ഗീത നെൻമിനിയുടെ ഏകതാര എന്ന നോവലിലൂടെ….. ഒരു വിതുമ്പലുള്ളിലൊതുക്കി സഞ്ചരിച്ചപ്പോൾ… 😔😔
നിശബ്ദതയിൽ പോലും തിരിച്ചറിയുന്ന ചില ശബ്ദങ്ങളിലേക്ക് അറിയാതെ മനസ്സുകൊണ്ട് എത്തി നോക്കുന്നവർ…
മൗനഭാഷണം നടത്താൻ ശൂന്യതയിലെ നിഴലാട്ടം മടിക്കുന്നത് ഹൃദയമിടിപ്പോടെ അറിയുന്നവർ..
ജീവിതത്തിന്റെ നിസ്സാരതകളിലും അർത്ഥ ശൂന്യതകളിലുമകപ്പെട്ട് തലതല്ലി കരയുന്നവർ..
ഇവർ “ഏകതാര “എന്ന ഗീതാ നെന്മിനിയുടെ നോവലിലെ കഥാപാത്രങ്ങളാണ്. നോവൽ വായിച്ചു കഴിഞ്ഞപ്പോൾ തലതല്ലി കരയുന്ന അവരുടെ മനസ്സുകളോട് എനിക്ക് ചോദിക്കാനുണ്ടായിരുന്നത് ഓർത്തുവച്ച ഒരു റൂമിക്കവിതയാണ്.

“വിതുമ്പി പോകുന്നതെന്തേ…?”
ഇരുൾ വെളിച്ചത്തോട് ചോദിക്കുന്നു.
ശബ്ദം നിശബ്ദതയോടെ ചോദിക്കുന്നു
ഹൃദയം ഹൃദയത്തോട് ചോദിക്കുന്നു
വിതുമ്പിപോകുന്നതെന്തേ..?
സ്മൃതിയുടെ ഇടവഴിയിൽ എവിടെയോ വച്ച്, എങ്ങിനെയോ ഓർമ്മകൾക്ക് തിമിരം ബാധിച്ചപ്പോൾ, ഗോകുൽദാസ് എന്ന പ്രശസ്തനായ ഗായകൻ, വിഷാദത്തിന്റെ വയലറ്റ് പൂക്കൾ ചുറ്റിലും വിരിയുന്നതറിയാതെ സ്വന്തം ഭാര്യയിൽ കാമുകിയുടെ രൂപവും ഭാവവും കോർത്തെടുത്ത് പ്രതീക്ഷകളുടെ ലോകത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു.
അപ്പോൾ വിനീത എന്ന, ഭർത്താവിനോടുള്ള അമിതമായ സ്നേഹം കൊണ്ട് സ്വാർത്ഥ മതിയായ കഥാപാത്രം, ഭർത്താവിന്റെ കാമുകിയായ നന്ദുവിന്റെ പരകായ പ്രവേശം ആസ്വദിക്കുന്നുവെന്ന് വായനക്കാരന് ബോധ്യപ്പെടുമ്പോഴും ചോദിച്ചു പോകുന്നു വിനീതയെന്ന ഭാര്യയോട്..
” വിതുമ്പിപ്പോകുന്നതെന്തേ..?
അർദ്രി എന്ന നന്ദുവിന്റെ ഗോകുൽദാസിനോടുള്ള പ്രണയത്തിന് ത്യാഗത്തിന്റെ പരിവേഷം ചാർത്തുമ്പോൾ, തോറ്റുപോകുന്ന ഒരാളുണ്ട് ഈ നോവലിൽ.. ഗോകുൽദാസ്.
ഭാര്യയുടെ സ്വാർത്ഥതയുൾപ്പെടെ എല്ലാ സ്വഭാവ സവിശേഷതകളിലും നിശബ്ദനായിരുന്ന ഒരാൾ..
മനസ്സിന്റെ കോണിലൊളിപ്പിച്ചിരുന്ന വിങ്ങലിനു ത്തരമായി തന്നിലേയ്ക്കെത്തിയ നന്ദുവിനെ പ്രാണനിൽ ചേർത്ത് വെച്ചയാൾ..
നന്ദുവിനോട് അവസാനമായി അയാൾ പറഞ്ഞ വാക്കുകളിൽ,
” ഒന്നായലിഞ്ഞു ചേർന്ന രണ്ട് ആത്മാക്കളാണ് നമ്മൾ,
എന്നെങ്കിലും പിരിയേണ്ടി വന്നാലും കാറ്റുപോലെ അദൃശ്യനായി ഞാൻ നിന്നെ പൊതിഞ്ഞു കൊണ്ടിരിക്കും..
ജനുമൃതികളുടെ കവാടം തുറന്നു പുറത്തു വരുമ്പോൾ ഇനിയും നമ്മൾ ഒന്നായിരിക്കും.. ”
പ്രണയത്തിന്റെ ജീവൻ തുടിക്കുന്ന വരികൾ കാമുകിക്ക് പകരുന്നു.. എന്നാൽ,
” മരണം മാടി വിളിക്കുന്ന സമയം ഭാര്യയോട് പറയുന്നത്
” യാത്ര ചോദിക്കുന്നില്ല ഞാൻ പോകട്ടെ
ഇനി വരും ജന്മത്തിൽ മകളായി പിറക്ക നീ.. “എന്നാണ്.
ഹൃദയത്തിൽ ചേർത്ത പ്രണയത്തിന്റെയും, ഭാര്യയോടുള്ള കടപ്പാടിന്റെയും സ്നേഹത്തിന്റെയുമിടയിൽ വീർപ്പുമുട്ടുന്ന ഗോകുൽദാസ്.
നിസ്സഹായതയുടെ ചങ്ങലക്കെട്ടിനാൽ മനസ്സിനെ ബന്ധിക്കേണ്ടി വന്ന ദാസും ബോധ മണ്ഡലത്തിൽ വിതുമ്പുകയാ
യിരുന്നില്ലേ..?
ഏകതാരയെക്കുറിച്ച് ഏറെ എഴുതാനുണ്ട്…
എങ്കിലും അവസാനിപ്പിക്കുന്നു.
വിനീത എന്ന ഭാര്യയെ ആത്മാവിലേക്കാ വാഹിക്കുമ്പോൾ,
അർദ്രി എന്ന നന്ദുവിനെ ഹൃദയത്തിലേറ്റുമ്പോൾ,
ഓർമ്മകൾ താറുമാറായ ഗോകുൽദാസ് എന്ന ഗായകനെയോർത്തു ഒരു നിമിഷം മിഴി നിറയ്ക്കുമ്പോൾ..
ആർക്കുവേണ്ടിയാണ് ഞാൻ വിതുമ്പേണ്ടതെന്ന് എന്നോട് തന്നെ ചോദിച്ചു പോകുന്നു.

മനുഷ്യമനസ്സുകളുടെ വിചാരങ്ങളും വിഹ്വലതകളും വായനക്കാരിലേക്ക് ആഴത്തിൽ പകർത്താൻ നോവലിസ്റ്റിന്റെ തൂലികയ്ക്ക് സാധിച്ചിട്ടുണ്ട്.
ഏകതാര വായനക്കാരന്റെ ഹൃദയത്തിലിടം പിടിക്കുമെന്നതിൽ സംശയമില്ല.
പ്രിയ കൂട്ടുകാരിക്ക് ഹൃദയാശംസകൾ നേരുന്നു.. പുസ്തകം ധാരാളമായി വായിക്കപ്പെടട്ട എന്ന പ്രാർത്ഥനയും 🙏❤️



