പുടമുറി വേളി കഴിഞ്ഞു നവോഢയായ്
പുലരൊളിയെത്തി കിഴക്കുദിക്കിൽ
പ്രകൃതിയെ
പ്രണയോപഹാരമണിയിക്കാൻ
പവനുരുക്കുന്നു പ്രഭാത സൂര്യൻ
ഇരുകൈക്കുടന്നയിൽ പൂക്കൂടയേന്തി
വരവേൽക്കാനണയുന്നു കുടമുല്ലകൾ
തൊടിയിലെ ചേമന്തിപ്പൂവിന്റെ കാതിൽ
പ്രണയഗീതം പാടും ഭ്രമരവൃന്ദം
ഉഷ പൂജാ ദർശന സുകൃതം നുകരുന്നു
ഉടയാട ഞൊറിയുന്നു വെൺമേഘവും
കളനൂപുരങ്ങൾ കിലുക്കിവന്നെത്തിയ
കുയിലുകൾ പാടും പ്രഭാതഗീതം
തെളിനീരൊഴുകുന്നൊരരുവിയിൽ
ചേലോടെ
മുഖകാന്തി നോക്കുന്നു ഗ്രാമസന്ധ്യ.
കൂവളത്തില നുള്ളി കൂന്തലിൽ ചൂടിയ
കുവലയ മിഴിമാർ തൻ ചിരികിലുക്കം
അരയാലിന്നിലകളിൽ പരിമൃദു
പവനൻ
കവിതകൾ താളത്തിലാലപിപ്പൂ
കൊയ്ത്തു കഴിഞ്ഞൊരു പാടത്തു-
പുന്നെല്ലിൻ
കതിർമണി തിരയും കപോതങ്ങളും
പച്ചപുതച്ചൊരാ പുൽമേട്ടിലങ്ങിങ്ങായ്
മേയുന്ന പൂവാലിപൈക്കളുണ്ട്
അനുഭൂതി ധന്യമാം അസുലഭ നിർവൃതി
അകതാരിൽ കുളിർമഴ പെയ്തിടുന്നു
ഇനിയൊരു ജന്മമീ ഭൂമിയിൽ വന്നൊന്ന്
പിറവിയെടുക്കാൻ കൊതിച്ചുപോയ്
ഞാൻ.




👏👍