“നിങ്ങൾ വെള്ളത്തിലിറങ്ങി നൃത്തം ചെയ്താലും, പൊടിപടലങ്ങൾ ഉയർത്തുന്നു എന്ന് കുറ്റപ്പെടുത്താൻ ആളുകളുണ്ടാകും.”
ആഫ്രിക്കൻ നാടോടിജ്ഞാനത്തിൽ നിന്ന് കടന്നുവന്ന ഈ വരികൾ മനുഷ്യ മനഃശാസ്ത്രത്തിന്റെ ഏറ്റവും മൂർച്ചയുള്ള ഒരു യാഥാർത്ഥ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. എത്ര സുതാര്യമായി, എത്ര ശുദ്ധിയോടെ ഒരു കാര്യം ചെയ്താലും അതിലും കുറ്റവും കുറവും മാത്രം തിരയുന്ന കണ്ണുകൾ നമുക്ക് ചുറ്റുമുണ്ടാകും.
പെയ്യുന്ന മഴയെയും ഉദിച്ചുയരുന്ന സൂര്യനെയും ഒരുപോലെ കുറ്റപ്പെടുത്തുന്ന മനുഷ്യപ്രകൃതിക്ക് മുന്നിൽ, എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാൻ ശ്രമിക്കുന്നത് കടലിൽ കെട്ടിപ്പടുക്കുന്ന മണൽക്കൊട്ടാരം പോലെ നിസ്സാരമാണ്.
സമൂഹത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ‘മറ്റുള്ളവർ എന്തുവിചാരിക്കും’ എന്ന അനാവശ്യ ഭയമാണ്. അനേകം മനുഷ്യരുടെ സർഗ്ഗാത്മകതയെയും സ്വപ്നങ്ങളെയും മുളയിലേ നശിപ്പിച്ചുകളയാൻ ഈ ഒറ്റ ഭയത്തിന് സാധിച്ചിട്ടുണ്ട്.
സ്വന്തം കഴിവിലും ആഗ്രഹങ്ങളിലും വിശ്വസിക്കുന്നതിന് പകരം, ചുറ്റുമുള്ളവരുടെ അംഗീകാരത്തിന് വേണ്ടി സ്വന്തം വ്യക്തിത്വത്തെ പണയം വെക്കുന്ന പ്രവണത ഇന്ന് സർവ്വവ്യാപിയാണ്. എന്നാൽ ഓർക്കുക, വിമർശകരുടെ ചട്ടക്കൂടുകൾക്ക് അനുസരിച്ച് പച്ചപിടിക്കേണ്ട ഒന്നല്ല നമ്മുടെ ജീവിതം.
വിമർശനങ്ങൾ പ്രധാനമായും രണ്ടുതരത്തിലുണ്ട്. നമ്മെ തിരുത്താനും വളർത്താനും സഹായിക്കുന്ന സർഗ്ഗാത്മകമായ വിമർശനങ്ങളാണ് അതിലൊന്ന്; അവയെ നാം പോസിറ്റീവായി സ്വീകരിക്കണം. എന്നാൽ രണ്ടാമത്തേത്, മറ്റുള്ളവരെ തളർത്താൻ മാത്രം ലക്ഷ്യമിടുന്ന അനാവശ്യമായ കുറ്റപ്പെടുത്തലുകളാണ്.
ഇത്തരക്കാരുടെ വിമർശനങ്ങൾ പലപ്പോഴും നമ്മുടെ പോരായ്മ കൊണ്ടല്ല, മറിച്ച് അവരുടെ ഉള്ളിലെ അസൂയ, അപകർഷതാബോധം, അല്ലെങ്കിൽ വീക്ഷണവൈകല്യം എന്നിവയിൽ നിന്ന് ഉറവെടുക്കുന്നതാണ്. അത്തരം നെഗറ്റീവ് ഊർജ്ജങ്ങളെ സ്വയം ബാധിക്കാൻ അനുവദിക്കാതിരിക്കാനുള്ള മാനസിക ആർജ്ജവമാണ് നാം വളർത്തിയെടുക്കേണ്ടത്.
ജീവിതമെന്ന കാൻവാസിൽ ഏത് നിറം ചാർത്തണം എന്ന് തീരുമാനിക്കേണ്ടത് അത് ജീവിച്ചുതീർക്കുന്ന വ്യക്തി തന്നെയാണ്. വിമർശനങ്ങളുടെ കൊടുങ്കാറ്റിൽ സ്വന്തം ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ, സ്വന്തം മൂല്യങ്ങളിൽ ഉറച്ചുനിൽക്കുക.
അനാവശ്യമായ അഭിപ്രായ പ്രകടനങ്ങളെ ഒരു പുഞ്ചിരിയോടെ തള്ളിക്കളഞ്ഞ് മുന്നോട്ടുപോവുക. കാരണം, നിങ്ങൾ എന്ത് ചെയ്താലും കുറ്റം പറയാൻ ആളുകളുണ്ടാകും; അതിനാൽ മറ്റുള്ളവരുടെ ചിന്തകൾക്ക് അടിമപ്പെടാതെ, സ്വന്തം വഴിയിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറുക എന്നതാണ് ഏറ്റവും വലിയ അതിജീവനം
സിജു ജേക്കബ്, ഓസ്‌ട്രേലിയ
(എഴുത്തുകാരൻ/സഞ്ചാരി)



