Friday, March 21, 2025
Homeഅമേരിക്കമാഹിം ചർച്ചിലെ ഓർമ്മകൾ .. (ഓർമ്മക്കുറിപ്പ്) ✍ജോയ്‌പ്രസാദ്‌ എഴുകോൺ

മാഹിം ചർച്ചിലെ ഓർമ്മകൾ .. (ഓർമ്മക്കുറിപ്പ്) ✍ജോയ്‌പ്രസാദ്‌ എഴുകോൺ

ജോയ്‌പ്രസാദ്‌ എഴുകോൺ

ഗൾഫ് സ്വപ്നങ്ങളുടെ മാറാപ്പുമായി മുംബൈയിലെ തെരുവുകളിൽ ഞാൻ അലഞ്ഞുനടന്നിരുന്ന ഒരു കാലം . ആദ്യത്തെ മൂന്നു മാസം ധാരാവിയിലുള്ള ഒരു കൂട്ടുകാരന്റെ തകരക്കൂടാരത്തിന്റെ രണ്ടാമത്തെ നിലയിലായിരുന്നു താമസം .താഴെക്കൂടി ഒഴുകിയിരുന്ന കറുത്തുകൊഴുത്ത മലിനജലത്തിലൂടെ താറാവുകൾ നീന്തിനടക്കുന്നത് ഇന്നും ഓർമ്മയുണ്ട് .സുഹൃത്ത് വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ചപ്പോൾ ആ മുറിയും ഒഴിയേണ്ടി വന്നു . വീണ്ടും തല ചായ്ക്കാൻ ഒരിടം തേടിയുള്ള അലച്ചിൽ … അതൊടുവിൽ മാഹിം പള്ളിയുടെ പടിഞ്ഞാറേ മൂലയിലുള്ള ഒരു കുടുസുമുറിയിൽ ചെന്നവസാനിച്ചു . അടുത്ത ക്രിസ്മസിന് മുമ്പ് അതൊഴിഞ്ഞുകൊടുക്കണമെന്ന അച്ചന്റെ ഉപദേശത്തോടെ …

പ്ലാസ്റ്റിക് നാരുകൾ കൊണ്ടുള്ള പൊടിപിടിച്ച ഒരു ക്രിസ്മസ് മരമായിരുന്നു ആ മുറിയുടെ മുക്കാൽ ഭാഗവും നിറഞ്ഞു നിന്നിരുന്നത് . മുറിയുടെ തൊട്ടപ്പുറം കോൺക്രീറ്റിൽ തീർത്ത ഗാഗുൽത്താമല . അതിന്റെ മറവിൽ രാത്രികാലങ്ങളിൽ ഞാനൊരു സ്ത്രീയെ കണ്ടു .കൂടെ രണ്ടു വയസെങ്കിലും തോന്നിക്കുന്ന അവരുടെ മകളും … പകലൊക്കെ ആ സ്ത്രീ റോഡുപണി ചെയ്യുന്നത് ഞാൻ കണ്ടിരുന്നു അഞ്ചാറു വർഷം മുമ്പ് ” അക്കരെ ” പോകാനായി ആരോ കൂട്ടിക്കൊണ്ടുവന്നതായിരുന്നുവത്രെ ..! നിശയുടെ നീലിമയിൽ ഞാനവിടെU പുരുഷന്മാരുടെ നിഴലുകൾ കണ്ടു അപ്പോഴൊക്കെ എന്നെ വല്ലാതെ വിറച്ചിരുന്നു .ഒരിക്കൽ ഒരു കൊതുകുതിരി ജനാലയിലൂടെ ഞാനവർക്ക് നീട്ടി . അവരതു വാങ്ങിയില്ല മലയാളിയാണോ എന്ന് ചോദിക്കാനുള്ള ശക്തി അന്ന് മനസ്സിനില്ലായിരുന്നു . ഒരു രാത്രി ആ കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത് ഒരാൾ ആ സ്ത്രീയെ അസഭ്യം പറയുകയും പൊതിരെ തല്ലുകയും ചെയ്യുന്നത് ഞാൻ കണ്ടു . അടി കൊള്ളുന്ന അമ്മയുടെ കാലിൽ കെട്ടിപ്പിടിച്ചു അലറിക്കരയുന്ന ആ പിഞ്ചുകുഞ്ഞിന്റെ മുഖം ഇന്നും മനസ്സിന്റെ തിരശീലയിൽ മായാതെ കിടപ്പുണ്ട് ,ഒടുവിൽ ആ കുഞ്ഞിനെ എന്റെ ജനാലയ്ക്കരികിലിരുത്തി കണ്ണുനീർ തുടച്ചുകൊണ്ട് അവർ അയാൾക്കൊപ്പം ഇരുളിലേക്ക് നടന്നു

ചിനുചിനെ പെയ്യുന്ന മഴയും കലിതുള്ളിയ കോടക്കാറ്റുമായിരുന്നു ആ രാത്രിക്ക്. മുറി തുറന്ന് ആകെയുണ്ടായിരുന്ന ഒരു പുതപ്പെടുത്തു ഞാനാ കുഞ്ഞിനെ പുതപ്പിച്ചു ഞാൻ കിടന്നുറങ്ങിയിരുന്ന വിരിപ്പ് രണ്ടായി മടക്കി ഞാൻ അതിലാ കുഞ്ഞിനെ കിടത്തി അപ്പോഴും അടങ്ങാത്ത തേങ്ങലുമായി അവൾ അമ്പരന്ന മിഴികളോടെ എന്നെ തുറിച്ചു നോക്കികിടന്നു … തിരികെ മുറിയിലെത്തി ജനാലയിലൂടെ പുറത്തേക്കു നോക്കി ഞാനിരുന്നു എപ്പോഴോ ഞനും മയങ്ങിപ്പോയി ഉണർന്നപ്പോൾ ഞാനിരുന്ന ജനാലയ്ക്കു അരികിലായി ആ പുതപ്പും വിരിപ്പും തിരുകി വച്ചിരുന്നു പിന്നീടൊരിക്കൽ പോലും ഞാനവരെ കണ്ടിട്ടില്ല … പക്ഷേ എന്തുകൊണ്ടോ ജീവിതത്തിൽ ഞാൻ ഈ ഗാനം എപ്പോൾ കേട്ടാലും ആ സ്ത്രീയെ ഓർക്കും .. ഒരിക്കലും അവർ അത് പാടിക്കേട്ടിട്ടല്ല . പക്ഷേ അവരാണത് പാടുന്നതെന്ന മിഥ്യാബോധത്തോടെ …
ഏതാണാ പാട്ടെന്നല്ലേ ..

“…. പൊട്ടിത്തകർന്ന കിനാക്കൾ കൊണ്ടൊരു
പട്ടുനൂലാഞ്ഞാല് കെട്ടീ…”

ജോയ്‌പ്രസാദ്‌ എഴുകോൺ✍

RELATED ARTICLES

4 COMMENTS

  1. മാഹിം ചർച്ചിലെ ഓർമ്മകൾ നന്നായിട്ടുണ്ട് 😍🙏

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments