Friday, May 16, 2025
Homeഅമേരിക്കദാസനും വിജയനും (കഥ) ✍ സുജ പാറുകണ്ണിൽ

ദാസനും വിജയനും (കഥ) ✍ സുജ പാറുകണ്ണിൽ

സുജ പാറുകണ്ണിൽ

തോമാച്ചൻ ഒരു സത്യക്രിസ്ത്യാനിയാണ്. വെള്ളയും വെള്ളയും ഇട്ട് അതിരാവിലെ തന്നെ എല്ലാ ദിവസവും പള്ളിയിൽ എത്തും. അൾത്താരയുടെ തൊട്ട് മുന്നിൽ നിന്നുതന്നെ കുർബാനയിൽ പങ്ക് കൊള്ളും. കുർബാന കഴിഞ്ഞാലും കുറച്ച് നേരം കൂടി മുട്ടിൽ നിന്ന് പ്രാർത്ഥിക്കും. എന്നും അവസാനം പള്ളിയിൽ നിന്ന് ഇറങ്ങുന്നത് തോമാച്ചനായിരിക്കും. തിരികെ വീട്ടിൽ എത്തിയാലുടൻ യൂണിഫോം മാറ്റി ലുങ്കി എടുത്ത് ഉടുക്കും. അത് കഴിഞ്ഞാലുടൻ സത്യ ക്രിസ്ത്യാനിയിലെ ആദ്യത്തെ രണ്ടക്ഷരം പുള്ളി അങ്ങ് വെട്ടിമാറ്റും. പിന്നെ പതിവ് കലാപരിപാടികൾ തുടങ്ങും. തോമാച്ചന്റെ ഇഷ്ട വിനോദങ്ങൾ നാട്ടിലെ കല്ല്യാണങ്ങൾ മുടക്കുക, സ്ഥല കച്ചവടം മുടക്കുക, അതിര് മാന്തുക അങ്ങനെ നാട്ടുകാർക്ക് ദോഷം വരുന്ന എന്തും ചെയ്യാൻ തോമാച്ചൻ സന്നദ്ധനാണ്. ഭാര്യ മേരി കുട്ടിയും മകൻ എബിയും നേരെ തിരിച്ചാണ്. ഭർത്താവിനെ ഉപദേശിച്ച് ഭാര്യയും അപ്പനെ ഉപദേശിച്ചു മകനും തോറ്റു പണ്ടാരമടങ്ങി യിരിപ്പാണ്. തൊട്ടപ്പുറത്ത് താമസിക്കുന്ന കുര്യാക്കോസും കുടുംബവും തോമാച്ചന്റെ ആജന്മ ശത്രുക്കളാണ്. അതിനെ ആക്കം കൂട്ടുന്ന സംഭവ വികാസങ്ങൾ ഇടക്കിടെ ഉണ്ടാകും. ഒരിക്കൽ തോമാച്ചൻ തന്റെ പറമ്പിനോട് ചേർന്നുള്ള പാടം മണ്ണിട്ട് നികത്തി. ആ വിവരം ആരോ വില്ലേജ് ഓഫീസിൽ വിളിച്ചറിയിച്ചു.അവിടുന്ന് ഉദ്യോഗസ്ഥൻ മാരുടെ ഒരു പട തന്നെ ഇങ്ങ് വന്നു. വരിക മാത്രമല്ല തോമാച്ചന്റെ ചിലവിൽ ജെസിബി വരുത്തിച്ച് മണ്ണ് വാരി കരക്കിടീച്ചു. തന്നെ ഒറ്റിയത് കുര്യാക്കോസ് ആണെന്നാണ് തോമാച്ചന്റെ വിശ്വാസം. കുര്യാക്കോസും ഭാര്യയും സ്ഥലത്തില്ലാത്ത സമയം നോക്കി അവരുടെ അതിര് മാന്തുക, അതിരിൽ നിൽക്കുന്ന മരങ്ങൾ വെട്ടി തെളിവ് നശിപ്പിക്കാൻ വേണ്ടി തീയിടുക, കോഴിയെ കല്ലെറിഞ്ഞു ഓടിക്കുക ഇത്തരം കാര്യങ്ങൾ തോമാച്ചൻ ചെയ്തു പോന്നു. ഒരിക്കൽ അതിരിനോട് ചേർത്ത് കെട്ടിയിരുന്ന കുര്യാക്കോസിന്റെ പശുവിനെ തോമാച്ചൻ കെട്ടഴിച്ചു വിട്ടു. കുര്യാക്കോസും ഭാര്യയും വന്നപ്പോൾ കണ്ട കാഴ്ച ചങ്ക് പിളർക്കുന്നതായിരുന്നു. പറമ്പിലെ നടുതല എല്ലാം പശു തിന്ന് നശിപ്പിച്ചിരിക്കുന്നു. കുര്യാക്കോസ് വെട്ടുകത്തിയുമെടുത്തു പുറത്ത് ചാടിയതാണ്.ഭാര്യ ലൂസിയാമ്മ അയാളെ വട്ടം പിടിച്ചു. “ പശു കെട്ടഴിഞ്ഞു പോയതാവാം. അയാൾ അഴിച്ചുവിട്ടത് നമ്മൾ കണ്ടില്ലല്ലോ. വേറാരും കണ്ടിട്ടുമില്ല. അടങ്ങ്, കുഴപ്പത്തിനൊന്നും പോകരുത്”. “ എടീ, ഞാൻ ഇന്നും ഇന്നലെയുമൊന്നുമല്ല പശുവിനെ കെട്ടാൻ തുടങ്ങിയത്. ഞാൻ കെട്ടിയത് അഴിഞ്ഞുപോകുമെങ്കിൽ ആദ്യം പോവേണ്ടത് നീയല്ലെടീ ? “. അയാൾ ദേഷ്യത്തോടെ വെട്ടുകത്തി വലിച്ചെറിഞ്ഞു. തോമാച്ചന് കുറേ ശിങ്കിടികൾ ഉണ്ട്. നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അവരാണ് അയാളുടെ ചെവിയിൽ എത്തിച്ചു കൊടുക്കുക. എല്ലാ ന്യൂസും അയാൾ അറിയും. മുടക്കേണ്ടത് മുടക്കാനും തടയിടേണ്ടത് തടയിടാനും അതുകൊണ്ട് അങ്ങേർക്ക് കഴിയും.

കുറേ നാളുകളായി കുര്യാക്കോസ് മകൾക്ക് വിവാഹം ആലോചിക്കുന്നു. പല നല്ല കേസുകളും വന്നതാണ്. രണ്ട് കൂട്ടർക്കും ഇഷ്ടപ്പെടും. വിദേശത്തിരിക്കുന്ന പെണ്ണും നാട്ടിലുള്ള ചെറുക്കനുമായി വീഡിയോ കോളും സംസാരിക്കും. അവസാനം കല്ല്യാണത്തിനായി പെണ്ണ് നാട്ടിലെത്തുമ്പോൾ കല്യാണം മുടങ്ങും. എയർപോർട്ടിൽ നിന്നും കാറിൽ വന്നിറങ്ങിയ പെണ്ണ് കുറേ ദിവസം കഴിയുമ്പോൾ പെട്ടിയും പ്രമാണവുമൊക്കെ എടുത്ത് തിരികെ പോകുന്നത് കാണുമ്പോൾ തോമാച്ചൻ ആഹ്ലാദത്തോടെ ഭാര്യ മേരിക്കുട്ടിയോട് പറയും, “ കണ്ടോടി ഫ്ലൈറ്റിൽ കേറി വന്നവൾ പോകുന്ന പോക്ക് കണ്ടോ!. അമ്പാടൻ ആലപ്പുഴക്ക് പോയ പോലെ “. തോമച്ചനോട് കളിച്ചാൽ ഇങ്ങനിരിക്കും. “ മനുഷ്യാ, ദൈവ കോപം വരുത്തിവെക്കുന്ന പ്രവർത്തികൾ ചെയ്യാതെ. നിങ്ങൾ നിങ്ങടെ നാവിനെ നിയന്ത്രിക്ക്. സ്വന്തം നാവിനെ നിയന്ത്രിക്കാൻ കഴിയുന്നവനാണ് ജീവിതത്തിൽ വിജയിക്കാൻ കഴിയുന്നത്. നിങ്ങൾക്കും ഒരു മകനുണ്ടെന്ന് ഓർക്കണം”. “ എനിക്ക് മകനുണ്ടെങ്കിൽ എന്താടീ?. അവനെ ഞാൻ നല്ല എണ്ണം പറഞ്ഞ കുടുംബത്തിൽനിന്ന് പൈങ്കിളി പോലത്തെ പെണ്ണിനെ കണ്ട് പിടിച്ച് എടുത്താൽ പൊങ്ങാത്ത സ്ത്രീധനവും വാങ്ങിച്ച് കെട്ടിക്കും”. “പോത്തിനോട് വേദമോതിയിട്ട് എന്ത് കാര്യം. ജാത്യ ഗുണം തൂത്താൽ മാറില്ലല്ലോ “. മേരിക്കുട്ടി വായടക്കും. മാത്രവുമല്ല അവരുടെ കാലിന് ഒരപകടത്തിന് ശേഷം വല്ലാത്ത വേദനയാണ്. ഒരുപാട് നേരം നിൽക്കാനോ, നടക്കാനോ പറ്റില്ല. വീട്ടുജോലിയിൽ ഒക്കെ തോമാച്ചന്റെ സഹായം വേണം.

പക്ഷേ മേരിക്കുട്ടി പറഞ്ഞത് സത്യമാണെന്ന് തോമാച്ചന് ബോധ്യപ്പെട്ടത് എബിക്ക് കല്ല്യാണാലോചന തുടങ്ങിയപ്പോഴാണ്. പെണ്ണിനും ചെറുക്കനും ഇഷ്ടപ്പെടും. എല്ലാ കാര്യങ്ങളും ഓക്കെ. പക്ഷേ അവസാന നിമിഷം കല്ല്യാണം മുടങ്ങും. പെണ്ണ് കണ്ട് നടന്ന് മടുത്ത എബി ഈ പരിപാടിക്ക് ഇനി താനില്ലെന്നു ഉറക്കെ പ്രഖ്യാപിച്ചു. അത് കേട്ട് മേരിക്കുട്ടിയുടെ നെഞ്ച് കത്തി. ആകെ ഉള്ളൊരു മകനാണ്. അവന്റെ തന്ത സമ്പാദിച്ചു കൂട്ടിയതൊക്കെ ആരനുഭവിക്കും?. അവർ വ്യാകുലപ്പെട്ടു. തന്റെ മകന്റെ കല്ല്യാണം മുടക്കുന്നത് കുര്യാക്കോസ് ആണെന്ന് തോമാച്ചൻ ഉറച്ച് വിശ്വസിച്ചു. കുര്യാക്കോസിനെ കാണുമ്പോൾ അയാൾ കാർക്കിച്ചു തുപ്പുകയും ആട്ടുകയും ഒക്കെ ചെയ്തു. ഒരു ദിവസം പള്ളിയിൽ വെച്ച് കണ്ടപ്പോൾ നിസ്സഹായ തയോടെ അയാൾ എബിയോട് പറഞ്ഞു.
“ മോനെ, നിന്റെ കല്ല്യാണം മുടക്കുന്നത് ഞാനാണ് എന്നാണ് നിന്റെ അപ്പന്റെ വിശ്വാസം. പുണ്യാളൻ ആണേ ഞാനത് ചെയ്തിട്ടില്ല. നാട്ടിൽ ഉള്ള ചെറുപ്പക്കാരു ടെയൊക്കെ കല്ല്യാണം മുടക്കിയനവനല്ലേ നിന്റെ അപ്പൻ. അതിനുള്ള പണി അവർ ആരെങ്കിലും കൊടുക്കുന്നതായിരിക്കും “. നാട്ടിൽ എത്ര നല്ല അപ്പന്മാരുണ്ട്!. എനിക്ക് മാത്രം ഇങ്ങനെ ഒരപ്പനെ തന്നത് എന്തിനാണ് പുണ്യാളാ?. ആ ചോദ്യം എബി പുണ്യാളനോട് മാത്രമല്ല, വികാരി അച്ചനോടും ചോദിച്ചു. “മോനെ, ഇങ്ങനെ ഒരപ്പനെ സ്നേഹിക്കാനും സഹിക്കാനും ഉള്ള മനസ്സ് നിനക്കേ ഉള്ളൂ.
അത് കൊണ്ടാണ് നിനക്ക് തന്നെ ദൈവം ഈ അപ്പനെ തന്നത് “.അപ്പോൾ നല്ല മനസ്സുണ്ടായതാണോ കുഴപ്പം? “. എബിക്ക് കൺഫ്യൂഷൻ ആയി. അടുത്തൊരു ദിവസം ലിസമോൾ കാറിൽ വന്നിറങ്ങുന്നത് കണ്ട തോമാച്ചന് വെപ്രാളമായി. പെണ്ണിന് കല്ല്യാണം വല്ലതുമായോ?. അയാൾ ഫോൺ എടുത്ത് സുന്ദരികളെ എല്ലാം വിളിച്ചു. മേരിക്കുട്ടി പതിവുപോലെ അയാളെ ഉപദേശിച്ചു. അപ്പോഴും അയാൾ വെല്ലുവിളിച്ചു. പക്ഷേ ഇത്തവണ ചെറിയൊരു മാറ്റമുണ്ടായിരുന്നു. സാധാരണ പറയും പോലെ പൈങ്കിളി പോലത്തെ പെണ്ണ് എന്നല്ല പറഞ്ഞത്. പൈ വെട്ടികളഞ്ഞു കിളി മാത്രമാക്കി. അത് കേട്ടതും കിളി പോയിട്ട് ഒരു കാക്കയെ കിട്ടുമോ എന്ന് കണ്ടറിയണം.മേരിക്കുട്ടി പിറുപിറുത്തു. അത്തവണ മറ്റൊരു സംഭവം കൂടി ഉണ്ടായി. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന എബിയുടെ മുന്നിൽ തുറിച്ച കണ്ണുകളുമായി ലിസമോൾ. രണ്ട് പേരും പോര് കോഴികളെപ്പോലെ പരസ്പരം നോക്കി നിന്നു. അന്ന് വളരെ താമസിച്ചാണ് എബി വീട്ടിൽ എത്തിയത്. വന്നയുടൻ മുറിയിൽ കയറി കതകടക്കുകയും ചെയ്തു. മകന് എന്തുപ്പറ്റി എന്ന് അപ്പനും അമ്മയും അമ്പരന്നു. പിന്നീട് അത് പതിവായി. എന്തെങ്കിലും ചോദിച്ചാൽ ഒന്നോ രണ്ടോ വക്കിൽ ഉത്തരം. വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്‌ വല്ലപ്പോഴും ആയി. മേരിക്കുട്ടിയുടെ നെഞ്ചിൽ തീ കൂടുതൽ ആളി കത്തികൊണ്ടിരുന്നു.

കുറച്ച് ദിവസങ്ങൾക്കു ശേഷം ലിസമോൾ പതിവ് പോലെ പെട്ടിയും പ്രമാണവും എടുത്ത് തിരിച്ചുപോയി. ആ കാഴ്ച കണ്ട് തോമാച്ചൻ എന്തോ പറയാൻ ആഞ്ഞെങ്കിലും അമ്പാടന്റെ കഥയല്ലേ എനിക്കറിയാം എന്ന് പറഞ്ഞ് മേരി ക്കുട്ടി അകത്തേക്ക് പോയി. അന്ന് രാത്രി അത്താഴവും കഴിഞ്ഞ് ടിവി കണ്ടുകൊണ്ടിരുന്നപ്പോൾ തോമാച്ചന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നു. എബിയുടേതാണ്. “അപ്പാ , എന്റെ കല്ല്യാണം കഴിഞ്ഞാരുന്നു. നിങ്ങളോട് പറയാൻ പറ്റിയില്ല ഞാനവളോടൊപ്പം പോകുന്നു. ചെന്നിട്ട് പറ്റിയാൽ വിളിക്കാം. അല്ലെങ്കിൽ വരുമ്പോൾ കാണാം “. താഴെ രണ്ടാളുടെയും ഫോട്ടോയും ഉണ്ടായിരുന്നു. ഫോട്ടോയിലേക്ക് നോക്കിയ തോമാച്ചൻ ഞെട്ടി. “ ഇതവളല്ലേ “. “തവളയോ?”. സുരേഷ് ഗോപി ചോദിക്കും പോലെ മേരിക്കുട്ടി ചോദിച്ചു. “ തവളയല്ലെടീ, “നീർക്കോലി. “ നിന്റെ മോൻ എവിടെ പോയെന്നാ പറഞ്ഞത്?. “അവനിന്നലെ ഓഫീസിൽ നിന്നും ടൂർ പോകുന്നു എന്ന് പറഞ്ഞ് പെട്ടി എടുത്ത് പോയതല്ലെടീ “. എന്താ കാര്യം?. “ അവൻ ദേ അപ്പുറത്തെ തെണ്ടീടെ മോളെ കെട്ടിയെന്ന്!. അവളുടെ കൂടെ പോയെന്ന്. ഫോട്ടോയിലേക്ക് നോക്കിയ മേരിക്കുട്ടിയുടെ ഉള്ളം കുളിർത്തു. മകനൊരു പെണ്ണ് കിട്ടിയല്ലോ. അവനൊരു ജീവിതം ഉണ്ടായല്ലോ. നിങ്ങൾക്കിതു തന്നെ വരണം മനുഷ്യാ. അൾത്താരയുടെ മുന്നിൽനിന്ന് നാലാളുടെ മുന്നിൽ വെച്ച് മിന്ന് കെട്ടേണ്ട ചെറുക്കനാ. അതിന്റെ യോഗം ഇങ്ങനെയായി. “ ഇവൻ എന്റെ മോൻ തന്നെയാണോടീ? “. ഭാര്യയെ കാലു മടക്കി തൊഴിക്കാനുള്ള ദേഷ്യമടക്കി തോമാച്ചൻ ചോദിച്ചു. “ ഇപ്പോഴെനിക്കും സംശയമുണ്ട്. നിങ്ങളുടെ ഒരു ദുർഗുണവും അവന് കിട്ടിയിട്ടില്ല. ആശുപത്രിയിൽ വെച്ച് കൊച്ച് മാറി പോയതായിരിക്കും “.

ഇതേ സമയം ഫോണിലേക്ക് വന്ന മെസ്സേജ് കണ്ട് കുര്യക്കോസ് പൊട്ടി പൊട്ടി ചിരിച്ചു. “കണ്ടോടീ ഭാര്യേ , ഫ്ലൈറ്റും കേറി വന്നവൾ ചെറുക്കനെയും കൊണ്ട് പോയത് കണ്ടോ ! “. അതങ്ങനെ അല്ലല്ലോ. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി എന്നല്ലേ. അതൊക്കെ പണ്ട്. ഇപ്പോൾ ഇങ്ങനെയാണ്. അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു. മോൾ വല്ലവനെയും കൊണ്ട് പോയതിനാണോ മനുഷ്യാ നിങ്ങൾ ഇങ്ങനെ ചിരിക്കുന്നത്. “ എടീ, അവളെന്റെ മോളാ. ആ ചെറുക്കന് എന്താടീ കുഴപ്പം? തോമായുടെ മോനാണെന്നുള്ള ഒരു കുറവേ അവനുള്ളൂ. തന്ത ചെറ്റയാണെങ്കിലും ചെറുക്കൻ നല്ലവനാണ്. കാണാൻ സുന്ദരൻ, സൽസ്വഭാവി, നല്ല വിദ്യാഭ്യാസം , ഇട്ട് മൂടാനുള്ള സ്വത്ത്‌ ഇതിൽ കൂടുതൽ എന്ത് വേണം , മാത്രമല്ല തോമാക്ക് ഇതിലും വലിയൊരു പണി കിട്ടാനുണ്ടോ? “.

കൂട്ടിൽ അടച്ച വെരുകിന്റേത് പോലെയായി തോമാച്ചന്റെ അവസ്ഥ. നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും ?. ഇതിൽ നിന്ന് രക്ഷപ്പെടാൻ എന്താണൊരു വഴി?. അയാൾ മകന്റെ ഫോണിലേക്ക് വിളിച്ചുനോക്കി. സ്വിച്ച് ഓഫ്‌. താൻ ശരിക്കും തോറ്റു എന്ന് തോമാച്ചന് മനസ്സിലായി. ഫോണിലെ ഫോട്ടോയിലേക്ക് നോക്കുമ്പോൾ അതെറിഞ്ഞു പൊട്ടിക്കാനുള്ള ദേഷ്യം അയാൾ നിയന്ത്രിച്ചു. ഒരരിശം വന്ന് കിണറ്റിൽ ചാടിയാൽ ഏഴ് അരിശം വന്നാലും കരക്ക്‌ കയറാൻ പറ്റില്ല. എലിയെ പേടിച്ച് ഇല്ലം ചുട്ടിട്ട് എന്തുകാര്യം!. രാത്രിയിൽ സുഖമായി കിടന്നുറങ്ങുന്ന ഭാര്യയെ കാല് മടക്കി തൊഴിക്കാനുള്ള അരിശം ഉണ്ടായെങ്കിലും അയാൾ അടക്കി. മകൻ അവന്റെ പാട്ടിനു
പോയി. ഇവളല്ലാതെ തനിക്ക് വേറെ ആരാണ് ഉള്ളത്. രാവിലെ ബ്രേക്ഫാസ്റ് കഴിക്കാനിരുന്നപ്പോൾ മേരിക്കുട്ടി ഏത്തപ്പഴം പുഴുങ്ങിയതും കട്ടൻ ചായയും മുന്നിൽ കൊണ്ടു വെച്ചു. “എനിക്ക് വയ്യ, നിന്ന് കൊണ്ട് ഒന്നും ഉണ്ടാക്കാൻ. ഇന്നിതേ ഉള്ളൂ “. അത് കഴിക്കുന്നതിനിടയിൽ മുട്ട പുഴുങ്ങിയത് ഇല്ലെടീ, തോമാച്ചൻ ഭാര്യയോട് ചോദിച്ചു.
“കോഴി കുറച്ച് ദിവസമായി ലീവിലാ, മുട്ട ഇടുന്നില്ല “. ഭാര്യയുടെ മറുപടി കേട്ടതും പ്ലേറ്റ് എടുത്ത് ഒരേറ് വച്ചു കൊടുത്തിട്ട് വാതിൽ തുറന്ന് അയാൾ പുറത്തേക്ക് ഇറങ്ങി.
“ എടീ, ഇങ്ങു വാ. ഒരു കാഴ്ച കാണിക്കാം “. കുര്യക്കോസ് ജനലിലൂടെ പുറത്തേക്ക് നോക്കിയിട്ട് ഭാര്യയെ വിളിച്ചു. നോക്കടീ, എന്തോ കളഞ്ഞുപോയ അണ്ണാനെ പോലെയുള്ള തോമയുടെ നിപ്പ് കണ്ടോടീ !. പാര തോമ പാവം തോമയായത് കണ്ടോ?. “ ദേ മനുഷ്യാ, അത് നിങ്ങളുടെ മകളുടെ അമ്മയിയപ്പനാണ്.നിങ്ങൾ കൊറച്ചൊന്ന് അടങ്ങ് “. ലൂസിയമ്മ വാളെടുത്തതും കുര്യക്കോസ് പിൻവലിഞ്ഞു. പുറത്തേക്കിറങ്ങിയ ഭർത്താവിന്റെ അനക്കമൊന്നും കേൾക്കാതെ മേരിക്കുട്ടി അന്വേഷിച്ചു ചെന്നു. തോമാച്ചൻ തെങ്ങിൽ ചാരി നിന്ന് ദൂരേക്ക് നോക്കി എന്തോ ആലോചിക്കുകയാണ്. “ ദേ, നിങ്ങൾ എന്ത് കൊനഷ്ടാണ് ആലോചിച്ചു കൂട്ടുന്നത്? . അപ്പുറത്തുള്ളത് നിങ്ങളുടെ മകന്റെ ബന്ധുക്കാരാണ്. നിങ്ങൾ വല്ല കുഴപ്പവും ഉണ്ടാക്കിയാൽ അവൻ നാട്ടിൽ വരുമ്പോൾ ആ വീട്ടിൽ വന്ന് താമസിച്ച് അവിടെ നിന്ന് കാറിൽ കയറി തിരികെ പോകുന്നത് നിങ്ങൾ ഇവിടെ നിന്ന് കാണേണ്ടി വരും.”. തകർന്ന് തരിപ്പണമായി നിന്നിരുന്ന തോമ ഭാര്യ പറയുന്നത് കേട്ടപ്പോൾ പപ്പടം പോലെ ഒന്നുകൂടി പൊടിഞ്ഞു. അനുസരണയുള്ള ആട്ടിൻകുട്ടിയെ പോലെ അയാൾ വീട്ടിനകത്തേക്ക് കയറി പോയി.
നാട്ടിലെ ഇരുവീട്ടുകാരുമായുള്ള യുദ്ധം എന്തായി എന്നറിയാൻ ലിസമോൾ അമ്മ ലൂസിയമ്മയെ വിളിച്ചു. ഇരു പക്ഷവും വെടിനിർത്തൽ പ്രഖ്യാപിച്ചു എന്നും. അതിർത്തിയിൽ ശാന്തത തളം കെട്ടി കിടക്കുന്നുവെന്നും ഭാവിയിൽ സഖ്യ കക്ഷികളായി മുന്നോട്ട് പോകുവാനുള്ള സാധ്യത കാണുന്നുവെന്നും അമ്മ പറഞ്ഞത് കേട്ട് മകൾ ആഹ്ലാദിച്ചു. ഇരു വീട്ടുകാർക്കുമിടയിൽ സമാധാനത്തിന്റെ വെള്ളക്കൊടി പാറുന്നതു അറിഞ്ഞ എബി സന്തോഷത്തോടെ ഭാര്യയെ കെട്ടിപ്പിടിച്ച് ചോദിച്ചു. “ നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞത് എന്താണ് വിജയാ ? “. ചിരിച്ചുകൊണ്ട് ലിസമോൾ അവന്റെ ചെവിയിൽ നുള്ളി എന്നിട്ട് പറഞ്ഞു “ “ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ “.

സുജ പാറുകണ്ണിൽ✍

RELATED ARTICLES

4 COMMENTS

  1. ചിരിക്കാനും ചിന്തിക്കാനും കോപ്പുള്ള കഥ

  2. വായനക്കാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിഞ്ഞു ഈ കഥയിലൂടെ…
    ഞാൻ കെട്ടിയത് “അഴിഞ്ഞുപോകുമെങ്കിൽ ആദ്യം പോവേണ്ടത് നീയല്ലെടീ ? “. അയാൾ ദേഷ്യത്തോടെ വെട്ടുകത്തി വലിച്ചെറിഞ്ഞു”
    ഇതിലെ ഒളിഞ്ഞിരിക്കുന്ന ഹാസ്യം ഒരുപാട് ഇഷ്ടമായി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ