മലയാളികളുടെ മനസിൽ ഇടംനേടിയ, എത്ര കേട്ടാലും മതിവരാത്ത പഴയകാല സിനിമകളിലെ സൂപ്പർഹിറ്റ് ഗാനങ്ങളുടെ പിറവിയെക്കുറിച്ചും, കാതുകൊണ്ട് കേൾക്കാതെ ഹൃദയം കൊണ്ട് അനുഭവിച്ച ആ പഴയ സിനിമ ഗാനങ്ങളുടെ ശിൽപികളെക്കുറിച്ചും, ഹരം കൊള്ളിച്ച ആ മാന്ത്രിക ശബ്ദങ്ങളുടെ പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും, അതിലെ അഭിനേതാക്കളെക്കുറിച്ചും വിശദീകരിക്കുന്ന ഒരു അത്യുജ്ജല പംക്തി “പഴയ ഹിറ്റ് ഗാനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം ….” നാളെ മുതൽ (ശനി) മലയാളി മനസ്സിൽ ആരംഭിക്കുന്നു. അവതരിപ്പിക്കുന്നത് പ്രശസ്ത സംഗീത നിരൂപകനും എഴുത്തുകാരനുമായ ശ്രീ. രവി മേനോൻ.
ശ്രീ. രവി മേനോൻ.

മലപ്പുറം ജില്ലയിലെ എടരിക്കോട് സ്വദേശി. വയനാട്ടിലെ ചുണ്ടേൽ ആർ സി ഹൈസ്‌കൂൾ, കോഴിക്കോട് ദേവഗിരി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ പത്രപ്രവർത്തനത്തിൽ ബിരുദം.
കേരള കൗമുദി പത്രത്തിൽ സബ് എഡിറ്ററായി മാധ്യമപ്രവർത്തനം ആരംഭിച്ച രവിമേനോൻ പിന്നീട് വർത്തമാനം, ഇന്ത്യൻ എക്സ്പ്രസ് എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. ഒരു വ്യാഴവട്ടത്തിലേറെ കാലം ഇന്ത്യൻ എക്സ്പ്രസ്സിന്റെ സ്പോർട്സ് ലേഖകനായിരുന്നു. തുടർന്ന് മാതൃഭൂമി ഗ്രൂപ്പിന്റെ സംഗീത ഗവേഷണ വിഭാഗം മേധാവിയായി. ദി ഫോർത്ത് ന്യൂസ് ചാനലിന്റെ പ്രോഗ്രാം ചീഫ് ആയി രണ്ടു വർഷം. ഇപ്പോൾ മാതൃഭൂമിയിൽ സീനിയർ കോൺടെൻ്റ് സ്പെഷലിസ്റ്റ്.
ചലച്ചിത്ര സംഗീത ഗവേഷകനും എഴുത്തുകാരനും. മൂന്നര പതിറ്റാണ്ടായി ജനപ്രിയ സംഗീതത്തെ കുറിച്ച് വിവിധ ആനുകാലികങ്ങളിൽ എഴുതിവരുന്നു. 15 വർഷം നീണ്ട മാതൃഭൂമി ആഴ്ചപ്പതിപ്പിലെ “പാട്ടെഴുത്ത്” എന്ന കോളത്തിലൂടെ ആണ് കൂടുതൽ ശ്രദ്ധേയനായത്. ഇതിനു പുറമേ വിവിധ ചാനലുകളിൽ സംഗീത സംബന്ധിയായ പരിപാടികൾ സംവിധാനം ചെയ്തു അവതരിപ്പിക്കുന്നു. മാതൃഭൂമി ചാനലിലെ ചക്കരപ്പന്തൽ പരിപാടിയുടെ സംവിധായകൻ.
പ്രധാന പുസ്തകങ്ങൾ: അതിശയരാഗം, മൊഴികളിൽ സംഗീതമായി, എങ്ങനെ നാം മറക്കും, സോജാ രാജകുമാരി, ഹൃദയഗീതങ്ങൾ, മേരി ആവാസ് സുനോ, സ്വർണചാമരം, പൂർണേന്ദുമുഖി, കഭീ കഭീ മേരേ ദിൽ മേ, മൺവിളക്കുകൾ പൂത്ത കാലം, അനന്തരം സംഗീതമുണ്ടായി, പാട്ടുവഴിയോരത്ത്, പിൻനിലാവിന്റെ പിച്ചകപ്പൂക്കൾ, നക്ഷത്രദീപങ്ങൾ, ഒരു കിളി പാട്ടു മൂളവേ, ഇവിടെ പാട്ടിന് സുഗന്ധം, മധുരമായ് പാടി വിളിക്കുന്നൂ, നാദശലഭങ്ങൾ, പാട്ടിലെ തേൻകണം….
പ്രധാന ബഹുമതികൾ: മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള സംസ്ഥാന സർക്കാറിൻ്റെ അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ എൻഡോവ്മെന്റ് അവാർഡ് , മികച്ച സ്പോർട്സ് ലേഖകനുള്ള കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മുഷ്താഖ് അവാർഡ്. സംഗീത ഗവേഷണ ഗ്രന്ഥത്തിനുള്ള സ്വരലയ ഈണം അവാർഡ്, മികച്ച സംഗീത പുസ്തകത്തിനുള്ള ബ്രഹ്മാനന്ദൻ അവാർഡ്, തുഞ്ചൻ സ്മാരക സമിതിയുടെ ഹരികുമാർ പുരസ്കാരം.
അച്ഛൻ: ടി കെ മാധവൻ നായർ. അമ്മ: പരേതയായ കെ പി നാരായണിക്കുട്ടി അമ്മ.
ഭാര്യ: ലത. മക്കൾ: മായ, മാധവ് മരുമകൻ: ശ്രീജിത്ത് .




ആകാംക്ഷയോടെ പുതിയ പംക്തിക്ക് വേണ്ടി കാത്തിരിക്കുന്നു. 🥳🎉💐