ആവിലായിലെ വിശുദ്ധ തെരേസ
***********************
1515-ൽ സ്പെയിനിലെ ആവില എന്ന സ്ഥലത്തു ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും മകളായാണ് ത്രേസ്യ ജനിച്ചത്. തന്റെ ഏഴാമത്തെ വയസ്സിൽ യേശുവിന് വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നതിനായി അവൾ ആഫ്രിക്കയിലേക്ക് പോയെങ്കിലും, അവളെ അവളുടെ അമ്മാവൻ തിരികെ കൊണ്ട് വന്നു. അവളുടെ 12-മത്തെ വയസ്സിൽ തന്റെ അമ്മയുടെ മരണത്തോടെ മാതൃതുല്യമായി തന്നെ കാത്ത് സൂക്ഷിക്കുന്നതിനായി അവൾ പരിശുദ്ധ മറിയത്തോട് നിരന്തരം അപേക്ഷിച്ചു കൊണ്ടിരുന്നു. അമ്മയുടെ മരണശേഷം അവളെ അഗസ്തീനിയന്‍ കന്യകാസ്ത്രീകളാണ് വളര്‍ത്തിയത്.
കന്യകാലയത്തിന്‍റെ പശ്ചാത്തലത്തില്‍ മനസ്സില്‍ കിനിഞ്ഞിറങ്ങിയ ആത്മീയ ചിന്തകള്‍ ത്രേസ്യായെ സന്ന്യാസത്തിലേയ്ക്ക് ആകര്‍ഷിച്ചു.1533-ൽ അവള്‍ കർമ്മല സഭയിലെ അംഗമായി ചേർന്നു. ഏതാണ്ട് പതിനെട്ട് വർഷത്തോളം ശാരീരിക വേദനയും അധ്യാത്മിക ബുദ്ധിമുട്ടുകളും അവളെ അലട്ടി കൊണ്ടിരുന്നു. ദൈവീക പ്രചോദനത്താൽ പിയൂസ് നാലാമൻ മാർപാപ്പായുടെ അനുവാദത്തോടെ അവൾ കർമ്മല സഭയെ നവീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തു. കഠിനമായ എതിർപ്പുകളും നിരന്തര ബുദ്ധിമുട്ടുകളും തരണം ചെയ്ത വിശുദ്ധ ഏതാണ്ട് 32-ഓളം പുതിയ മഠങ്ങൾ സ്ഥാപിച്ചു.
ദൈവത്തോടൊപ്പമുള്ള വിശുദ്ധയുടെ നിഗൂഡ ഐക്യത്തിൽ നിന്നുമുള്ള ആന്തരികവും ബാഹ്യവുമായ വെളിപ്പെടലുകൾ ശരിക്കും അതിശയിപ്പിക്കുന്നതാണ്. അവളുടെ ഹൃദയം മാലാഖയുടെ കുന്തത്താൽ മുറിവേൽപ്പിക്കപ്പെട്ട സംഭവത്തോടെ ഈ ദൈവ കൃപകൾ പരിസമാപ്തിയിലെത്തി. ഈ സംഭവത്തെ അനുസ്മരിക്കുന്നതിന് കർമ്മല സഭ ആഗസ്റ്റ് 27 ഒരു പ്രത്യേക തിരുനാളായി കൊണ്ടാടുന്നു. വിശുദ്ധ യൌസേപ്പ് പിതാവിനോട് ഒരു പ്രത്യേക ഭക്തിയും അവൾക്കുണ്ടായിരുന്നു. വിശുദ്ധയുടെ പ്രവർത്തനങ്ങൾ വഴിയാണ് ഔസേപ്പിതാവിനോടുള്ള ആദരവ് സഭയിൽ വളർന്നത്.
അവസാനം വരെ കർമ്മനിരതയായിരുന്ന ത്രേസ്യാ, നവീകൃത സന്ന്യാസസമൂഹങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് കിഴക്കൻ സ്പയിനിലെ അൽബായിലേക്ക് നടത്തിയ വിഷമകരമായ ഒരു യാത്രക്കിടയിൽ തീർത്തും അവശയായി. 1582 ഒക്ടോബർ 4-ന് “ദൈവമേ, ഞാൻ തിരുസഭയുടെ ഒരു മകളാണ്” എന്ന് ഉച്ചരിച്ചു കൊണ്ട് അവൾ മരിച്ചു. സ്പെയിനിലെ അൽബായിലുള്ള കർമ്മല പള്ളിയുടെ അൾത്താരയിലെ ഉന്നത പീഠത്തിൽ ആണ് അവളുടെ വിശുദ്ധ ശരീരം അടക്കം ചെയ്തത്. പതിനഞ്ചാം ഗ്രിഗോറിയോസ് മാർപ്പാപ്പ 1622-ൽ ത്രേസ്യായെ വിശുദ്ധപദവിയിലേക്കുയർത്തി.

ആവിലായിലെ ത്രേസ്യയെ ‘മാലാഖയെപ്പോൽ പരിശുദ്ധയായ കന്യക’ എന്ന വിശേഷണത്തോട് കൂടിയാണ് സഭ ആദരിക്കുന്നത്. പരിശുദ്ധ പിതാക്കന്മാരാൽ നമുക്ക് അറിവായിട്ടുള്ളതും ക്രമരഹിതവും അവ്യക്തവും ആയ നിഗൂഡമായ ആന്തരിക ജീവിതത്തിന്റെ രഹസ്യങ്ങൾ ക്രമവും വ്യക്തവുമാക്കിയത് വിശുദ്ധയാണ്. അവളുടെ രചനകളെല്ലാം തന്നെ ആധ്യാത്മിക നിഗൂഡതയുടെ ഇതിഹാസങ്ങളാണ്. ഫ്രാൻസിസ് ഡി സാലസ്, അൽഫോണ്‍സസ് ലിഗോരി തുടങ്ങിയ പിൽക്കാല ആചാര്യന്മാർ എല്ലാവരും തന്നെ ഈ വിശുദ്ധയുടെ അദ്ധ്യാത്മദര്‍ശന രീതിയെ അംഗീകരിച്ചിട്ടുണ്ട്.




🙏🙏
🥰🥰🥰🥰🥰Thanks
Thanks ❤️🥰🥰❤️