സ്കൂൾ തുറന്നുകഴിഞ്ഞു. ഒപ്പം മഴക്കാലവും എത്തി. നാം ചില കാര്യങ്ങൾ ഇവിടെ തിരിച്ചറിയേണ്ടതുണ്ട്. സ്കൂൾ ബസ്സ് ഇല്ലാത്ത സ്കൂൾ വിദ്യാർത്ഥികൾ ഏറെ ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടാണ് നിത്യവും യാത്ര ചെയ്യുന്നത്. പ്രൈവറ്റ് ബസ്സാണല്ലോ കുട്ടികൾക്ക് ആശ്രയം. അവർക്കാണെങ്കിൽ കുട്ടികളെ കാണുന്നത് തന്നെ പേടിയാണ്. കുട്ടികളല്ല പ്രശ്നം. അവരുടെ പുറത്ത് കയറ്റിയ കുട്ടിച്ചാക്കാണ് (സ്കൂൾ ബാഗ് ).
സ്കൂൾകുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ വെച്ചേറ്റവും വലിയ പ്രയാസം അവരുടെ നിത്യേനയുള്ള ബസ് യാത്ര തന്നെയാണ്. സ്കൂൾ ടൈമിലെ ട്രിപ്പിൽ മൊത്തം കുട്ടികളെയും സി. ടി. ആയി എടുക്കാൻ ബസ്സുടമകൾക്കും കഴിയില്ല. കണ്ടക്ട്ടേഴ്‌സ് പരമാവധി അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. ചിലർ വിദ്യാർത്ഥികളോട് സഭ്യമല്ലാത്ത രീതിയിലും ഇടപെടുന്നുണ്ട്. കുട്ടികൾ കയറും മുമ്പേ ചിലർ വണ്ടി എടുക്കാറുണ്ട്. പലപ്പോഴും അബദ്ധങ്ങൾ ഉണ്ടായിട്ടുമുണ്ട്. ചിലപ്പോൾ സങ്കടം തോന്നാറുണ്ട് ഇതൊക്കെ കാണുമ്പോൾ. കുട്ടികൾ നാളെ വളർന്ന് ഉന്നതങ്ങളിലെത്തേണ്ടവർ. നാളെ നമുക്ക് തണലാവേണ്ടവർ. സർക്കാർബസ് ഈ പ്രശ്നമൊട്ട് ഏറ്റെടുക്കുകയുമില്ല. ഇവിടെയാണ് നമ്മൾ ഇടപെടേണ്ടത്.
എല്ലാ സ്‌കൂളുകൾക്കും നിർബന്ധമായും സ്കൂൾബസ്സ് വേണം. സ്‌കൂളും പി. ടി. എ യും മറ്റ് പൊതുപ്രവർത്തകരും ചേർന്ന് ഇത് സാധ്യമാക്കണം.
ഒരൊറ്റകുട്ടിയും ബസ്സ്‌കാരുടെയും മാറ്റാരുടെയും ശകാരങ്ങൾ കേൾക്കാൻ പാടില്ല. ബസ്സിലെ പീഡനങ്ങൾക്കും ഇതൊരു മറുമരുന്നാണ്.
ഇങ്ങനെയാവുമ്പോൾ പിന്നെ ലൈൻ ബസ്സിൽ കുട്ടികളെ കുട്ടികളെ കയറ്റേണ്ടതേയില്ല. കുട്ടികൾക്ക് കൂടുതൽ സുരക്ഷിതത്തവും ഉണ്ടാവും. പത്ത്കൊല്ലത്തെ തുടർഭരണത്തിലെ പോരായ്മകൾ തീർക്കാൻ പൊതുജനം
പ്രതീക്ഷയോടെ ഭരണം കയ്യിൽ കൊടുത്ത സർക്കാരിൽ നിന്ന് നമുക്കേറെ കാര്യങ്ങൾ പ്രതീക്ഷിക്കാനുണ്ട്.
മാർച്ച് 31 ന് സ്കൂൾ അടച്ചാൽ ഏപ്രിൽ മേയ് മാസങ്ങളി സ്കൂളിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ട സമയമാണ്. കഴിഞ്ഞ ദിവസം സ്കൂൾ കോമ്പൗണ്ടിൽ തകർന്ന് വീണ കെട്ടിടം നമ്മളെ ഈ കടമകളെക്കുറിച്ച് ബോധവാന്മാരാക്കിയിരിക്കയാണ്. കഴിഞ്ഞ സർക്കാർ ചെയ്യേണ്ട കാര്യങ്ങളായിരുന്നു ഇത്. വിദ്യഭ്യാസവകുപ്പിന്റെ അനാസ്ഥ അല്ലെങ്കിൽ അന്തക്കേട് എന്നല്ലാതെ എന്ത് പറയാനാണ്?
കേട് വന്ന ഓടും പട്ടികകളും മാറ്റുക, സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റുക, കാറ്റിന് വീഴാൻ സാദ്ധ്യതയുള്ള മരങ്ങൾ ഒഴിവാക്കുക, സ്കൂളും പരിസരങ്ങളും കിണറും ശുചിമുറികളും വൃത്തിയാക്കുക ഇതെല്ലാം നിർബന്ധമായും അതത് സർക്കാർ ചെയ്യേണ്ടതാണ്. രണ്ടു മാസം അടഞ്ഞുകിടന്ന സ്കൂളിൽ പാമ്പും മറ്റു ക്ഷുദ്രജീവികളും കയറിക്കൂടാൻ സാദ്ധ്യതകളേറെയാണ്. വിദ്യഭ്യാസ മന്ത്രിയും ഉന്നത വിദ്യഭ്യാസമന്ത്രിയും, അത്യുന്നതവിദ്യഭ്യാസ മന്ത്രിയുമൊക്കെ നമുക്കുണ്ടായിരുന്നു. പ്രവർത്തനം പരസ്യങ്ങളിലൂടെ മാത്രമാവരുതല്ലോ.
ഇപ്പോൾ നമുക്ക് ചെറിയൊരു സൂചന തന്നിരിക്കയാണ് തകർന്നു വീണ ഈ സ്കൂൾ കെട്ടിടം. ഇത് കണക്കിലെടുത്ത് കൊണ്ട് മറ്റു സ്കൂളുകളുടെ അവസ്ഥ തീർച്ചയായും പുതിയ സർക്കാർ പരിശോധിക്കണം. പാവം കുഞ്ഞുങ്ങളെ ബലി കൊടുക്കരുത്. സ്കൂൾ ഷെഡിന്റെ മുകളിലൂടെ ചാഞ്ഞ് കിടന്ന ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച പൊന്നു മോനെ നമ്മൾ മറന്നു കാണില്ല. എത്ര പണം കൊടുത്താലും വീട് വെച്ച് കൊടുത്താലും നഷ്ടപ്പെട്ട മോന്റെ വിലയോളം ആവില്ല. ആപത്ത് വരാതെ നോക്കണം. വന്നതിന് ശേഷം വിലപിച്ചിട്ട് കാര്യമില്ല.
കണ്ടറിഞ്ഞ് പ്രവർത്തിച്ചില്ലെങ്കിൽ പറഞ്ഞ് ചെയ്യിക്കാൻ നമുക്കവകാശമുണ്ട്. അത് കൊണ്ട് നമ്മളും ബോധവാന്മാരായിരിക്കണം.




🙏