ഓണം വീണ്ടും എത്തുകയാണ്. പ്രവാസലോകത്തെ മലയാളി സംഘടനകളിലും കൂട്ടായ്മകളിലും ആഘോഷങ്ങളുടെ അലയടികളാണ്.
വർണ്ണപ്പകിട്ടാർന്ന പോസ്റ്ററുകൾ, ചമയിച്ചൊരുക്കിയ വേദികൾ, പൂക്കള മത്സരങ്ങൾ, വടംവലി, തിരുവാതിര, മാവേലിവേഷങ്ങൾ… ഒടുവിൽ വിഭവസമൃദ്ധമായ സദ്യയും.
ബാഹ്യമായി നോക്കുമ്പോൾ എല്ലാം മനോഹരമാണ്; വർണ്ണാഭമാണ്. എന്നാൽ ഈ കോലാഹലങ്ങൾക്കും താലപ്പൊലികൾക്കുമപ്പുറം, ആത്മപരിശോധനയുടെ ഒരു ചോദ്യം നമ്മൾ സ്വയം ചോദിക്കേണ്ടതുണ്ട്: നമ്മൾ ആഘോഷിക്കുന്ന ഈ ഓണം യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിൽ എവിടെയെങ്കിലും ബാക്കിയാവുന്നുണ്ടോ?
ഇന്നത്തെ ഓണം ഓർമ്മകളുടെയോ ഒരുമയുടെയോ സുഗന്ധമുള്ള വിശുദ്ധിയല്ല; അത് കേവലം വിപണിയുടെയും പ്രകടനപരതയുടെയും ഉത്സവമാണ്. ഉപഭോഗസംസ്കാരത്തിന്റെ പരസ്യപ്പലകകളിൽ കുടുങ്ങിപ്പോയ ഒരു വാണിജ്യോൽപ്പന്നം.
അഹങ്കാരവും സാമ്പത്തിക മേൽക്കോയ്മയും പരസ്പരം പ്രദർശിപ്പിക്കാനുള്ള വെറുമൊരു പ്രദർശനവേദി മാത്രമായി നമ്മുടെ ഓണാഘോഷങ്ങൾ അധഃപതിച്ചിരിക്കുന്നു.
പ്രവാസലോകത്ത് ഇന്ന് ഓണം ഒരു കേവല ആഘോഷക്കച്ചവടവും വേദിയിലെ പ്രകടനമത്സരവുമായി മാറിയിരിക്കുന്നു.
മാസങ്ങളോളം വീട്ടുകാര്യങ്ങളോ കുട്ടികളുടെ കാര്യങ്ങളോ ശ്രദ്ധിക്കാതെ, ഡാൻസ് പ്രാക്ടീസുകൾക്ക് പിന്നാലെ പാഞ്ഞുനടന്ന്, എങ്ങനെയെങ്കിലും സ്റ്റേജിൽ കയറിപ്പറ്റുക എന്നതിലാണ് പലരുടെയും ശ്രദ്ധ. അരങ്ങിൽ കയറി രണ്ട് ചുവടുകൾ വെച്ച്, എന്തോ വലിയ സംഭവം ചെയ്തുവെന്ന ആത്മരതിയിൽ തൃപ്തിയടയുന്നതോടെ അവരുടെ ഓണം കഴിയുകയാണ്!
ആരും കാര്യമായി ശ്രദ്ധിക്കുകയോ ഓർമ്മിക്കുകയോ ചെയ്യാത്ത ആ ഏതാനും മിനിറ്റുകളിലെ കോമാളിക്കളികൾ കഴിഞ്ഞാൽ, പിന്നെ അടുത്ത വർഷം വീണ്ടും സ്റ്റേജിൽ കയറാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന അവസ്ഥ.
ഇതൊരു വലിയ വൈരുധ്യമല്ലേ?
വർഷത്തിൽ മുന്നൂറ്റി അറുപത് ദിവസവും പരസ്പരം മുഖം തിരിച്ചുമറിക്കുന്നവർ, വലിപ്പച്ചെറുപ്പത്തിന്റെ അളവുകോലുകൾ വെച്ച് മനുഷ്യരെ മാറ്റിനിർത്തുന്നവർ, ഓണനാളിൽ ഒരേ വേദിയിൽ ഒപ്പമിരുന്ന് പുഞ്ചിരിക്കുന്നു. വ്യാജമായ സ്നേഹപ്രകടനങ്ങളോടെ സോഷ്യൽ മീഡിയയിൽ “Happy Onam” എന്ന് ചിത്രങ്ങൾ പങ്കുവെക്കുന്നു.
വേദിയിലെ പ്രസംഗങ്ങളിൽ സമത്വവും സ്നേഹവും പറയുന്നവർ, വേദിയിറങ്ങിയാൽ തൊട്ടടുത്തുള്ള മനുഷ്യന്റെ വേദന കാണാതെ അന്ധത നടിക്കുന്നു.
സ്നേഹത്തെക്കുറിച്ച് പ്രസംഗിക്കാൻ എളുപ്പമാണ്; എന്നാൽ അകന്നുപോയ ഒരു മനസ്സിലേക്ക് സൗഹൃദത്തിന്റെ ഒരു കൈ നീട്ടാനാണ് യഥാർത്ഥത്തിൽ വലിയ മനസ്സു വേണ്ടത്.
പ്രവാസലോകത്ത് ഈ ചർച്ചയ്ക്ക് ആഴമേറെയാണ്. കാരണം, ഇവിടെ മണ്ണിൽ നിന്ന് സ്വാഭാവികമായി മുളച്ചുപൊന്തുന്ന ഒന്നല്ല ഓണം; അത് വരുംതലമുറയ്ക്കായി നമ്മൾ നിർമ്മിച്ചെടുക്കുന്ന ഒരു അനുഭവിപ്പിക്കലാണ്. അവിടെയാണ് കാതലായ ചോദ്യം ഉയരുന്നത്: ഈ ഓണാഘോഷങ്ങളിലൂടെ നമ്മൾ നമ്മുടെ സമൂഹത്തിനോ പുതിയ തലമുറയ്ക്കോ എന്താണ് നൽകുന്നത്?
ഇന്നത്തെ കുട്ടികൾക്ക് ഓണം എന്നത് ബ്രാൻഡഡ് വസ്ത്രങ്ങളും, കേറ്ററിംഗ് സദ്യയും, ഫോട്ടോയ്ക്ക് വേണ്ടിയുള്ള മാവേലിവേഷവും, മുതിർന്നവരുടെ സ്റ്റേജ് പ്രകടനങ്ങളും മാത്രമായി മാറുന്നുണ്ടെങ്കിൽ, നമ്മൾ കൈമാറുന്നത് ഒരു സംസ്കാരത്തെയല്ല; മറിച്ച് ഒരു പരിപാടിയുടെ ബാഹ്യരൂപത്തെ മാത്രമാണ്.
നമ്മുടെ കുട്ടികളുടെ മനസ്സിൽ സംസ്കാരത്തിന്റെ വിത്ത് പാകണമെങ്കിൽ..
* അവരെ വേഷം കെട്ടിക്കുന്നതിന് മുൻപ്, അധികാരവും അതിരുകളുമില്ലാത്ത ആ സമത്വസങ്കൽപ്പത്തെക്കുറിച്ച് പറഞ്ഞു കൊടുക്കണം.
* പൂക്കളത്തിന് ചുറ്റും നിർത്തി ഫോട്ടോ എടുക്കുന്നതിന് മുൻപ്, പ്രകൃതിയോട് ചേർന്നുനിന്ന ഒരു ഭൂതകാലത്തിന്റെ ഓർമ്മകൾ പങ്കുവെക്കണം.
* സദ്യ വിളമ്പുന്നതിന് മുൻപ്, വിശക്കുന്നവന് മുന്നിൽ സ്വന്തം പാത്രം പങ്കുവെക്കുന്നതിന്റെ രാഷ്ട്രീയം അവരെ പഠിപ്പിക്കണം.
ഒരുമ എന്നത് വേദിയിലെ പ്രാക്ടീസുകളിലോ പ്രസംഗങ്ങളിലോ അല്ല, വരുംതലമുറയുടെ ചിന്തയിലാണ് വേരൂണ്ടേണ്ടത്. ഓണം എന്തുകൊണ്ട് ആഘോഷിക്കുന്നു എന്ന ചോദ്യത്തിന് ഒരു കുട്ടിക്ക് സ്വന്തം വാക്കുകളിലും പ്രവൃത്തികളിലും മറുപടി നൽകാൻ കഴിയുമ്പോഴാണ് ആ സാംസ്കാരിക പാരമ്പര്യം അടുത്ത തലമുറയിലേക്ക് യഥാർത്ഥത്തിൽ സംക്രമിക്കുന്നത്.
ഓണം കഴിഞ്ഞാൽ പൂക്കളം വാടും, പന്തലുകൾ അഴിച്ചുമാറ്റപ്പെടും, പട്ടുപുടവകൾ അലമാരയിലേക്ക് മടങ്ങും, ഫോട്ടോകൾ പഴയ പോസ്റ്റുകളായി മറയും.
എന്നാൽ ഒരു മനുഷ്യന്റെ ഏകാന്തതയിലേക്ക് നമ്മൾ ഒരു പുഞ്ചിരി എത്തിച്ചുവെങ്കിൽ,
അകന്നുപോയ ഒരു ബന്ധത്തെ തിരികെ വിളക്കിച്ചേർത്തുവെങ്കിൽ,
വേദികളിലെ അർത്ഥശൂന്യമായ പ്രകടനങ്ങൾക്കപ്പുറം ഒരു കുട്ടിയിൽ സ്നേഹത്തിന്റെ വലിപ്പം പകർന്നുനൽകിയെങ്കിൽ…
അവിടെ ആഘോഷങ്ങൾ അവസാനിക്കുന്നില്ല; അവിടെയാണ് യഥാർത്ഥ ഓണം ആരംഭിക്കുന്നത്.
അതുകൊണ്ട് ഈ ഓണക്കാലത്ത് നമ്മൾ സ്വയം ചോദിക്കേണ്ടത് “ഓണം കേമമായി ആഘോഷിച്ചോ?” എന്നല്ല. “ഈ ഓണം എന്നിലെ മനുഷ്യത്വത്തെ കുറച്ചുകൂടി ആഴമുള്ളതാക്കിയോ?” എന്നാണ്. ആ ചോദ്യത്തിനുള്ള ഉത്തരമാണ് നമ്മുടെ ഓണത്തിന്റെ യഥാർത്ഥ അളവുകോൽ!
സ്നേഹാദരങ്ങളോടെ..
സിജു ജേക്കബ്, ഓസ്‌ട്രേലിയ
(എഴുത്തുകാരൻ/സഞ്ചാരി)



