മലയാളിമനസ്സ് ലെ എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ 49ാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ പാറപ്പുറത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ശ്രീ. കെ. ഇ. മത്തായി ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!
പാറപ്പുറത്ത് (കെ. ഇ. മത്തായി) (14/11/1924-30/12/1981)

മലയാളത്തിൽ പട്ടാളക്കഥകളുടെ മാർഗ്ഗദർശികളിൽ പ്രമുഖനായ പാറപ്പുറത്ത് 1924 നവംബറിൽ മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തിൽ കിഴക്കേപൈനും
മൂട്ടിൽ കുഞ്ഞുനൈനാ ഈശോയുടെയും, ശോശാമ്മയുടെയും മകനായി ജനിച്ചു.
സി. എം. എസ്. എൽ. പി. സ്ക്കൂൾ, ഗവ. മിഡിൽ സ്ക്കൂൾ, ചെട്ടിക്കുളങ്ങര ഹൈസ്ക്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പട്ടാളത്തിൽ ചേർന്നു. ഹവിൽദാർ നായിക് ആയിട്ടായിരുന്നു നിയമനം.
മദ്ധ്യതിരുവിതാം കൂറിലെ ക്രിസ്ത്യൻ സമുദായത്തിൻ്റെ ജീവിതരീതികൾ പാറപ്പുറത്തിൻ്റെ മിക്ക കൃതികളിലും പ്രതിഫലിക്കുന്നുണ്ട്. അതുപോലെ തന്നെ സാംസ്കാരിക മൂല്യങ്ങളോടുള്ള ആദരവും അവ തകർന്നു പോകുമ്പോഴുണ്ടാകുന്ന വേദനയും അവയിൽ നിഴലിച്ചു കാണാം! കഥാതന്തുവിലും കഥാപാത്രസൃഷ്ടിയിലും പൊതുവെ ഗ്രാമത്തിൻ്റെ സൗമ്യഭാവം നിലനിർത്തുവാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. പട്ടാള ജീവിതത്തിലെ സംഘർഷങ്ങളും യുദ്ധക്കെടുതികളും, ബാരക്കുകളിലെ ജീവിതവുമൊക്കെ അവതരിപ്പിക്കുന്ന അദ്ദേഹത്തിൻ്റെ കൃതികൾ മലയാളികൾക്കു വായനയുടെ ഒരു പുതിയ വഴി തുറന്നു കൊടുത്തു എന്നു പറയാം.
‘പുത്രിയുടെ വ്യാപാരം’ ആണ് ആദ്യമായി പ്രസിദ്ധീകരിച്ച കഥ. തുടർന്ന് നിണമണിഞ്ഞ കാല്പാടുകൾ, അന്വേക്ഷിച്ചു കണ്ടെത്തിയില്ല, പണി തീരാത്ത വീട്, ആദ്യകിരണങ്ങൾ, ഓമന, പ്രയാണം, കാണാപ്പൊന്ന്, തേൻവരിക്ക, ചന്ത, ആകാശത്തിലെ പറവകൾ, അരനാഴികനേരം എന്നിങ്ങനെ മലയാളികൾക്ക് മറക്കാനാവാത്ത രചനകൾ ഏറെ!
സാധാരണ മനുഷ്യരാണ് പാറപ്പുറത്തിൻ്റെ കഥപാത്രങ്ങൾ. അവർ ഏറെയും മറ്റുളളവരെ ദ്രോഹിക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷേ ആ കഥപാത്രങ്ങളിൽ പലർക്കും ദുരിതങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. മനുഷ്യമനസ്സിൻ്റെ ആന്തരിക പ്രകാശനത്തിനാണ് കഥാകൃത്ത് പ്രാധാന്യം കൊടുക്കുന്നത്. അർത്ഥസമ്പുഷ്ടമായ വാക്കുകൾ യാതൊരുവിധമായ ആർഭാടവുമില്ലാതെ ഹൃദയദ്രവീകരണമായ രീതിയിൽ അവതരിപ്പിക്കുന്നതാണ് പാറപ്പുറത്തിൻ്റെ ശൈലി.
ജീവിതത്തിലെ ക്രൂരമായ അനുഭവങ്ങളിൽ തട്ടിമുട്ടികഴിയേണ്ടി വന്ന ഒരു പട്ടാളക്കാരൻ്റെ കഥ ഹൃദയവർജ്ജകമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന നോവലാണ് നിണമണിഞ്ഞ കാല്പാടുകൾ. അക്കാലത്ത് മലയാളികൾക്ക് ഏറെക്കുറെ അജ്ഞാതമായിരുന്ന പട്ടാള ജീവിതത്തിൻ്റെ ഉള്ളുകള്ളികൾ വായനക്കാർക്ക് പരിചയപ്പെടുത്തുവാൻ ഈ കൃതി ഉപകരിച്ചു.
ഒരു നേഴ്സിൻ്റെ ജീവിതകഥ ഹൃദയഹാരിയായ വിധത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് അന്വേക്ഷിച്ചു കണ്ടെത്തിയില്ല എന്ന കൃതിയിൽ. ജനിച്ച നിമിഷം മുതൽ ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സൂസി എന്ന നേഴ്സ് ആണ് ഇതിലെ കഥാനായിക. നിർദ്ദയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന മാതൃരഹിതയായ ഒരു ബാലികയാണ് സൂസി. നോവലിൻ്റെ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ തൻ്റെ ജീവിതം സുരക്ഷിതമാക്കുവാനുള്ള അവളുടെ അന്വേക്ഷണങ്ങൾ ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല.
കേരളത്തിലെ മലമ്പ്രദേശങ്ങളിൽ ഉൾപ്പെട്ട ഒരു ഗ്രാമത്തിൻ്റെ ഹൃദയത്തുടിപ്പുകളാണ് ആദ്യകിരണങ്ങൾ എന്ന നോവലിൻ്റെ ഉളളടക്കം. നമ്മുടെ സാമൂഹ്യവികസന പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ സോദ്ദേശ്യപരമായി രചിച്ചിട്ടുള്ള ഇതിലെ നായിക മേരിക്കുട്ടി എന്ന ഗ്രാമസേവികയാണ്.
ജീവിതത്തിൽ അരനാഴികനേരം മാത്രമേ ബാക്കിയുള്ളൂ എന്നു മനസ്സിലാക്കുന്ന ഒരു വൃദ്ധൻ്റെ മനോവ്യാപാരങ്ങളാണ് അരനാഴികനേരം എന്ന നോവലിൻ്റെ ഇതിവൃത്തം. അതിലെ കുഞ്ഞോനാച്ചൻ എന്ന നായകനെ വായനക്കാർക്ക് മറക്കുവാൻ കഴിയില്ല. സംഭവ ബഹുലവും സാഹസികവുമായ ഒരു ജീവിതം ഈ നോവലിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്. കേരള സാഹിത്യ അക്കാഡമിയുടെ അവാർഡ് നേടിയ ഈ കൃതി ചലച്ചിത്രമാക്കിയപ്പോൾ ഭാവാഭിനയത്തിൽ അദ്വിതീയനായ ശ്രീ. കൊട്ടാരക്കര ശ്രീധരൻ നായർ കുഞ്ഞാനച്ചനെ അനശ്വര കഥാപാത്രമാക്കി!
പാറപ്പുറത്തിൻ്റെ അന്വേക്ഷിച്ചു കണ്ടെത്തിയില്ല, ആദ്യകിരണങ്ങൾ, പണിതീരാത്ത വീട് തുടങ്ങിയ കഥകളും ചലച്ചിത്രരൂപത്തിൽ അവതരിപ്പിക്കപ്പെട്ട് മലയാളികളുടെ മനസ്സിൽ തങ്ങി നില്ക്കുന്നവയാണ്!
ഇങ്ങനെ മലയാള നോവൽ സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നല്കിയ പാറപ്പുറത്ത് എന്ന ശ്രീ. കെ. ഇ . മത്തായി സാർ 1981 ൽ വിടവാങ്ങി🙏🌹
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕




Thank You Sri.Raju Sankarathil Sir 🙏❤️🥰
ശ്രീ. കെ. ഇ. മത്തായി…..
ചെറുപ്പം മുതൽ കേട്ട് ശീലിച്ച പേര്…
അദ്ദേഹത്തെ നന്നായി പരിചയപ്പെടുത്തി