ചിന്തയിൽ ചിതലുകൾ ചിതറി
നടക്കുന്നു
ചൈതന്യമറ്റൊരാ മിഴികൾ നിറയുന്നു.
കുന്നോളം കൂട്ടിയ കനവിന്റെ കൂമ്പാരം
തെല്ലൊന്നിടിഞ്ഞു വീണുപോയി.
അതിനുള്ളിലാഹുതി ചെയ്തു
കിടക്കുന്ന,
മനസ്സിലെ മൃതമാം പ്രത്യാശയും.
ഉയിർത്തെണീക്കുവാനാകാതെ മൂകം
ഗ്രസിക്കും നൈരാശ്യമാത്രകളും.
ആരുമില്ലെന്നൊരാ തോന്നലിൽ
ഹൃദയവും
വിങ്ങിവിതുമ്പിച്ചിതറിടുന്നു.
ഗുരുനാഥനെന്തോ പറഞ്ഞതിൻ
നോവിൽ
മരണമുനമ്പിൽ പൊലിഞ്ഞു ഞാനും.
പ്രണയം തകർന്നു ഹൃദയവും നൊന്തു
ഇനിയില്ല ജീവിതവായ്പുകളും.
ഊന്നിനിൽക്കുവാനൊരുതരി മണ്ണില്ല,
ശൂന്യത പാടെ കവർന്നു ചിത്തം!
സ്നേഹനിരാസത്തിലുഴറുന്നു മാനസം
ഒറ്റയ്ക്കു തുഴയുവാൻ കെല്പുമില്ല.
ചാരുവാൻ താങ്ങില്ല, ചങ്ങാതിയില്ല.
വിരൽതൊടും സ്നേഹത്തലോടലില്ല.
വഞ്ചിതൻ ചാരത്തെത്തുഴയെ
ഗണിക്കാതെ,
ചുഴിയൊന്നിൽ ചുറ്റിത്തിരിഞ്ഞു
പോകുന്നു.
മുങ്ങിമുങ്ങിയാഴവും പൂകുന്നു
അതുകണ്ടു കരയിൽ ജനാവലിയും.
അല്പനേരം മാത്രമീ നിലവിളി
ഓർമ്മകൾ പോലുമകന്നു ക്ഷണം.
ഒരുമാത്രയൂറുന്ന
ചിന്തയെത്തളയ്ക്കുവാൻ
മനസ്സിന്നപാരമാം കെല്പുവേണം.
കാലിൽത്തറയ്ക്കുവാൻ മുള്ളുണ്ട്
പാതയിൽ,
തട്ടിത്തടയുവാൻ കല്ലുമുണ്ട്.
പാദത്തിൽ മുറിവിന്റെ
വേദനയൂറുമ്പോൾ.
അതിലൂർജ്ജമുൾക്കൊണ്ടു
മുന്നേറണം.
ഒരുനല്ല പകലുണ്ട് മുന്നിലായി
വെളിച്ചത്തിലെത്തുവാനിരുൾ
താണ്ടവേണം.
ഏതു കഠിനമാം പ്രതികൂലങ്ങളും
മറികടക്കുവാൻ ത്രാണിവേണം.
മരിച്ചോരെ വീണ്ടും
കൊല്ലരുതെന്നൊരു
ചിന്തയുമുള്ളിൽ പേറിടണം.
ഹൃദന്തം നുറുങ്ങുന്ന നിലവിളി
കേൾക്കുമ്പോൾ
താങ്ങിത്തഴുകുവാൻ മനസ്സും വേണം.
സൽഫലം നിറയുന്ന വൃക്ഷങ്ങളാകാം
പശിയകറ്റാം തണലുനല്കാം.
കുളിർജ്ജലമൂറുന്ന കിണറായി മാറാം
തണുവേറും ദാഹജലവും നൽകാം.




👍