A) ചത്തശേഷവും കടിയ്ക്കുന്ന പാമ്പുകൾ

ജീവനുള്ളപ്പോള്‍ പാമ്പുകൾ കടിക്കുന്നത് അറിയാവുന്നതാണ്. എന്നാൽ ചത്തശേഷവും പാമ്പ് കടിക്കുമോ? കടിക്കുമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. മൂർഖനും (monocled cobra) ശംഖുവരയനും (krait) ചത്തതിനു ശേഷവും ആറു മണിക്കൂർ വരെ വിഷം വമിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും കടിയേൽക്കാൻ സാധ്യതയുണ്ടെന്നുമാണ് കണ്ടെത്തൽ. ‘”പാമ്പുകടിയേറ്റുള്ള മരണം: ചത്ത പാമ്പിന്റെ വിഷബാധയും ചികിത്സയും സംബന്ധിച്ച കേസ് റിപ്പോർട്ട്” എന്ന തലക്കെട്ടിൽ, ഫ്രൊണ്ടിയേഴ്സ് ഇൻ ട്രോപ്പിക്കൽ ഡിസീസ് എന്ന രാജ്യാന്തര ശാസ്ത്ര ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. സുവോളജിസ്റ്റായ സുസ്മിത ഥാക്കൂർ, ബയോടെക്നോളജിസ്റ്റ് റോബിൻ ദോലെ, അനെസ്തേഷ്യോളജിസ്റ്റ് സുരജിത് ഗിരി, പീഡിയാട്രീഷ്യന്മാരായ ഗൗരവ് ചൗധരി, ഹെമിൻ നാഥ് എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്.
ചത്ത പാമ്പിന്റെ കടിയേറ്റ മൂന്ന് സംഭവങ്ങളാണ് പഠനത്തിൽ എടുത്തുപറഞ്ഞിരിക്കുന്നത്. രണ്ടെണ്ണം ചത്ത മൂർഖൻ പാമ്പിന്റെയും ഒന്ന് ശംഖുവരയന്റെയും കടിയേറ്റതായിരുന്നു. അസമിലാണ് ഇവ സംഭവിച്ചത്. 20 ഡോസ് ആന്റിവെനം നൽകിയാണ് കടിയേറ്റവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായത്. 25 ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടിയും വന്നു.
റാറ്റിൽ സ്നേക്സ്, കോപ്പർഹെഡ്സ്, സ്പിറ്റിങ് കോബ്ര, ഓസ്ട്രേലിയൻ റെഡ് ബെല്ലീഡ് ബ്ലാക്ക് സ്നേക്സ് എന്നിവയ്ക്ക് ചത്ത ശേഷവും കടിക്കാനും മനുഷ്യനെയും മൃഗങ്ങളെയും കൊല്ലാനുമുള്ള ശേഷിയുണ്ടെന്ന് പറയപ്പെടുന്നു.എന്നാൽ, ചത്ത ശേഷവും കടിക്കാൻ മൂർഖനും ശംഖുവരയനും കഴിയുമെന്നത് തെളിയിക്കുന്ന, ലോകത്തെ തന്നെ ആദ്യ സംഭവങ്ങളാണ് അസമിൽ റിപ്പോർട്ട് ചെയ്തതെന്ന് ഗവേഷക സംഘത്തിലെ ഡോ. സുരജിത് ഗിരി പറയുന്നു.
B) ഗര്‍ഭധാരണം നടത്താന്‍ ശേഷിയുള്ള റോബട്ട്

മനുഷ്യ ചരിത്രത്തിലൊരിക്കലും ഇല്ലാതിരുന്ന സാങ്കേതികവിദ്യ ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് ശാസ്ത്രജ്ഞർ. കൃത്രിമ ഗര്‍ഭപാത്രം പേറുന്ന മനുഷ്യാകാരമുള്ള റോബട്ടിനെ ചൈനീസ് ഗവേഷകര്‍ താമസിയാതെ പുറത്തിറക്കിയേക്കും. ഇതിന്റെ പ്രാഥമിക രൂപം 2026ല്‍ തന്നെ പരിചയപ്പെടുത്തുമെന്നാണ് സൂചന. ‘ഗര്‍ഭധാരണം നടത്താന്‍ ശേഷിയുള്ള റോബട്” എന്നും ഇതിന് വിവരണമുണ്ട്. സ്ത്രീകളിലെ ഗര്‍ഭപാത്രത്തിന്റെ എല്ലാ
പ്രവര്‍ത്തനശേഷിയും ളള്ളതാണത്രേ റോബട്ടിന്റെ കൃത്രിമ ഗര്‍ഭപാത്രം.
C) കൊമ്പുള്ള മുയലുകൾ.

കൊമ്പുള്ള മുയലുകൾ….. നെറ്റി ചുളിക്കാൻ വരട്ടെ. അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലാണ് മുഖത്തും ശരീരത്തും കൊമ്പുകളുമായി മുയലുകളെ കാണുന്നത്. സാധാരണയായി കാണാറുള്ള മുയലുകളിലെ അസാധാരണത്വം വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. എഐ ചിത്രങ്ങളാണെന്നും അടക്കമുള്ളവ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളെ ശാസ്ത്രജ്ഞർ തള്ളിയിരിക്കുകയാണ്. വളരെ സാധാരണമായി കാണുന്ന ഒരു വൈറസ് ബാധയാണ് മുയലുകൾക്ക് കൊമ്പുകൾ പോലെയുള്ള അസാധാരണ വളർച്ച കാണാൻ കാരണമായിട്ടുള്ളത്. അമേരിക്കയിൽ സർവ സാധാരണമായി കാണുന്ന കോട്ടൺടെയിൽ മുയലുകളിൽ ഷോപ് പാപ്പിലോമ വൈറസ് അഥവാ കോട്ടൺടെയിൽ റാബിറ്റ് പാപ്പിലോമ വൈറസ് ബാധയാണ് കൊമ്പുകൾക്ക് സമാനമായ വളർച്ചയുണ്ടാവാൻ കാരണമായിട്ടുള്ളതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഈ വൈറസ് മൂലമുള്ള വളർച്ചകൾ മുയലുകളുടെ മുഖത്തും തലയിലും മാത്രമായിരിക്കും.കൊതുകുകളും പരസ്പരം സമ്പർക്കത്തിൽ വരുന്നതും മുയലുകളിൽ ഈ വൈറസ് ബാധ പടരുന്നതിന് കാരണമാവുന്നുണ്ട്. സാധാരണ ഗതിയിൽ വൈറസ് ബാധ മരണകാരണം ആകുന്നില്ലെങ്കിൽ കൂടിയും മുയലുകൾക്ക് കാഴ്ച തകരാറ് വരുന്നതിന് വൈറസ് കാരണമാകുന്നുണ്ട്. ഇത് ആഹാരം തേടുന്നതിൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. ഇത് കൂടാതെ വേട്ടക്കാരുടെ മുന്നിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കാതെ വരുകയും ചെയ്യുന്നത് മുയലുകളുടെ ജീവന് വെല്ലുവിളിയാകും. മുഖം മുഴുവൻ കൊമ്പുകൾക്ക് സമാനമായ വളർച്ച രൂപപ്പെടുന്നതോടെ മുയലുകളുടെ ഘ്രാണ ശേഷിക്കും കുറവ് വരുമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ചില സംഭവങ്ങളിൽ ഈ വളർച്ചകൾ കാൻസർ പോലെ പ്രവർത്തിക്കാറുമുണ്ട്. രോമങ്ങൾ കുറവുള്ള മുഖം പോലുള്ള ഭാഗങ്ങളിൽ കൊതുക് അടക്കമുള്ള പ്രാണികൾ മുഖേനയാണ് വൈറസ് പടരുന്നത്. ഇത് ആദ്യമായല്ല സൗത്ത് ഡക്കോട്ടയിൽ കൊമ്പുകളുള്ള മുയലുകളെ കാണുന്നത്. പിടികൂടിയ മുയലുകളിൽ നിന്ന് ഇത്തരം കൊമ്പുകൾ വെറ്റിനറി ഡോക്ടർമാർ നീക്കം ചെയ്യുന്നുണ്ട്. മുയലുകളിൽ നിന്ന് മനുഷ്യരിലേക്കോ മറ്റ് വിഭാഗത്തിലെ സസ്തനികളിലേക്കോ വൈറസ് ബാധ പടരുന്നില്ലെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.
D) ഒരു കിലോ ഇറച്ചിക്ക് 30,000 രൂപ.

പാംഗൊലിൻ അഥവാ ഈനാംപേച്ചി, ഇന്ന് ലോകത്തു പലരാജ്യങ്ങളിലും ഇവയുടെ സംരക്ഷണത്തിനായി മുറവിളി ഉയരുകയാണ്. ലോകത്ത് ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന ജീവിയാണ് ഈനാംപേച്ചി. ഏഷ്യയിലും ആഫ്രിക്കയിലും മാത്രം കാണുന്ന ഉറുമ്പുതീനിയെന്നും അളുങ്ക് എന്നും അറിയപ്പെടുന്ന ഈ ജീവി
ദക്ഷിണേന്ത്യൻ കാടുകളിൽ ഒട്ടേറെ കണ്ടുവന്നിരുന്നു. പല്ലില്ലാത്ത ജീവിയായതിനാൽ നാക്കുപയോഗിച്ചാണു ഭക്ഷണം കഴിക്കുന്നത്. നീറ് എന്നറിയപ്പെടുന്ന പുളിയുറുമ്പാണ് ഇഷ്‌ടഭക്ഷണം. കുഴിയുണ്ടാക്കി ഭൂനിരപ്പിൽനിന്ന് നാലടി മുതൽ എട്ടടി വരെ ആഴത്തിലാണ് ഈനാംപേച്ചി താമസിക്കുന്നത്. കാഴ്ചശക്തി കുറഞ്ഞ ഈ ജീവികൾക്ക് കേൾവിശക്തിയും മണം പിടിക്കാനുള്ള കഴിവും അപാരമായുണ്ട്. ശരീരമാകെ മൂടുന്ന ശൽക്കങ്ങളുള്ള ഒരേയൊരു സസ്തനിയാണ് ഈനാംപേച്ചി.ഇവയുടെ മാംസം വിയറ്റ്നാമിലും ചൈനയിലും വലിയ ഡിമാൻഡുള്ളതാണ്. കിലോയ്ക്ക് 30,000 രൂപ വരെ മൂല്യം ഇവിടങ്ങളിൽ ഈനാംപേച്ചിയുടെ ഇറച്ചിക്കുണ്ടത്രേ.




👏👏👏👏👍രസകരം