ഇന്ന് തിരുവോണമായതുകൊണ്ടു കാലത്തെ തന്നെ എഴുന്നേറ്റു. ഒരുപാടു ജോലി ഉള്ളതാ. സദ്യവട്ടങ്ങളൊക്കെ ഒരുക്കണം. ഓർഡർ ചെയ്യാമെന്ന ഏട്ടന്റെ നിർദ്ദേശം അന്നേരത്തെ പൊട്ടബുദ്ധിക്ക് പരിഗണിച്ചതേയില്ല. അതൊരു വൻ അബദ്ധമായിന്നു ഇപ്പോഴാ മനസിലായേ. എന്തോരം കാര്യങ്ങളാണ് കിടക്കുന്നത്. ഒട്ടും അമാന്തിച്ചില്ല. സുഖമായി കിടന്നുറങ്ങുന്ന ഏട്ടനേയും തട്ടി വിളിച്ചെഴുന്നേല്പിച്ചു അടുക്കളയിലേക്കു കൂട്ടി. ഒറ്റക്കായാൽ എനിക്ക് ബോറടിക്കുമല്ലോ 😀.
അങ്ങനെ അടുക്കളയിൽ നല്ല ജോറായി പണികളൊക്കെ നടക്കുന്നതിനിടയിൽ എന്തൊക്കെയോ തട്ടും മുട്ടും ഒക്കെ കേൾക്കുന്നു. അതെന്തായിരിക്കും എന്ന ജിജ്ഞാസയടക്കി വീണ്ടും പണികളിലേക്കു തിരിഞ്ഞു. സാമ്പാറിന് വറവിടുന്നതിനിടയിലാണ് വീണ്ടും ശബ്ദം കേട്ടത്. ഇത്തവണ കുറേക്കൂടി ഉച്ചത്തിൽ. ഇതെന്താണപ്പാ? ഏട്ടനും ഞാനും പരസ്പരം ചോദിച്ചുകൊണ്ട് അടുക്കളയ്ക്ക് പുറത്തേക്കിറങ്ങി. വീടിനു ചെറിയ കുലുക്കമൊക്കെ തോന്നുന്നുണ്ട്. ഇനി വല്ല ഭൂകമ്പം വല്ലതുമാണോ?
പെട്ടെന്ന് കേട്ട ഒരു വലിയ സ്ഫോടന ശബ്ദത്തിന്റെ ആഘാതത്തിൽ തെറിച്ചു വീണ ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയത് ആ കാഴ്ച കണ്ടിട്ടാണ്. എന്താണെന്നല്ലേ? പറയാം…
അതാ ഞങ്ങളുടെ സ്വീകരണ മുറിയുടെ ഒത്ത നടുക്ക് വലിയൊരു ഗർത്തം!! അതാ.. അവിടെ മാവേലിയെ പോലെ വേഷം ധരിച്ചൊരാൾ. കൊമ്പൻ മീശയും കുടവയറും കിരീടവും ഒക്കെയായി സാക്ഷാൽ മാവേലി തന്നെ കാഴ്ച്ചയിൽ. പക്ഷെ ഇതെങ്ങനെ സംഭവിച്ചു? അന്തം വിട്ട കുന്തം പോലെയായി ഞങ്ങളുടെ നിൽപ്പ്. ” ആരാ, എന്താ വേണ്ട ”
“പേടിക്കേണ്ട. ഞാൻ മാവേലിയാണ്. പാതാളലോകത്തു നിന്ന് ഇപ്പോൾ ആഗമിച്ചിട്ടേയുള്ളു. പുറത്തിറങ്ങിയ സ്ഥലം മാറിപ്പോയി. ക്ഷമിക്കണം”.
” ഏട്ടാ, സൂക്ഷിക്കണേ, ഇയാൾ കള്ളനാണെന്നാണ് തോന്നുന്നത്. വല്ല ബാങ്ക് കവർച്ചയോ മറ്റോ ആയിരിക്കും ലക്‌ഷ്യം. അപ്പുറത്തല്ലേ കാനറാ ബാങ്കുള്ളത്. തുരന്നപ്പോൾ സ്ഥലം മാറിപ്പോയതായിരിക്കും. ” പത്രത്തിലൊക്കെ ഇടയ്ക്കു വരുന്ന വർത്തകളൊക്കെ ഒരു മിന്നായം പോലെ ഓർമ്മ വന്നു. സൂക്ഷിച്ചു നോക്കിയപ്പോ കൈയിൽ തോക്കൊന്നും കാണാനുമില്ല. നടുക്കുള്ള കുഴിയിലേക്കായി എന്റെ നോട്ടം. ഇങ്ങോരുടെ അസ്സിസ്റ്റന്റുമാർ ആരെങ്കിലുമൊക്കെ ഇപ്പൊ വരും. തോക്കൊക്കെ അവർ കൊണ്ടുവരുമായിരിക്കും.
കുറച്ചു നേരം കഴിഞ്ഞിട്ടും ആരും വരുന്നത് കാണുന്നില്ല. മാവേലി വേഷധാരി ആക വിഷണ്ണനായി നിൽപ്പുണ്ട്.
അപ്പോഴേക്കും ഉറക്കമുണർന്നു മക്കൾ രണ്ടു പേരും അവിടെയെത്തി. മുന്നിൽ നിൽക്കുന്ന മാവേലിയെത്തന്നെ കൗതുകത്തോടെ സൂക്ഷിച്ചു നോക്കുന്ന എന്റെ മകനെ കണ്ടപ്പോൾ എനിക്ക് അപകടം മണത്തു. അവനാളല്പം കുരുത്തക്കേടൊക്കെയുണ്ട്. അടുത്തേക്ക് പോകരുതെന്ന ഞങ്ങളുടെ മുന്നറിയിപ്പൊക്കെ അവഗണിച്ചു അവൻ മാവേലിയുടെ തൊട്ടടുത്തെത്തി. ആദ്യം തൊട്ടുനോക്കിയത് ആ വലിയ മാലയിലാണ്. മാല, കുടവയർ, മറ്റു ആഭരണങ്ങൾ… ഞങ്ങൾ ശ്വാസമടക്കി പിടിച്ചു… മോനെ എന്ന് വിളിച്ചു വാത്സല്യത്തോടെ അവനു നേരെ കുനിഞ്ഞ മാവേലിയുടെ കൊമ്പൻ മീശയിലായി അവന്റെ അടുത്ത നോട്ടം. മീശ പിടിച്ചു ഒരു വലി വലിച്ചതും ” അമ്മേ ” എന്ന് വിളിച്ചു മാവേലി കരഞ്ഞതും ഒരുമിച്ചായിരുന്നു.
അപ്പോഴേക്ക് ഞങ്ങളുടെ ഭയമൊക്കെ ഒരുവിധം മാറി. അധികം താമസിക്കാതെ തന്നെ ഇത് ഒറിജിനൽ മാവേലി തന്നെയെന്ന നിഗമനത്തിലേക്ക് ഞങ്ങളെത്തി. പിന്നീടുള്ള കുറച്ചു സമയം ഞങ്ങൾ മാവേലിയുമായി ഒരുപാടു സംസാരിച്ചിരുന്നു. കുട്ടികൾക്കായിരുന്നു കൂടുതൽ ചോദ്യങ്ങൾ. പാതാളലോകത്തെ പറ്റിയുള്ള രസകരമായ കഥകളൊക്കെ കേട്ടും ചോദ്യങ്ങളൊക്ക ചോദിച്ചും മാവേലിത്തമ്പുരാന്റെ ഒപ്പം ഇരുന്നു സദ്യ കഴിച്ചും അവർ എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു. പോകാൻ സമയമായി എന്ന് പറഞ്ഞപ്പോൾ എല്ലാര്ക്കും ആകെ ഒരു വല്ലായ്ക.
വന്ന വഴിയേ തന്നെ തിരിച്ചിറങ്ങി മാവേലി. ഇനി വഴി തെറ്റാതെ പോകണേയെന്ന ഞങ്ങളുടെ ഓർമ്മപ്പെടുത്തൽ കേട്ട് തലകുലുക്കി കൈവീശി യാത്രചോദിച്ചു അദ്ദേഹം ആ വഴി അപ്രത്യക്ഷനായി. ആകെ വിഷമിച്ചു നിന്ന ഞങ്ങളുടെ കൺമുന്നിൽ തന്നെ ആ ഗർത്തവും മാഞ്ഞു ഇല്ലാതായി. എല്ലാം പഴയപടിയായി.
എന്നാലും എന്റെ മാവേലിത്തമ്പുരാനേ, അടുത്ത തവണ വഴി തെറ്റിയാലും തെറ്റിയില്ലെങ്കിലും ഇനിയും ഞങ്ങളെ കാണാനെത്തണേ. ഇനി വരുമ്പോൾ മീശ പിടിച്ചു വലിക്കരുതെന്ന് മോനോട് ഞാൻ പ്രത്യേകം പറയാം 🙏🙏🙏🙏
” മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തൊന്നാർക്കുമൊട്ടില്ല താനും ”
❤️❤️




മനോഹരമായിരിക്കുന്നു അശ.. ഇനിയും ഇതുപോലുള്ള ആയിരമായിരം എഴുത്തുകൾ പ്രതീക്ഷിക്കുന്നു..
ആശംസകൾ