എന്നെ അറിയാത്തവനെ
പേര് വിളിക്കാതെ ഞാൻ
‘അവൻ’ എന്ന് വിളിച്ചു.
എന്റെഎഴുത്തുകൾ
വായിച്ചാലും
പ്രതികരിക്കാത്ത
എഴുത്തുകാരനായ
അവനെ എഴുത്തുകാരനെന്ന്
വിളിച്ചില്ല
എഴുതുന്നവനെന്നുമാത്രം
വിളിച്ചു.
അവനിൽപിറവിയെടുത്ത
നല്ലഎഴുത്തുകൾ
ഒച്ചിഴഞ്ഞക്ഷരമായതെന്നും
‘കേവല’മെന്നും
ഞാൻ പിറുപിറുത്തു,
അവന്റെ പുസ്തകം
അച്ചടിച്ചുവന്നപ്പോൾ
‘അവനും…!’
എന്ന കർക്കടകവെയിൽഹാസം,
പുസ്തകത്താളിലെ
കാമ്പേറെയുള്ളകൃതികൾ
പാഠ്യപദ്ധതിയിലെ-
ന്നറിഞ്ഞപ്പോഴാശങ്കകാട്ടി
പള്ളിക്കൂടഭാവിയിൽ.
വേദഇതിഹാസങ്ങളും
പതിനെട്ടുപുരാണങ്ങളും
ഉപപുരാണങ്ങളും
സാമവേദതത്ത്വമസിയും
ശേഷിച്ചമൂന്നുമഹാവാക്യങ്ങളും
എമേഴ്സണുംസോക്രടീസും
കടന്നുവന്ന അവനുടെ
സാരജ്ഞവാണികൾ
സൃഗാലസംഗീതമെന്നു
വിശേഷിപ്പിച്ചു !
കേന്ദ്രസാഹിത്യഅക്കാദമി
ആദരവും ജ്ഞാനപീഠവും
അവനുടെ കൈക്കുമ്പിളിൽ
തിളങ്ങിയപ്പോൾ
ഞാനെന്ന ഞാൻ
വിളിച്ചുപറഞ്ഞുവുറക്കെ-
യുറക്കെ ‘അവനെന്റെയാ-
ത്മമിത്രം, ഏകമിത്രം, ബന്ധു..’.!!




👍