🔹കോണ്‍ഗ്രസ് സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് ഒട്ടേറെ സ്ഥലങ്ങളിൽ എതിർപ്പ്. പലയിടങ്ങളിലും പ്രതിഷേധം അതിരുവിട്ടതിനെത്തുടർന്ന് സ്ഥാനാർഥി പ്പട്ടികയിൽ ഉണ്ടായിരുന്നവർ പാർട്ടി വിടുന്ന സാഹചര്യവുമുണ്ടായി.ചിറയിൻകീഴിൽ യുഡിഎഫി സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ബി.എസ്. അനൂപ് ബിജെപി സ്ഥാനാർഥിയായി. നേമത്ത് സ്ഥാനാർഥിപ്പട്ടികയിൽ പരിഗണിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു പാർട്ടി വിട്ടു.എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് എതിരേയാണ് നുസൂർ ആരോപണങ്ങൾ ഉന്നയിച്ചത്.പാറശാലയിൽ നെയ്യാറ്റിൻകര സനലിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നു മുൻ കോണ്‍ഗ്രസ് എംഎൽഎ എ.ടി. ജോർജ് പ്രഖ്യാപിച്ചു.സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ചടയമംഗലത്തെ കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായ അരുണ്‍രാജ് ബിജെപിയിൽ ചേർന്നു.
സിപിഎമ്മിൽ നിന്നെത്തി ഒറ്റപ്പാലം സീറ്റ് കൈക്കലാക്കിയ പി.കെ. ശശിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി.
🔹പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഗൾഫ് മേഖലയിലുടനീളമുണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ ആറ് ഇന്ത്യൻ പൗരന്മാർ മരിച്ചെന്നും ഒരാളെ കാണാതായെന്നും വിദേശകാര്യമന്ത്രാലയം.കാണാതായ വ്യക്തിയെ കണ്ടെത്തുന്നതിനുവേണ്ടി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ അറിയിച്ചു.കഴിഞ്ഞ 18ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഒരു ഇന്ത്യൻ പൗരൻകൂടി കൊല്ലപ്പെട്ടതോടെയാണ് ഗൾഫ് മേഖലയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി ഉയർന്നത്.അതേസമയം പ്രദേശത്തുനിന്ന് ഫെബ്രുവരി 28 മുതൽ ഇതുവരെ മൂന്നു ലക്ഷം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മേഖലയിൽനിന്ന് അധിക വിമാനസർവീസുകൾ ക്രമീകരിച്ചു. സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
🔹പുല്ലുമേയാൻ വിട്ടിരുന്ന മൂന്ന് പശുക്കൾ കുഴഞ്ഞുവീണു ചത്തു. നെല്ലിമൂട് കുഴിപ്പറച്ച സുനിൽ ഭവനിൽ സുജിതയുടെ പശുക്കളാണ് ചത്തത്. പശുക്കളെ വീടിന് സമീപത്തെ പറമ്പിൽ പുല്ലുമേയാൻ കെട്ടിയിരുന്നു. ഇതിനിടയിൽ അസ്വസ്ഥത പ്രകടിപ്പിച്ച പശുക്കൾ നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് വെറ്ററിനറി ഡോക്ടറെ വിളിച്ചുവരുത്തി പരിശോധിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടെണ്ണം ഗർഭിണികളായ പശുക്കൾ ആയിരുന്നു.ഒരെണ്ണം കറവയുള്ളതും. ഫാമിലെ മറ്റൊരു പശുവിന്റെ അസ്വസ്ഥത ഇപ്പോഴും വിട്ടു മാറിയിട്ടില്ല.അതിന് ചികിത്സ തുടരുകയാണ്. സംഭവത്തെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി.നാട്ടിപ്പുറങ്ങളിൽ കാണുന്ന മഞ്ഞ കോളാമ്പി എന്ന പേരിൽ അറിയപ്പെടുന്ന ചെടിയുടെ ഭാഗങ്ങൾ കഴിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ യഥാർത്ഥ മരണകാരണം വ്യക്തമാകും എന്ന് അധികൃതർ പറഞ്ഞു.നാല്പത് ലിറ്ററോളം പാൽ ദിവസവും ലഭിക്കുമായിരുന്നു. പോങ്ങുവിള ക്ഷീര സഹകരണ സംഘത്തിലാണ് പാൽ നൽകിയിരുന്നത്. കുടുംബത്തിന്റെ ഏക വരുമാനമായ പാൽ വിറ്റ് കിട്ടുന്നതിൽ നിന്ന് മിച്ചം പിടിച്ചാണ് ലോൺ അടവും നടത്തിയിരുന്നത്. അതും ഇല്ലാതായി.ഏതാനും മാസങ്ങൾക്ക് മുമ്പ് ഭർത്താവ് സുനിൽകുമാർ രോഗബാധിതനായതിനെ തുടർന്നാണ് പശുക്കളുടെ പരിപാലനം സുജിത ഏറ്റെടുത്തത്.നെല്ലിമൂട് ഗ്രാമീൺ ബാങ്കിൽ നിന്നും മൂന്ന് ലക്ഷം രൂപ വായ്പ എടുത്താണ് ഒരു ഡയറി ഫാം തുടങ്ങിയത്.തുടക്കത്തിൽ പത്തോളം പശുക്കൾ ഉണ്ടായിരുന്നു.
സുനിൽ കുമാറിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ദുരിതത്തിലായ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോൾ സംഭവിച്ച നഷ്ടമെന്ന് നാട്ടുകാർ പറഞ്ഞു. കുടുംബത്തിന്റെ ചെലവും വായ്പ തിരിച്ചടവും ഇപ്പോൾ പ്രതിസന്ധിയിലാണ്. സംഭവത്തിൽ സർക്കാർ അടിയന്തര സഹായം നൽകണമെന്നാണ് നാട്ടുകാരും ക്ഷീരകർഷകരും ആവശ്യപ്പെടുന്നത്.
🔹അടച്ചിട്ടിരുന്ന വീട്ടിൽനിന്നു 21.5 പവൻ സ്വർണാഭരണങ്ങൾ ലോക്കർ സഹിതം മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമെന്ന് പോലീസ്.കല്ലൂപ്പാറ പുതുശേരി ഐക്കരപ്പടിക്കുസമീപം പ്ലാക്കോട്ട് ഷാജി പി. അലക്സിന്റെ വീട്ടിലാണ് മോഷണം നടന്നത്. അടഞ്ഞു കിടന്ന വീടിന്റെ മേൽക്കൂരയിലെ ഓടും സീലിംഗംു ഇളക്കി മുറിയിൽ കടന്നാണ് അലമാരയ്ക്കുള്ളിൽ പ്രത്യേകം സ്ഥാപിച്ചിരുന്ന ഇരുമ്പ് ലോക്കറും 2000 രൂപയും വിലപിടിപ്പുള്ള രേഖകളും സിസിടിവിയുടെ ഡിവി ആറും മോഷ്ടിച്ചത്.ഷാജിയും ഭാര്യയും കുവൈത്തിലാണ്. മക്കൾ കോട്ടയത്ത് പഠിക്കുകയാണ്. അവധിദിനങ്ങളിൽ മാത്രമാണ് മക്കൾ വീട്ടിൽ എത്തുക.വ ്യാഴാഴ്ച വൈകുന്നേരം കോട്ടയത്തുനിന്ന് കുട്ടികൾ വീട്ടിലെത്തി അകത്തുകടന്നപ്പോഴാണ് അലമാര തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.വീടിന് പുറത്ത് ഘടിപ്പിച്ചിരുന്ന സിസിടിവി ദിവസങ്ങൾക്ക് മുൻപ് മോഷണം പോയിരുന്നു. തൊട്ടടുത്ത് ഷാജിയുടെ കുടുംബവീട്ടിൽ വന്ന് നോക്കിയപ്പോൾ കാമറയിലേക്കുള്ള വയറുകൾ മുറിച്ചിട്ടിരിക്കുന്നതാണ് കണ്ടത്. മോഷണശ്രമം സംശയിച്ച് പോലീസിൽ അന്നുതന്നെ ഇമെയിൽ മുഖേന പരാതി അറിയിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.കുടുംബവിട്ടിൽനിന്ന് ഏണി എടുത്ത് കൊണ്ടുവന്നതായി സൂചനയുണ്ട്. കീഴ്വായ്പുര് പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.തിങ്കളാഴ്ച കുന്നന്താനം മേപ്രത്ത് മനോജിന്റെ വീട്ടിലെ സിസിടിവിയുടെ ഡിവിആർ മോഷണം പോയിരുന്നു. സമീപത്തെ ഈട്ടിക്കൽ പുത്തൻപുരയിൽ തമ്പിയുടെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു.ഇരു വീടുകളും ആൾത്താമസമില്ലാതെ കിടക്കുന്നതായിരുന്നു. പോലീസ് രാത്രികാല പരിശോധന ശക്തമാക്കണമെന്നും അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് പ്രത്യേക നിരീക്ഷണമുണ്ടാകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
🔹നിയന്ത്രണംവിട്ട വാഹനം 25 അടി താഴ്ചയിലേക്ക് പതിച്ച് യാത്രികരായ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 10ന് കുടപ്പനമൂടിന് സമീപം നുള്ളിയോടില്‍ വച്ചായിരുന്നു അപകടം. കുടപ്പന മൂട്ടില് നിന്നും നെടുമങ്ങാടിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ടു 25 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മലയോര ഹൈവേ റോഡിൽ അപകടാവസ്ഥയിലുള്ള ഭാഗങ്ങളില്‍ സുരക്ഷാവേലി ഇല്ലാത്തതാണ് അപകടകാരണം.വാഹനത്തില്‍ ഉണ്ടായിരുന്ന മുഹമ്മദ് (11), സിയാന് (12), സുഹൈന്‍ (14), മുഹമ്മദ് ഷാഫി (22), റിയാസ് (25) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ച് പേരെയും കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ 25 അടി താഴ്ചയില്‍ വീടിന് സമീപം നില്‍ക്കുകയായിരുന്ന മരത്തിലിടിച്ച് റോഡിനും മരത്തിനും ഇടയില്‍ പെട്ട് ഞെരുങ്ങി നില്‍ക്കുകയായിരുന്നു. വളരെ പണിപ്പെട്ടാണ് വാഹനത്തില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ പുറത്തെടുത്തത്.
🔹പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ തിരികെ എടുക്കാത്തത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് പിടികൂടി. ഏരൂര്‍ മണലില്‍ കല്ല്യാണിമൂക്കില് നന്ദനം വീട്ടില്‍ നന്ദകുമാറിനെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നന്ദകുമാറിന്റെ ഭാര്യയുടെയും മകന്റെയും സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ പണയം വച്ചിരുന്നു.ഇത് വേഗത്തില്‍ എടുക്കണമെന്ന് ഭാര്യ സിമി ആവശ്യപ്പെട്ടു. ഇതില്‍ പ്രോകോപിതനായ പ്രതി ഭാര്യയായ സിമിയെ ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തിനിടെ ഇയാളുടെ കൈയില്‍ കടിച്ചു രക്ഷപ്പെട്ട സിമി വിവരം വീട്ടുകാരെ ഫോണില്‍ വിളിച്ചറിയിക്കാന്‍ ശ്രമിക്കവേ പാഞ്ഞെത്തിയ നന്ദകുമാര്‍ തറയില്‍ തള്ളിയിട്ട് ചൂരല്‍ ചീകുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
നെഞ്ചിന് മുകളില്‍ ഉള്‍പ്പടെ മൂന്നോളം കുത്തുകള്‍ ഏറ്റ സിമിയെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന് രക്ഷിക്കാനായി. തുടര്‍ന്നു കേസെടുത്ത പോലീസ് ഉടനേ പ്രതിയെ പിടികൂടുകയായിരുന്നു. കൊലപാതകശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
പിന്നീട് തെളിവെടുപ്പുകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഏരൂര്‍ എസ്എച്ച്ഒ വി.എസ്. അജീഷ്, സബ് ഇന്‍സ്പെക്ടര്‍ കിരണ്‍ ശശിധരന്, പോലീസ് ഉദ്യോഗസ്ഥരായ നജീം, അസ്ഹര്‍ , രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
🔹പാലിയേക്കര ടോള്‍0പ്ലാസ മാനേജര്ക്കുനേരേ ആക്രമണം. ശ്യാംലാല്‍ പാര്‍ഥസാരഥിക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ ശ്യാം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി.വ്യാഴാഴ്ച രാത്രി പത്തരയോടെ മണ്ണംപേട്ട വട്ടണാത്ര സഹകരണബാങ്കിന് മുന്നിലാണ് സംഭവം. സുഹൃത്തായ കല്ലൂര്‍ സ്വദേശിയായ യുവാവാണ് തന്നെ ആക്രമിച്ചതെന്ന് ശ്യാം പറഞ്ഞു. ഇയാള്‍ക്കെതിരേ ശ്യാം വരന്തരപ്പിള്ളി പോലീസില്‍ പരാതിനല്‍കി.
ഇയാള്‍ ഫോണില്‍വിളിച്ച് ആവശ്യപ്പെട്ടതോടെയാണ് ശ്യാമും സുഹൃത്തും വട്ടണാത്രയില്‍ എത്തിയത്. ബാങ്കിന് മുന്നില്‍ കാര്‍നിര്‍ത്തി കാത്തുനില്‍ക്കുന്നതിനിടെ മറ്റൊരു കാറിലെത്തിയ യുവാവ് ഹോക്കിസ്റ്റിക്കുമായി ശ്യാമിനെ ആക്രമിക്കുകയായിരുന്നു. അസഭ്യംപറഞ്ഞ് കാറിന്റെ മുന്‍വശത്തെയും രണ്ട് ഡോറുകളുടെയും ചില്ല് അടിച്ചുതകര്‍ത്ത ശേഷം ശ്യാമിനെ കാറില്‍നിന്ന് വലിച്ചിറക്കി അടിക്കുകയായിരുന്നു.ഇയാളില്‍നിന്ന് രക്ഷപ്പെട്ട് ഓടിയ ശ്യാം ബൈക്ക് യാത്രക്കാരന്റെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിയത്.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പറയുന്നു. ശ്യാമിനെ ആക്രമിക്കുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ വരന്തരപ്പിള്ളി പോലീസ് അന്വേഷണമാരംഭിച്ചു.
🔹ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഉള്ളൂരിൽ നടന്ന സംഭവത്തിൽ ആക്കുളം മാവടിനട പുഷ്പ ഭവനിൽ രഘുനാഥൻ നായർ (64), ഭാര്യ പുഷ്പ (57) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. രഘുനാഥൻ നായർ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലും പുഷ്പയുടെ മൃതദേഹം തറയിലുമാണ് കിടന്നിരുന്നത്. വീട്ടിൽനിന്ന് ദുർഗന്ധമുണ്ടായതിനെത്തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളജ് പോലീസിൽ അറിയിക്കുകയായിരുന്നു.വെള്ളിയാഴ്ച രാത്രിയിൽ പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
🔹പള്ളിയിൽ ചെറിയ പെരുന്നാൾ ഖുതുബ പ്രസംഗം നടത്തുന്നതിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു.ഒറ്റപ്പാലം തൃക്കടീരിക്കടുത്തുള്ള ആറ്റാശേരിയിലെ ഇസ്ലാമിക് സർവീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുൾ ഷുക്കൂർ ഖാസിമി(54)യാണു മരിച്ചത്.ചെറിയ പെരുന്നാൾ നമസ്കാരം നിർവഹിച്ചു പ്രസംഗിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. പള്ളിയിലുണ്ടായിരുന്നവർ പ്രഥമശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. തൊടുപുഴ സ്വദേശിയാണ്. ഭാര്യയും ഒരു മകനുമുണ്ട്.
🔹ബാറിൽ സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നാലംഗ സംഘം മർദിച്ചു കൊലപ്പെടുത്തി. കുമ്പളങ്ങി വലിയപറമ്പ് കുഞ്ഞുമോന്റെ മകൻ നിധിൻ (30) ആണ് എഴുപുന്ന പാലസ് ബാറിനു മുന്നിൽ മർദനമേറ്റു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾതന്നെയാണു നിധിനെ മർദിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് കോടംതുരുത്ത് സ്വദേശികളായ മൂലേക്കാട്ട് പടിഞ്ഞാറ നികർത്ത് ജിബിൻ (25), എഴുപുന്ന തെക്ക് വട്ടേക്കാട് ജിത്തുമോൻ(27), കുന്നേൽ വീട്ടിൽ ഷിനു (29) എഴുപുന്ന തെക്ക് അറയ്ക്കൽ അനിൽ (21) എന്നിവരെ ബാറിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വിവിധയിടങ്ങളിൽനിന്നായി അരൂർ പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാത്രി 11.50നായിരുന്നു സംഭവം. നിധിൻ നാലു സുഹൃത്തുക്കൾക്കൊപ്പമാണ് രണ്ടു ബൈക്കുകളിലായി ബാറിലെത്തിയത്. മദ്യം കഴിക്കുന്നതിനിടെ ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.ബാറിൽനിന്നിറങ്ങി വീട്ടിലേക്കു മടങ്ങാൻ ബൈക്കിലിരിക്കുമ്പോൾ പ്രതികളെത്തി തലയ്ക്കടിക്കുകയും നെഞ്ചിനും വയറിനും ചവിട്ടുകയുമായിരുന്നു. നിധിൻ അബോധവാസ്ഥയിലായതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.നിധിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് കുമ്പളം ശാന്തിതീരം ശ്മശാനത്തിൽ. അമ്മ: പ്രമീള. സഹോദരൻ: യദു കൃഷ്ണ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
🔹കാനഡയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ഗുരുതര വീഴ്ച. എട്ട് മണിക്കൂറോളം പറന്ന ശേഷം തിരികെ പറന്ന് വിമാനം. വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് ദീർഘദൂര പറക്കലിന് ശേഷം ഇന്ത്യയിലേക്ക് തിരികെ പറക്കേണ്ടി വന്നത്.ഏകദേശം എട്ട് മണിക്കൂർ പറന്നശേഷം ആകാശമധ്യേ യുടേൺ എടുത്ത് തിരികെ ഡൽഹിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു എയർ ഇന്ത്യയുടെ എഐ185 വിമാനം. ഈ പാതയിൽ സർവീസ് നടത്താൻ അനുമതിയില്ലാത്ത തരം വിമാനം അയച്ചതാണ് യാത്രക്കാർക്ക് ദുരനുഭവത്തിന് കാരണമായത്. ഡൽഹിയിൽ നിന്ന് രാവിലെ 11.34ഓടെയാണ് വിമാനം വാൻകൂവറിലേക്ക് ടേക്ക് ഓഫ് ചെയ്തത്.
ബോയിംഗ് 777200 എൽആർ വിമാനമാണ് വാൻകൂവർ സർവീസിനായി എയർ ഇന്ത്യ നിയോഗിച്ചത്. എന്നാൽ ഈ പ്രത്യേക വിമാനത്തിന് ആ റൂട്ടിൽ പറക്കാനുള്ള സാങ്കേതിക അനുമതികൾ ഉണ്ടായിരുന്നില്ല. വാൻകൂവർ റൂട്ടിൽ ഹിമാലയൻ മേഖലകൾ ഉൾപ്പെടുന്നതിനാൽ, അത്തരം ഉയർന്ന പ്രദേശങ്ങളിലൂടെ പറക്കാൻ ആവശ്യമായ പ്രത്യേക അടിയന്തര ഓക്സിജൻ സംവിധാനങ്ങൾ ഉള്ള ബോയിംഗ് 777 300 ഇആർ വിമാനങ്ങൾക്കാണ് ഈ സർവീസിന് അനുമതിയുള്ളത്.വിമാനം ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് തെറ്റായ വിമാനമാണ് അയച്ചതെന്ന വിവരം അധികൃതർ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൈലറ്റിനോട് വിമാനം തിരികെ കൊണ്ടുവരാൻ നിർദേശിക്കുകയായിരുന്നു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയതായും വെള്ളിയാഴ്ച രാവിലെ ശരിയായ വിമാനം ഉപയോഗിച്ച് യാത്ര പുനരാരംഭിക്കുമെന്നും എയർലൈൻ വക്താവ് അറിയിച്ചു. ഈ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
🔹തമിഴ്നാട്ടിലെ സേലത്ത് ബസ് നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ടുപേര്‍ മരിച്ചു.
ദേശീയപാതയില്‍ തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസാണ് അപകടത്തില്‍പ്പെട്ടത്. സേലം പുതിയ ബസ്സ്റ്റാന്ഡിലേക്കു പോകുകയായിരുന്ന ബസ് മീഡിയന് തകര്‍ത്ത് മറുഭാഗത്തെ റോഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒൻപതുപേര് സഞ്ചരിച്ച വാനില്‍ ഇടിച്ചശേഷം മറ്റൊരു ഇരുചക്രവാഹനവും തകര്‍ത്താണ് ബസ് നിന്നത്.
മരിച്ചവരില്‍ 11 മാസം പ്രായമുള്ള കുട്ടിയും അഞ്ചു വയസുള്ള പെണ്‍കുട്ടിയും ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിനുപുറമെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവും അമ്മയും മരിച്ചവരിൽ ഉൾപ്പെടുന്നു.
🔹അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സാധ്യത പട്ടിക ബിസിസിഐ തയ്യാറാക്കി കഴിഞ്ഞെന്നു എന്ന് റിപ്പോർട്ട്. ഏകദേശം 20 പേരുകൾ അടങ്ങുന്ന പട്ടികയിലെ താരങ്ങളുടെ ഈ ഐപിഎൽ സീസണിലെ പ്രകടനം നിരീക്ഷിച്ചു അവസാന സ്ക്വാഡിനെ കണ്ടെത്തുമെന്നാണ് റിപ്പോർട്ട്.അജിത് അഗർകറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് താരങ്ങളുടെ പ്രകടനം വിലയിരുത്തുന്നത്. യുവതാരങ്ങളെ കൂടാതെ സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹിലിയും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുമെന്നാണ് റിപ്പോർട്ട്. ഏകദിന ഫോർമാറ്റ് മാത്രം അന്താരാഷ്ട്ര തലത്തിൽ കളിയ്ക്കുന്ന ഇരുവരുടെയും ഭാവിയ്ക്ക് ലീഗിലെ പ്രകടനം നിർണ്ണായകമാകുമെന്നാണ് റിപ്പോർട്ട്.അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്വേ, നമീബിയ എന്നിവിടങ്ങളിലാണ് ഏകദിന ലോകകപ്പ് നടത്തുന്നത്. സ്വന്തം മണ്ണിൽ നടന്ന 2023 ലെ ലോകകപ്പിന്റെ ഫൈനലിൽ കാലിടറിയ ഇന്ത്യയ്ക്ക് ഇത്തവണ കിരീടത്തിൽ കുറഞ്ഞ ഒരു ലക്ഷ്യം ഇല്ല.
🔹മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം ‘മട്ടാഞ്ചേരി മാഫിയ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘ഉണ്ട’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടിയോടൊപ്പം ആസിഫ് അലി, നസ്ലെൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗ്യാങ്സ്റ്റർ ആക്ഷൻ കോമഡി എൻ്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമായി മാറും.
അതേസമയം, യുവതാരങ്ങളുമായുള്ള കൂട്ടുകെട്ട് വൻ ആവേശമാണ് പ്രേക്ഷകരിൽ നിറയ്ക്കുന്നത്. യുവ സംവിധായകനായ ഖാലിദ് രഹ്മാൻ ഉണ്ടയ്ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ്. തല്ലുമാല, ലൗ, അനുരാഗ കരിക്കിൻ വെള്ളം, ആലപ്പുഴ ജിംഖാന എന്നിവയാണ് ഖാലിദ് റഹ്മാൻ്റെ മറ്റ് ഹിറ്റ് ചിത്രങ്ങള്‍.പ്ലാൻ ബി മോഷൻ പിക്ചേഴ്സ്- യൂണിവേഴ്സൽ സിനിമാസ് എന്നിവയുടെ ബാനറിൽ ബി രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷറഫു-സുഹാസ്, തശ്രീഖ് അബ്ദുൽ സലാം, നിയോഗ് കൃഷ്ണ എന്നിവരാണ്.
🔹പ്രശസ്ത സംവിധായകന് മണിരത്നവും മക്കള്‍ സെല്വന് വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന് എ.ആര്. റഹ്മാന് സംഗീതമൊരുക്കും. ഏറെ നാളായി നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചിത്രത്തിന്റെ നിര്‍മാതാക്കളായ മദ്രാസ് ടാക്കീസാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.യുവസംഗീതജ്ഞന് സായ് അഭയങ്കര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും മണിരത്നം തന്റെ വിശ്വസ്തനായ റഹ്മാനെ നിയോഗിക്കുകയായിരുന്നു. മദ്രാസ് ടാക്കീസ്, ലൈക പ്രൊഡക്ഷന്‍സ്, ഇന്ത്യ ടാക്കീസ് എന്നിരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ‘പ്രൊഡക്ഷന്‍ നമ്പര്‍ 23’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക.2018 ല്‍ പുറത്തിറങ്ങിയ ‘ചെക്ക ചിവന്ത വാനം’ എന്ന ചിത്രത്തിനു ശേഷം വിജയ് സേതുപതി മണിരത്നത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മുന്‍പ് ചെയ്തതില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും പുതിയ സിനിമയെന്ന് താരം അടുത്തിടെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. കമല്‍ ഹാസന് ചിത്രം ‘തഗ് ലൈഫി’ ന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.
💦 ഗുരുജിയുടെ വാക്കുകൾ
ഓരോ കാത്തിരിപ്പും പ്രതീക്ഷയാണ്.. സ്വപ്നമാണ്.. സ്നേഹമാണ്.. എല്ലാവരും കാത്തിരിക്കുകയാണ്.. തിരികെ വിളിക്കാനുള്ള ഒരു വിളിക്കു വേണ്ടി..
‘ചാർളി’ എന്ന സിനിമയിൽ നെടുമുടി വേണു പറയുന്നതു പോലെ ‘‘കാത്തിരിപ്പിന്റെ ഒരു വേദന ഇല്ലേ, അതൊരു സുഖാ.’’
അതെ തീര്‍ച്ചയായും എല്ലാവരും തിരികെ വരും.. നഷ്ടപ്പെട്ടുപോയ പ്രണയത്തിലേക്കും ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പില്‍ പരാജയപ്പെട്ടുപോയ സൗഹൃദങ്ങളിലേക്കും അതുപോലെ പ്രതീക്ഷയുടെ മറ്റൊരു കാത്തിരിപ്പിലേക്കും.




🙏🙏