മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം. ദൈവത്തിന്റെ ദൃഷടിയിൽ അവനോടൊത്തുള്ള ജീവിതമെന്നാൽ നല്ലവരാകുവാൻ ശ്രമിക്കുന്നതിനേക്കാൾ ഉപരി എല്ലായ്‌പ്പോഴും ഒരു നല്ല ബന്ധത്തിലായിരിക്കുകയെന്നതാണ്. ആ ബന്ധത്തിൽ അവനോടുള്ള സ്നേഹം വെളിപ്പെടുത്തുന്ന മാർഗ്ഗം പൂർണ്ണ സമർപ്പണമാണ്.
യേശു നമ്മോടുള്ള അത്ഭുത സ്നേഹത്തിൽ പാപത്തിന്റെ അടിമത്തത്തിൽനിന്ന് നമ്മെ രക്ഷിച്ചു നന്മയായതും മഹത്വപൂർണ്ണമായതുമുള്ള ഒരു യാത്രയിലേയ്ക്ക് നയിച്ചത് തന്നെത്തന്നെ കുരിശിൽ സമർപ്പിച്ചു കൊണ്ടാണ്. നാമെത്രമാത്രം ദൈവത്തെ സിബിഹിക്കുന്നുവെന്നു പറയുവാൻ വാക്കുകളില്ല. അതുകൊണ്ട് ഹൃദയവും ജീവിതവും സമർപ്പിച്ചു കൊണ്ട് ആ സ്നേഹം പ്രദർശിപ്പിക്കാം.
ദൈവം തന്റെ മക്കളെ ഏത് ആപത്തിൽ നിന്നും വിടുവിക്കുന്നു
സങ്കീർത്തനം 34-5
” അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.”
ദാനിയേൽ പ്രവാചകൻ
————————
ദാര്യാ വേശ് രാജാവിന്റെ ഭരണകാലത്തു കൊട്ടാരത്തിലെ മൂന്നു അധ്യക്ഷന്മാരിൽ ഒരുവനായിരുന്നു ദാനിയേൽ. സത്യ ദൈവത്തെ മാത്രം ആരാധിച്ചിരുന്ന വ്യക്തിയായിരുന്നു ദാനിയേൽ. ദാനിയേലിനോട് രാജാവിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു. രാജാവ് അവനെ സർവ്വത്തിനും അധികാരിയാക്കുവാൻ നിച്ഛയിച്ചു. അതിനാൽ തന്റെ സഹപ്രവർത്തകർക്ക് അവനോട് അസൂയ തോന്നി.
ദാനിയേൽ ജീവനുള്ള ദൈവത്തെ മാത്രമേ ആരാധിക്കുവെന്നറിയാമായിരുന്ന അവർ അവനെ നശിപ്പിക്കാൻ ഒരുപായം കണ്ടെത്തി. മുപ്പതു ദിവസത്തേയ്ക്ക് രാജാവിനോടല്ലാതെ മറ്റാരോടും പ്രാത്ഥിക്കുവാൻ പാടില്ലെന്നും, മാറ്റാരോടെങ്കിലും പ്രാത്ഥിക്കുന്നുവെങ്കിൽ അവരെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടു കളയുവാനും ഒരു കല്പന പുറപ്പെടുവിക്കുവാൻ രാജാവിനോട് ആവശ്യപ്പെട്ടു. അപ്രകാരം രാജാവ് ഒരു കല്പന എഴുതി പുറപ്പെടുവിച്ചു.
ദാനിയേൽ 6 : 22
“സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു.”
എന്നാൽ ദാനിയേൽ ഇതറിഞ്ഞിട്ടും സത്യ ദൈവത്തോട് പതിവുപോലെ പ്രാത്ഥിച്ചു പോന്നു. ഇതറിഞ്ഞ രാജാവ് ദുഃഖത്തോടെ ദാനിയേലിനെ സിംഹക്കുഴിയിൽ ഇടുവാൻ കല്പിച്ചു.സിംഹക്കുഴിയിലായ ദാനിയേലിനെ
രക്ഷിതാവായ ദൈവം തന്റെ ദൂതനെ അയച്ചു സിംഹങ്ങളുടെ വായ് അടച്ചു കളഞ്ഞു.
ദാനിയേൽ 6 : 26,27
” എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാൻ ഒരു തീർപ്പു കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനിൽക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു.അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു.”
ദാനിയേലിന് ഒന്നും സംഭവിക്കാത്തത് കണ്ടു സന്തോഷിച്ച രാജാവ് ദാനിയലിനെ സിംഹക്കുഴിയിൽ നിന്ന് കയറ്റുവാൻ കല്പിച്ചു. രാജാവിന്റെ കല്പനയാൽ ദാനിയേലിനെ കുറ്റം ചുമത്തിയവരെയും അവരുടെ കുടുംബത്തെ യും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു.
റോമർ 10 : 11, 12,13
“അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.
യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.“കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.”
ദാനിയേലിനു ദൈവത്തിൽ വിശ്വാസവും ദൈവം വിടുവിക്കുമെന്ന ഉറപ്പുമുണ്ടായിരുന്നു. അതുകൊണ്ട് ദാനിയേൽ ലജ്ജിക്കുവാൻ ദൈവം സമ്മതിച്ചില്ല. അതുപോലെ നമ്മളും യേശുവിൽ മാത്രം ആശ്രയിച്ചു നിന്നാൽ ഒരിടത്തും ലജ്ജിച്ചു പോകുകയില്ല.
ബൈബിളിലുടനീളം വിശ്വാസ വീരന്മാരായിട്ടുള്ള അനേകം പേരെ കാണാം. അവർക്കൊക്കെ ഒറ്റ വിശ്വാസമായിരുന്നു ഏതൊരു പ്രതികൂലത്തിലും ദൈവം അവരെ വിടുവിക്കുവാൻ ശക്തനാണെന്ന്. ദൈവ മുൻപാകെ അസാധ്യമായിട്ടൊന്നുമില്ല സകലവും സാധ്യമാണ്. പ്രിയരേ ഈ ലോകത്തിന്റെ മോഹങ്ങളിൽപെട്ടു പോകാതെ വിശ്വാസ വീരന്മാരായി ജീവിക്കാം. എന്നെ ശക്തനാക്കുന്ന ക്രിസ്തു മുഖാന്തിരം ഞാൻ സകലത്തിലും
ശക്തയാണെന്നുള്ള തിരിച്ചറിവാണ് ആദ്യം വേണ്ടത്.
ഈ വചനങ്ങളാൽ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.
ബൈബിൾ പഴയ / പുതിയ നിയമങ്ങളെ വിലയിരുത്തുന്ന വിചിന്തനം കൊള്ളാം.