ്ടൂ? ഫോർമൽ ഫങ്ക്ഷൻ ഒന്നൂല്ല്യാലോ “

പക്ഷേ ആ sign ചെയ്തനിമിഷം ഓർത്തു. കൂടെവരാൻ പറയാമായിരുന്നു. തല കറങ്ങുന്നതുപോലെ..നിശ്ശബ്ദതയിൽ വിറങ്ങലിച്ചുനിൽക്കുന്ന ക്ലാസ് മുറികളിൽ മരണഗന്ധം ഉറഞ്ഞുകൂടിയപോലെ!

എന്നെത്തന്നെ സൂക്ഷിച്ചുനോക്കുകയാണ് പ്രിൻസിപ്പൽ. ഞാൻ ടീച്ചറോട് പറഞ്ഞു. “ടീച്ചറു പൊയ്ക്കോളൂ. ഞാൻ ഇവിടെയൊക്കെ ഒന്നു നടന്നു കാണട്ടേ, മനസ്സു നിറച്ച്.. ചാവി സനോജിന്റെ കൈയിൽ തന്നയക്കാം. സനോജ് സ്കൂളിലെ വാച്ച്മാനാണ്. എന്റെ അയല്പക്കം. മനമില്ലാമനസ്സോടെ ടീച്ചർ തലകുലുക്കി, എന്നോട് യാത്രപറഞ്ഞു പടിയിറങ്ങി. എനിക്കു ഒപ്പിടാൻ വേണ്ടിമാത്രം ടീച്ചർ ഓഫീസിൽ എത്തിയതാണ്.

കരിയിലെ വീണുകിടക്കുന്ന വരാന്തയിലൂടെ ഞാൻ നടന്നു. ഇനി അധികാരത്തോടെ, ഓർമ്മകൾ ഉറങ്ങുന്ന ഈ വരാന്തയിലിങ്ങനെ നടക്കാൻ കഴിയില്ലല്ലോ! സ്റ്റാഫ് റൂമിന് മുന്നിലുള്ള ഞാവൽ മരത്തിൽനിന്നു വീണ പഴങ്ങൾ ചരലിൽ പുതഞ്ഞു കിടക്കുന്നു. മരച്ചുവട്ടിൽ കിടന്നുറങ്ങുന്ന തെരുവുനായ ഒന്ന് കണ്ണുമിഴിച്ചു നോക്കി, പുതിയ വിരുന്നുകാരിയെ കണ്ട ഭാവത്തിൽ! കുഴപ്പമില്ലെന്ന് കണ്ടിട്ടാകണം, വീണ്ടും ഉറക്കം തുടർന്നു.

മൂത്രപ്പുരയിലേക്കുള്ള വഴി കാടുപിടിച്ചു കിടക്കുന്നു. എന്റെ കാലടിയുടെ ശബ്ദം കേട്ടിട്ടാകണം, പൊന്തക്കാടിനു താഴെനിന്ന് ഒരു കരിഞ്ചേര ശരവേഗത്തിൽ പാഞ്ഞു.ഒന്നു പരിഭ്രമിച്ച ഞാൻ വരാന്തയിലേക്കുതന്നെ ഓടിക്കയറി.

“ടീച്ചറേ.. പോവ്വാണ് അല്ലേ? “ ഇളകിയ ജനൽപ്പാളിക്കുള്ളിൽനിന്നൊരു ശബ്ദം!ആരാ അത്? പതുക്കെ കൊളുത്തില്ലാത്ത ആ പാളി തുറന്നുനോക്കി. ക്‌ളാസ്സുമുറി ശൂന്യം. ഡെസ്കുകളും ബെഞ്ചുകളും പൊടിപിടിച്ചുകിടക്കുന്നു. നിശബ്ദമായ ഇരുട്ടിൽ നിശ്ചലമായിനിൽക്കുന്ന വായു മാത്രം. ആരുണ്ടാവനാ ഇവിടെ? ഈ അന്തരീക്ഷത്തിൽ അലിഞ്ഞ ശബ്ദങ്ങളിൽ ഒന്നാകും അത്!

സൂര്യൻ ഉച്ചിയിലെത്താറായി.നേരം പോയതറിഞ്ഞില്ല. ഈ നിശ്ശബ്ദതയോട് സംവദിച്ചു ഇങ്ങനെ ഇവിടെ നിൽക്കാനൊരു സുഖം. ഒരിയ്‌ക്കൽക്കൂടി തിരിഞ്ഞു നോക്കി.. ആളൊഴിഞ്ഞ ക്ലാസ് റൂമുകളിൽ യാത്രാമംഗളങ്ങൾ നേരാൻ നൂറ് മുഖങ്ങൾ.. യദുവിന്റെ, ഷുക്കൂറിന്റെ, ശ്വേതയുടെ, സുഗന്ധിയുടെ, വിഘ്‌നേഷിന്റെ…
‘ടീച്ചറേ’ വിളി കാതിൽ മുഴങ്ങുന്നു.
വയ്യാ. പോണം.. ഇനി നിന്നാൽ ഭ്രാന്ത് പിടിയ്ക്കും. വാതിൽ പൂട്ടി മുൻവശത്തെ ഗേറ്റിലെത്തി. ഇനി ചേർത്തടയ്ക്കാം.
പടിയിറങ്ങിപ്പോയ ആരും ചെയ്യാത്ത കാര്യം. അപ്പോഴും ആ തെരുവുനായ സർവ്വസ്വതന്ത്രനായി സുഖനിദ്രയിലാണ്!
“Yes, isn’t it queer? Man was in a cage. But, the animals were all outside ”
ആരുടെ ശബ്ദമാണത്? എന്റേതു തന്നെയല്ലേ? A. J. Cronin ന്റെ വാക്കുകൾ ഇപ്പോൾ സത്യമായിത്തീർന്നു.

ഗേറ്റിന്റെ ഇരുമ്പുതാഴിനു ഒരനുസരണക്കേട്. അതോ അതും കരയുകയാണോ? ഛെ.. ഓരോ വിഡ്ഢിത്തങ്ങള്..
കുറച്ച് എണ്ണയിടാൻ പറയണം, സനോജിനോട്. തുരുമ്പെടുത്തിരിക്കുന്നു.

തലയ്ക്കു മുകളിൽ ഉച്ചസൂര്യൻ ഉരുകിയൊലിക്കുന്നു. സ്വപ്‌നങ്ങൾ വിണ്ടുകീറിയ ഊഷരഭൂമിയെ നെഞ്ചിലേറ്റി , ലോക്ക് ഡൌൺ തീരത്തുകൂടെ ഞാൻ തിരക്കിട്ടു നടന്നു.. വീട്ടിലേക്ക്.

അവതരണം: ഗിരിജാവാര്യർ

RELATED ARTICLES

3 COMMENTS

  1. കൊറോണ സമയത്ത് റിട്ടയർ ചെയ്തവർ, ജോലി നഷ്ടപ്പെട്ടവർ എല്ലാവരും അനുഭവിച്ച ഒറ്റപ്പെടലും , സംഘർഷവും , വിഷാദവുമൊക്കെ ഒരിക്കൽ കൂടി ഓർമിപ്പിച്ച എഴുത്ത്’.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ