തണൽ നഷ്ടപ്പെടുന്ന വാർദ്ധക്യം
ഒരു സമൂഹത്തിന്റെ സാംസ്കാരിക മഹിമ അളക്കുന്നത് ആ രാജ്യം സ്ത്രീകളെയും കുട്ടികളെയും വയോജനങ്ങളെയും എങ്ങനെ സംരക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. എന്നാൽ, അറിവിന്റെയും അനുഭവങ്ങളുടെയും വലിയ സമ്പാദ്യമായ മുതിർന്ന തലമുറ ഇന്ന് സ്വന്തം വീടുകളിൽ പോലും ഒറ്റപ്പെട്ടുപോകുന്ന ദയനീയ കാഴ്ചയ്ക്കാണ് ആധുനിക കേരളം സാക്ഷ്യം വഹിക്കുന്നത്. വികസനത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും പാതയിൽ മനുഷ്യൻ മുന്നേറുമ്പോൾ, ജീവിതത്തിന്റെ സായന്തനത്തിൽ എത്തിനിൽക്കുന്ന വൃദ്ധജനങ്ങളുടെ സംരക്ഷണം എന്നത് ഇന്ന് വലിയൊരു സാമൂഹിക ചോദ്യചിഹ്നമായി നമ്മുടെ മുന്നിൽ അവശേഷിക്കുന്നു.
മാറുന്ന കുടുംബവ്യവസ്ഥയും ഒറ്റപ്പെടലും പഴയകാലത്തെ കൂട്ടുകുടുംബ വ്യവസ്ഥയിൽ മുത്തശ്ശനും മുത്തശ്ശിയും വീടിന്റെ ഐശ്വര്യവും കാവലുമായിരുന്നു. എന്നാൽ, കാലം മാറിയപ്പോൾ കൂട്ടുകുടുംബങ്ങൾ തകരുകയും അണുകുടുംബങ്ങൾ നിലവിൽ വരികയും ചെയ്തു. അതോടൊപ്പം, മെച്ചപ്പെട്ട തൊഴിലും ജീവിതസാഹചര്യങ്ങളും തേടി യുവതലമുറ കൂട്ടത്തോടെ വിദേശങ്ങളിലേക്ക് കുടിയേറാൻ തുടങ്ങിയത് പ്രതിസന്ധി ഇരട്ടിയാക്കി.
മക്കൾ ദൂരദേശങ്ങളിലേക്ക് ചേക്കേറുമ്പോൾ, ജന്മനാട്ടിലെ വലിയ വീടുകളിൽ പ്രായമായ മാതാപിതാക്കൾ പൂർണ്ണമായും ഒറ്റപ്പെടുന്നു. സംസാരിക്കാൻ ഒരു വാക്ക് പോലും ഇല്ലാതെ, നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്ന ഇവരുടെ ജീവിതം മാനസികമായ വലിയ തകർച്ചയിലേക്കാണ് നയിക്കുന്നത്. വാർദ്ധക്യം ഒരു വ്യക്തിയിൽ ശാരീരികവും മാനസികവുമായ ഒട്ടനവധി മാറ്റങ്ങൾ വരുത്തുന്നു. കാഴ്ചക്കുറവ്, കടുത്ത സന്ധിവേദന, പ്രമേഹം, ഓർമ്മക്കുറവ് (അൽഷിമേഴ്സ്) തുടങ്ങിയ വാർദ്ധക്യസഹജമായ രോഗങ്ങൾ ഇവരെ അലട്ടുന്നു. ഈ ഘട്ടത്തിലാണ് അവർക്ക് ഏറ്റവും കൂടുതൽ പരിചരണവും സ്നേഹവും ആവശ്യമായി വരുന്നത്. എന്നാൽ പല വീടുകളിലും ഇവർ അവഗണിക്കപ്പെടുകയാണ് പതിവ്.
സ്വന്തമായി വരുമാനമോ പെൻഷനോ ഇല്ലാത്ത വയോധികർ സാമ്പത്തികമായി മക്കളെ ആശ്രയിക്കേണ്ടി വരുമ്പോൾ അവരുടെ അവസ്ഥ കൂടുതൽ ദയനീയമാകുന്നു. മക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഏൽക്കേണ്ടി വരുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങൾ കാരണം പലരും വിഷാദരോഗത്തിന് അടിമപ്പെ
ടുന്നു.
മുതിർന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ ഭരണഘടനയിൽ കൃത്യമായ നിയമങ്ങളുണ്ട്. 2007-ൽ നിലവിൽ വന്ന ‘മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം’ (Maintenance and Welfare of Parents and Senior Citizens Act) അനുസരിച്ച് മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ നിയമപരമായ ഉത്തരവാദിത്തമാണ്. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്കെതിരെ കോടതിയെ സമീപിക്കാനും വയോജനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ, ഭൂരിഭാഗം വൃദ്ധജനങ്ങൾക്കും ഇത്തരം നിയമങ്ങളെക്കുറിച്ച് അറിവില്ല എന്നതാണ് യാഥാർത്ഥ്യം. നിയമത്തെക്കുറിച്ച് അറിവുള്ളവർ പോലും, സ്വന്തം മക്കൾക്കെതിരെ കോടതി കയറാനുള്ള മാനസിക വിഷമം കൊണ്ട് സഹിച്ചു ജീവിക്കുകയാണ് ചെയ്യുന്നത്.
പ്രത്യേകം ശ്രദ്ധിക്കേണ്ട പരിഹാരമാർഗ്ഗങ്ങൾ എന്തെന്നാൽ…
വയോജനങ്ങളുടെ സംരക്ഷണം കേവലം നിയമങ്ങൾ കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല, അതിന് സമൂഹത്തിന്റെ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഓരോ പ്രദേശത്തും ‘പകൽ വീടുകൾ’ (Daycare Centers) വ്യാപകമാക്കണം. ഇവിടെ പ്രായമായവർക്ക് ഒത്തുകൂടാനും വിശേഷങ്ങൾ പങ്കുവെക്കാനും ചെറിയ വിനോദങ്ങളിൽ ഏർപ്പെടാനുമുള്ള സാഹചര്യങ്ങൾ ഒരുക്കണം. വീടുകളിൽ വന്ന് സൌജന്യ ചികിത്സയും മരുന്നും നൽകുന്ന പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. കൂടാതെ, മുതിർന്നവരോട് ആദരവും സ്നേഹവും കാണിക്കേണ്ടതിന്റെ പ്രാധാന്യം ചെറുപ്പത്തിലേ കുട്ടികളെ പഠിപ്പിക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സ്കൂളുകളിൽ നിർബന്ധമാക്കേണ്ടതുണ്ട്
വൃദ്ധസദനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ഒരു സാംസ്കാരിക സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. ഇന്നത്തെ യുവതലമുറ മറന്നുപോകുന്ന ഒരു വലിയ സത്യമുണ്ട്; വാർദ്ധക്യം എന്നത് നാളെ നമ്മളിലേക്കും വരാനിരിക്കുന്ന ഒന്നാണ്. നമ്മൾ ഇന്ന് നമ്മുടെ മാതാപിതാക്കൾക്ക് നൽകുന്ന കരുതൽ തന്നെയാണ് നാളെ നമ്മുടെ മക്കളിൽ നിന്നും നമുക്ക് ലഭിക്കുക. പ്രായമായവരെ മാറ്റിനിർത്തേണ്ട ഒരുകൂട്ടം മനുഷ്യരായി കാണാതെ, അവരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കൂടെനിർത്താൻ നമുക്ക് സാധിക്കണം. അവരുടെ ജീവിതത്തിന്റെ സായന്തനം സമാധാനപൂർണ്ണമാക്കാൻ ഭരണകൂടവും പൊതുസമൂഹവും കൈകോർത്തു പിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.



