Monday, May 12, 2025
Homeഅമേരിക്കശുഭചിന്ത - (114) പ്രകാശഗോപുരങ്ങൾ - (90) പഞ്ചേന്ദ്രിയങ്ങളുടെ ശക്തി ✍പി. എം.എൻ.നമ്പൂതിരി.

ശുഭചിന്ത – (114) പ്രകാശഗോപുരങ്ങൾ – (90) പഞ്ചേന്ദ്രിയങ്ങളുടെ ശക്തി ✍പി. എം.എൻ.നമ്പൂതിരി.

പി. എം.എൻ.നമ്പൂതിരി.

നാദഭേദം കേട്ടു മോഹിച്ചുചെന്നു ചേ-

ർന്നാധി മുഴുത്തു മരിക്കും മൃഗകുലം

അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങൾ

മഗ്നരായഗ്നിയിൽ വീണു മരിക്കുന്നു.

മത്സ്യങ്ങളും രസത്തിങ്കൽ മോഹിച്ചു ചെ-

ന്നത്തൽപ്പെടുന്നു ബളിശംഗ്രസിക്കയാൽ

ആഗ്രഹമൊന്നിങ്കലേറിയാലാപത്തു

പോകുവാനാവതല്ലാത വണ്ണം വരും.

വിഷയാസക്തനായി കുലത്തെത്തന്നെ നശിപ്പിക്കാൻ ഉദ്യക്തനായ രാവണനെ അനുജൻ കുംഭകർണ്ണൻ ഉപദേശിക്കുന്ന ഭാഗമാണിത്. എത്ര മനോഹരമായിട്ടാണ് ജീവിതതത്ത്വങ്ങളെ തൻ്റെ പൊൻ തൂലികയിലൂടെ തുഞ്ചത്താചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്!

ശ്രീരാമനും ലക്ഷ്മണനും വാനരന്മാരും കടലിനക്കരെയെത്തുകയും ഹനുമാൻ എന്ന ഒറ്റ വാനരൻ രാക്ഷസപ്പടയെയെല്ലാം നിർവീര്യമാക്കി, ലങ്കാനഗരി ചുട്ടുചാമ്പലാക്കി, ഒരു പോറൽപോലുമേൽക്കാതെ മടങ്ങി. ഇനി വാനരന്മാരെല്ലാവരും കൂടി വന്നാൽ ഗതി എന്താകുമെന്ന് ആലോചിച്ച് രാവണൻ ഭയന്നു. അതിനാൽ രാജ്യസഭ വിളിച്ചു കൂട്ടി ഇനി ഭാവിപരിപാടികൾ എന്തൊക്കെ, എങ്ങനെയൊക്കെയാവണം എന്ന് സഭാവാസികളുമായി ചർച്ച ചെയ്തു. അപ്പോൾ പ്രഹസ്തൻ എന്ന രാക്ഷസൻ പറഞ്ഞു: “മഹാരാജാവേ, അങ്ങ് എന്തിനു ഭയപ്പെടണം? അങ്ങേയ്ക്ക് ശത്രുസംഹാരത്തിന് പറ്റിയ ചന്ദ്രഹാസം കിട്ടിയിട്ടില്ലേ? അങ്ങ് കൈലാസംപോലും പിടിച്ചുകുലുക്കിയവനല്ലേ? അങ്ങേയ്ക്ക് ഇന്ദ്രനെ ബന്ധിച്ച ഒരു മകനില്ലേ? എന്തിന് രാമലക്ഷ്മണന്മാരെന്ന രണ്ടു പയ്യന്മാരെയും വാനരങ്ങളെയും ഭയക്കണം?” ഇത് കേട്ട് രാവണന് സന്തോഷമായി. അപ്പോൾ സഹോദരൻ കുഭകർണ്ണൻ എഴുനേറ്റു.എന്നിട്ട് പറഞ്ഞു: “ജ്യേഷ്ഠാ അങ്ങ് ബുദ്ധിയുള്ളവനാണ്.ശക്തനുമാണ്. അതിൽ തർക്കമില്ല.പക്ഷെ അങ്ങേയ്ക്കു വിവേകമില്ല. അങ്ങ് സ്വയം നശിക്കുന്നതോടൊപ്പം സ്വന്തം കുലത്തെയും നശിപ്പിക്കാൻ പുറപ്പെട്ടിരിക്കുകയാണ്. ഈ ലോകത്ത് പഞ്ചേന്ദ്രിയങ്ങളുടെ വഞ്ചനയിൽപ്പെട്ട് പല ജീവജാലങ്ങളും നശിക്കുന്നത് അങ്ങ് കണ്ടിട്ടില്ലേ? ചെവി, കണ്ണ്, നാക്ക്, മൂക്ക്, ത്വക്ക് എന്നിവയുടെ വിഷയങ്ങളാകുന്ന ശബ്ദം, കാഴ്ച, രുചി, ഗന്ധം, സ്പർശം എന്നിവയാൽ ആകർഷിക്കപ്പെട്ട് ചതിക്കുഴിയിൽ വീഴുന്ന ജന്തുക്കൾ മനുഷ്യന് പാഠമാകേണ്ടതാണ്. വലവിരിച്ചിട്ട് വനവേടൻ ഇമ്പമുള്ള ശബ്ദമുണ്ടാക്കുന്നു. അതു കേട്ട് ഓടിവരുന്ന മാൻ വലയിൽ കുടുങ്ങുന്നു.അതുപോലെ മനുഷ്യനെ ശബ്ദവും അതിൻ്റെ അർത്ഥവും കുടുക്കുന്നു. അന്യരുടെ പുകഴ്ത്തലിൽ നാം വീണുപോകുന്നു. അവർതന്നെ നാളെ നമ്മുടെ കുറ്റങ്ങൾ പറയുമെന്ന് നാം മനസ്സിലാക്കുന്നില്ല. ഇന്ന് നമ്മെ കുറ്റപ്പെടുത്തുന്നവർ ചിലപ്പോൾ നമ്മെ തെറ്റിൽ നിന്ന് പിൻതിരിപ്പിച്ചേക്കാം. എന്നാൽ സംസ്ക്കാരത്തെ ശാസനകൊണ്ട് മാറ്റാനാവില്ല. 

ദീപത്തിൻ്റെ കാഴ്ചകണ്ട് അത് എന്തോ ആഹാരപദാർത്ഥമാണെന്ന് കരുതി ശലഭം അതിനാൽ ആകർഷിക്കപ്പെട്ട് തീയിൽ വീണു കത്തിയെരിഞ്ഞു നശിക്കുന്നു.

മുക്കുവൻ കൊളുത്തിൽ ഇരയെയിട്ട് മിനിനെ ആകർഷിപ്പിക്കുന്നു. മത്സ്യം നാവിൻ്റെ രുചിയിൽ ആസക്തനായി ഇരയെ വിഴുങ്ങുന്നു. ഒപ്പം കൊളുത്തും. അങ്ങനെ മത്സ്യം നശിക്കുന്നു. ഒന്നു മനസ്സിലാക്കുക ബുദ്ധിയുള്ളവൻ നാവിനെ സൂക്ഷിക്കും. എന്തു ഭക്ഷിക്കണം, എന്തു പറയണം എന്ന് ആലോചിച്ചു തീരുമാനമെടുക്കും. അതിൻ്റെ അർത്ഥം ഒന്നും മിണ്ടാതിരിക്കണമെന്നല്ല. വേണ്ടതു മാത്രം പറയുക എന്നാണ്. എന്നാൽ നാവിനെ നിയന്ത്രിക്കാനാവാത്തവർ മൗനം പാലിക്കുന്നതു തന്നെയാണ് ഉത്തമം. മൗനമായ ആകാശം അലറി വിളിക്കുന്നു. അഴിയേക്കാൾ എത്ര മഹത്തായ സന്ദേശമാണ് നൽകുന്നത്. രോഷത്താൽ ഉറഞ്ഞുതുള്ളുന്ന കൈകേയിക്കും ദു:ഖത്താൽ വാവിട്ടു കരയുന്ന കൗസല്യയ്ക്കും മദ്ധേ മൗനിയെങ്കിലും സുമിത്ര എത്ര വാചാലമായ സന്ദേശം കൊടുക്കുന്നു.! രുചിയുള്ള ആഹാരമെല്ലാം ശരീരത്തിനു നന്നായിരിക്കണമെന്നില്ല. ആഹാരത്തിനു നമ്മുടെ സ്വഭാവത്തെപ്പോലും രൂപീകരിക്കാനാവുമെന്ന് പറയുന്നു.അതുപോലെ തന്നെ പ്രായം കൂടുംതോറും സംസാരം കുറയ്ക്കുവാൻ ശ്രമിക്കുക.

ആനയെ വീഴ്ത്തുന്നതും സ്പർശനത്തിലൂടെയാണ്. പിടിയാനയുടെ സ്പർശനസുഖത്താൽ കെമ്പനാന ചതിക്കുഴിയിൽ വീഴുന്നു.കൊമ്പനാനയെ വീഴ്ത്തുന്നത് പരിശീലനം ലഭിച്ച പിടിയാനകളാണ്. രാമായണമെന്ന പുരാണത്തിൽ കൈകേയി എന്ന പിടിയാന ദശരഥൻ എന്ന കൊമ്പനെ വീഴ്ത്തി.

വണ്ട് തേനിൻ്റെ വാസനയാൽ ആകർഷിതനായി താമരപ്പൂവിൽ ചെന്നിരിക്കുകയും എല്ലാം മറന്ന് ഉന്മത്തനായിരിക്കെ സൂര്യൻ അസ്തമിക്കുമ്പോൾ താമര കൂമ്പിടുമ്പോൾ അതിനുള്ളിൽ കുടുങ്ങിച്ചാവുന്നു. അതുപോലെ കുടുംബത്തിൽ അമിതാസക്തനായി ജീവിച്ചാൽ കുടുംബം എന്ന പൂവിൽ നിന്നും പുറത്തിറങ്ങാനാകാതെ ജീവിതം അവസാനിപ്പിക്കേണ്ടതായി വരും.

വിവാഹത്തിൻ്റെ മൂന്ന് അവസ്ഥകളെപ്പറ്റി ആചാര്യന്മാർ പറയുന്നത് ഇങ്ങനെയാണ്. ആദ്യത്തേത് കാമത്തിൻ്റെയും സുഖാനുഭവങ്ങളുടേതുമാണ്. പിന്നിട് കുട്ടികൾ ഉണ്ടായിക്കഴിഞ്ഞാൽ മാതൃകാ മാതാപിതാക്കന്മാരായി തൻ്റെ മക്കളെ നല്ലനിലയിലാക്കാനായിരിക്കും ശ്രദ്ധ മുഴുവനും. പിന്നെ കുട്ടികൾ വർന്ന് കല്യാണം കഴിച്ചാൽ പിന്നീട് ചിന്തിക്കുക സ്വതന്ത്രരാവാനായിരിക്കും.

പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് മനസ്സിനെ തുലനാവസ്ഥയിൽ വയ്ക്കാൻ കഴിയുന്നവന് ശാന്തിയും സൗഖ്യവും ലഭിക്കും. സാഗരത്തിലെ ജലം ഒരുപോലെയാണ് എപ്പോഴും.തടാകങ്ങളിലും കുളങ്ങളിലും മഴക്കാലമായാൽ വെള്ളം നിറഞ്ഞു നിൽക്കും. വരൾച്ചയിൽ വെള്ളം താഴുകയും ചെയ്യും.

അതുകൊണ്ട് കണ്ണിലൂടെ കാണുന്ന രൂപങ്ങളിൽ സ്വയം ഹോമിക്കപ്പെടാതെ, ആ രൂപം സ്വന്തമാക്കാൻ ശ്രമിക്കാതെ, ആ കണ്ണിനെ പ്രകാശിപ്പിക്കുന്ന ആത്മാവിനെ സ്വന്തമാക്കാൻ ശ്രമിക്കുക. കണ്ട രൂപങ്ങൾ നമ്മുടെതല്ല. അഥവാ ഇന്ന് നമ്മുടെതായാലും നാളെ വേർപിരിയേണ്ടവയാണ്. പക്ഷെ ആത്മാവ് എന്നും നമ്മുടെ തന്നെയായിരിക്കും. എൻ്റെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് എൻ്റെതു മാത്രം എന്ന് കരുതിയിരിക്കുമ്പോഴായിരിക്കും മൃത്യുദേവൻ പറയുക: “ഇനി അയാൾ അല്ലെങ്കിൽ അവൾ നിൻ്റേതല്ല, എൻ്റേതാണ് എന്ന് “

അതുകൊണ്ട് മറ്റുള്ളവർക്ക്‌ നന്മചെയ്യാൻ കഴിയട്ടെ എന്നും ശരീരത്തിലെ ഏറ്റവും വലിയ ശത്രുവും മിത്രവുമായ നാവ് നന്നാവട്ടെയെന്നും നശ്വരസുഖകാംക്ഷയിൽ നിന്നും ശാശ്വത സുഖം ലഭിക്കട്ടെ എന്നും ജഗദീശ്വരനോട് പ്രാർത്ഥിക്കാം.

പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

10 COMMENTS

  1. നല്ല അറിവ് ഗുരുജി. പഞ്ചേന്ദിയങ്ങളെ നിയന്ത്രിച്ച് ജീവിതം സുഖപ്രദവും മോക്ഷ പ്രദവും ആക്കി തീർക്കേണ്ടതിൻ്റെ ആവശ്യകഥ ഉദാഹരണങ്ങളിലൂടെ പറഞ്ഞു. നന്ദി ഗുരുജി. നമസ്ക്കാരം ”

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ