“ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” എന്നത് വിശുദ്ധ ഖുർആൻ അല്‍-അംബിയാഅ് അധ്യായത്തിലെ 107-ാം തിരുവചനമാണ്.
മുഹമ്മദ് നബി ( സ .അ ) ക്രിസ്തുവര്ഷം 571 ഏപ്രിൽ 21 ന്( റബീ ഉൽ അവ്വൽ 12) അബ്ദുല്ലയുടെയും ആമിന ബീവിയുടെയും മകനായി മുഹമ്മദ് നബി ജനിച്ചു . മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സിൽ ഇതെ ദിവസം തന്നെയാണ്.
ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരി ,മാനുഷിക മൂല്യങ്ങളുടെ ആൾരൂപം , ദാർശനികൻ ,മാതൃകാപരമായ സ്വഭാവ സവിശേഷതകൾ അങ്ങനെ പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം .സ്വന്തം സഹാബാക്കളെ മതം പഠിപ്പിക്കുന്നതിന് മുൻപ് മനുഷ്യത്വം പഠിപ്പിച്ചു .നന്നേ ചെറുപ്പത്തിൽ തന്നെ അനാഥത്വം നേരിടേണ്ടി വന്ന അദേഹം” അനാഥ കുട്ടികളുടെ മുന്പില് വെച്ചു സ്വന്തം മക്കളെ ലാളിക്കരുതെന്നു” പറഞ്ഞു .മാത്രമല്ല നബി തിരുമേനിയുടെ ഓരോ വിഷയത്തിലുമുള്ള നിലപാടുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഹദീസുകൾ നൽകുന്ന മാർഗ്ഗദര്ശനങ്ങളും അത് പാഠമാക്കുന്നതിലൂടെ ലഭിക്കുന്ന മാനവിക മൂല്യങ്ങളും വിലമതിക്കാനാകാത്തതാണ് .അത്രക്ക് ദീർഘ വീക്ഷണമായിരുന്നു അദ്ദേഹത്തിന്റേത് . പല കാരണങ്ങൾ കൊണ്ടു പലായനം നടത്തേണ്ടി വന്നപ്പോളും അദ്ദേഹം നിരാശപ്പെട്ടില്ല പകരം എത്തി പെട്ട സ്ഥലം സ്വന്തം നാടായി കണ്ട് പ്രബോധനം നടത്തിയത് ഇച്ഛാശക്തിയുടെ ഉത്തമ ഉദാഹരണമാണ് .ഓരോ പ്രവാസിക്കും ആ പാഠമുൾക്കൊള്ളാവുന്നതാണ് .
ഇന്നു ലോകത്തിലെ പല രാജ്യത്തും നില നില്ക്കുന്ന ലിഖിതവും അലിഖിതവുമായ ഭരണ ഘടനകളും നിയമങ്ങളോ നിബന്ധനകളോ നബി തിരുമേനിയുടെ മാതൃകകളാണ് .എഴുത്തിനും വായനക്കും പഠനത്തിനും ഇത്രയധികം പ്രാധാന്യം നൽകിയ ഒരു പ്രവാചകന്മാരുമില്ല “.ഒരു പിതാവിന് തന്റെ മക്കൾക്കു നല്കാൻ കഴിയുന്ന എറ്റവും വലിയ ധനം വിദ്യാഭ്യാസമാണന്നു” അദ്ദേഹം ഉത്‌ബോധിപ്പിച്ചു .
അദ്ദേഹത്തിനു ദൈവം ഇറക്കി കൊടുത്ത ഖുർആൻ ലോകത്തിലെ എറ്റവും ഉള്ളടക്കം നിറഞ്ഞ ഗ്രന്ഥമാണ് .അതിൽ പ്രതിപാദിച്ചിരിക്കുന്ന ഓരോ സൂറത്തുകളും (അദ്ധ്യായങ്ങൾ)ചരിത്രം മുതൽ ഗോള ശാസ്ത്രവും സാങ്കേതിക വിദ്യയും പ്രകൃതിയും മണ്ണും മനുഷ്യനും എന്ന് വേണ്ട സകല വിഷയങ്ങളെയും കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട് .ശാസ്ത്ര സങ്കേതിക രംഗങ്ങൾ ഇത്രയും വളർന്ന ആധുനിക കാലത്തു പോലും ഖുർആൻ മുന്പോട്ടു വച്ച എല്ലാ കാര്യങ്ങളും പ്രസക്തമാകുന്നത് കൊണ്ടാണ് അതൊരു പൂര്ണമായ ദൈവിക ഗ്രന്ഥമെന്നു പറയുന്നത് .
നബി ചര്യ മുറുകെ പിടിക്കുന്നവർ ഭീകര വാദത്തെയോ തീവ്ര വാദത്തെയോ പ്രോത്സാഹിപ്പിക്കില്ല എന്നു മത്രമല്ല അതി ശക്തമായി എതിർക്കുകയും ചെയ്യും .ഭരണക്കാരെയും അധ്യാപകരെയും പ്രത്യേകിച്ച് പള്ളി പരിപാലനക്കാരെയും മതം പഠിപ്പിക്കുന്നവരെയും ഒന്നു ശ്രദ്ധിക്കണം അന്ത്യ നാളിന്റെ വലിയ ലക്ഷണം ഈ കൂട്ടർ എറ്റവും മോശമാകുന്ന സാഹചര്യം ഉണ്ടാകും എന്ന് നബി തിരുമേനി പറഞ്ഞിട്ടുണ്ട് .വര്ത്തമാനകാലം അതിലൂടെ കടന്നു പോകുന്നു എന്നു കരുതാം .
ലോക ചരിത്രത്തെ സ്വാധീനിച്ച 100 മഹാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത് മുഹമ്മദ് നബിയെ പ്രതിഷ്ടിച്ച അമേരിക്കക്കാരനായ മൈക്കല്‍ എച്ച് ഹാര്‍ട്ട് മുതൽ 1841 ൽ തോമസ് കാർലൈൽ എന്ന ഇംഗ്ളീഷ് ചരിത്രകാരൻ പ്രസിദ്ധപ്പെടുത്തിയ “ഓൺ ഹീറോസ്, ഹീറോ വർഷിപ്പ് ആൻഡ് ദി ഹീറോയിക്ക് ഇൻ ഹിസ്റ്ററി’ എന്ന ഗ്രന്ഥത്തിൽ മുഹമ്മദ് നബിയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട് . “അത്ഭുതങ്ങൾ പ്രവർത്തിക്കാനാവാത്ത അത്ഭുതമായാണ്” കാർലൈൽ നബിയെ വിശേഷിപ്പിക്കുന്നത്.
വില്യം മൂർ “ലൈഫ് ഓഫ് മുഹമ്മദി’ൽ നബിയെ വിലയിരുത്തുന്നത് . “ദൈവത്തിന്റെയും മനുഷ്യരുടേയുമിടയിലെ മതിൽ കെട്ടുകൾ തകർത്ത വ്യക്തി” എന്നാണ് .”Western Awakening of Islam “എന്ന കൃതിയിൽ ലോർഡ് ഹെഡ്ലി മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞത് “സരളമായ രീതികളിലൂടെ വിശ്വാസിക്ക് ദൈവമാർഗ്ഗത്തിലുള്ള തടസ്സങ്ങൾ നീക്കിക്കൊടുത്തതാണ് മുഹമ്മദിന്റെ പാഠങ്ങളിലെ ഉദാത്തമായ സന്ദേശം” മെന്ന് അദ്ദേഹം പറയുന്നു .ഈ നിരീക്ഷണങ്ങൾ നബിയെ കുറിച്ച് പാശ്ചാത്യ ലോകത്തു വിശദമായ പഠനത്തിന് കാരണമായി.
നിർഭാഗ്യവശാൽ പലവിധ കാരണങ്ങൾ കൊണ്ട് മുഹമ്മദ് നബിയുടെ പിന്മുറക്കാരെ സംശയത്തിൻറെ മുൾമുനയിൽ നിർത്തി കൊണ്ട് ജനാധിപത്യ രാജ്യങ്ങളിൽ പോലും കൊടിയ പീഡനങ്ങൾക്കു വിധേയരാകുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്. കേവലം തീരെ ചെറിയ ഒരു വിഭാഗം ചെയ്തു കൂട്ടുന്ന നീച പ്രവർത്തികൾ മറ്റൊരു വിഭാഗത്തിലും ഇല്ലാത്തതുപോലെ മുഴുവൻ വിശ്വാസികളിലും അടിച്ചേൽപ്പിക്കുന്നതും കാലഘട്ടത്തിനു യോജിച്ചതല്ല .
മഹാമാരിയുടെ കാലത്തു അഞ്ചുനേരം ശുദ്ധ വൃത്തിയോടെ കൈകാലുകളും മുഖവും വൃത്തിയാക്കി(വുളു) പ്രാർത്ഥനക്കു തയാറാകണം എന്ന് പഠിപ്പിച്ച നബി മാതൃകക്ക് വലിയ പ്രസക്തിയുണ്ട്. സഹിഷ്ണതയുടെ, അഹിംസയുടെ, വിദ്യഭ്യാസ വിചക്ഷണതയുടെ, സാംസ്കാരിക മുന്നേറ്റങ്ങളുടെ സാമൂഹിക ക്രമങ്ങളുടെ അങ്ങനെ മനുഷ്യ രാശിയുടെ ഉന്നമനത്തിനും മുന്പോട്ടുള്ള കുതിപ്പിനും ….”തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും”.എന്നും ” ശുചിത്വം സത്യവിശ്വാസത്തിന്റെ പകുതിയാകുന്നു”എന്നും “മതമെന്നാൽ ഗുണകാംക്ഷയാണ്”എന്നും പഠിപ്പിച്ച സമസ്ത മേഖലകളുടെയും വ്യക്തമായ വഴി തെളിച്ചു തന്ന നബി തിരുമേനിയുടെ പാത മാനവരാശിക്ക് മുഴുവൻ മുതൽ കൂട്ടാണ്.
ഭവിഷ്യല്‍ പുരാണത്തിൽ “ഏതസ്മിന്നന്തരെ മ്ലേഛ ആചാര്യേണ സമന്വിതഃ
മഹാമദ ഇതിഖ്യാദഃ ശിഷ്യ ശാഖാ സമന്വിതം “(പ്രതിസര്‍ഗ്ഗപര്‍വ്വം 3: 3. 58) ൽ നബിയുടെ വരവിനെ കുറിച്ച് ശക്തമായ സൂചനയുണ്ട് .ആ സന്ദര്‍ഭത്തില്‍ മഹാമദ് (മുഹമ്മദ്) എന്ന സ്ഥാനപ്പേരുള്ള ഒരു വിദേശി തന്റെ അനുചരന്മാരോട് കൂടി പ്രത്യക്ഷ്യപ്പെടും എന്നത് പില്‍ക്കാലത്ത് ആയിരത്തിലധികം മറ്റു സഹാബാക്കള്‍ (അനുചരന്മാര്‍) അദ്ദേഹത്തിനുണ്ടായിരുന്നു. ശത്രുക്കള്‍ പ്രവാചകനെ വധിക്കാന്‍ ഭക്ഷണ പാനീയങ്ങളില്‍ വിഷം കലര്‍ത്തുകയും, ഭാരമേറിയ കല്ലെടുത്ത് തലയിലിട്ട് വധിക്കാനും, ഉറങ്ങിക്കിടക്കെ വധിച്ചുകളയുവാനും, യുദ്ധത്തില്‍ ചതിക്കുഴിയില്‍ വീഴ്ത്തി കൊല്ലുവാനുമെല്ലാം ശ്രമിക്കുകയുണ്ടായി.
മ്ലേച്ഛന്മാരയ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു. എന്നതെല്ലാം ഭവിഷ്യല്‍പുരാണ ഖണ്ഡത്തിലെ ആശയം കൃത്യമായി മുൻപോട്ടു വെക്കുന്നു
മാനവ മൈത്രിയും ഇതര മത സ്നേഹവും ലോകത്തിനു കാണിച്ചു തന്ന മുഹമ്മദ് നബിയുടെ ജന്മദിനം നമുക്ക് ഒരുമിച്ചാഘോഷിക്കാം.
മഹാ കവി വള്ളത്തോള്‍ എഴുതിയത്:
‘അഹര്‍മുഖപ്പൊന്‍
കതിര്‍പോലെ പോന്നവന്‍
മുഹമ്മ,ദപ്പേരിനിതാ, നമശ്ശതം”….



