കോഴിക്കോട്; കണക്കെണിയിലായ കിടപ്പാടം ജപ്തി ചെയ്യാൻ 4 വർഷം മുൻപ് എത്തിയ റിക്കവറി ഓഫിസർ കഴിഞ്ഞ ദിവസം ബാങ്കിൽനിന്നു വിരമിച്ചത് ആ കുടുംബത്തിന്റെ ബാധ്യതകൾ സ്വന്തം നിലയിൽ തീർപ്പാക്കി ആധാരം തിരിച്ചേൽപിച്ച ശേഷം. കൊയിലാണ്ടി താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറി വേങ്ങേരി ഗ്രീഷ്മത്തിൽ മേഴ്സി ചെറിയാനാണു സ്വയം മാതൃകയായി സർവീസിൽ നിന്നു പടിയിറങ്ങിയത്. ബാലുശ്ശേരി പുത്തൂർവട്ടം കവുങ്ങിൻതോട്ടത്തിൽ ജാനുവിനും മകൾക്കുമാണ് എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്ന കിടപ്പാടം മേഴ്സി ചെറിയാൻ വീണ്ടെടുത്ത് നൽകിയത്.
2016ൽ ആണ് ജാനു കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നു 75,000 രൂപ വായ്പ എടുത്തത്. തിരിച്ചടയ്ക്കാനാവാതെ വന്നതോടെ മുതലും പലിശയും വർധിച്ച് കിടപ്പാടം ജപ്തി ഭീഷണിയിലായി. 2022ൽ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന നടപടികൾക്കായി സെയിൽ ഓഫിസർക്കൊപ്പം അന്ന് റിക്കവറി ഓഫിസർ ആയിരുന്ന മേഴ്സി ചെറിയാനും എത്തി. അദാലത്തിലൂടെ വായ്പ തീർപ്പാക്കാൻ ബാങ്ക് അവസരം നൽകിയെങ്കിലും ജാനുവിനും കുടുംബത്തിനും അതൊന്നും പ്രാപ്യമായില്ല. തുടർന്ന്, ഇവരുടെ ലോൺ പുതുക്കി നൽകിയ ശേഷം മാസത്തവണകൾ സ്വന്തം ശമ്പളത്തിൽ നിന്നു മേഴ്സി ചെറിയാൻ അടച്ചു തുടങ്ങി.
വിരമിച്ചാൽ ബാക്കി ഗഡു അടയ്ക്കാൻ പ്രയാസമാകുമെന്ന് കരുതി അവശേഷിച്ച മുഴുവൻ തുകയും വിരമിക്കുന്നതിന്റെ തലേന്ന് അടച്ച് തീർപ്പാക്കി.
മലപ്പുറം ന്യൂസ്.
ഇതിനായി കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനിൽ (കെസിഇയു) നിക്ഷേപിച്ചിരുന്ന തുകയാണ് മേഴ്സി വിനിയോഗിച്ചത്. മേഴ്സി ചെറിയാൻ പിൻവലിച്ച തുക ഉടൻതന്നെ ഈ വായ്പയിലേക്ക് അടയ്ക്കുന്നത് കണ്ടപ്പോൾ മാത്രം വിവരം അറിഞ്ഞ ബാങ്കിലെ സൂപ്പർവൈസർ എം.അനീഷ് കുമാറാണ് ബാധ്യത തീർപ്പായ വിവരം ജാനുവിനെ അറിയിച്ചത്. അതിനു ശേഷം ജാനുവും മകളും ആധാരം തിരികെ വാങ്ങാൻ എത്തിയപ്പോഴാണ് അസിസ്റ്റന്റ് സെക്രട്ടറിയാണു ഈ ബാധ്യതകൾ തീർപ്പാക്കിയതെന്ന് മറ്റു ജീവനക്കാരും അറിഞ്ഞത്. ആധാരം തിരികെ നൽകിയ ശേഷം മേഴ്സി ചെറിയാൻ വിരമിക്കുകയാണെന്ന് മനസ്സിലായതോടെ ജാനുവിനും മകൾ പുഷ്പയ്ക്കും കരച്ചിൽ അടയ്ക്കാനായില്ല.
29 വർഷം മുൻപ് ക്ലാർക്കായാണു മേഴ്സി ചെറിയാൻ കൊയിലാണ്ടി താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിൽ ജോലിയിൽ പ്രവേശിച്ചത്. മേഴ്സിയുടെ കാരുണ്യ പ്രവർത്തനം അറിഞ്ഞ ഭർത്താവ് മാർക്കോസ് കണ്ടത്തിലും മകൾ ഗ്രീഷ്മയും നിറഞ്ഞ പിന്തുണ നൽകി.




💐💐🥳🥳🎉🎉❤️❤️👏🏻👏🏻👏🏻