സാക്ഷികളാകുക?( അ.പ്ര. 1:1-11)
” എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ, നിങ്ങൾ ശക്തി
ലഭിച്ചിട്ട് യരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു” (വാ. 8).
ധ്യാന ഭാഗത്ത് സഭയ്ക്കു നൽകപ്പെട്ടിരിക്കുന്ന മഹാ നിയോഗത്തിന്റെ സംക്ഷിപ്ത രൂപമാണു നാം കാണുന്നത്. സാക്ഷികളാകാനുള്ള നിയോഗം ആണത്. യേശുവിന്റെ കൂടെ മൂന്നര വർഷംസഹവസിച്ചവരായിരുന്നു ശിഷ്യർ. തന്റെ സാക്ഷികളാകാനുള്ള ധാർമ്മിക അവകാശം അതവർക്ക് നൽകി. യേശുവിന്റെ ക്രൂശീകരണം, സാക്ഷിക്കുവാനുള്ള സന്ദേശം അവർക്കു പ്രദാനം ചെയ്തു. യേശുവിന്റെ ഉയിർത്തെഴുന്നേല്പ്, അവരുടെ സന്ദേശത്തെ മുദയിട്ടുറപ്പിച്ചു. എന്നാൽ, ഇതൊന്നും സാക്ഷികളാകാനുളള ശക്തി അവർക്ക് പകർന്നു നൽകിയില്ല. അതിനവർക്ക് പരിശുദ്ധാത്മ നിറവ് ആവശ്യമായിരുന്നു. അതാണ് നാം അ.പ്ര. രണ്ടാം അദ്ധ്യായത്തിൽ കാണുന്നത്.
പരിശുദ്ധാത്മാവിന്റെ ശക്തി നാം നേടി എടുക്കുന്നതല്ല. അത് നമുക്ക് നൽകപ്പെടുന്ന ശക്തിയാണ്. നാം സ്വീകർത്താക്കൾ മാത്രം. അതു തികച്ചും രഹസ്യമായ ഒരു സ്വീകരണമല്ല. ശക്തി വെളിപ്പെടുത്തുന്ന ഒരു അനുഭവമാണത്. സ്വീകർത്താവ് ഒതുങ്ങിയിരിക്കുകയല്ല; പ്രവർത്തന നിരത/ൻ ആകുകയാണ്. പരിശുദ്ധാത്മാവിനെ സ്വീകരിച്ച് ശക്തി പ്രാപിക്കുന്ന ആളിനെ കാത്തിരിക്കുന്ന പ്രവൃത്തി ‘സാക്ഷിയാകുക’ എന്നതാണ്. കേവലം ‘സാക്ഷി പറയാനല്ല’ ഈ ശക്തി നൽകപ്പെട്ടിരിക്കുന്നത്. സാക്ഷ്യമുള്ള ജീവിതം നയിക്കുന്നതിനാണ് പരിശുദ്ധാത്മ ശക്തി നൽകപ്പെട്ടിക്കുന്നത്. അതു ചിലപ്പോഴെങ്കിലും സഹനത്തിലേക്കു നയിച്ചു എന്നു വരാം. സാക്ഷിയാകുക എന്നതും, രക്തസാക്ഷിയാകുക എന്നതും മാർത്തൂറിയ എന്ന മൂലപദത്തിൽ നിന്നും രൂപപ്പെട്ട വാക്കുകൾ ആണെന്നാണു പഠിതാക്കൾ പറയുന്നത്. “നാം എപ്പോഴും യേശുവിനെ സാക്ഷിക്കണം; അനിവാര്യമാണെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കണം” എന്നാണ് ഒരു ഭക്തൻ പറഞ്ഞിരിക്കുന്നത്. സാക്ഷിക്കുക എന്നാൽ ജീവിക്കുക എന്നാണ് അർത്ഥം.
യേശുവിനെ സാക്ഷിക്കുന്ന പ്രക്രീയ ഒരു ദിവസം കൊണ്ടോ, ഒരു വർഷം കൊണ്ടോ, കുറച്ചു വർഷങ്ങൾ കൊണ്ടോ അവസാനിക്കുന്ന കാര്യമല്ല. നമ്മുടെ ജീവിതാന്ത്യം വരെ, സഭ ലോകത്തിൽ നിലനില്ക്കുന്ന കാലം വരെ, കർത്താവിന്റെ വരവ് വരെ തുടരേണ്ട ചുമതല ആണത്. പരിശുദ്ധാത്മ ശക്തിയിലുള്ള സാക്ഷ്യം ഒരു തുടർമാന അനുഭവമാണ്. ശബ്ദം വയ്ക്കലും, ബഹളം ഉണ്ടാക്കലും ഒന്നുമല്ല സാക്ഷ്യം; സ്നേഹാധിഷ്ഠിതമായും, സഹനാധിഷ്ഠിതമായും, അപരോന്മുഖമായും ജീവിക്കുക എന്നാണ് അതിനർത്ഥം. “മനുഷ്യ പുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും, അനേകർക്ക് വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നത് ” (മർക്കൊ.10:45) എന്നാണ് യേശു നമ്മോടു പറഞ്ഞിരിക്കുന്നത്. ക്രിസ്തീയ സാഷ്യം അതിന്റെ തനിമയിൽ നിർവ്വഹിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.
ചിന്തയ്ക്ക്: സാക്ഷി പറയുന്നത് അവസാനിപ്പിച്ച് നമുക്ക് സാക്ഷികൾ ആകാൻ ആരംഭിക്കാം?.




🙏