ഒന്നാം ദിവസത്തെ അക്ഷർധാം കാഴ്ചകൾ നൽകിയ ആത്മീയ നിറവിൽ നിന്നും, രണ്ടാം ദിവസം ഞങ്ങൾ ഉണർന്നത് ഭാരതത്തിന്റെ ഹൃദയമിടിപ്പായ ഡൽഹി നഗരത്തെ അടുത്തറിയാനാണ്. പ്രഭാതകിരണങ്ങൾ നഗരത്തെ തൊട്ടുതുടങ്ങുമ്പോഴേക്കും ഞങ്ങളുടെ വഴികാട്ടിയായ മാധവിന്റെ നിർദ്ദേശാനുസരണം എല്ലാവരും യാത്രയ്ക്ക് തയ്യാറെടുത്തു കഴിഞ്ഞിരുന്നു.
അധികാരത്തിന്റെ ഇടനാഴികളും, വിപ്ലവത്തിന്റെ സ്മരണകളും, വാസ്തുവിദ്യയുടെ അത്ഭുതങ്ങളും ഒളിപ്പിച്ചുവെച്ച ഡൽഹി ഓരോ സഞ്ചാരിക്കും ഒരു പാഠപുസ്തകമാണ്. ഓരോ കല്ലിനും ഓരോ കഥ പറയാനുള്ള ഈ നഗരത്തിലൂടെയുള്ള ഞങ്ങളുടെ പ്രയാണം ആവേശകരമായിരുന്നു. ആധുനിക ഇന്ത്യയുടെ ശില്പികൾ നടന്നുവന്ന വഴികളിലൂടെയും, ധീര ദേശാഭിമാനികൾ അന്ത്യവിശ്രമം കൊള്ളുന്ന ഇടങ്ങളിലൂടെയും നടത്തിയ സന്ദർശനം വികാരനിർഭരമായിരുന്നു.
രാവിലെ കൃത്യ സമയത്തു തന്നെ എല്ലാവരും ഇന്ത്യയുടെ തലസ്ഥാനനഗരിയെ ചുറ്റിക്കാണാൻ തയ്യാറായിരുന്നു.
ബിർള മന്ദിർ, കുത്തബ്മിനാർ,ലോട്ടസ് ടെമ്പിൾ, ഐജിമ്യൂസിയം, ഇന്ത്യ ഗേറ്റ് എന്നിവ വളരെ വിശദമായി കാണാനും റെഡ് ഫോർട്ട്, പുതിയ പാർലമെന്റ് മന്ദിരം, ഇന്ത്യൻ പ്രസിഡന്റിന്റെ വസതി എന്നിവ പുറമേനിന്ന് കാണാനും കഴിഞ്ഞു.
അതിലേറെ പ്രിയപ്പെട്ടത് അമർ ജ്യോതിയും രാജ്‌ഘട്ടും ആയിരുന്നു. ഭാരതത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ഓരോ സൈനികന്റെയും ഓർമ്മയ്ക്കായി നട്ടുവളർത്തിയ മരങ്ങളും പേരെഴുതി വെച്ച ശിലാഫലകങ്ങളും വളരെ ദേശഭക്തിയോടുകൂടിയല്ലാതെ ആർക്കും നോക്കിക്കാണാൻ ആവില്ല.
ഇന്ദിരാഗാന്ധി മ്യൂസിയത്തിലെ ഇന്ദിരാഗാന്ധിയുടെ വസതിയും ഉപയോഗിച്ച വസ്തുക്കളും അവസാനശ്വാസം വെടിഞ്ഞ് നിർണായകമായ സ്ഥലവും രാജീവ് ഗാന്ധിയുടെ മരണ സമയത്ത് അദ്ദേഹം ധരിച്ച വസ്ത്രങ്ങളും എല്ലാം വികാരഭരിതമായി മാത്രം കാണാൻ കഴിയുന്നവയാണ്.
കുത്തബ്മിനാറിന്റെ നിർമ്മാണ രീതിയും അയൺ പില്ലറും അത്ഭുതങ്ങൾ തന്നെയാണ്. വളരെ മുന്നൊരുക്കത്തോടു കൂടി രാവിലെ മുതൽ ഒരു നിമിഷം പോലും പാഴാക്കാതെ ഇത്രയും സ്ഥലങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്ന മാധവിനോട് പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട് എല്ലാവരും അന്നത്തെ ദിവസം സാർത്ഥകമാക്കി.
പിറ്റേദിവസം പുലർച്ചെ അഞ്ചുമണിക്ക് തന്നെ പുറപ്പെടണം എന്ന് നിർദ്ദേശം അംഗീകരിച്ചുകൊണ്ട് എല്ലാവരും വിശ്രമത്തിനായി തിരിച്ചു.
(തുടരും…)




👍