🔹പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള യോഗം ഇന്ന് നടക്കും. രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായാണ് ഇന്ന് വൈകുന്നേരം യോഗം ചേരുന്നത്.വീഡിയോ കോൺഫറൻസിലൂടെയാകും യോഗം ചേരുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള തയാറെടുപ്പുകൾ യോഗം വിലയിരുത്തും. ഊർജ പ്രതിസന്ധിയിലടക്കം സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയാകും.ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടാനുള്ള ചർച്ചകൾ നടത്തുകയാണ് യോഗത്തിന്റെ അജണ്ട. മുൻകരുതലായി സ്വീകരിക്കേണ്ട നടപടികളും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യത്തിലും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ചയിൽ തീരുമാനമുണ്ടാകും.ഇന്ധന ലഭ്യത, വളം ലഭ്യത, അവശ്യ വസ്തു വിതരണം, ക്രമസമാധാനം ഉറപ്പാക്കൽ, വിലക്കയറ്റ നിരീക്ഷണം എന്നീ കാര്യങ്ങളിലും വിശദമായ ചർച്ച നടക്കും. അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാതൃക പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല. ഈ സാഹചര്യത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ പ്രത്യേക യോഗം ചേരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
🔹ഓഖ – എറണാകുളം എക്സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്ത 10 വയസുകാരിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട്ട്രെയിനിലെ ബെഡ് റോള്‍ ജീവനക്കാരനായ ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി നന്‍ഹക്കു (30) വിനെ കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു.പോക്സോ ചുമത്തിയാണ് അറസ്റ്റ്. കുട്ടിയുടെ അമ്മ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളം വാങ്ങാന്‍ ഇറങ്ങിയ സമയം കുട്ടിയുടെ അടുത്ത് വന്നിരുന്ന് പ്രതി മോശമായി പെരുമാറുകയായിരുന്നു. അമ്മ തിരിച്ച് വന്നപ്പോള്‍ കുട്ടി വിവരം പറഞ്ഞു. തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ എറണാകുളത്ത് വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് റെയില്‍വേ പോലീസ് സ്റ്റേഷന് എസ്ഐ സി.പ്രദീപ്കുമാര്‍, എഎസ്ഐമാരായ ഷമീര്‍, സുനീഷ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ഡാനി, രന്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
🔹പാചകവാതക ക്ഷാമം രൂക്ഷമായതോടെ ചായക്കച്ചവടം മണ്ണെണ്ണ സ്റ്റൗവിൽ. ഗ്യാസ് അടുപ്പിന് പകരം വിറകടുപ്പുകളും മണ്ണെണ്ണ സ്റ്റൗവുകളും മിക്ക ഹോട്ടലുകളിലും തിരിച്ചെത്തി.മണ്ണെണ്ണക്ക് വിപണിയിൽ നല്ല വില കൊടുക്കണമെന്നതാണ് അവസ്ഥയെങ്കിലും കട പൂട്ടാതിരിക്കാൻ മറ്റു വഴികളില്ലെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. വിറകടുപ്പ് കത്തിച്ച് ചായ കൊടുക്കാനുള്ള അസൗകര്യമാണ് പലരെയും മണ്ണെണ്ണ സ്റ്റൗവിലേക്ക് എത്തിച്ചിരിക്കുന്നത്. 1200 മുതൽ 1500 രൂപ വരെയാണ് ചെറിയ മണ്ണെണ്ണ സ്റ്റൗവിന്റെ വില. ആരും വാങ്ങാനില്ലാതിരുന്ന മണ്ണെണ്ണ സ്റ്റൗവിനും വിപണിയിൽ നല്ല ഡിമാന്റായി തുടങ്ങിയിട്ടുണ്ട്. വാങ്ങാൻ ആളില്ലാതെ കെട്ടിക്കിടന്ന വിറകിനും ഡിമാന്‍ഡ് കൂടിത്തുടങ്ങിയെന്ന് മില്ലുടമകൾ പറയുന്നു. പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഭക്ഷണശാലകൾ പലതും അടച്ചിട്ടിരിക്കുകയാണ്. ഉച്ചയൂണിന് ഹോട്ടലുകളെ ആശ്രയിക്കുന്ന ഡ്രൈവർമാരും കച്ചവടക്കാരും യാത്രക്കാരും അടക്കമുള്ളവരും ഹോട്ടലുകൾ അടച്ചതോടെ ബുദ്ധിമുട്ടുകയാണ്.
🔹ലോറിയില്‍ കൊണ്ടുവന്ന കന്നുകാലി ചത്തതോടെ പാതയോരത്ത് ഉപേക്ഷിച്ചു കടന്നു കളയാന്‍ ശ്രമിച്ച മൂന്നുപേര്‍ തെന്മലയിൽ പിടിയിലായി. തമിഴ്നാട് തെങ്കാശി സ്വദേശികളായ ജ്യോതിരാജ് (27), മുത്തുകുമാര്‍ (32 ), പ്രകാശ് (32 ) എന്നിവരാണ് തെന്മല പോലീസി െ ന്റ പിടിയിലായത്. പത്തേക്കര്ഡാം പാതയോരത്ത് ലോറിയില്‍ കൊണ്ടുവന്ന അറവുമാടിനെ ഉപേക്ഷിക്കുന്നത് ബൈക്കിലെത്തിയവര്‍ കാണുകയും നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. നാട്ടുകാര്‍ വാര്‍ഡ് അംഗം ദിവ്യ ഉമേഷിനെ സംഭവം വിളിച്ചറിയിച്ചു.ഉടന്‍ തന്നെ പഞ്ചായത്തധികൃതര്‍ സ്ഥലത്തെത്തി തെന്മല പോലീസില്‍ പരാതി നല്കി.തുടര്‍ന്ന് പോലീസ് ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ വിവരം കൈമാറി. അറവുമാടിനെ കയറ്റിവന്ന മറ്റൊരു ലോറിയിലെ ജീവനക്കാര്‍ നല്കിയ വിവരത്തി െന്റെ അടിസ്ഥാനത്തിൽ കഴുതുരുട്ടിയില്‍ കന്നുകാലിയെ ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞ ലോറി കണ്ടെത്തി. തമിഴ്നാട്ടില്‍ നിന്ന് തിരുവനന്തപുരം വഴി അറവുമാടുകളെ കേരളത്തി െ ന്റ വിവിധയിടങ്ങളില്‍ കൊണ്ടു പോകുമ്പോഴാണ് ഒരെണ്ണം ചത്തുപോയതെന്നും തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നെന്നുമാണ് ലോറി ജീവനക്കാര്‍ പോലീസിനോട് പറഞ്ഞത്. തെന്മല പോലീസ് കേസെടുത്തതിനു പുറമേ പഞ്ചായത്ത് ഇവര്‍ക്കെതിരേ പിഴയും ചുമത്തിയിട്ടുണ്ട്.
🔹ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന ഒന്നര കിലോയോളം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ വിനീത്(37), സിനു(40) എന്നിവരാണ് പിടിയിലായത്.സവാരിയെന്ന വ്യാജേന ആരും സംശിയാക്കാതെയാണ് ഇവർ കഞ്ചാവുമായി എത്തിയത്. എന്നാൽ എക്സൈസിന്റെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു.
അതിനിടെ കണ്ണൂർ തൂവക്കുന്നിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 11 ലിറ്ററിലേറെ മാഹി മദ്യവുമായി വിനോദ് എന്നയാളെ അറസ്റ്റ് ചെയ്തു.
🔹 ട്രഷറിയില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന 10 ലക്ഷം രൂപ ഓട്ടോഡ്രൈവര്‍ തട്ടിയെടുത്തെന്ന് ആധാരമെഴുത്ത് ഓഫീസ് ഉടമയുടെ കള്ളപ്പരാതി. ആര്യനാട് ആധാരമെഴുത്ത് ഓഫീസ് നടത്തുന്ന വലിയകലുങ്ക് സ്വദേശിനി ഓമനയമ്മയാണ് തന്റെ പണം നഷ്ടമായെന്നു പറഞ്ഞു റോഡില്‍വച്ച് ബഹളമുണ്ടാക്കിയത്. ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം.വെള്ളനാട് ട്രഷറിയില്‍ പോകുന്ന വഴി കമ്പനിമുക്ക് കഴിഞ്ഞ് വെള്ളൂപ്പാറ സൊസൈറ്റി റോഡിനു സമീപത്തുവച്ചു തന്നെ ഓട്ടോഡ്രൈവര്‍ ആക്രമിച്ചെന്നും 10 ലക്ഷം രൂപ തട്ടിയെടുത്തെന്നുമായിരുന്നു ഓമന പറഞ്ഞത്.
ഓട്ടോയില്‍നിന്നു തള്ളിയിട്ടശേഷം ഡ്രൈവര്‍ കടന്നുകളഞ്ഞെന്നും ഇവര്‍ പറഞ്ഞു.സംഭവം നാട്ടുകാര്‍ ആര്യനാട് പോലീസില്‍ അറിയിച്ചു. തുടര്‍ന്നു സ്ഥലത്തെത്തിയ പോലീസ് റോഡില്‍ കിടക്കുകയായിരുന്ന ഓമനയമ്മയെ വെള്ളനാട് ആശുപത്രിയിലേക്ക് മാറ്റി.പറണ്ടോട് സ്വദേശിയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് വെള്ളനാട് ട്രഷറിയില്‍ അടയ്ക്കാനാണ് പണവുമായെത്തിയതെന്നും ആര്യനാടുനിന്ന് ഓട്ടോയില്‍ വെള്ളനാടിലെ ട്രഷറിയിലേക്ക് പോകുന്ന വഴിക്ക് ഡ്രൈവര്‍ ആക്രമിച്ചു പണം തട്ടിയെടുത്തെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തുക ഓമനയമ്മയുടെ വീടിന്റെ അടുക്കളയില്‍നിന്നും കണ്ടെടുത്തു.
🔹ഇന്നലെ ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു മലയാളി നഴ്സ് ഉറങ്ങാതെ, ആശുപത്രി കിടക്കയിലുള്ള എന്റെ അമ്മയെ പരിചരിക്കുകയായിരുന്നുവെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ എല്ലാ മൂല്യങ്ങളുടെയും ആവിഷ്കാരമാണ് ആ നഴ്സിന്റെ ജോലി. രോഗിയുടെ ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ അവർ കർത്തവ്യം നിർവഹിക്കുന്നു. ഈ സന്ദേശത്തെ സംരക്ഷിക്കാനും സ്നേഹത്തെയും ഐക്യത്തെയും കെട്ടിപ്പടുക്കാനുമാണ് നമ്മുടെ പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യു.ഡി.എഫ് പ്രചാരണ പൊതുയോഗത്തെ ഓൺലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുൽ യാത്ര ഉപേക്ഷിച്ച് ഓൺലൈനായി പങ്കെടുത്തത്. നെഞ്ചുവേദനയെ തുടർന്നാണ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി ഗംഗാ റാം ആശുപത്രിയിലാണ് സോണിയ. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.
അമ്മക്കും ഞങ്ങൾക്കും കരുത്തായത് ഒരു മലയാളി നഴ്സായിരുന്നു എന്നതാണ് എനിക്ക് ആകെയുള്ള സമാധാനമെന്ന് രാഹുൽ ഗാന്ധി യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ‘ഇന്നലെ എന്റെ അമ്മ ആശുപത്രിയിലാണ്. ഒരു മകനെന്ന നിലയിൽ ഞാനിവിടെ ഉണ്ടാവേണ്ടതുണ്ട്. സോഫയിൽ ആണ് ഞാൻ ഉറങ്ങിയത്. അമ്മയുടെ ആരോഗ്യ സ്ഥിതിയിൽ ഞാൻ സങ്കടത്തിലാണ്. എനിക്ക് ആകെയുള്ള ആകെ സമാധാനം, ആരോഗ്യ സ്ഥിതിയിൽ അമ്മക്കും ഞങ്ങൾക്കും കരുത്തായത് ഒരു മലയാളി നഴ്സായിരുന്നു. ഇന്നലെ ഉറങ്ങാൻ കഴിഞ്ഞോ എന്ന് രാവിലെ ഞാൻ അവരോട് ചോദിച്ചു. ‘രാത്രി ഉറങ്ങാതെ ജോലി ചെയ്തു’ എന്ന് അവർ മറുപടി പറഞ്ഞു. ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ!. ഇതാണ് കേരളത്തിന്റെ ആത്മാവ്. കേരളത്തിലെ എല്ലാ മൂല്യങ്ങളുടെയും ആവിഷ്കാരമാണ് ആ നഴ്സിന്റെ ജോലി. രോഗിയുടെ ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ അവർ കർത്തവ്യം നിർവഹിക്കുന്നു.
🔹പാറ്റ്ന – ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസ്സിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ റെയിൽവേ മന്ത്രാലയത്തിന്റെ കടുത്ത നടപടി. ഐആർസിടിസിക്കു പത്ത് ലക്ഷം രൂപയും ഭക്ഷണവിതരണ കരാറെടുത്ത കമ്പനിക്ക് 50 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. കൂടാതെ കരാർ കമ്പനിയായ ‘കൃഷ്ണ എന്റർപ്രൈസസിനെ’ കരിമ്പട്ടികയിൽ പെടുത്തുകയും അവരുടെ കരാർ ഉടനടി റദ്ദാക്കുകയും ചെയ്തു.മാർച്ച് 15-നാണ് സംഭവം നടന്നത്. പാറ്റ്നയിൽനിന്നു ടാറ്റാനഗറിലേക്കു യാത്ര ചെയ്തിരുന്ന ഒരു സംഘം യാത്രക്കാർക്കാണ് രാത്രി ഭക്ഷണത്തോടൊപ്പം നൽകിയ പാക്കറ്റ് തൈരിൽ ജീവനുള്ള പുഴുക്കളെയും പ്രാണികളെയും കിട്ടിയത്. യാത്രക്കാരിലൊരാളായ റിതേഷ് സിംഗ് ഇതിന്റെ വീഡിയോ സഹിതം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
പരാതിപ്പെട്ടപ്പോൾ ഭക്ഷണത്തിലുണ്ടായിരുന്നത് ‘കുങ്കുമപ്പൂവ്’ ആണെന്നു പറഞ്ഞ് ജീവനക്കാർ തടിതപ്പാൻ ശ്രമിച്ചുവെന്നും യാത്രക്കാർ ആരോപിക്കുന്നു. എന്നാൽ, പിന്നീടു നടത്തിയ പരിശോധനയിൽ തൈര് കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. ആദ്യം ഐആർസിടിസി കരാറുകാരന് 25,000 രൂപ മാത്രമാണ് പിഴ ചുമത്തിയിരുന്നത്. എന്നാൽ പരാതിയുടെ ഗൗരവം പരിഗണിച്ച് റെയിൽവേ ബോർഡ് ഇടപെടുകയും പിഴ തുക 50 ലക്ഷമായി വർധിപ്പിക്കാൻ ഉത്തരവിടുകയുമായിരുന്നു. ശരിയായ മേൽനോട്ടം വഹിക്കാത്തതിനാണ് ഐആർസിടിസിക്കു പത്തു ലക്ഷം രൂപ പിഴയിട്ടത്.
🔹രാജ്യത്തു 2023 വരെ കാണാതായ 35,668 പെണ്‍കുട്ടികളെ കണ്ടെത്താനോ വീണ്ടെടുക്കാനോ കഴിഞ്ഞിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാർലമെന്റിൽ അറിയിച്ചു.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായതു സംബന്ധിച്ച് രാജ്യത്തു കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകൾ എത്രയെന്ന ചോദ്യത്തിനാണ് കേന്ദ്രം ലോക്സഭയിൽ മറുപടി നൽകിയിരിക്കുന്നത്. 2019ൽ രാജ്യത്തു കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം 29,165 ആയിരുന്നെങ്കിൽ ഏറ്റവും ഒടുവിൽ കണക്കുകൾ ലഭ്യമായിരിക്കുന്ന 2023ൽ ഇത് 35,668 ആയി വർധിച്ചെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി. 2023 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പെണ്‍കുട്ടികളെ കണ്ടെത്താനുള്ളത് ഒഡീഷ, പശ്ചിമബംഗാൾ, ബിഹാർ, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ്. 6497, 5323, 4574, 3729, 3725 എന്നിങ്ങനെയാണ് യഥാക്രമം ഇനിയും കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം. അതേസമയം, ഓരോ വർഷവും കാണാതാകുന്ന പെണ്‍കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ മികച്ചതാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.2019 വരെ കേരളത്തിൽ കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം 65 ആയിരുന്നെങ്കിൽ 2023 അവസാനം ഇത് 35 ആയി കുറഞ്ഞു. ഈ അഞ്ചു വർഷ കാലയളവിനിടയിൽ പ്രായപൂർത്തിയാകാത്ത 4973 പെണ്‍കുട്ടികളെയാണു സംസ്ഥാനത്ത് കാണാതായതെങ്കിലും മുന്‍പ് കാണാതായവരെയുംകൂടി ചേർത്ത് ഇക്കാലയളവിൽ 5004 പെണ്‍കുട്ടികളെ കണ്ടെത്താൻ കേരളത്തിനു കഴിഞ്ഞു. വലിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു കാണാതാകുന്ന പെണ്‍കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ ഏറ്റവും മികച്ച നിലയിലാണു കേരളത്തിന്റെ സംവിധാനമെന്ന് കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി സംസ്ഥാനങ്ങളുമായി സഹകരിച്ച് മിഷൻ വാത്സല്യ പോർട്ടൽ വികസിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇവകൂടാതെ കുട്ടികളെ കണ്ടെത്തുന്നതിനായി ഖോയ പായ ആപ്ലിക്കേഷനും ട്രാക്ക് ചൈൽഡ് പോർട്ടലും വികസിപ്പിച്ചിട്ടുണ്ട്. ഖോയ പായ ആപ്ലിക്കേഷനിലൂടെ ഏതൊരു ഇന്ത്യൻ പൗരനും കാണാതായ കുട്ടികളെക്കുറിച്ചും ശ്രദ്ധയിൽപ്പെടുന്ന കാണാനില്ലാത്ത കുട്ടികളെക്കുറിച്ചും റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
🔹യുവതിക്ക് തന്റെ ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ചോദ്യം ചെയ്യാനെത്തിയ സ്ത്രീയെയും അവരുടെ സഹോദരനെയും പതിനാറുകാരൻ കുത്തിക്കൊന്നു. ബുധനാഴ്ച രാവിലെ ബംഗളൂരു പീനിയയിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.മുപ്പത്തിയാറുകാരി യമുന, സഹോദരൻ സുധീപ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് യമുനയുടെ മകൾ ആത്മഹത്യക്ക് ശ്രമിച്ചു. പതിനാറുകാരന്റെ അമ്മയായ ഛായ എന്ന സ്ത്രീക്ക് തന്റെ ഭർത്താവുമായി അവിഹിതമുണ്ടെന്ന് ആരോപിച്ചാണ് യമുനയും സഹോദരൻ സുധീപും എത്തിയത്. ഇവർ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഛായയ്ക്ക് നേരെ പാഞ്ഞടുത്തതോടെയാണ് പതിനാറുകാരനായ മകൻ ഇത് തടയാനെത്തിയത്. സംഘർഷത്തിനിടെ കത്തി കൈക്കലാക്കി വിദ്യാർഥി ഇരുവരെയും കുത്തുകയായിരുന്നു. യമുനയും സുധീപും തത്ക്ഷണം മരിച്ചു. സംഭവത്തിന് പിന്നാലെ മുറിക്കകത്ത് കയറി വാതിലടച്ച പതിനാറുകാരൻ പോലീസ് ആവശ്യപ്പെട്ടിട്ടും പുറത്തിറങ്ങാൻ തയാറായില്ല. ഒടുവിൽ പിതാവ് എത്തി ആവശ്യപ്പെട്ട ശേഷമാണ് വിദ്യാർഥി കത്തിയുമായി പുറത്തെത്തിയത്. ഇതിനിടെ അമ്മ കൊല്ലപ്പെട്ട വിവരം അറിഞ്ഞ യമുനയുടെ മകൾ ബാത്ത്റൂം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ദ്രാവകം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഈ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഛായയെയും പതിനാറുകാരൻ മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്തതിനാൽ പതിനാറുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.നേരത്തെ എതിർവശത്തെ വീടുകളിലാണ് ഛായയും യമുനയും താമസിച്ചിരുന്നത്. ഇവിടെ വച്ച് ഛായയും യുമനയുടെ ഭർത്താവ് മല്ലിഗൗഡയും തമ്മിൽ അടുപ്പത്തിലായെന്നാണ് ആരോപണം. പിന്നീട് യമുന താമസം മാറിയെങ്കിലും ഇരുവരും അടുപ്പം തുടർന്നതോടെയാണ് യമുന സഹോദരനുമായി ചോദ്യം ചെയ്യാനെത്തിയത്.
🔹മഹാരാഷ്ട്രയിലെ കല്യാണിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് വ്യവസായി മരിച്ചു. കല്യാണിലെ നിരവധി വസ്ത്രശാലകളുടെ ഉടമ ശ്രീനിവാസ് തണ്ഡലെ (42) ആണ് മരിച്ചത്.അമിതവേഗത്തിൽ വന്ന കാർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ശ്രീനിവാസനെ ഇടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യായാമത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സൈക്കിൾ സവാരി ആരംഭിച്ച ദിവസം തന്നെയാണ് അപകടമുണ്ടായത്. അശ്രദ്ധമായി വാഹനമോടിച്ചതിന് കർശന നടപടിയെടുക്കണമെന്ന് ശ്രീനിവാസന്റെ സഹോദരൻ ഗണേഷ് ആവശ്യപ്പെട്ടതിനെ തുടർന്ന് വാഹനമോടിച്ച കുട്ടിക്കും വഹനത്തിന്റെ ഉടമയായ കുട്ടിയുടെ അമ്മക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
🔹തെലുങ്കാനയിലെ ലാച്ചമ്മഗുഡെമിൽ മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ട്രാക്ടർ ഡ്രൈവറായ വാരിക്കുപ്പാല രവി (30) യാണ് മൂത്തമകൾ മേഘന (രണ്ട്) യെ കൊലപ്പെടുത്തിയത്.വാരിക്കുപ്പാല ഭാര്യ സ്വാതിയുമായി ഇടക്കിടെ വഴക്കിടാറുണ്ടായിരുന്നു. ഇതേ തുടർന്ന് മൂന്ന് മാസം മുന്‍പ് സ്വാതി ഒമ്പത് മാസം പ്രയാമുള്ള ഇളയമകൾ മയൂരിയുമായി മധുഗുലയിലുള്ള മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. മേഘന വാരിക്കുപ്പാലയോടൊപ്പവുമായിരുന്നു.സ്വാതി, മേഘനയെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇത് വിസമ്മതിച്ച വാരിക്കുപ്പാല മേഘനക്ക് എലിവിഷം കലർത്തി കൊടുക്കുകയും ഇയാളും ഇത് കുടിക്കുകയും ചെയ്തു.
ഇതേ തുടർന്ന് മേഘന ഛർദിക്കാൻ തുടങ്ങുകയും വാരിക്കുപ്പാല അവശനാവുകയും ചെയ്തു. ഇരുവരെയും വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരക്കെ മേഘന മരണമടയുകയായിരുന്നു. വാരിക്കുപ്പാല ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സ്വാതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വാരിക്കുപ്പാല ആശുപത്രി വിട്ടാലുടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
🔹രണ്ടു ദിവസമായി കാണാതായ സ്ത്രീ അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ജോലി കഴിഞ്ഞ് സ്ത്രീ വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് മക്കൾ പോലീസിൽ പരാതി നൽകുകയും തെരച്ചിൽ നടത്തുകയും ചെയ്തു.സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി സംശയിക്കാതിരിക്കാനായി അവരുടെ മക്കളോടൊപ്പം തെരച്ചിൽ നടത്തിയിരുന്നു. ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ റിങ്കിദേവി ബന്തു സിംഗ് 2021ൽ ഭർത്താവിന്റെ മരണത്തെതുടർന്ന് ജാംനഗറിൽ തന്റെ മൂന്ന് മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു.അന്വേഷണത്തിൽ താഴെയുള്ള വീട്ടിൽ താമസിച്ചിരുന്ന വിജയ് ഓഡിച്ചിന്റെ വീട്ടിൽ നിന്നാണ് റിങ്കിദേവിയുടെ മൃതദേഹം കണ്ടെത്തിയത്. റിങ്കിദേവിയും അയാളുമായി സഹോദരതുല്യമായ ബന്ധമായിരുന്നെന്ന് മക്കൾ പറഞ്ഞു. ജാംനഗർ പോലീസ് ഉടൻ സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
🔹ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 പേർ മരിച്ചു. നിരവധിപേരെ കാണാതായി. തെക്കുപടിഞ്ഞാറൻ ജില്ലയായ രാജ്ബാരിയിലെ ദൗലാഡിയ ടെർമിനലിൽ ബുധനാഴ്ച വൈകുന്നേരം 5.15 ഓടെയാണ് ബസ് പത്മ നദിയിലേക്ക് മറിഞ്ഞത്.11 ഓളം യാത്രക്കാർ നീന്തി രക്ഷപെട്ടതായി ദൃസാക്ഷികൾ പറഞ്ഞു. മറ്റൊരു വാഹനവുമായുണ്ടായ കൂട്ടിയിടിയെ തുടർന്ന് ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. മരിച്ചവരിൽ ഭൂരിഭാഗംപേരും ഒരേകുടുംബത്തിൽ നിന്ന് തന്നെയുള്ളവരാണെന്നാണ് സൂചന. ക്രെയിനുകളുടെ സഹായത്തോടെ ബസ് നദിയിൽ നിന്നും പുറത്തെടുത്തു. വാഹനത്തിനുള്ളിൽ നിന്ന് 14 മൃതദേഹങ്ങളും നദിയിൽ നിന്നും രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി ഫയർ സർവീസ് ഉദ്യോഗസ്ഥൻ സോഹെൽ റാണ പറഞ്ഞു. കാണാതായവർക്കായി ഫയർഫോഴ്സും കോസ്റ്റ്ഗാർഡ് മുങ്ങൽ വിദഗ്ധരും സൈനിക, പോലീസ് സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. ധാക്കയിലേക്ക് പോകുകയായിരുന്ന ബസിൽ നിരവധി കുട്ടികൾ ഉൾപ്പെടെ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായും അവരിൽ ഭൂരിഭാഗവും ഈദ് അവധി കഴിഞ്ഞ് തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ പ്രധാനമന്ത്രി താരിഖ് റഹ്മാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
🔹യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. ഒരു ഇന്ത്യക്കാരനടകം മൂന്ന് പേർക്ക് പരിക്കേറ്റു. മരിച്ച രണ്ടാമത്തെയാൾ പാക്കിസ്ഥാൻ പൗരനാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.പരിക്കേറ്റ രണ്ട് പേർ യുഎഇ, ജോർദാൻ സ്വദേശികളാണ്. അബുദാബിയിലെ സ്വയ്ഹാനിലാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ച് യുഎഇ തകർത്തിരുന്നു. അവശിഷ്ടങ്ങൾ വീണാണ് രണ്ടു പേർ മരിച്ചതെന്നും മൂന്ന് പേർക്ക് പരിക്കേറ്റതെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധി വാഹനങ്ങൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. ഇതോടെ യുഎഇയിൽ ഇറാൻ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതിൽ മൂന്നുപേര്‍ സൈനികരാണ്. മിസൈൽ ആക്രമണ ശ്രമമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യുഎഇ ആഭ്യന്തരമന്ത്രാലയം രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു.
🔹ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിക്കറ്റ് ലീഗിന്റെ 19-ാം പതിപ്പിനു നാളെ തുടക്കം. കഴിഞ്ഞ 18 സീസണിനേക്കാളും ബ്രാന്‍ഡ് മൂല്യം റോക്കറ്റ്പോലെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് 2026 ഐപിഎല്‍ നാളെ തുടങ്ങുന്നതെന്നതാണ് ശ്രദ്ധേയം.
16,711 കോടി രൂപയ്ക്ക് (1.78 ബില്യണ്‍ ഡോളര്‍) റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെയും 15,300 കോടി രൂപയ്ക്ക് (1.63 ബില്യണ്‍ ഡോളര്‍) രാജസ്ഥാന് റോയല്‍സിനെയും വില്‍പ്പന നടത്തിയത് ഐപിഎല്‍ ടീമുകളുടെ മൂല്യത്തില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ഫ്രാഞ്ചൈസികളുടെ.2008ല്‍ 111.6 മില്യണ്‍ ഡോളര്‍/450 കോടി രൂപയ്ക്കായിരുന്നു (അന്ന് ഡോളര്‍ റേറ്റ് 40) റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു രൂപീകൃതമായത്. മൂല്യത്തില്‍ 37 ഇരട്ടിയോളം വര്‍ധനയാണ് 18 വര്‍ഷംകൊണ്ട് ഉണ്ടായതെന്നതാണ് ശ്രദ്ധേയം. ഐപിഎല്‍ ചരിത്രത്തില്‍ ടീമുകളെ പൂര്‍ണമായി കൈമാറ്റം ചെയ്യുന്നത് ആദ്യമായാണ്.ഇക്കാലത്തിനിടെ ടീമുകളുടെ ഷെയറുകളുടെ കൈമാറ്റം നടന്നിട്ടുണ്ട്. 2018ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് അവരുടെ 50 ശതമാനം ഓഹരി വിറ്റഴിച്ചത് 84.5 മില്യണ്‍ ഡോളറിനായിരുന്നു. 2021ല്‍ ലക്നോ സൂപ്പര്‍ ജയന്റ്സ് 940 മില്യണ്‍ ഡോളറിനും ഗുജറാത്ത് ടൈറ്റന്‍സ് 750 മില്യണ്‍ ഡോളറിനുമായിരുന്നു ഐപിഎല്‍ പ്രവേശനം സ്വന്തമാക്കിയത്. 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ 67 ശതമാനം ഓഹരി വിറ്റഴിച്ചത് 583 മില്യണ്‍ ഡോളറിനായിരുന്നു എന്നതും ചേര്‍ത്തുവായിച്ചാല്‍ മാത്രമേ ഐപിഎല്ലിന്റെയും അതിലെ ഫ്രാഞ്ചൈസികളുടെയും സാമ്പത്തിക വലുപ്പം മനസിലാകൂ.
മൂന്നു തരത്തിലാണ് ഫ്രാഞ്ചൈസി/ക്ലബ്ബുകളുടെ മൂല്യം നിര്‍ണയിക്കപ്പെടുന്നത്. 1. വില്‍പ്പന മൂല്യം: അതായത് ഒരു ഫ്രാഞ്ചൈസിയെ/ക്ലബ്ബിനെ പൂര്‍ണമായി ഏറ്റെടുക്കാന്‍ നല്കുന്ന തുക. 2. വ്യവസായ മൂല്യം: ഒരു ഫ്രാഞ്ചൈസിയുടെ/ക്ലബ്ബിന്റെ ഭാവിയും വരുമാനവും സാമ്പത്തിക വരവുമെല്ലാം അനുസരിച്ചുള്ള മൂല്യം. 3. ബ്രാന്‍ഡ് മൂല്യം: ഒരു ക്ലബ്ബിന്റെ പ്രകടനം, ട്രാക്ക് റിക്കാർഡ്, സ്വീകാര്യത തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള മൂല്യം.
ഐപിഎല്ലില്‍ നിലവിലുള്ള 10 ടീമുകളുടെ ആകെ മൂല്യം 18.5 ബില്യണ്‍ ഡോളര്‍ (1,73,962 കോടി രൂപ) ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐപിഎല്‍ എന്ന ബ്രാന്‍ഡിനു മാത്രം 3.9 ബില്യണ്‍ ഡോളര്‍ (36,690 കോടി രൂപ) വിലയുണ്ട്.
ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ളത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനാണ് (2,530 കോടി രൂപ).
ക്രിക്കറ്റിനു പുറത്തേക്കു വീക്ഷിച്ചാല്‍, 2022ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ ചെല്‍സി എഫ്സിയുടെ വില്‍പ്പന നടന്നത് 5.4 ബില്യണ്‍ ഡോളറിനായിരുന്നു (ഏകദേശം അന്നത്തെ 42,000 കോടി രൂപ). ഫുട്ബോള്‍ ക്ലബ്ബുകളുടെ വില്‍പ്പന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക. 121 വര്‍ഷം പഴക്കമുള്ളതാണ് ചെല്‍സി എഫ്സി. 18 വര്‍ഷം മാത്രം പ്രായമുള്ള ഒരു ഐപിഎല്‍ ടീമിന് ലഭിച്ചത് 16,711 കോടി രൂപയായിരുന്നു എന്നതാണ് ഹൈലൈറ്റ്.
ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റം എന്‍ബിഎ (നാഷണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന്) ക്ലബ്ബായ ലോസ് ആഞ്ചലസ് ലേക്കേഴ്സിനെ 10 ബില്യണ്‍ ഡോളറിനു (94,062 കോടി രൂപ) വിറ്റതാണ്.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 2530
മുംബൈ ഇന്ത്യന്‍സ് 2276
ചെന്നൈ സൂപ്പര്‍ കിംഗ്സ് 2208
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 2086
സണ്‍റൈസേഴ്സ് ഹൈദരാബാദ് 1447
ഡല്‍ഹി ക്യാപ്പിറ്റല്‍സ് 1429
രാജസ്ഥാന് റോയല്‍സ് 1372
ഗുജറാത്ത് ടൈറ്റന്‍സ് 1336
പഞ്ചാബ് കിംഗ്സ് 1326
ലക്നോ സൂപ്പര്‍ ജയന്റ്സ് 1148.
🔹ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്ന് ഉണ്ണിത്തമ്പുരാന്റേതായിരുന്നു. ലാലിനൊപ്പം കളിയാട്ടത്തിൽ ഉണ്ണിത്തമ്പുരാനെ അവതരിപ്പിച്ചത് ഇ. എ. രാജേന്ദ്രൻ എന്ന നടനായിരുന്നു. കളിയാട്ടത്തിൽ ആടിത്തിമർത്ത രാജേന്ദ്രന് പിന്നെ മലയാള സിനിമയുടെ തട്ടകം വിട്ട് ഇറങ്ങിപ്പോരേണ്ടി വന്നില്ല.സത്യത്തിൽ ഒരു രണ്ടാം വരവായിരുന്നു മലയാള സിനിമയിലേക്ക് കളിയാട്ടത്തിലൂടെ ജയരാജ് ഒരുക്കിയത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തു വന്ന രാജേന്ദ്രൻ, വി.ആർ. ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് കുറേക്കാലം ചലച്ചിത്രമേഖലയിൽ നിന്ന് മറ്റ് അവസരങ്ങളൊന്നും ഇദ്ദേഹത്തെ തേടിയെത്തിയില്ല.
നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു തിരികെയെത്തിയത് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ്.. ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയാണ് രാജേന്ദ്രനെ കളിയാട്ടത്തിൽ പെട്ടെന്ന് ശ്രദ്ധേയനാക്കിയത്.
നാടകക്കളരിയിൽ നിന്ന് വന്ന നടൻ ആണെങ്കിലും നാടകത്വം ഒട്ടുമില്ലാതെ കളിയാട്ടത്തിലെ ഉണ്ണിത്തമ്പുരാനെ രാജേന്ദ്രൻ റിയലിസ്റ്റിക് ആയി തന്നെ അവതരിപ്പിച്ചു.വില്യം ഷേക്സ്പിയറിന്റെ ഒഥല്ലോയെ മലയാളത്തിലേക്ക് പറിച്ചു നട്ടതാണ് കളിയാട്ടമെങ്കിലും അതിൽ നാടകീയത ഒട്ടും തൊട്ടു തീണ്ടാതെയാണ് രാജേന്ദ്രൻ തന്റെ കഥാപാത്രത്തെ മനോഹരമാക്കിയത്. കളിയാട്ടം പലതരത്തിൽ ചർച്ചയായപ്പോൾ ഈ നടനും ചർച്ചാവിഷയമായി.
കളിയാട്ടത്തിനുശേഷം രാജേന്ദ്രനെ തേടി അവസരങ്ങൾ വന്നു. അവയിൽ ഭൂരിഭാഗവും സഹ നടനോ വില്ലനോ ആയിരുന്നു. എന്നാൽ ലഭിച്ച കഥാപാത്രങ്ങൾക്ക് എല്ലാം തന്റേതായ ഒരു രാജേന്ദ്രൻ ടച്ച് കൊടുത്തത് പ്രേക്ഷകർക്ക് ഓർക്കാൻ പാകത്തക്കവിധത്തിൽ ആ കഥാപാത്രങ്ങളെ രാജേന്ദ്രൻ ഭംഗിയാക്കി.തൃശൂർ ജില്ലയിൽ തൃത്തല്ലൂരിലെ ഏങ്ങൂർ തറവാട്ടിൽ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനനം. തൃത്തല്ലൂർ യു.പി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്കൂൾ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. കലാലയ പഠനത്തിനു ശേഷം ഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന രാജേന്ദ്രൻ, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലിവിഷൻ കോഴ്സിനു ചേർന്നു.
പൂനയിലെ പഠനശേഷം നാട്ടിലെത്തിയ സന്ദർഭത്തിലാണ് ഒ. മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രൻ പരിചയപ്പെടുന്നതും തുടർന്ന് ഇരുവരും വിവാഹിതരാകുന്നതും. അക്കാലത്ത് സന്ധ്യ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയായിരുന്നു.
വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രൻ, ഭാര്യാപിതാവായ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. നാടകകൃത്തായ ജോസ് ചിറമ്മലിന്റെ സഹായത്തോടെ രാജേന്ദ്രൻ തന്നെ ആകർഷിച്ച ഒരു റഷ്യൻ നോവൽ നാടകമാക്കി.1987-ൽ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഈ നാടകം നേടി. പിന്നീട് രാജേന്ദ്രൻ തന്നെയായിരുന്നു കാളിദാസകലാകേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാരൻ. തുടർന്ന് ആറേഴു വർഷം രാജേന്ദ്രനും സന്ധ്യയും തന്നെയായിരുന്നു കാളിദാസ കലാകേന്ദ്രത്തിലെ പ്രധാന അഭിനേതാക്കൾ. ക്യാരക്റ്റർ റോളുകളിലും വില്ലൻ വേഷങ്ങളിലും തിളങ്ങിയ നടനായിരുന്നു ഇ.എ. രാജേന്ദ്രൻ. നാടകം, സിനിമ എന്നിവയ്ക്കൊപ്പം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു.
കളിയാട്ടത്തിനുശേഷം പട്ടാഭിഷേകത്തിലെ ബലരാമൻ എന്ന വില്ലൻ കഥാപാത്രം രാജേന്ദ്രന് ഏറെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. പ്രണയവർണങ്ങൾ എന്ന സിനിമയിലെ സ്നേഹനിധിയായ ചേട്ടന്റെ വേഷം രാജേന്ദ്രന് ക്യാരക്ടർ റോളുകളും വഴങ്ങുമെന്ന് തെളിയിച്ചു. നരസിംഹം, തച്ചിലേടത്ത് ചുണ്ടൻ, സ്നേഹം, ദയ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മീശമാധവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.സിനിമയ്ക്കൊപ്പം നാടകത്തെയും നാടകത്തിനൊപ്പം സിനിമയെയും പ്രണയിച്ച ഒരു കലാകാരനാണ് വിടവാങ്ങിയിരിക്കുന്നത്. നാടകങ്ങളിൽനിന്നും ലഭിച്ച പാഠങ്ങൾ ഭംഗിയായി വെള്ളിത്തിരയിൽ ചേർത്തുവെച്ച് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച രാജേന്ദ്രൻ ഓർമ്മയാകുമ്പോൾ ആ കഥാപാത്രങ്ങൾക്ക് മരണമില്ല.
💦 ഗുരുജിയുടെ വാക്കുകൾ
ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും സ്വപ്നങ്ങൾ തകർന്നു എന്ന് തോന്നുമ്പോഴും മോഹഭംഗങ്ങൾ ഉണ്ടാകുമ്പോഴും ഒക്കെ നാം ഓർക്കേണ്ടത് ഇതിന്റെയൊക്കെ പിന്നിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാകും എന്നുതന്നെയാണ്. അങ്ങനെയൊരു ചിന്ത നമ്മെ പ്രതിസന്ധികളിൽ തളരാതെ നിൽക്കാൻ സഹായിച്ചേക്കും. ദൈവത്തിന്റെ പദ്ധതികൾ എന്തൊക്കെയാണെന്ന് ആർക്കറിയാം?
എല്ലാറ്റിനും ഒരു പദ്ധതി സൃഷ്ടാവിന്റെ പക്കൽ ഉണ്ട് എന്ന് സ്വയം മനസ്സിലാക്കിയാൽ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളുമായും നമുക്ക് ഒത്തു പോകാൻ ആയേക്കും.




🙏🙏