മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതിവെക്കേണ്ട നാമം. അദ്ദേഹം ഒരു സംവിധായകനല്ല തിരക്കഥാകൃത്തല്ല ഛായാഗ്രാഹകനല്ല സംഗീത സംവിധായകനല്ല ഗാനരചയിതാവല്ല നടനുമല്ല. പിന്നെ എങ്ങനെയാണ് ആ പേരിന് ഇത്ര മഹത്വം എന്ന് ചോദിച്ചാൽ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ ആവർത്തിച്ചാവർത്തിച്ച് കണ്ട് പഴകുന്തോറും വീര്യം കൂടിക്കൂടി ചലച്ചിത്ര ആസ്വാദകർക്കിടയിൽ പടർന്നു പന്തലിച്ച എണ്ണം പറഞ്ഞ 22 ചിത്രങ്ങളാൽ മലയാള സിനിമയിൽ തൂവൽക്കൊട്ടാരം തീർത്ത നിർമ്മാതാക്കളിലെ അതികായനായ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരൻ പി.വി. ഗംഗാധരൻ സാറാണ് വ്യത്യസ്തനായ ആ മനുഷ്യൻ…
ഒരു തിരക്കഥ വായിച്ചു കേട്ടാൽ അത് വിജയിക്കുമോ പരാജയപ്പെടുമോ എന്ന് കൃത്യമായ ധാരണയുള്ള നിർമ്മാതാക്കളിലെ അപൂർവ്വ വ്യക്തിത്വനുടമയാണ് ഗംഗാധരൻ സാർ. താൻ എഴുതിവെച്ച ഓരോ രംഗങ്ങളും കഥാകൃത്ത് വിവരിക്കുമ്പോൾ ജീവനുള്ളതാണോ ജീവനറ്റതാണോ എന്ന് അതിവേഗം മനസ്സിലാക്കുന്ന കൗശലക്കാരൻ. ഗൃഹലക്ഷ്മിയുടെ ചിത്രമാണെങ്കിൽ ധൈര്യമായി ടിക്കറ്റെടുക്കാം അവരുടെ ചിത്രങ്ങൾ തങ്ങളെ നിരാശപ്പെടുത്തില്ല എന്ന ഉത്തമ ബോധ്യം ചലച്ചിത്ര പ്രേമികൾക്കിടയിൽ ഉണ്ടായിരുന്നു. പ്രേക്ഷകർ നൂറിൽ നൂറ് മാർക്ക് കൊടുത്ത നിർമ്മാണ കമ്പനിയുണ്ടെങ്കിൽ അത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസാണ്. വേണ്ടത്ര വിജയം കിട്ടാതെപോയ ഗൃഹലക്ഷ്മിയുടെ അപൂർവങ്ങളിൽ അപൂർവ്വം സിനിമകൾ ഇപ്പോൾ കാണുമ്പോഴും മികച്ച ചിത്രങ്ങളുടെ ഗണത്തിലായിരിക്കും അതിൻ്റെയൊക്കെ സ്ഥാനം…
ചതിയൻ ചന്തുവിൻ്റെ കഥ കേട്ടുപഴകിയത്. ചതിയനല്ലാത്ത ചന്തുവിൻ്റെ കഥ ചലച്ചിത്രമാക്കാൻ എം.ടിയും ഹരിഹരനും തീരുമാനിച്ചപ്പോൾ ചെറിയ ബജറ്റിൽ സിനിമ ചെയ്യുന്ന പ്രൊഡ്യൂസറെ സമീപിക്കാൻ പറ്റാതെ വന്നു. അന്നത്തെ കാലത്ത് വൻ ബജറ്റ് ചിത്രമായിരുന്നു അത്. ഒരു വടക്കൻ വീരഗാഥ കാണികളിലെത്തണമെങ്കിൽ സിനിമയെ ഗൗരവമായി കാണുന്ന കലാബോധവും സാമ്പത്തിക ഭദ്രതയുമുള്ള നിർമ്മാതാവിന് വേണ്ടി എം.ടിയും ഹരിഹരനും മുന്നിട്ടിറങ്ങിയപ്പോൾ സുരക്ഷിതമായ കരങ്ങളിൽ എത്തപ്പെട്ടു. പിന്നീട് നടന്നത് ചരിത്രം. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രവും മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നും ഗംഗാധരൻ സാറിൻ്റെ ചലച്ചിത്ര ജീവിതത്തിലെ നാഴികക്കല്ലുമായി വടക്കൻ വീരഗാഥ…..
ഹരിഹരനും എം.ടിയും ഗംഗാധരനും വർഷങ്ങൾക്കു ശേഷം ഒന്നിച്ചു. ഓർമ്മകളിൽ നിന്ന് മായാതെ നിൽക്കുന്ന മനോഹര ചിത്രം എന്ന് സ്വന്തം ജാനകി കുട്ടിയിലൂടെ…..
നിർമ്മാതാവിന് ഒരിക്കലും നഷ്ടം വരരുത് എന്ന ചിന്താഗതിയിൽ ആത്മാർത്ഥതയോടെ പണിയെടുക്കുന്ന സംവിധായകൻ സത്യൻ അന്തിക്കാടിനൊത്ത് ഒരിക്കലും മറക്കാനാവാത്ത നന്മയുള്ള അഞ്ച് സൂപ്പർഹിറ്റ് ചിത്രങ്ങളാണ് ഗൃഹലക്ഷ്മി അണിയിച്ചൊരുക്കിയത്.
എന്നും നന്മകൾ, തൂവൽക്കൊട്ടാരം, കൊച്ചു കൊച്ചു സന്തോഷങ്ങൾ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിൻ്റെ അമ്മ. ഈ അഞ്ചു സിനിമകളും ഗംഭീരം ആണെങ്കിലും കൂട്ടത്തിൽ എടുത്തു പറയേണ്ടത് ശക്തമായ സന്ദേശം നൽകിയ ലോഹിതദാസിന്റെ തൂലികയിൽ പിറന്ന വീണ്ടും ചില വീട്ടുകാര്യങ്ങൾ തന്നെ….
അനശ്വര നടൻ ജയനെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓടിയെത്തുക അങ്ങാടിയാണ്. ജനപ്രിയ സംവിധായകൻ ഐ.വി. ശശിയും ദാമോദരൻ മാഷും P.V.Gയും ജയന്റെ താരമൂല്യം അത്യുന്നതിയിലെത്തിച്ചു. ബോക്സോഫീസിൽ തരംഗമായ അങ്ങാടി കൂടാതെ അഹിംസ, വാർത്ത തുടങ്ങിയ അത്യുഗ്രൻ പടങ്ങളും ഗൃഹലക്ഷ്മിക്ക് വേണ്ടി ഐ.വി. ശശിയുടെയും ദാമോദരൻ മാഷിന്റെയും കൂട്ടുകെട്ടിൽ പിറന്നു…
നിത്യവസന്തം പ്രേംനസീറും ജയഭാരതിയും അഭിനയിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഹരിഹരന്റെ സുജാതയായിരുന്നു ഗൃഹലക്ഷ്മിയുടെ ആദ്യചിത്രം. രണ്ടാമത് ഐ.വി. ശശിയുടെ മനസാ വാചാ കർമണയും. ഈ രണ്ടു ചിത്രങ്ങളും ജനപ്രീതിയോടൊപ്പം സാമ്പത്തിക നേട്ടവുമായപ്പോൾ സിനിമകൾ തുടർച്ചയായി ചെയ്യാനുള്ള കരുത്താർജിച്ചു…
സകലകലാവല്ലഭനായ ഭരതനുമൊത്ത് കാറ്റത്തെ കിളിക്കൂടുമായി വന്നപ്പോൾ ആ സുന്ദരമായ കൂട്ടിലേക്ക് ജനങ്ങൾ പറന്നെത്തി. ഇത്തിരിപ്പൂവേ ചുവന്നപ്പൂവേ, ഒഴിവുകാലം എന്നീ ചിത്രങ്ങളും ഭരതൻ P.V.G ക്ക് വേണ്ടി ഒരുക്കി…..
കുടുംബ സദസ്സുകളുടെ പ്രിയങ്കരനായിരുന്ന സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനുമൊത്ത് ഹാസ്യത്തിന്റെ രസ ചരടിൽ ചിരിയോ ചിരിയിലൂടെ ബംബർഹിറ്റ് ഉണ്ടാക്കി….
നിർത്താതെയുള്ള കയ്യടികൾ വാങ്ങിക്കൂട്ടിയ ഏകലവ്യൻ എന്ന കൊലമാസ് ഹിറ്റിലൂടെ സുരേഷ് ഗോപിയും ഷാജി കൈലാസും രൺജി പണിക്കരും ചലച്ചിത്ര മേഖലയില നെടും തൂണുകളായി….
മോഹൻലാലും പ്രിയദർശനും ദാമോദരൻ മാഷും P.V.G യും അദ്വൈതത്തിലൂടെ കൂട്ടുകൂടിയപ്പോൾ അവിടെയും സൂപ്പർഹിറ്റ് പിറന്നു….
ചലച്ചിത്രമാണോ അതോ ജീവിതമാണോ എന്ന് വേർതിരിക്കാൻ പറ്റാത്ത രീതിയിൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ ശേഷിയുള്ള സിബി മലയിനൊപ്പം കാണാക്കിനാവുമായി വന്നു. ടി.എ. റസാക്ക് രചന നിർവഹിച്ച കാണാക്കിനാവ് ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡും കരസ്ഥമാക്കി….
ജയരാജന്റെ ശാന്തത്തിലൂടെ 2000 ത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അംഗീകാരം പി.വി. ഗംഗാധരനെ തേടിയെത്തി…
1989 ൽ ഒരു വടക്കൻ വീരഗാഥയും 1999 ൽ വീണ്ടും ചില വീട്ടുകാര്യങ്ങളും 2005 ൽ അച്ചുവിൻ്റെ അമ്മയും ജനപ്രിയവും കലാമൂല്യത്തിനുമുള്ള സംസ്ഥാന അംഗീകാരം നേടി.1996 ൽ കാണാക്കിനാവും 2006 ൽ നോട്ട്ബുക്കും ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു…
2006ൽ പുറത്തിറങ്ങിയ ഗൃഹലക്ഷ്മിയുടെ വി.എം. വിനുവിൻ്റെ ശ്രീനിവാസൻ നായകനായ യെസ് യുവർ ഓണറും, പുതുമുഖങ്ങളെ വെച്ച് ധീരമായ പരീക്ഷണം നടത്തിയ റോഷൻ ആൻഡ്രൂസിന്റെ നോട്ട്ബുക്കും ഹൃദയങ്ങൾ കീഴടക്കിയ ചിത്രങ്ങളായിരുന്നു. അതിനുശേഷം ഉയരെ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഗൃഹലക്ഷ്മിയുടെ പേര് കണ്ടെങ്കിലും നിർമ്മാണം തുടക്കം ഗംഭീരമാക്കിയ P.V.Gയുടെ മക്കളായ ഷെണുഗ, ഷെഗ്ന, ഷെർഗ എന്നിവരായിരുന്നു…
ദേശീയ സംസ്ഥാന ബഹുമതികൾ നിരവധി തവണ കരസ്ഥമാക്കിയിട്ടുള്ള പി.വി. ഗംഗാധരൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം…
പി വി ഗംഗാധരനെ കുറിച്ച് ഇതിലും മനോഹരമായി എങ്ങനെ എഴുതാൻ..!
നല്ല അനുസ്മരണ കുറിപ്പ്
എത്ര എത്ര നല്ല സിനിമകൾ – ഈ കുറിപ്പ് ഇഷ്ടം
നല്ല വായനക്കുറിപ്പ്
നല്ല അവതരണം