ഇന്ത്യയിൽ എല്ലാ വർഷവും ഏപ്രിൽ 21-നു ദേശീയ സിവിൽ സർവീസ് ദിനം (National Civil Services Day) ആഘോഷിക്കുന്നു . 1947 ഏപ്രിൽ 21-ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഇന്ത്യയുടെ “സ്റ്റീൽ ഫ്രെയിം” എന്ന് വിശേഷിപ്പിച്ച സർദാർ വല്ലഭായ് പട്ടേൽ, ഡൽഹിയിലെ മെറ്റ്കാഫ് ഹൗസിൽ വെച്ച് സിവിൽ സർവീസ് ട്രെയിനികളെ അഭിസംബോധന ചെയ്തതിന്റെ ഓർമ്മയ്ക്കായി ആണ് ഈ ദിനം ആഘോഷിക്കുന്നത് .
സിവിൽ സർവീസ് പരീക്ഷ വഴി അപേക്ഷിക്കുന്ന ഒരു ദശലക്ഷത്തിലധികം അപേക്ഷകരിൽ 180 പേർ മാത്രമാണ് വിജയിച്ച് ഐ എ എസ് നേടുന്നത്, വിജയ നിരക്ക് 0.01 ശതമാനത്തിൽ താഴെയാണ്. അതുകൊണ്ടു തന്നെ സർവീസിൽ കടന്നു കൂടുന്നവരെ പലപ്പോഴും “സ്വർഗ്ഗത്തിൽ ജനിച്ചവർ” എന്ന് വിളിക്കുന്നു.
പരിശീലനത്തിനായി അസിസ്റ്റൻ്റ് കളക്ടർ (അണ്ടർ ട്രെയിനിംഗ്) ആയി ജില്ലകളിലേക്ക് നിയമിക്കുന്നു. ശേഷം സബ് കളക്ടർ കം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എന്ന നിലയിലാണ് തുടക്കം അവരെ ഒരു ജില്ലാ സബ് ഡിവിഷന്റെ ചുമതല ഏൽപ്പിക്കുന്നു. സബ് കളക്ടറും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും എന്ന നിലയിൽ, ഉപജില്ലയുടെ ക്രമസമാധാനപാലനവും പൊതുഭരണവും വികസന പ്രവർത്തനങ്ങളും അവരെ ചുമതലപ്പെടുത്തുന്നു. പരിശീലനം പൂർത്തിയാകുമ്പോൾ, കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും പ്രാദേശിക തദ്ദേശ സ്വയംഭരണ സർക്കാരുകളുടെയും ഉടമസ്ഥതയിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ വിവിധ പദവികളിലേക്ക് നിയമിക്കുന്നു. മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രൈ മിനിസ്റ്റർ ‘സ് അവാർഡ്‌സ് ഫോർ എക്സില്ലെന്സ് ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ നൽകി ആദരിക്കുന്നു
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് മൂന്ന് രീതിയിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് .യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി.) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷ പാസായി IAS-ൽ പ്രവേശിക്കാം. ഇങ്ങനെ നേരിട്ട് നിയമിക്കുന്ന ഉദ്യോഗസ്ഥരെ “റെഗുലർ റിക്രൂട്ട്സ്” (RR) എന്ന് വിളിക്കുന്നു. അതാത് ഐ.എ.എസ്. സംസ്ഥാന കേഡറിൻ്റെ അംഗബലത്തിൽ മൂന്നിലൊന്ന് ഉദ്യോഗസ്ഥരെ സംസ്ഥാന സിവിൽ സർവീസുകളിൽ നിന്നും ഉദ്യോഗകയറ്റം നൽകി നിയമനം നൽകാറുണ്ട്, അപൂർവ്വം ചില സാഹചര്യങ്ങളിൽ നോൺ-സ്റ്റേറ്റ് സിവിൽ സർവീസിൽ നിന്നും ഉദ്യോഗ കയറ്റത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നു. ഇങ്ങനെ അതാത് സംസ്ഥാന സിവിൽ സർവീസുകളിൽ നിന്ന് ഉദ്യോഗകയറ്റത്തിലൂടെ ഐഎസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥർ “കൺഫേർഡ് ഐഎഎസ് (SCS)” എന്ന് അറിയപ്പെടുന്നു. നേരിട്ട് റിക്രൂട്ട് ചെയ്യുന്നവരും പ്രൊമോട്ടർമാരും തമ്മിലുള്ള അനുപാതം 2:1 ആയി നിശ്ചയിച്ചിരിക്കുന്നു. സംസ്ഥാന സർവീസിൽ നിന്ന് ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ നിന്നുമാണ് പ്രധാനമായി ഐഎസിലേക്ക് ഉദ്യോഗകയറ്റം നൽകുന്നത്. പ്രവേശന രീതി പരിഗണിക്കാതെ എല്ലാ ഐ എ എസ് ഉദ്യോഗസ്ഥരെയും ഇന്ത്യൻ രാഷ്ട്രപതിയാണ് നിയമിക്കുന്നത്.
ഇന്ത്യ മഹാ രാജ്യത്തിന്റെ അച്ചുതണ്ട് ഈ വിഭാഗത്തിന്റെ കൈയിലാണ് മാറിമാറി വരുന്ന സർക്കാരുകളുടെ ഭരണ തുടർച്ച ഉറപ്പാക്കുന്നതും ഈ കൂട്ടരാണ് . രാജ്യത്തിന്റെ പരമാധികാരം ജനങ്ങളിലാണെങ്കിലും ഐ എ എസ് തലപ്പത്തു തന്നെയാണ് അധികാരങ്ങൾ നിലനിൽക്കുന്നത്. സംസ്ഥാനങ്ങളുടെ ഒന്നാമത്തെ ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി മുതൽ ശിപായി വരെ ജനങ്ങളുടെ സേവകരാണെന്നുള്ള ബോധം പലപ്പോഴും ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കില്ലാത്തതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മാത്രമല്ല ഐ എ എ സ് ഉദ്യോഗസ്ഥർക്കിടയിലുള്ള തർക്കങ്ങളും ലഹളകളും നമ്മുടെ രാജ്യത്തു ഭരണ സ്തംഭനം വരെ ഉണ്ടാക്കിയിട്ടുണ്ട് എന്നതും വിസ്മരിക്കാനാകില്ല .
രാഷ്ട്രീയ ഇടപെടൽ, കാലഹരണപ്പെട്ട ഉദ്യോഗസ്ഥ നടപടിക്രമങ്ങൾ, നയ നിർവഹണത്തിലെ അപാകതകൾ ഒക്കെയും ഐഎഎസ് ഉദ്യോഗസ്ഥർക്ക് സുഗമമായി പ്രവർത്തിക്കാൻ തടസമുണ്ടാകുന്നു എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു .
ബ്രിടീഷ് ഇന്ത്യയിൽ ബോംബെ പ്രെസിഡൻസിയിൽ ഔദ്യോഗികമായി സേവനം ആരംഭിച്ച 1863-ൽ ഇന്ത്യൻ സിവിൽ സർവീസ് (ICS) പരീക്ഷ പാസായ ആദ്യ ഇന്ത്യക്കാരൻ രവീന്ദ്രനാഥ ടാഗോറിന്റെ ജ്യേഷ്ഠനായ സത്യേന്ദ്രനാഥ് ടാഗോർ മുതൽ ഐ എ എസ് നേടിയവരെല്ലാം ഏറെ ത്യാഗവും ക്ലേശവും ഏറെ സഹിച്ചിട്ടുള്ള
പ്രതിഭകളും പ്രതിഭാ ശാലികളും ആണെന്നുള്ളതിൽ രണ്ടു പക്ഷമില്ല .വർത്തമാന കാല ഇന്ത്യയുടെ ഭാവി ഭാഗദേയം നിർണ്ണയിക്കുന്നത് സിവിൽ സർവിസ് വിഭാഗങ്ങൾ തന്നെയാണ് . അവർ രാജ്യത്തെ അഖണ്ഡതയിൽ നയിക്കട്ടെ ..




നല്ലറിവ്
👍