ഫലകരമായ ജീവിതം (യോഹ.15:1-16)
“ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു. ഒരാൾ എന്നിലും
ഞാൻ അയാളിലും വസിക്കുന്നു എങ്കിൽ അയാൾ വളരെ ഫലം കായ്ക്കും. എന്നെ പിരിഞ്ഞു നിങ്ങൾക്ക്ഒന്നും ചെയ്
വാൻ കഴികയില്ല” ( വാ . 5).
ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയാണ്, ദൈവം നമ്മെ ഈ ലോകത്തിൽ ആക്കിയിരിക്കുന്നത്. അതു തിരിച്ചറിയുവാനും നിറവേറ്റുവാനും കഴിയുമ്പോഴാണ്, നമ്മുടെ ജീവിതം ഫലകരമാകുന്നത്. ആധുനീകതയുടെ പ്രതിഫലനങ്ങളായ അനിശ്ചിതത്വത്തിന്റെയും , ക്രമരാഹിത്യത്തിന്റെയും, ധർമ്മരാഹിത്യത്തിന്റെയും പശ്ചാത്തലത്തിൽ, ഫലപ്രദമായ ക്രിസ്തിയ ജീവിതം നയിക്കുവാൻ, ത്യാഗ സനദ്ധതയും, നിശ്ചയദാർഢ്യവും ആവശ്യമാണ്. തിന്മയോടെതിർത്തുനിൽക്കുവാനും, നന്മയുടെ ഉപാസകരാകാനും നമുക്കു കഴിയണം? ക്രിസ്തുവിലൂടെ ലഭ്യമായിരിക്കുന്ന സ്വാതന്ത്ര്യം, ദുഷ്ടതയ്ക്കു മറയാക്കുവാൻ ഇടയാകരുത്. നന്മ ചെയ്തു കൊണ്ടിരിക്കുവാനുള്ള പ്രചോദനം
ആയിരിക്കണം അത്.
ഒഴുക്കിനെതിരെ നീന്തുവാൻ സന്നദ്ധരായിരിക്കുന്നവർക്കു മാത്രമേ, ഫലകരമായ ക്രിസ്തീയ ജീവിതം നയിക്കുവാൻ സാധിക്കൂ. ക്രിസ്തുവിൽ ലഭ്യമായിരിക്കുന്ന
പുത്തൻ മൂല്യങ്ങളും, സംസ്ക്കാരവും, ദൈവോന്മുഖമായി ജീവിക്കുവാൻ നമ്മെ സഹായിക്കുന്ന മുഖാന്തരങ്ങളായിരിക്കണം. ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുവാനും, സമാധാനം സൃഷ്ടിക്കുന്നവരായിരിക്കാനും, കരുണ കാണിക്കുവാനും, ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുവാനും, അധാർമ്മികതയിൽ നിന്നു അകന്നു നിൽക്കുവാനും, ജീവിതത്തിന്റെ പരിപാവനത കാത്തുസൂക്ഷിക്കുവാനും, ലോകത്തിൽ രൂപാന്തരത്തിന്റെ പ്രതീകങ്ങൾ ആയിരി
ക്കുവാനും നമുക്കു കഴിയണം?
സകലത്തിന്റെയും കേന്ദ്രമായ ക്രിസ്തുവിലേക്കു മടങ്ങി വരുവാനും, ദൈവരാജ്യാധിഷ്ഠിതമായ ജീവിതം നയിക്കുവാനും കഴിയുമ്പോഴാണ്, ഫലകരമായ ജീവിതം നയിക്കുവാൻ നമുക്കു സാധിക്കുന്നത്. അന്യേന്യ സ്നേഹവും സഹകരണവും, അപര കരുതലും, ഫലകര ജീവിതത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. നാം ധ്യാനിക്കുന്ന വേദഭാഗത്തു രേഖപ്പെടുത്തിയിക്കുന്ന, മുന്തിരിവള്ളിയുടെ ഉപമാനത്തിലൂടെ, യേശു നമ്മെ പഠിപ്പിക്കുന്നതും അതാണ്.
പിതാവായ ദൈവം തോട്ടക്കാരനും, പുത്രനായ ദൈവം മുന്തിരി വള്ളിയും,
പരിശുദ്ധാത്മാവാം ദൈവം ജീവനീരുമായി, കൊമ്പുകളായ നമ്മിലൂടെ രുചികരമായ ഫലം പുറപ്പെടുവിക്കുന്ന അനുഭവം ആണത്. ആ അവസ്ഥയിലേക്കു വളരുവാൻ ദൈവം നമ്മെ സഹായിക്കട്ടെ?
ചിന്തയ്ക്ക്: അധികം ഫലം കായിക്കുന്നതിനാണ്, ദൈവം നമ്മെ ചെത്തി വെടിപ്പാക്കുന്നത്!
🙏