മണിപ്പൂരെരിയുമ്പോൾ, ഹരിയാന വിതുമ്പുമ്പോൾ, ഫുൽവാമയും പഹൽഗാമും കത്തിയെരിയുമ്പോൾ അഖ്ലാസും , ഹാഥ്രാസും ഇടനെഞ്ചിലിന്നും തേങ്ങലായ് നിറയുമ്പോൾ ……..
ബുൾഡോസറുകളാൽ തകർക്കപ്പെടുന്ന കുടിലുകളിൽ നിന്നായിരങ്ങൾ മത വൈര്യത്തിൻ്റെ പേരിൽ കുടിയിറക്കപ്പെടുമ്പോൾ,
നഗ്നമാക്കപ്പെട്ട സ്ത്രീത്വം തെരുവിൽ അപമാനിക്കപ്പെടുമ്പോൾ , മതവിദ്വേഷത്തിൻ്റെ പേരിൽ ഒരാൾ സ്വന്തം നാട്ടിൽ കൊല്ലപ്പെടുമ്പോൾ
” ഓരോ ഭാരതീയനും എന്റെ സഹോദരീ സഹോദരൻമാരാണെന്നു ” ഞാനെങ്ങനെ വിളിച്ചു പറയും.
ഹിന്ദുവും, മുസ്ലിമും , കൃസ്ത്യനും , പാഴ്സിയും, കുക്കിയും ,മെയ്തിയും , നാഗയും , സിക്കും വർഗ്ഗബോധത്തിൽനിന്നും വർഗ്ഗഭേദങ്ങളിലേക്ക് പടരുമ്പോൾ …
ഉന്മൂലനത്തിന്റെ ഭ്രാന്ത്രൻ ചിന്തകളിൽ മനുഷ്യജീവൻ കൊത്തി നുറുക്കപ്പെടുമ്പോൾ ……
തമിഴനും ,തെലുങ്കനും , കന്നടക്കാരനും, ആസാമിയും ബംഗാളിയും ,ഗുജറാത്തിയും , ബീഹാറിയും, കാഷ്മീരിയുമൊക്കെയായി കണ്ടാലറിഞ്ഞാലും തമ്മിൽ കണ്ടുകൂടാത്തവരായി നാം മാറുമ്പോൾ
” സമ്പൂർണ്ണവും വൈവിധ്യവുമെന്നോതിയ അതിന്റെ സമ്പത്തിൽ ഞാൻ അഭിമാനം ” കൊള്ളുന്നതെങ്ങനെ?
എന്റെ ആത്മാവും അഭിമാനവുമായ മതനിരപേക്ഷതയെ മാനഭംഗപ്പെടുത്തി ഭരണഘടനയെപ്പോലും നോക്കുകുത്തിയാക്കി ഭരണത്തിൽ മതം കലർത്തുമ്പോൾ ……….
മതചിഹ്നങ്ങൾ കൊണ്ട് ഭരണ കേന്ദ്രങ്ങൾ അലങ്കരിക്കപ്പെടുമ്പോൾ ……
ഭരണഘടന എനിക്കേകുന്ന സ്വാതന്ത്ര്യങ്ങൾക്കും മൗലീകാവകാശങ്ങൾക്കും മേൽ ഫാസിസത്തിന്റെ ശൂലമുനകളും ബുൾഡോസറുകളും കയറിയിറങ്ങുമ്പോൾ ……..
” ആ വൈവിധ്യമാർന്ന സമ്പത്തിനായി ഞാൻ പരിശ്രമിക്കുന്നതെങ്ങനെ ”
ചോദ്യങ്ങൾ ചോദിക്കുന്നവന്റെ പേര് നോക്കി ശിക്ഷ വിധിക്കുന്ന …..
പേരിനാൽ തിരിച്ചറിയാത്തവൻ്റെ ആശയങ്ങളെ ഭൂതക്കണ്ണാടിയിലളക്കുന്ന,
ഭരണകൂട മർദ്ദനോപാധികളാൽ അസ്ഥിരപ്പെടുത്തി അടിമകളാക്കുന്ന …….
അനുസരിക്കാത്തവനെ അവസാനിപ്പിക്കുന്ന …… സിനിമാശാലകളിൽ എഴുന്നേൽപ്പിച്ച് നിർത്തിയും കളിക്കളങ്ങളിൽ ബലം പ്രയോഗിച്ചും രാജ്യസ്നേഹം പഠിപ്പിക്കുന്ന ………
നാളത്തെ വിത്തെടുത്തിന്നേ കുത്തിത്തിന്നുന്ന കപട രാജ്യസ്നേഹികളാൽ നയിക്കപ്പെടുമ്പോൾ ഇന്നത്തെ”ഇന്ത്യ എന്റെ രാജ്യമാണെ”ന്നു ഞാൻ എങ്ങനെ നുണ പറയും.
ആർക്ക് ആരിൽ നിന്നാണ് “സ്വാതന്ത്ര്യം ” കിട്ടിയത്.
ഒരു കൂട്ടം മനുഷ്യർ നമുക്ക് നേടി തന്നുവെന്ന് നമ്മളഭിമാനപൂർവ്വം ആഘോഷിച്ചിരുന്ന സ്വാതന്ത്യ മിന്നെവിടെ ?
ഉണ്ണാൻ, ഉടുക്കാൻ, പഠിക്കാൻ നടക്കാൻ , ചിന്തിക്കാൻ വിശ്വസിക്കാൻ , വായിക്കാൻ വളരാൻ നമുക്കുണ്ടെന്ന് പറയുന്ന സ്വാതന്ത്ര്യമിന്നെവിടെ.
മുന്നോട്ട് പായുന്ന കാലത്ത് നാം പിന്നോട്ട് നടക്കാൻ നിർബന്ധിക്കപ്പെടുന്നു.
ശാസ്ത്ര സത്യങ്ങളെ ഉത്തരമില്ലാത്ത കടങ്കഥകളിൽ തളച്ചിടുന്നു. മതത്തിൻ്റെ,ജാതിയുടെ പേരിൽ മനുഷ്യൻ മനുഷ്യനെ ഇല്ലായ്മ ചെയ്യുന്ന കാലത്ത് മാനവികതയെന്നത് മാറ്റിയെഴുതപ്പെടുന്ന ചരിത്രത്തിലെ മിത്തായിയിരുന്നുവെന്ന് വരുംതലമുറ പഠിക്കാതിരിക്കാൻ നമുക്കാഗ്രഹിക്കാം.
വളരെ നല്ല ആശയം മിടുമിടുക്കോടെ ചടുല ഭാഷയിൽ അവതരിപ്പിച്ചു –