ഉഴവ് കീറാൻ എത്തിയ കർഷകൻ
മോദിച്ചമനമോടെ ചാലുകീറി
സീതത്തിൽ നിന്നും കലപ്പനാവിൽ
പൂപോലെ ഉയരുന്നു
പെൺകൊടിയാൾ !
വയലിൽ കിളിർത്തൊരു ചെറു തൈ ,
സവിതാവിനെ നോക്കിച്ചിരിച്ചുയർന്നു
മാന്തളിർ ചോരിവാപിളർത്തി
കൈകാൽ ഇളക്കി മനം കവർന്നു !
സീതയെന്നു കാതിൽ ചൊല്ലി മുദാ
ദ്വയാക്ഷരീനാമം സംഗീതമായ് ,
സത്വഗുണങ്ങളാൽ സമാരാദ്ധ്യയായ്
നാരികൾക്കുത്തമ മാതൃകയായ് !
പെണ്ണെന്ന ജന്മത്തിൻ ആദ്യ
തിരസ്കാരം
അനാഥത്വത്തിൻ്റെ ഉഴവ് ചാലിൽ ,
വിധിയുടെ വിളയാടൽ സനാഥമാക്കി,
അൻപോടെയായിരം ചുറ്റിനുണ്ടായി.
പൊന്നുവിളവും വറുതിയും പോലെ
പരീക്ഷണങ്ങൾക്കവസാനമില്ല ,
കാലംവളർത്തും മനക്കരുത്താൽ
വിളറിനിന്നില്ല വിധിക്കു മുന്നിൽ !
കാനന വാസത്തിൽ കഠിനകാലം
ഉത്തമകാലംപതിക്കൊപ്പമെങ്കിൽ !
വിധിയെപ്പഴിക്കാതെസ്വീകരിച്ചു
അപദാനങ്ങളപവാദങ്ങളായി പിന്നേ!
ഘോരകാന്താരം നാരിതൻ ജീവിതം,
തിരസ്‌കൃതയായവൾ,അഭയാർത്ഥിയാ
യി ,
ദോഹതകാലത്തിലാശ്രമ ജീവിതം
സംസാര ജീവിത പരീക്ഷകൾ നാരിക്ക് !
മാനാഭിമാനത്തോളം മറ്റൊന്നില്ലന്ന –
ഗ്നിപരീക്ഷകൾ നടത്തും നൃപരറിയുക !
തോല്ക്കാനൊരുങ്ങാത്ത
സ്ത്രീത്വത്തെ,
സീതയെന്നല്ലാതെയെന്ത് വിളിക്കും?




ഹൃദ്യം വരികൾ✍️ ഏറെ ചിന്തനീയം🤝😊
സന്തോഷം